ആശുപത്രി സന്ദർശന വേളയിലാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അയാൾ കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിലാണ്. ഇന്റൻസീവ് കെയർ യൂണിറ്റിലായിരുന്നു, മുറിയിലേക്ക് മാറിയിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. ഇസിജി വേരിയേഷൻ ഉണ്ട്. ഷുഗർ ഇപ്പോഴും നോർമലായിട്ടില്ല. കൂടെ നിൽക്കുന്നത് ഏറ്റവും ഇളയ അനുജന്റെ ഭാര്യയാണ്. അയാളുടെ ഭാര്യ മരിച്ചിട്ട് ആറു വർഷമായി. മക്കൾ മൂന്നുപേരും മൂത്ത രണ്ടുമക്കളുടെ ഭാര്യമാരും വിദേശത്താണ്. അയാൾ കുഞ്ഞപ്പൻ എന്ന ജോണ് തോമസ്. ബിസിനസ്കാരനാണ്. ശ്രദ്ധമുഴുവൻ സ്വന്തം ബിസിനസിലായിരുന്നതിനാൽ തന്റെ കുടുംബത്തിൽപ്പെട്ടവരുമായോ അയൽപക്കക്കാരുമായോ അയാൾക്ക് അധികമൊന്നും ബന്ധമില്ലായിരുന്നു.
രോഗത്തെക്കുറിച്ചുള്ള ചിന്തയെക്കാൾ കുഞ്ഞപ്പനെ ഇപ്പോൾ അലട്ടുന്നത് തനിക്കാരും ഇല്ലെന്നുള്ള ചിന്തയാണ്. താൻ കഷ്ടപ്പെട്ടത് മുഴുവൻ തന്റെ കുടുംബത്തിനും മക്കൾക്കുംവേണ്ടി ആയിരുന്നെന്നും തനിക്ക് വല്ലായ്മ വന്നപ്പോൾ അവരാരും തന്റെ കൂടെയില്ലെന്നും അതൊന്നിനാൽതന്നെ താൻ നിരാശനാണെന്നും അയാൾ പറയുന്നു.
ഇത്തരത്തിലുള്ള ചിന്തയും നിരാശയും മൂലമാകാം ഒന്നുരണ്ട് ദിനങ്ങളായി അയാൾക്ക് മിണ്ടാട്ടമില്ല. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധയില്ല. മക്കളിൽ ഒരുത്തനെങ്കിലും നാട്ടിൽ നിൽക്കണമെന്നും ബിസിനസ് തുടർന്നുകൊണ്ടുപോകണമെന്നും അയാൾ ആഗ്രഹിച്ചെങ്കിലും മക്കൾക്കാർക്കും അക്കാര്യത്തിൽ താത്പര്യമില്ലായിരുന്നു.
അയാൾക്ക് സഹോദരങ്ങൾ നാലുപേരാണ്. ഒരേയൊരു പെങ്ങളായ ത്രേസ്യാക്കുട്ടിയും കുടുംബവും മലബാറിലാണ്. ഇളയ അനുജനെ കൂടാതെയുള്ള രണ്ട് സഹോദരന്മാർ അയാൾക്ക് തൊട്ട് താഴെയുള്ളവരാണ്. സാന്പത്തികമായി അവരിരുവരും അവരുടെ കുടുംബങ്ങളും കുഞ്ഞപ്പന്റെ കുടുംബത്തെ വച്ച് നോക്കുന്പോൾ വളരെ പിറകിലാണ്.
തന്റെ ബിസിനസ് വഴി അയാൾ സാന്പത്തികമായി ഉയർച്ച പ്രാപിച്ചെങ്കിലും സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും അക്കാര്യത്തിൽ പിന്തുണയ്ക്കുവാൻ അയാൾ തെല്ലും താത്പര്യം കാട്ടിയില്ല. മാത്രമല്ല, അവരുടെ കുടുംബങ്ങളിൽ വല്ലപ്പോളുമെങ്കിലും സന്ദർശനം നടത്തുന്ന കാര്യത്തിലും അയാൾ ശ്രദ്ധിച്ചില്ല.
അവരുടെയൊക്കെ മക്കളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമൊക്കെ അയാൾക്ക് മുന്പിൽ അവർ അഭ്യർത്ഥന നടത്തിയെങ്കിലും ആ വശത്തേക്കൊന്നും അയാൾ നോക്കിയതുപോലുമില്ല. ബന്ധങ്ങളെ വിലപ്പെട്ടതായി കാണാൻ കഴിയാതെപോയതാണ് തന്റെ പരാജയം എന്ന് ഇപ്പോൾ ചിന്തിക്കുന്ന അയാൾ തന്നെ തേടി തന്റെ പ്രിയപ്പെട്ടവർ എത്തുന്നതും കാത്തിരിക്കുകയാണ്.
ബന്ധങ്ങൾ വിലപ്പെട്ടതാണ്. അവ ഇഹലോകത്തിലെ മറ്റേതൊരു സ്വത്തിനെക്കാളും അമൂല്യമാണ് എന്ന് പലർക്കും ബോധ്യപ്പെടുന്നത് തങ്ങൾ രോഗാവസ്ഥയിലും വാർദ്ധക്യത്തിലുമൊക്കെ എത്തുന്പോഴാണ്.
ആരോഗ്യവും അർത്ഥവുമുള്ള കാലത്ത് കുടുംബാംഗങ്ങളെയും വേണ്ടപ്പെട്ടവരെയുമൊക്കെ ഓർക്കാതെ അവയെല്ലാം നഷ്ടപ്പെടുന്ന കാലത്ത് നിരാശയോടെ നിലകൊണ്ടിട്ട് വല്ല കാര്യവുമുണ്ടോ? കുടുംബബന്ധങ്ങൾ സജീവമായി നിലനിൽക്കണമെങ്കിൽ അന്യോന്യമുള്ള ഇടപഴകലുകൾ പ്രധാനമാണ്. സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതും ഇടയ്ക്കൊക്കെ അവരുടെ ക്ഷേമം അന്വേഷിച്ച് അവരുടെ കുടുംബങ്ങളിൽ സന്ദർശനം നടത്തുന്നതും അവരുടെ ജീവിതത്തിന്റെ പ്രധാന സന്ദർഭങ്ങളിൽ അവരോട് ഒരു നല്ല വാക്കെങ്കിലും പറയുന്നതും ബന്ധത്തിന്റെ ഉൗഷ്മളത വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇന്ന് ബന്ധങ്ങളെ പലരും സ്വാർത്ഥതയോടെയും ലാഭേഛയോടെയും കാണുന്നതിനാൽ അന്യോന്യമുള്ള കുടുംബബന്ധങ്ങളെ ആരോഗ്യകരമായും ശാശ്വതമായും നിലനിർത്താൻ സാധിക്കാതെ പോകുന്നുണ്ട്. കുടുംബബന്ധങ്ങൾ വളരുന്നത് ഓരോരുത്തരും അന്യോന്യം നിസ്വാർത്ഥമായി ആ ബന്ധത്തെ കാണുന്പോൾ മാത്രമാണ്. അവിടെ സ്വീകരിക്കുന്നതിനെക്കാൾ ഏവർക്കും ഉണ്ടാകേണ്ടത് കൊടുക്കാനുള്ള സന്നദ്ധതയാകണം.
മേൽപറഞ്ഞ രീതിയിൽ മാതാപിതാക്കൾ ജീവിക്കുകയും അത് മക്കൾക്കും പിൻതലമുറക്കാർക്കും മാതൃകയാവുകയും ചെയ്യുന്പോൾ അതിനെക്കാൾ വിലയുള്ള എന്താണ് മക്കളിലേക്ക് അവർക്ക് കൈമാറാൻ കഴിയുന്നത്. നശ്വരമായ ഭൗതിക സന്പത്തിനെക്കാൾ കൈമാറി നൽകേണ്ട ശാശ്വതമായ കുടുംബസ്വത്ത് ബന്ധങ്ങൾ തന്നെയാണെന്ന വലിയ തിരിച്ചറിവ് മക്കൾക്ക് നൽകാതെപോയാൽ മക്കളോട് മാതാപിതാക്കൾ കാട്ടുന്ന ഏറ്റവും വലിയ നന്ദികേടാകും അതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല.
ഇന്നു ബന്ധങ്ങളിൽനിന്ന് ഒളിച്ചോടാനും ഉൾവലിയാനുമാണ് പല മാതാപിതാക്കളും മക്കളെ പഠിപ്പിക്കുന്നത്. ബന്ധങ്ങൾ നിലനിർത്താൻ തുനിഞ്ഞാൽ പലവിധത്തിലുള്ള നഷ്ടങ്ങൾ അവർക്ക് ഉണ്ടാകും എന്ന തെറ്റായ പാഠവും അവർ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. ഇത് മക്കൾക്ക് അവരുടെ ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.
സിറിയക് കോട്ടയിൽ
വിലപ്പെട്ട ബന്ധങ്ങൾ
03:14 AM Mar 10, 2019 | Deepika.com