ധൈര്യവും ചങ്കൂറ്റവും ആത്മവിശ്വാസവുമെല്ലാം കൈക്കുമ്പിളില്‍ നിന്ന് ഊര്‍ന്നുപോയ നിമിഷമായിരുന്നു അത്. ജീവിതം ആഘോഷമായി കൊണ്ടാടുന്ന സമയത്ത് വിധിയുടെ വികൃതി തന്നോടായിരിക്കുമെന്ന് ഡേവിസ് എന്ന ആ ചെറുപ്പക്കാരന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല...
കളിച്ചും ചിരിച്ചും ചെറുപ്പത്തിന്റെ ആവേശത്തിമിര്‍പ്പില്‍ ആഘോഷിച്ചു നടന്നിരുന്ന ഡേവിസിനോട് യുദ്ധത്തിനിറങ്ങാന്‍ വിധി കല്‍പ്പിച്ച നിമിഷങ്ങളായിരുന്നു അത്.
ക്രിക്കറ്റിലും ഫുട്ബോളിലും ടെന്നീസിലുമല്ല, ജീവിതത്തില്‍ കളിച്ച് ജയിക്കാന്‍ കഴിയുമോ എന്നായിരുന്നു എതിരാളിയായ അസുഖങ്ങളുടെ ദയയില്ലാത്ത, ക്രൗര്യതയാര്‍ന്ന ചോദ്യം.
എം.ടി.വാസുദേവന്‍ നായര്‍ രചിച്ച താഴ്വാരം എന്ന സിനിമയില്‍ മോഹന്‍ലാല്‍ തന്നെ കൊല്ലാനെത്തുന്നവനില് നിന്നും രക്ഷപ്പെടാന്‍ വേണ്ടി പോരിനിറങ്ങുമ്പോള്‍ പറയുന്ന ഒരു ഡയലോഗുണ്ട്, കൊല്ലാന്‍ അവന് ശ്രമിക്കും..ചാവാതിരിക്കാന്‍ ഞാനും....
തന്നോട് പോരിനിറങ്ങിയ മഹാവ്യാധിയോട് ഡേവിസും മനസില്‍ പറഞ്ഞത് ഏതാണ്ട് അത്തരത്തിലൊരു ഡയലോഗാണ്....
ഞാനിപ്പോള്‍ സ്വ്പനം കാണുന്നത് അസുഖം മാറിയ ശേഷമുള്ള എന്റെ ജീവിതമാണ് എന്നാണ് ഡേവിസ് തന്റെ മുഖാമുഖം നിന്ന ആ അസുഖത്തോട് പറഞ്ഞത്..
കാലം സാക്ഷി...
രണ്ടു തവണ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ രക്താര്‍ബുദത്തിന്റെ രൂപത്തിലും കൂടി വന്ന് ഡേവിസിനെ വീഴ്ത്താന്‍ ശ്രമിച്ച രോഗമെന്ന വില്ലന്‍ പക്ഷേ ഡേവിസിനെ ജയിക്കാനായില്ല. ജീവിതത്തിന് ഫുള്സ്റ്റോപ്പിടാന് ദൈവം തീരുമാനിക്കുമ്പോഴൊക്കെ ഡേവിസേട്ടന് നൈസായിട്ടൊരു ചിരിയങ്ങു ചിരിക്കും. അതു കണ്ട ദൈവം ഇവന് ഇപ്പൊന്നും ഫുള്സ്റ്റോപ്പിടണ്ട എന്ന് നിശ്ചയിക്കും. അതാണ് സംഭവം. ഡേവിസിന്റെ തിരിച്ചുവരവുകളെക്കുറിച്ച് ഡേവിസിന്റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞത് അതാണ്.
തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ഹൈടെക് ഹോസ്പിറ്റലില്‍ ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്ററാണ് ഡേവിസ് കൊള്ളന്നൂര്‍ എന്ന എല്ലാവരുടേയും ഡേവിസേട്ടന്. മറ്റു രണ്ടുപേര്‍ നല്കിയ വൃക്കകള്‍ സ്വന്തം ജീവന്റെ നിലനില്‍പ്പിനായി സ്വീകരിച്ച ഡേവിസ് ഇപ്പോള്‍ വൃക്കകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നവരുടെ സംശയങ്ങളും അബദ്ധധാരണകളുമെല്ലാം മാറ്റിക്കൊടുക്കുന്ന നല്ലൊരു കൗണ്‍സലറാണ്.
വൃക്കമാറ്റിവയ്ക്കേണ്ടി വരുന്ന രോഗികളോട് അതെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞുകൊടുത്തതിന് ശേഷം ഡേവിസ് പതുക്കെ പറയും, ഞാന്‍ രണ്ട് കിഡ്നികളും മാറ്റി വെച്ച ആളാണ് ട്ടോ...
അതു കേള്‍ക്കുമ്പോള്‍ മിക്ക രോഗികളും ബന്ധുക്കളും വിശ്വസിക്കാന്‍ കഴിയാതെ തങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന ഡേവിസിനെ നോക്കും... അപ്പോള്‍ ഡേവിസിന്റെ മുഖത്ത് വിരിയുന്ന ചിരിയും ആത്മവിശ്വാസവുമാണ് രോഗിക്കും ബന്ധുക്കള്‍ക്കുമുള്ള ധൈര്യം.
നിറങ്ങളില്‍നിന്നും ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക്
നിറങ്ങള്‍ നിറഞ്ഞുകിടക്കുന്ന വര്‍ഷങ്ങളുടെ പിന്നാമ്പുറത്ത് സൗദിയിലെ ഫാഷന്‍ ക്ലോത്ത് കമ്പനിയില്‍ ചീഫ് കാഷ്യറായി ജോലി ചെയ്തിരുന്ന ചെറുപ്പക്കാരന് ഡേവിസ് എന്ന പ്രവാസി മലയാളി. തൃശൂര്‍ പൂരവും കൂര്‍ക്കഞ്ചേരി കാവടിയും പുത്തന്‍പള്ളി പെരുന്നാളുമൊക്കെ വല്ലാതെ മിസ് ചെയ്തിരുന്ന തനി തൃശൂര്ക്കാരന്.
അവിചാരിതമായി ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തിയതാണ് ഡേവിസിന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. മഞ്ഞപ്പിത്തം ബാധിച്ച സുഹൃത്തിന്റെ റിസള്‍ട്ട് വാങ്ങാനായി ക്ലിനിക്കിലെത്തിയപ്പോള്‍ എന്തുകൊണ്ടോ ബിപിയും മറ്റും നോക്കാമെന്ന് തോന്നി പരിശോധിച്ചപ്പോഴാണ് ബിപി കൂടുതലാണെന്ന് കണ്ടത്. രണ്ടു മൂന്നു ദിവസം മരുന്നു കഴിച്ചിട്ടും ബിപി കുറഞ്ഞില്ലത്രെ. രക്തം പരിശോധിച്ചപ്പോള്‍ ക്രിയാറ്റിനും യൂറിനും ഉയര്‍ന്ന അളവിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി വീണ്ടും ചില പരിശോധനകള്‍ നടത്തിയപ്പോള്‍ അക്കാര്യം ഉറപ്പിച്ചു. അക്യൂട്ട് റീനല്‍ ഫെയിലിയര്‍. കിഡ്നി തകരാറിലാണ്.
ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഏതൊരാളെയും പോലെ എനിക്കും വല്ലാത്ത ഷോക്കായിരുന്നു തോന്നിയത്. ജീവിതം ജീവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അപ്പോഴേക്കും...
പക്ഷേ ചികിത്സക്കായി ഡോ.ടി.ടി.പോളിനടുത്ത് എത്തിയപ്പോള്‍ അത് ജീവിതത്തിന്റെ മറ്റൊരു ട്രാക്കിലേക്കുള്ള മാറ്റമായി.
വൃക്ക മാറ്റി വയ്ക്കണമെന്ന പോംവഴി മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ആകെ തളര്‍ന്നും പകച്ചും വിഷമിച്ചുമിരുന്ന ഡേവിസിനോട് ഡോ.പോള്‍ പറഞ്ഞു:
കിഡ്നി മാറ്റിവെക്കാം എന്നൊരു ഓപ്ഷന് നിനക്ക് മുന്പിലുണ്ട്. ബ്രെയിന്‍ ട്യൂമറായിരുന്നെങ്കില് നമുക്കൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അപ്പോള്‍ നിനക്ക് മുന്നില്‍ ഒരു ഓപ്ഷന് കിടപ്പുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ദൈവം തന്നിരിക്കുന്ന ഒരു ഓപ്ഷന്...
ആ വാക്കുകള്‍ ഡേവിസിനെ മടുപ്പില്‍ നിന്നും ഉയിര്‍ത്തെഴുനേല്‍പ്പിച്ചു. ആ ഓപ്ഷന് സ്വീകരിച്ച് കിഡ്നി മാറ്റിവച്ച് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തണം എന്ന് മനസില്‍ ആ നിമിഷം ഉറപ്പിച്ചു. അസുഖം മാറി വന്നാല്‍ എന്തൊക്കെ ചെയ്യണം എന്ന് സ്വപ്നം കാണാന്‍ തുടങ്ങിയതോടെ അറിയാതെ എല്ലാത്തിനും ധൈര്യം കിട്ടിയെന്ന് ഡേവിസ് ഓര്‍ക്കുന്നു.
ചികിത്സകളുടെ മരുന്നുമണമുള്ള കാലം
കിഡ്നി മാറ്റി വയ്ക്കും മുന്‍പ് മരുന്നുകള്‍ കഴിച്ചു. ഡയാലിസിസ് നടത്തി. കോയമ്പത്തൂര്‍ അല്ലെങ്കില്‍ മദ്രാസില്പോയാണ് ഡയാലിസിസ് ചെയ്തിരുന്നത്. ഡയാലിസിസ് കൊണ്ടു മാത്രം കാര്യമില്ലെന്നും വൃക്ക മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്നുമുള്ള ഘട്ടത്തലെത്തി കാര്യങ്ങള്‍.
വൃക്ക കിട്ടുന്നതിനും ഏറെ കാത്തിരിക്കേണ്ടി വന്നു.
അപ്പന്റെയും അമ്മയുടേയും വൃക്കകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പ്രമേഹ രോഗികളായിരുന്നു. അടുത്ത ബന്ധുക്കളുടെയും സ്വീകാര്യമായില്ല. മൂന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു യോജിച്ച വൃക്ക ലഭിക്കാന്‍. അതുവരെ മരുന്നുകളും ഡയാലിസിസും തുടര്‍ന്നു. മൂന്നൂറോളം ഡയാലിസിസുകള്‍ അതിനിടെ ചെയ്തു.
വൃക്കമാറ്റത്തിന് വൃക്ക ലഭിച്ചതോടെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ നെഫ്രോളജിസ്റ്റായ ഡോ.ടി.ടി.പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നില്‍ ഡേവിസെത്തി.
2001 ഓഗസ്റ്റ് 25-ന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഡേവിസ് വിധേയനായി. ഡോ.പി.ജെ.ആന്റണി, ഡോ.ആന്റോ ഫ്രാന്‍സിസ്, ഡോ.ഹരികൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് ഡേവിസിനു ശസ്ത്രക്രിയ നടത്തിയത്. ആറുമണിക്കൂറിലധികം നീണ്ടുനിന്നു ഓപ്പറേഷന്. ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഡേവിസ് ആശുപത്രി വിടുമ്പോള്‍ ഉള്ളില്‍ പാലക്കാട്ടെ ഫോട്ടോഗ്രാഫറുടെ വൃക്ക പ്രവര്ത്തനസജ്ജമായിക്കഴിഞ്ഞിരുന്നു.
ദയയില്ലാതെ രക്താര്‍ബുദം
ഒരുമാതിരിപ്പെട്ടവരൊക്കെ തകര്‍ന്നുപോകുമായിരുന്നു ആ സത്യം കേട്ടാല്‍. വൃക്കമാറ്റിവച്ച് പതിയെപ്പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു ഡേവിസിനെയും പ്രിയപ്പെട്ടവരെയും ഞെട്ടിച്ചുകൊണ്ട് രക്താര്‍ബുദം ഡേവിസിന്റെ ജീവിതത്തിലേക്ക് കടന്നെത്തിയത്.
2014 ലാണ് ഡേവിസ് രക്താര്‍ബുദം തന്നെ ഗ്രസിച്ച കാര്യം തിരിച്ചറിയുന്നത്. വൃക്കരോഗമായപ്പോഴും കാന്‍സര്‍ വന്നപ്പോഴും അതെല്ലാം ഡോക്ടര്‍മാരില്‍ നിന്നും നേരിട്ട് അറിയാന്‍ തനിക്ക് സാധിച്ചുവെന്ന് ഡേവിസ് ചിരിയോടെ പറയുന്നു.
വെല്ലൂരിലെ ഡോക്ടര്‍ ഡേവിസിന് ഒരു തരം രക്താര്‍ബുദമാണെന്നും ചികിത്സിച്ചാല്‍ ഭേദപ്പെടുമെന്നും പറയുമ്പോള്‍ ഡേവിസ് അടുത്ത അങ്കത്തിന് മനസില്‍ കച്ചമുറുക്കി. ആദ്യത്തെ അങ്കം വൃക്കരോഗത്തോടായിരുന്നുവെങ്കില് ഈയങ്കം കാന്സറിനോടാണെന്ന വ്യത്യാസം മാത്രം.
ആദ്യഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിഞ്ഞതുകൊണ്ട് ചികിത്സ ഫലം കണ്ടു. എന്നാല്‍ രക്താര്‍ബുദ ചികിത്സയ്ക്കു വേണ്ടി മുന്പുകഴിച്ചിരുന്ന വൃക്കസംബന്ധിയായ ചില മരുന്നുകള്‍ നിര്‍ത്തേണ്ടി വന്നതോടെ വൃക്ക വീണ്ടും തകരാറിലാകുന്ന സ്ഥിതി വന്നു. വൃക്കമാറ്റിവയ്ക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ പനി വരുകയും ഇന്ഫെക്ഷന് ഉണ്ടാവുകയും ചെയ്തു. ബോധത്തില്‍ നിന്ന് അബോധാവസ്ഥയിലേക്ക് ഡേവിസ് വഴുതിമാറി.
പ്രിയപ്പെട്ടവരും ആശുപത്രിയിലെ നഴ്സുമാരും സഹപ്രവര്‍ത്തകരും തങ്ങളുടെ ഡേവിസേട്ടന് ഉണരുന്നതും നോക്കി പ്രാര്‍ത്ഥനയോടെ കഴിഞ്ഞു. അന്ത്യകൂദാശ നല്കാന് പുരോഹിതര്‍ വരെ എത്തിയിരുന്നു. എന്നാല്‍ എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ട് ദിവസങ്ങള്‍ നീണ്ട ആ അബോധാവസ്ഥയ്ക്കൊടുവില്‍ ഡേവിസ് വീണ്ടും പ്രിയപ്പെട്ടവരെ നോക്കി ചിരിച്ചുകൊണ്ട് ജീവിതത്തിലേക്ക് പ്രകാശം പരത്തി കടന്നെത്തി.
2016 ജനുവരി 27ന് രണ്ടാമത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മുന്‍പ് ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയില്‍ തനിക്കേറെ പ്രിയങ്കര ും വിശ്വസ്തരുമായ ഡോക്്ടര്‍മാരുടെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ.
ഡേവിസ് കപ്പ് വരെ ഡേവിസേട്ടന് വേണേല്‍ നേടും
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായതോടെ ഡേവിസ് തന്റെ പ്രിയപ്പെട്ട കളിക്കളത്തില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ചുമരില്‍ വെറുതെ തൂക്കിയിട്ടിരിക്കുന്ന റാക്കറ്റ് കാണുമ്പോള്‍ ഡേവിസിന് കളിക്കണം എന്ന് തോന്നും. കൂട്ടുകാര്‍ കളിക്കാന്‍ വിളിക്കുമ്പോള്‍ കളത്തിലിറങ്ങണമെന്നും കൊതി തോന്നും. പക്ഷേ വൃക്കമാറ്റിവച്ച ഒരാള്‍ക്ക് അങ്ങനെ കളിക്കാന്‍ പറ്റുമോ എന്നായിരുന്നു പേടിയും സംശയവും ആശങ്കയും. ഡോ.ടി.ടി.പോളിനെ വിളിച്ച് ഇക്കാര്യം ചോദിച്ചു. കളിക്കാന്‍ പോകാന്‍ പറ്റുമോ....
ഫോണിനപ്പുറത്തുനിന്നും ഡോക്ടര്‍ ഡേവിസിനോട് പറഞ്ഞത് ഇങ്ങനെ- നീ ധൈര്യായിട്ട് കളിക്കടാ ഡേവിസെ, നീയങ്കട് ചാടിക്കളിച്ചോണ്ട് ആ ഒട്ടിച്ചുവെച്ചത് കൊഴിഞ്ഞുവീഴാനൊന്നും പോണില്യ..
ആ ഡയലോഗ് ഏറ്റു. രണ്ടല്ല മുന്നും കല്‍പ്പിച്ച് ഡേവിസ് വീണ്ടും റാക്കറ്റ് കയ്യിലെടുത്തു. പിന്നെ റാക്കറ്റ് നിലത്തുവച്ചിട്ടില്ല. എന്നും മുടങ്ങാതെ വൈകിട്ട് ഏഴുമണിക്ക് തൃശൂര്‍ വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേിയത്തില്‍ റാക്കറ്റുമായി ഡേവിസുണ്ട്.
ഡേവിസിന് ശസ്ത്രക്രിയ നടത്തിയ ആന്റണി ഡോക്ടറും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ വരാറുണ്ട്. ഒരിക്കല്‍ ഇന്റേണല്‍ ടൂര്‍ണമെന്റില്‍ ഡേവിസ് കളിക്കുന്നത് കണ്ടപ്പോള്‍ ആന്റണി ഡോക്ടര്‍ അദ്ഭുതത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു ഇത് ഞാന്‍ സര്‍ജറി ചെയ്ത പേഷ്യന്റാണല്ലോ എന്ന്.. അത് കേട്ട് അദ്ഭുതപ്പെട്ടവര്‍ മറ്റുള്ളവരാണ്.
2003ല്‍ ചെന്നൈയില്‍ നടന്ന ട്രാന്‍സ്പ്ലാന്റ് പേഷ്യന്റ്സിനുള്ള ദേശീയ മല്‍സരത്തില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടി. സാര്‍ക്കിന്റെ ആദ്യ ഔദ്യോഗിക ട്രാന്‍സ്പ്ലാന്റ് മല്‍സരം കൂടിയായിരുന്നു അത്.
ഇന്ത്യയിലെയും സാര്‍ക്ക് രാജ്യങ്ങളിലെയും ട്രാന്‍സ്പ്ലാന്റ് പേഷ്യന്റ്സിനായി 2006ല്‍ ലുധിയാനയില്‍ നടന്ന അന്തര്‍ദേശീയ മല്‍സരത്തിലും മെഡല്‍ നേടി. തുടര്‍ന്ന് 2011ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ നടന്ന ലോക ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ പങ്കെടുത്തു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെളളി നേടി. 2013ല്‍ ഡര്‍ബനില്‍ നടന്ന മല്‍സരത്തില്‍ സിംഗിള്‍സില്‍ വെങ്കലവും ഡബിള്‍സില്‍ വെള്ളിയും നേടി.
ഡേവിസ് കപ്പ് വരെ മ്മടെ ഡേവിസേട്ടന് വേണേല്‍ തൃശൂരിന് വേണ്ടി നേടും എന്നാണ് സഹകളിക്കാരിലൊരാളുടെ കമന്റ്
ട്രാന്സ്പ്ലാന്റിനൊടുവില് ട്രാന്‍സ്പ്ലാന്റര്‍ കോ ഓര്‍ഡിനേറ്റര്‍
സൗദിയില്‍ നിന്ന് ലീവെടുത്ത് വന്ന് കിഡ്നി ട്രാന്സ്പ്ലാന്റേഷന് കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. നാട്ടിലും ജോലികളൊന്നും കിട്ടിയില്ല. വൃക്ക മാറ്റിവച്ചയാളാണ് എന്ന് പറയുമ്പോള്‍ പലര്‍ക്കും ജോലി തരാന്‍ മടിയായിരുന്നു. അങ്ങനെയിരിക്കെയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ വെസ്റ്റ്ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ തന്നെ ജോലി ശരിയാകുന്നത്. അതും ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്ററുടെ ജോലി.
ആ ജോലി യാദൃശ്ചികമായാണ് കൈവന്നതെന്ന് ഡേവിസ് ഓര്‍ക്കുന്നു.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഡോ.പോളിനെ കാണാനും തുടര്‍ന്നുള്ള പരിശോധനകള്ക്കുമൊക്കെയായി ഇടയ്ക്കിടെ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പോകാറുണ്ട്. അവിടെ ചെല്ലുമ്പോള്‍ വൃക്കമാറ്റി വയ്ക്കാന്‍ വരുന്നവരും ശസ്ത്രക്രിയ കഴിഞ്ഞവരുമൊക്കെ ഉണ്ടാകാറുണ്ട്.
അവരോടെന്തെങ്കിലും പോസിറ്റീവായി സംസാരിക്കാമോ എന്ന് ഡോ.പോള്‍ ചോദിക്കുമ്പോള്‍ ഞാന്‍ അവരോട് സരസമായി സംസാരിക്കും. അവരുടെ പല മെഡിക്കല്‍ സംശയങ്ങളും എന്നാല്‍ കഴിയും വിധം തനി ലോക്കല്‍ ഭാഷയില്‍ അവര്‍ക്ക് മനസിലാകും വിധം പറഞ്ഞുകൊടുക്കും. അതിന് പല ഉദാഹരണകഥകളും ഞാന്‍ പറയും. അവരുടെ ഭാഗത്ത് നിന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കും. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഡയാലിസിസുമൊക്കെ കഴിഞ്ഞയാളെന്ന നിലയില്‍ എന്റെ വാക്കുകള്‍ അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കിയിരുന്നുവെന്നാണ് കരുതുന്നത്.
അതിനിടെയാണ് ആശുപത്രിയില്‍ ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്ററെ ആവശ്യമായി വരുന്നതും ഡോ.പോള്‍ എന്നെ നിര്‍ദ്ദേശിക്കുന്നതും. 2003ലാണ് ഈ ജോലിയിലേക്ക് ഞാനെത്തുന്നത്.
കോ ഓര്‍ഡിനേറ്റര്‍ എന്നതിനപ്പുറം ഒരു സുഹൃത്തായി സഹോദരനായി പല റോളുകളിലും ഡേവിസിന് മാറേണ്ടി വരാറുണ്ട്.
വൃക്കമാറ്റി വയ്ക്കാന്‍ വരുന്നവര്‍ക്കെല്ലാം സംശയങ്ങള്‍ പലതാണ്. അതെല്ലാം തീര്ത്തുകൊടുത്തേ മതിയാകൂ. അവരെ മാനസികമായി ധൈര്യം നല്കി സര്‍ജറിക്ക് തയ്യാറാക്കുകയെന്നതും ഡേവിസിന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.
അവര്‍ക്ക് എവിടെ നിന്നെല്ലാം സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നതിനെക്കുറിച്ചും ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുമെല്ലാം ഉപദേശങ്ങള്‍ നല്‍കാനും ഡേവിസുണ്ട്.
ക്ഷമ എന്നതിന്റെ അവസാന വാക്കാണ് ഡേവിസെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തന്നെ തേടിയെത്തുന്ന രോഗിയോടും ബന്ധുക്കളോടും വളരെ ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്ന ഡേവിസ് ചിലപ്പോഴൊക്കെ ഡോക്ടറാണെന്ന് തോന്നാം, അല്ലെങ്കില്‍ സൈക്കോളജിസ്റ്റാണെന്ന് തോന്നാം, മെഡിക്കല്‍ എക്സ്പെര്‍ട്ട് ആണെന്ന് തോന്നാം.
രോഗികള്‍ മരുന്നുകഴിക്കാന്‍ മടി കാണിക്കുമ്പോള്‍ നല്ല ചീത്ത പറയാനും ഡേവിസിന് മടിയില്ല. ശസ്ത്രക്രിയയ്ക്കു ശേഷം പാലിക്കേണ്ട കാര്യങ്ങള്‍ തെറ്റാതെ പാലിക്കണമെന്ന് ഡേവിസിന് നിര്‍ബന്ധം.അതില്‍ ഉപേക്ഷ കാണിക്കരുതെന്ന് സ്നേഹത്തോടെ ശാസനം.
94464 27221 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ പത്തക്കങ്ങള്ക്കപ്പുറം സ്നേഹത്തിന്റെ കരുണയുടെ സ്വരം നിങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയും. വൃക്കകള്‍ മാറ്റിവയ്ക്കണമെന്നും ഡയാലിസിസ് വേണമെന്നും അറിയുമ്പോള്‍ ജീവിതം അവസാനിച്ചു എന്ന് തോന്നുന്നവര്‍ നിര്‍ബന്ധമായും ഈ നമ്പര്‍ ഡയല് ചെയ്യുക...ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരു കോളായിരിക്കും അത്....
ഡേവിസിന് വൃക്കനല്കിയവരില് ഒരാളെക്കുറിച്ച് ഇപ്പോള്‍ ഡേവിസിന് അറിവില്ല. പാലക്കാട്ടെ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു ആദ്യം വൃക്ക നല്‍കിയത്. അന്ന് വില്ലടത്തായിരുന്നു ഡേവിസ് താമസം. മൊബൈല്‍ ഫോണില്ലാത്ത കാലത്ത് ലാന്‍ഡ് ഫോണായിരുന്നു ഉണ്ടായിരുന്നത്.
ആ ഫോട്ടോഗ്രാഫര്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടായിരുന്നുവത്രെ. പിന്നെ അയാളും കുടുംബവും കോയമ്പത്തൂരിലേക്ക് മാറിപ്പോയി. വില്ലടത്തുനിന്നും ഡേവിസും സ്ഥലം മാറി. അതില്പിന്നെ അയാളുമായി യാതൊരു കണക്ഷനുമില്ല.
രണ്ടാമത്തെ വൃക്കതന്നയാള് വിദേശത്താണ്. എന്നും രാവിലെ അയാളുമായി സംസാരിച്ചാണ് ഡേവിസിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ.
കൊള്ളന്നൂര്‍ ജോസ് - അല്‍ഫോണ്‍സ ദമ്പതികളുടെ മകനായ ഡേവിസിന് ഒരു സഹോദരിയുണ്ട്.
അപ്പോള്‍ ഡേവിസിന്റെ വിവാഹം....
വിവാഹം കഴിച്ചിട്ടില്ല. ആ സ്വപ്നമൊക്കെ ഉണ്ടായിരുന്ന കാലത്തായിരുന്നു അസുഖം വന്നതും സര്‍ജറിയുമെല്ലാം. വൃക്ക മാറ്റിവച്ചയാള്ക്ക് ജോലി തരാന്‍ ആള്ക്കാര് മടിക്കും പോലെ തന്നെയാണ് വൃക്ക മാറ്റിവച്ചയാള്ക്ക് പെണ്ണു തരാനും ആള്‍ക്കാര്‍ക്ക് മടി.
അപ്പോള്‍ വിവാഹം വേണ്ടെന്ന് വച്ചിട്ടില്ലല്ലോ...ഇതൊക്കെ വായിച്ച് ആരെങ്കിലും തയ്യാറായി വന്നാലോ... ഡേവിസിനോട് ചോദിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെ മറുപടി വന്നു
വരട്ടെ...നല്ല കാര്യം...
അതെ ഡേവിസിനെല്ലാം നല്ല കാര്യങ്ങള്‍ മാത്രമാണ്. അശുഭകരമായതൊന്നും അയാള്‍ ചിന്തിക്കുന്നതേയില്ല...നന്മയുംസ്നേഹവും പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമേ ഡേവിസില്‍ കാണുന്നുള്ളു.
അതുകൊണ്ടുതന്നെയാണ് ദൈവം അത്തരമൊരാള്‍ ഭൂമിയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്....
ഋഷി
ദൈവത്തിന് നിര്‍ബന്ധമുണ്ട്, ഇവിടെ ഡേവിസ് വേണം!
02:57 AM Mar 10, 2019 | Deepika.com