സറഹ- കേൾക്കുന്പോൾ കൗതുകം തോന്നുന്ന പേര്. എന്നാൽ ഇപ്പോൾ ഇതാണ് ടെക്ലോകത്തിലെ പ്രധാന ചർച്ചാവിഷയം. ഒരു സാങ്കേതിക വിദ്യ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും ഉപയോഗിക്കാൻ പാടില്ലാത്തതെങ്ങനെയെന്നും അതിന്റെ ഭവിഷ്യത്തുക്കളെന്തെന്നും വിവരിക്കാൻ ഏറ്റവും നല്ല ഉദാഹരണമാണ് സറഹ. സോഷ്യൽ മീഡിയ എന്ന ലേബലിലാണ് സറഹയെ ടെക്ലോകം ഏറ്റെടുത്തിരിക്കുന്നത്.
സദുദ്ദേശത്തോടെ തുടക്കം
സൗദി സ്വദേശിയായ സെയിൻ അൽ അബിദിൻ തൗഫിഖാണ് സറഹ എന്ന പ്രോഗ്രാമിന്റെ ബുദ്ധികേന്ദ്രം. ഈ അറബി പദത്തിന്റെ അർഥം സത്യസന്ധമായി എന്നാണ്. സുഹൃത്തുക്കളിൽനിന്നും കന്പനിയിലെ ജീവനക്കാരിൽനിന്നും സത്യസന്ധമായ അഭിപ്രായം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സറഹ എന്ന പ്രോഗ്രാം വികസിപ്പിച്ചെടുത്തത്. ആളുകൾക്ക് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അഭിപ്രായപ്രകടനം നടത്താമെന്നതാണ് സറഹയെ വ്യത്യസ്തമാക്കുന്നത്. ഈ വർഷം ജൂണോടെയാണ് സറഹയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. സംഭവം വളരെ വേഗം വൈറലായി.
വെബ്സൈറ്റിലും ആപ്പിലും സറഹ ലഭ്യമാണ്. യൂസർനെയിം തെരഞ്ഞെടുത്ത് ഇ-മെയിൽ അഡ്രസും പാസ്വേഡും നൽകിയാൽ ഈ സർവീസ് ഉപയോഗിക്കാൻ സാധിക്കും. നൽകുന്ന പേരിനൊപ്പം .sarahah.com എന്നു തുടങ്ങുന്ന യൂസർനെയിമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനുള്ള ഒാപ്ഷനും ആപ്പിൽ ലഭ്യമാണ്. ലോകമെന്പാടുമുള്ള 30 കോടിയിലധികം ആളുകൾ ഇപ്പോൾ സറഹ ഉപയോഗിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട്. 30 രാജ്യങ്ങളിൽ ആപ്പിൾ ആപ് സ്റ്റോറിൽ ഒന്നാം സ്ഥാനത്താണ് സറഹ.
അജ്ഞാതനായി ചാറ്റിംഗ്
സറഹ ഉപയോഗിക്കുന്ന ആർക്കുവേണമെങ്കിലും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ടെക്സ്റ്റ് മെസേജുകൾ അയയ്ക്കാം. സെർച്ച് എന്ന ഒാപ്ഷൻ ഉപയോഗിച്ച് സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ പേര് കണ്ടെത്തി മെസേജ് അയയ്ക്കാൻ തുടങ്ങാം. റിസീവിഡ് എന്ന ടാബിൽ നമുക്കു ലഭിച്ച മെസേജുകൾ കാണാം. അതിന് മറുപടി പറയാനോ അയച്ച ആളെ കണ്ടെത്താനോ സാധിക്കില്ല. അയച്ച മെസേജുകളും ഹോം സ്ക്രീനിൽ കാണാം. സ്വകാര്യതയെ മാനിക്കാനും സറഹ ശ്രമിച്ചിട്ടുണ്ട്. സെർച്ച് ചെയ്യുന്പോൾ പേര് വരാതിരിക്കാൻ ആപ്പിന്റെ സെറ്റിംഗ്സിൽ അപ്പിയർ ഇൻ സെർച്ച് എന്ന ഒാപ്ഷൻ ഒാഫ് ചെയ്തിട്ടാൽ മതി.
വിമർശനം ശക്തം
സറഹയെക്കുറിച്ചു വളരെയധികം വിമർശനമാണ് സോഷ്യൽ മീഡിയയിലും ആപ് സ്റ്റോറുകളിലും നിറയുന്നത്. അതിനാലാണ് പ്ലേസ്റ്റോറിൽ ആപ്പിന്റെ റേറ്റിംഗ് നാല് പോലും എത്താത്തത്. ലൈംഗികചുവയോടെയുള്ള മെസേജുകളും അമിതമായ വിമർശനവും കൗമാരക്കാരടക്കമുള്ളവരെ എങ്ങനെ ബാധിക്കും എന്ന കാര്യം പ്രവചനാതീതമാണ്. വളരെ മോശം കമന്റുകൾ സറഹവഴി ദിവസവും ലഭിക്കുന്നുണ്ടെന്നതാണ് പെൺകുട്ടികളുടെ പ്രധാന പരാതി. സാമൂഹ്യപ്രവർത്തകർക്കും സമാനമായ അനുഭവമാണ് സറഹയിലൂടെ ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരന്തരമുള്ള വിമർശനം മാനസികപ്രശ്നങ്ങൾപോലും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുമുണ്ട്.
ചോദ്യമായി സുരക്ഷ
ഐഡന്റിറ്റി വെളിപ്പെടുത്താതെ മെസേജ് അയയ്ക്കാമെന്നതാണ് സറഹയിലേക്ക് യൂത്തിനെ ആകർക്കുന്ന പ്രധാന കാര്യം. എന്നാൽ തങ്ങളുടെ പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനുള്ള അധികാരമുണ്ടെന്ന് പോളിസി ആൻഡ് ടേംസിൽ സറഹ വ്യക്തമാക്കുന്നുണ്ട്. അതായത് ഒരു ദിവസം സറഹ ഐഡന്റിറ്റി വെളിപ്പെടുത്താതെ മെസേജ് അയയ്ക്കാനുള്ള ഒാപ്ഷൻ ഡിസേബിൾ ചെയ്താൽ ഒരുപക്ഷേ ഇപ്പോൾ അയച്ച മെസേജുകൾക്ക് പിന്നിലുള്ള വ്യക്തികൾ ആരാണെന്ന് വെളിപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചുരുക്കം. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കുവയ്ക്കുകയില്ലെന്ന ആപ്പിന്റെ അണിയറക്കാർ നൽകുന്ന ഉറപ്പിനു വിപരീതമാണ് പോളിസികളിൽ സൂചിപ്പിച്ചിരിക്കുന്ന "എപ്പോൾ വേണമെങ്കിലും മാറ്റം' വരുത്താം എന്ന ഭാഗം.
വേണ്ടായെന്ന് തോന്നുന്നുണ്ടോ?
ഇത്രയും വായിച്ചിട്ട് ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആർക്കെങ്കിലും ഇത് അവസാനിപ്പിക്കണം എന്ന് ആഗ്രഹമുണ്ടോ, അല്ലെങ്കിൽ ശല്യം കാരണം അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ചിന്തിക്കുന്നുണ്ടോ? പരിഹാരമുണ്ട്. www.sarahah.com എന്ന സൈറ്റിൽ യൂസർനെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക. ശേഷം സെറ്റിംഗ്സിൽ പോയാൽ അക്കൗണ്ട് ഡിലീറ്റ് െചയ്യാനുള്ള ഒാപ്ഷൻ ലഭ്യമാണ്.
അവഹേളിക്കുന്ന പദപ്രയോഗങ്ങളിലൂടെ ആളുകളെ നേരിടുന്പോൾ ഡിജിറ്റൽ തെളിവുകൾ അവശേഷിക്കുന്നുണ്ടെന്ന കാര്യം എപ്പോഴും ഒാർമയിൽ വേണം. മോശം പരാമർശങ്ങൾ നടത്തിയാൽ നടപടിയെടുക്കമെന്നും പോളിസിയിൽ സറഹ പ്രത്യേകം പറയുന്നുണ്ട്.
സോനു തോമസ്
പറന്നു പറന്ന് സറഹ
03:48 PM Aug 16, 2017 | Deepika.com