ഈ പെണ്കുട്ടി എന്തിനാണ് ഇത്രയ്ക്ക് അഭിനയിക്കുന്നത്., ഇവൾക്കു വീണ വായിച്ചാൽപ്പോരേ!? ഇങ്ങനെ വല്ലാതെ ചിരിക്കുന്നത് മഹാബോറാണ്, ഇത്രമാത്രം ചിരിക്കാൻ എന്തിരിക്കുന്നു!? അതിമനോഹരമായ വീണാവാദനത്തിന്റെ വീഡിയോകൾക്ക് സോഷ്യൽ മീഡിയ വഴിലഭിക്കുന്ന ചില പ്രതികരണങ്ങളാണ് മുകളിൽ കണ്ടത്. വീണ വായിക്കുന്ന കലാകാരി കൂടുതൽ ചിരിക്കുന്നു എന്നതാണ് കമന്റുകൾ എഴുതുന്നവരുടെ പരാതി. ചിരി സംഗീതത്തിന്റെ ഭംഗികളയുന്നുപോലും!
ആക്ഷേപങ്ങൾക്ക് ആ കലാകാരിക്കു മറുപടിയുണ്ട്: ഞാൻ മനഃപൂർവം ചിരിക്കുന്നതല്ല. എന്റെ വീണയുടെ ശബ്ദത്തെ ഞാനിഷ്ടപ്പെടുന്നു, ആസ്വദിക്കുന്നു. നമ്മൾ എന്തു ചെയ്താലും ഹൃദയംകൊണ്ടു ചെയ്താൽ സ്വാഭാവികമായി സംഭവിക്കുന്ന ചിലതുണ്ട്. അതാണ് എന്റെ ചിരി. വീട്ടിൽ എന്റെ മുറിയിലിരുന്നു പ്രാക്ടീസ് ചെയ്യുന്പോൾ പോലും ഞാൻ ചിരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഞാനിപ്പോൾ ശ്രദ്ധിക്കാറില്ല.
ഈ മറുപടിയിലുണ്ട് എല്ലാം. വിരലുകൊണ്ടുമാത്രമല്ല, ഹൃദയംകൊണ്ടുകൂടിയാണ് ഈ വിദുഷി വീണവായിക്കുന്നത്. അതുകൊണ്ടുതന്നെ ആക്ഷേപ കമന്റുകളെ അഭിനന്ദനങ്ങളും ആശംസകളും ലക്ഷങ്ങളെന്ന കണക്കിൽ മറികടക്കുന്നുണ്ട്. ചിലർ പറയുന്നു: നിങ്ങളുടെ സംഗീതം എന്റെ വിഷാദത്തെ ഇല്ലാതാക്കുന്നു. ഈ മനോഹരസംഗീതം കേൾക്കുന്പോൾ സാക്ഷാൽ സരസ്വതീദേവിതന്നെയാണോ വീണവായിക്കുന്നതെന്ന് തോന്നിപ്പോകുന്നു...
കൈകൂപ്പിക്കൊണ്ട് ആ കലാകാരി പ്രതികരിക്കുന്നതിങ്ങനെ: എല്ലാം ദൈവാനുഗ്രഹം.
അവരാണ് വീണാ ശ്രീവാണി.
വീണയുടെ വഴിയിൽ
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നന്ദുംപുടിയിലാണ് ശ്രീവാണിയുടെ ജനനം. ഏഴാം വയസിൽ മാതാപിതാക്കൾ വീണ പരിചയപ്പെടുത്തിയതിൽപ്പിന്നെ ആ നാദം ശ്രീവാണിയുടെ ജീവിതമായി. പിചിക സീതാ മഹാലക്ഷ്മിയായിരുന്നു ആദ്യഗുരു. വീണപഠിക്കാനായി ദിവസവും രണ്ടു കിലോമീറ്റർ നടന്നുപോകാറുള്ള ഒരു എട്ടുവയസുകാരി ഇപ്പോഴും ശ്രീവാണിയുടെ ഉള്ളിലുണ്ട്. ലക്ഷക്കണക്കിനുപേർ വീണാവാദനത്തെ അഭിനന്ദനങ്ങൾകൊണ്ടു മൂടുന്പോഴും വാണി ആ കുട്ടിയെപ്പോലെ പതിവു ചിരിയോടെ നിൽക്കും.
പരിശീലനമാണ് തന്റെ കരുത്തെന്ന് ശ്രീവാണി കരുതുന്നു. ദിവസവും എത്രസമയം പ്രാക്ടീസ് ചെയ്യുമെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെ: എനിക്ക് രണ്ടു കാര്യങ്ങളാണ് പ്രധാനം- ഉറക്കവും പരിശീലനവും. ഉറങ്ങാത്ത സമയത്തെല്ലാം മിക്കവാറും പ്രാക്ടീസ് ചെയ്യുകയാവും. ഭക്ഷണംകഴിക്കാൻ മറന്നുപോലും പ്രാക്ടീസ് ചെയ്യും. വൈകീട്ട് മൂന്നുമണിയൊക്കെ ആയാൽ എന്റെ സഹായി വന്നു വിളിക്കും- അമ്മാ, ഒരുപാടു സമയമായി. വരൂ, വന്നു വല്ലതും കഴിക്കൂ.
മരണംവരെ ഞാൻ ഒരു വിദ്യാർഥിയായിരിക്കുമെന്നാണ് എന്റെ വിശ്വാസം. പവിത്രമായ ഈ ഉപകരണത്തിന്റെ നാദം ലോകത്തെല്ലാവരെയും ആനന്ദിപ്പിച്ചുകൊണ്ടിരിക്കണമെന്നാണ് എന്റെ ആഗ്രഹം.
വീണ എല്ലാവർക്കും
എല്ലാത്തരം സംഗീതവും വഴങ്ങുമെങ്കിലും ശ്രീവാണി ശാസ്ത്രീയ സംഗീതക്കച്ചേരികൾ വളരെ കുറച്ചേ നടത്താറുള്ളൂ. സിനിമാ ഗാനങ്ങളുടെ കവർ വേർഷനുകൾക്കു പുറമേ സെമി-ക്ലാസിക്കൽ, ഫ്യൂഷനുകൾ, അന്നമാചാര്യ കീർത്തനങ്ങൾ, ഫോക്ക്, വെസ്റ്റേണ് എന്നിവയൊക്കെ വായിക്കും. ഞാൻ വായിക്കുന്നത് എല്ലാവർക്കും ആസ്വദിക്കാനാവണം. ക്ലാസിക്കൽ വായിക്കുന്പോൾ എനിക്കും വിദ്വാന്മാർക്കും മാത്രമേ ആസ്വദിക്കാനാവൂ., അതുപോരാ. എനിക്ക് എല്ലാത്തരം സംഗീതവും ശൈലികളും ഇഷ്ടമാണ്. സംഗീതത്തിൽ വകഭേദമില്ലെന്നാണ് എന്റെ വിശ്വാസം. എല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ്.
ചെറുവീണയിൽ ലോക റിക്കാർഡ്
സാധാരണ ഒരു വീണയുടെ നീളം 53 ഇഞ്ചാണ്. എന്നാൽ 21 ഇഞ്ച് മാത്രം വലിപ്പമുള്ള വീണ വായിച്ച് ശ്രീവാണി പുതിയ ലോക റിക്കാർഡ് സ്ഥാപിച്ചു. കൃത്യമായ താളവും ശ്രുതിയും ചേർത്ത് ആ കുഞ്ഞുവീണ വായിക്കുക എളുപ്പമായിരുന്നില്ല.
എനിക്ക് വീണയിൽ പുതിയ ആശയങ്ങൾ കൊണ്ടുവരാൻ എപ്പോഴും ഇഷ്ടമാണ്. ഒരിക്കൽ എന്റെ പതിവു വീണ നിർമാതാവായ മെഹബൂബ് ഷേക്കിനോട് കുഞ്ഞു വീണ എന്ന ആശയം പറഞ്ഞു. അങ്ങനെയാണ് അതുണ്ടാക്കിയത്. വളരെ നാളത്തെ പ്രാക്ടീസിനുശേഷമാണ് കൃത്യമായി വായിക്കാനായത്.
സപ്തസ്വരയുടെ മധുരവീണയാണ് ശ്രീവാണിക്കു പ്രിയം. സ്വരശുദ്ധിയും ഭംഗിയുമുണ്ട് അതിന്. കൊണ്ടുനടക്കാൻ എളുപ്പത്തിന് ചെറിയ മാറ്റങ്ങൾ വരുത്തി. വിവിധ ഭാഗങ്ങൾ ഇളക്കിമാറ്റി വീണ്ടും കൂട്ടിയിണക്കാം.
ഗായകരുടെ വോയ്സ് ടോണിന് ഏറ്റവുമിണങ്ങുന്ന സ്ഥായിയിലാണ് വാണിയുടെ വായന. ദളപതി എന്ന ചിത്രത്തിൽ യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്നു പാടിയ പാട്ടിന്റെ കവർ കേട്ടാൽ അത് വ്യക്തമാകും. ബാഹുബലി ഉൾപ്പെടെ വന്പൻ ചിത്രങ്ങളിൽ ശ്രീവാണിയുടെ വീണയുടെ സാന്നിധ്യമുണ്ട്.
എട്ടാം ക്ലാസ് പഠനകാലം മുതൽ ടെലിവിഷൻ ആങ്കറായി പ്രവർത്തിച്ചിട്ടുണ്ട് വാണി. മികച്ച അവതാരകയ്ക്കുള്ള ഒട്ടേറെ പുരസ്കാരങ്ങളും നേടി. ഇടക്കാലത്ത് മിസിസ് ആന്ധ്രപ്രദേശ് പട്ടവും നേടി. 2013നു ശേഷം ആങ്കറിംഗ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ വീണാ വാദകയാണ്. ഹൈദരാബാദിലാണ് ഇപ്പോൾ താമസം.
മലയാളികളോട്
കേരളത്തിൽ ഇതുവരെ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല ശ്രീവാണിക്ക്. അതിനുള്ള കാത്തിരിപ്പിലാണ്. ഇവിടുത്തെ സംഗീതസംവിധായകർ അപാരമായ കഴിവുള്ളവരാണെന്ന് വാണി പറയുന്നു. മലയാളം പാട്ടുകളുടെ കവർ പതിപ്പുകൾക്ക് ഒട്ടേറെ ആരാധകരാണുള്ളത്. ആരാധകരെ എല്ലാവരെയും സുഹൃത്തുക്കളായാണ് വാണി കാണുന്നത്. തന്റെ സംഗീതം സമർപ്പിക്കുന്നതും ആ സുഹൃത്തുക്കൾക്കുതന്നെ. എന്നെ ഇതുപോലെ ഇനിയും സ്നേഹിക്കണം, അനുഗ്രഹിക്കണം- സുഹൃത്തുക്കളോടുള്ള വാണിയുടെ അപേക്ഷ.
പാഠ്യവിഷയങ്ങൾ എന്നപോലെ ദിവസവും ഒരു മണിക്കൂർ സംഗീതത്തിനു വേണമെന്ന നിലപാടിലാണ് വാണി. കുട്ടികളെ രണ്ടോ മൂന്നോ മാസം സംഗീതമോ ഉപകരണങ്ങളോ പഠിക്കാനയച്ചശേഷം, മതി, ഇനി പരീക്ഷ കഴിഞ്ഞു പോകാം എന്നു ശഠിക്കുന്ന മാതാപിതാക്കളോടു വാണി പറയുന്നു- കുട്ടികൾ പാട്ടു പഠിക്കട്ടെ, അവർക്കിഷ്ടമുള്ളപോലെ ഉപകരണങ്ങൾ വായിക്കട്ടെ.. അവർ പരീക്ഷണങ്ങൾ നടത്തട്ടെ...
ഹരിപ്രസാദ്
കേൾക്കണം, കാണണം ഈ വീണ
07:36 AM Mar 03, 2019 | Deepika.com