കുംഭയുടെ ജീവിതമൊരു സന്ദേശമാണ്. തകർന്നവർക്കുള്ള സന്ദേശം. പോളിയോ ബാധിച്ച് കാലുകൾ ചുരുണ്ടുപോയ കുംഭ ഉടലിനെ ചുമലിലേറ്റി കൈകൾ കുത്തി നീങ്ങുന്ന കാഴ്ച പ്രചോദനമാണ്. കൃഷിയിടത്തിലെത്തി ചെളിയിൽ പടഞ്ഞുകിടന്ന് ഇവർ മണ്ണിൽ പൊന്നുവിളയിക്കുന്നു. വിധിയെ തോൽപിച്ച വൃദ്ധ എന്നതിൽ തീരുന്നതല്ല കുംഭ എന്ന പേരിന്റെ നിർവചനം. വയനാട്ടിലെ കുറിച്യ വിഭാഗം ആദിവാസിയായ കുംഭയുടെ പ്രായം 69. രണ്ടു തവണ അർബുദം നുറുക്കിയ ശരീരം. അക്ഷരം വായിക്കാൻ അറിയില്ല. ദൂരയാത്രകൾ നടത്തിയിട്ടില്ല.
വയനാട്ടിലെ വെള്ളമുണ്ട കരവണശേരിയിലെ കൊല്ലി ആദിവാസി കോളനിയിൽ കഴിയുന്ന കുംഭ. ഇന്നേവരെ ഇവർ നിവർന്നുനിന്നിട്ടില്ല, കാലിൽ നടന്നിട്ടുമില്ല. ചുരം പോലെ വളഞ്ഞും തിരിഞ്ഞും പോകുന്ന ജീവിതത്തിൽ ഇവരുടെ ഓരോ ചലനവും വാക്കും അദ്ഭുതമായി കണ്ടേതീരു. തോൽക്കാൻ എനിക്കു മനസില്ല. തോൽപ്പിക്കാൻ ആരും പോരുകയും വേണ്ട, മരിക്കും വരെ മണ്ണിൽ അധ്വാനിച്ചു ജീവിക്കും- കുംഭ നയം വ്യക്തമാക്കുന്നു. പഴശി രാജാവിനെ അന്പെയ്ത്തു പഠിപ്പിച്ച കുറിച്യസമുദാത്തിൽ പിറന്ന കുംഭയ്ക്ക് ഇന്നും പോരാട്ടത്തിന്റെ മനസാണ്.
പൊന്നു വിളയുന്ന മണ്ണ്
ആ ഇഴയൽ പാരന്പര്യമായി കിട്ടിയ കൃഷിയിടത്തേക്കായിരുന്നു. കന്പും കൈക്കോട്ടുംകൊണ്ട് മണ്ണിളക്കി കൃഷി തുടങ്ങി. മത്തനും വെള്ളരിയും പയറും കിഴങ്ങുമൊക്കെ നട്ടുവിളയിച്ചു. അങ്ങനെ ഉൗരിലെ അറിയപ്പെടുന്ന കർഷകയായി ചെറുപ്പത്തിൽതന്നെ കുംഭ മാറി. കറുത്തു കുറുകിയ മണ്ണിൽ വാഴയും ചേനയും ചേന്പും പച്ചക്കറിയുമൊക്കെ ഇവർ കാലങ്ങളായി നട്ടുവളർത്തുന്നു. ആടുകളെയും കോഴികളെയും വളർത്തുന്നു. ഈ സഹന അധ്വാനത്തിലൂടെ സ്വന്തം വയർ പോറ്റാൻ മാത്രമല്ല ആഗ്രഹിക്കുന്നത്. ഇവർ വിളയിക്കുന്നതെല്ലാം അയൽക്കാർക്കും ബന്ധുക്കൾക്കുമായി പങ്കുവയ്ക്കുന്നു. കൃഷിവിഭവങ്ങൾ വിൽപനയ്ക്കല്ല പങ്കുവയ്ക്കലിനുള്ളതാണ്. അങ്ങനെ കുംഭ കൊല്ലി ഉൗരിന്റെ പോറ്റമ്മയായി അറിയപ്പടുന്നു. മഴയും മഞ്ഞും വെയിലും കുംഭയുടെ അധ്വാനത്തിനു തടസമാകുന്നില്ല. അതിരാവിലെ ഉണർന്ന് കൃഷിയിടത്തിലേക്ക് നിരങ്ങും. വൈകുന്നേരം നാലു വരെ അധ്വാനിക്കും. ഭക്ഷണവും വെള്ളവുമൊക്കെ മരുമകൾ വസന്തയും ബന്ധുക്കളും അരുകിലെത്തിക്കും. മംഗലശേരി മലയോരത്തെ ഒരേക്കറോളം വരുന്ന മണ്ണ് കുംഭയുടെ വിയർപ്പിൽ നനഞ്ഞ് സമൃദ്ധിയുടെ വിളനിലമായി മാറിയിരിക്കുന്നു.
വില്ലനായി പിള്ളവാതം
ബാണാസുര മലനിരയിലെ മംഗലശേരി കുന്നിന്റെ താഴ് വാരത്തെ മണ്കട്ട കെട്ടി തറയിലും ചുമരിലും ചാണകം പൂശിയ ചെറിയ വീട്. പത്രവും ടിവിയുമൊന്നുമില്ലാത്ത രണ്ടു മുറി വീടിന്റെ തിണ്ണയിൽ തിളങ്ങുന്ന കണ്ണുകളോടെ കുംഭ പറയുന്നതൊക്കെ വിസ്മയമായി തോന്നുക സ്വാഭാവികം. വീട്ടിലേക്ക് കയറാൻ നടപ്പുവഴി മാത്രം. റോഡിനെക്കുറിച്ച് ഇവർ ചിന്തിച്ചുതുടങ്ങിയിട്ടേയില്ല. മൂന്നാംവയസിൽ പിള്ളവാതത്താൽ അരയ്ക്കുതാഴെ തളർന്നു. കാടിന്റെ മക്കൾക്ക് അക്കാലത്തു നാട്ടു ചികിത്സയേയുള്ളു. നീണ്ട ചികിത്സയിൽ കാലുകൾ ഒരു വിധം വളച്ചുവയ്ക്കാമെന്ന സ്ഥിതിയായതു ഭാഗ്യം. ഒരിക്കൽപോലും നടക്കാനാവില്ലെന്ന തിരിച്ചറിവിൽ വിധിയെ പഴിച്ച് ഇരുൾമുറിയിൽ ചുരുളാൻ മനസുണ്ടായിരുന്നില്ല.
കൈകളിൽ കുത്തി ശരീരം പിന്നോട്ടാക്കി നടന്നുനോക്കിയ ബാല്യം. ആദ്യമൊക്കെ മൂക്കു കുത്തിയും തലയടിച്ചും വീണു. തകരാതെയും തളരാതെയും മുന്നോട്ടു നീങ്ങി. അടിവാരത്തെ ഓലിയിൽപോയി വെള്ളം മണ്കലത്തിലാക്കി തലയിൽ ചുമന്ന് ഇരുകൈകൾ കുത്തി നിരങ്ങിയും ഇടതുകൈ നിലത്തുകുത്തി വലത്തേ കൈയിൽ തൂന്പ പിടിച്ച് തോട്ടത്തിൽ ആഞ്ഞു കിളച്ചും കാട്ടിൽനിന്നു വിറകുശേഖരിച്ചും അവർ ജീവിതം ചലിപ്പിച്ചു. എത്രയെത്ര ദുരിതങ്ങളെയും വെല്ലുവിളികളെയുമാണ് കുംഭ നേരിട്ടത്.
കുങ്കൻ ജീവിതത്തിലേക്ക്
ഇഴഞ്ഞു ജീവിക്കുന്ന തന്നെ സ്വീകരിക്കാൻ ഒരു പുരുഷനും വരില്ലെന്നായിരുന്നു ചെറുപ്പത്തിലെ ചിന്ത. അൽപം വൈകിയാണെങ്കിലും കുങ്കൻ എന്നയാൾ വിവാഹത്തിനു തയാറായിവന്നു. സന്തോഷത്തോടെ കഴിഞ്ഞുവരുന്പോൾ ഭർത്താവ് കുങ്കന് ഹൃദയവാൽവിന് രോഗം വന്നത് ജീവിതത്തിലെ അടുത്ത പരീക്ഷണമായി. സ്വന്തം പരിമിതികൾ മറന്ന് ഇവർ ഭർത്താവിനെ പരിചരിച്ചു. ഇതിനിടെ ഒരു ഒരു മകൻ ജനിച്ചു.
പത്തു വർഷം മുൻപ് ഭർത്താവ് മരിച്ചു. പരിമിതികൾക്കു നടുവിലും മകൻ രാജുവിനെ പത്താം ക്ലാസ് വരെ പഠിപ്പിച്ചു. മകന് ഒരു ജോലി കിട്ടണമെന്നാണ് എക്കാലത്തെയും മോഹം. ഇന്നേ വരെ കുംഭ സ്കൂൾ കണ്ടിട്ടില്ല. മരുമകൾ വസന്ത പേരെഴുതാൻ പഠിപ്പിച്ചിട്ടുണ്ട്. ആന, ആട്, കോഴി തുടങ്ങി കുറെ വാക്കുകളും. കോഴിയും ആടും കുംഭയുടെ അരുമകളാണ്.
ഇരുന്നു വിതച്ച് ഇരുന്നു കൊയ്യുന്നു
അർബുദം ബാധിച്ച് അഞ്ചു വർഷത്തിനിടെ രണ്ടുതവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. ഒരു സ്തനം നീക്കം ചെയ്യേണ്ടിയും വന്നു. ഒരിക്കലും മണ്ണിലിരുന്നു പണിയരുതെന്ന നിർദേശത്തിനു മുന്നിൽ കീഴടങ്ങാൻ മനസും സാഹചര്യവും അനുവദിച്ചില്ല. കാട്ടിൽനിന്ന് വിറകു പെറുക്കി അടുപ്പ് പുകച്ചു. തറ മെഴുകി. ആട്ടിൻകൂടും കോഴിക്കൂടുമുണ്ടാക്കി. കൃഷിയിടത്തിൽനിന്നു വൈകുന്നേരം തിരികെയെത്തിയാൽ മണ്ണെണ്ണ വെട്ടത്തിൽ ഇവർ മുളച്ചീള് കൊണ്ട് പായയും കസേരയും നിർമിക്കും. ചിരട്ടത്തവിയുണ്ടാക്കും. പാളയും പായും നെയ്യും. ഇവയൊക്കെ വാങ്ങാൻ പലരും ഉൗരിലേക്കു വരും.
നെല്ലും തിനയും ചാമയും ചോളവുമൊക്കെ ഇവർ ഇരുന്നു വിതച്ച് ഇരുന്നു കൊയ്യുന്നു. മെതിക്കാനും ചുമക്കാനും ബന്ധുക്കൾ ഒപ്പമുണ്ടെന്നുമാത്രം. കൃഷിയിൽ ഇന്നേ വരെ കാലിവളവും പച്ചിലയും മാത്രമെ വളമായി ഉപയോഗിച്ചിട്ടുള്ളു. പച്ചക്കറികൾ കടയിൽ വിൽക്കാതെ അവർ അയൽക്കാർക്കു സമ്മാനമായി കൊടുത്ത് സ്നേഹം തിരികെ വാങ്ങുന്നു. മണ്വീടിനരികിൽ അരുമകളായി ഇരുപതോളം കോഴികളും കുറെ പൂച്ചകളും ഉണ്ട്. ചാണകം പുതച്ച തറയിലിരുന്ന് കോഴികൾക്ക് ഗോതന്പു മണികൾ വാരിയിടുന്ന കുംഭയുടെ കാവൽക്കാരും കൂട്ടുകാരുമാണ് അഞ്ച് പൂച്ചകൾ. പിന്നെ കൂട്ടിന് അയലത്തെ നായകളും.
കാലുകൾ പിൻതിരിഞ്ഞപ്പോൾ കൈകളിൽ കുത്തിനിന്ന് ജീവിത വെല്ലുവിളികളെ നേരിട്ടവളാണ് കുംഭാമ്മ. അതിനാൽ ആരെയും ഒന്നിനെയും ഇവർക്കു ഭയമില്ല. പുഞ്ചിരിയുടെ കരുത്തിൽ ഇവർ നടത്തുന്ന അതിജീവനപോരാട്ടം കണ്ടും കേട്ടും പഠിക്കാൻ എത്രപേരാണ് വയനാട്ടിലെ മംഗലശേരി മല കയറി കൊല്ലി കോളനിയിലേക്കു വരുന്നതെന്നോ.
രംഗബോധമില്ലാത്ത കോമാളിയെപ്പോലെ പലതവണ കടന്നുവന്ന മരണത്തെ ആത്മധൈര്യം കൊണ്ടാണ് ഇവർ നേരിട്ടത്. തകർന്നുപോകുംവിധം നഷ്ടങ്ങളും കഷ്ടങ്ങളും വേട്ടയാടിയപ്പോഴൊന്നും തളർന്നില്ല. കാൽത്താങ്ങിനായി ആർക്കും മുന്നിൽ കുന്പിടാതെ കരങ്ങൾ കാലുകളായി പരുവപ്പെടുത്തിയ കുംഭ. "കുംഭാമ്മ ഞങ്ങളുടെ അനുഗ്രഹവും ആശ്വാസവുമാണ്. കുംഭാമ്മയെ കാണാനും കേൾക്കാനും ഏറെപ്പേർ കടന്നുവരുന്നു. പഠിപ്പും പത്രാസുമുള്ളവർ പ്രശ്നങ്ങളുമായി അമ്മയെ കാണാൻ വരും. അമ്മയെ കേട്ടുകഴിയുന്പോൾ ആശ്വാസത്തോടെ അവരൊക്കെ മടങ്ങും'- കുംഭയുടെ നിഴലായ മരുമകൾ വസന്ത പറയുന്നു.
റെജി ജോസഫ്
കുംഭയെന്ന പാഠം
07:31 AM Mar 03, 2019 | Deepika.com