1940-കളിലും 1950 കളിലും ഹോളിവുഡ് സിനിമകളിൽ പ്രശോഭിച്ച അമേരിക്കൻ നടിയും പാട്ടുകാരിയുമായിരുന്നു ബെറ്റി ഹട്ടൺ (1921-2007). വളരെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്ന ബെറ്റി ഏറെ പാടുപെട്ടാണ് അഭിനയരംഗത്തു പ്രവേശിച്ചത്. എന്നാൽ അവരുടെ വിവിധ കഴിവുകളുടെ മികവുമൂലം ബെറ്റി പെട്ടെന്നു പരക്കെ അറിയപ്പെടുന്ന നടിയായി മാറി. അഭിനയത്തിലെന്നപോലെ ഗാനമാലപിക്കുന്നതിലും നൃത്തം ചെയ്യുന്നതിലും അവർ തിളങ്ങി.
സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ വലിയ വിജയം നേടുവാൻ ബെറ്റിക്കന്നു സാധിച്ചെങ്കിലും വ്യക്തി ജീവിതം പലപ്പോഴും പരാജയമായിരുന്നു. അമിതമായ മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും കുത്തഴിഞ്ഞ ജീവിതവുമെല്ലാം അവരുടെ പതനത്തിനു കാരണമായി. എന്നാൽ അന്പതു വയസ് കഴിഞ്ഞപ്പോഴേക്കും അവർക്കതിൽ നിന്നു കരകയറുവാൻ സാധിച്ചു. അതാകട്ടെ വലിയൊരു മാനസാന്തരത്തിന്റെ കഥയാണ്.
ബെറ്റി ഹോളിവുഡ്ഡിൽ തിളങ്ങിനിന്ന കാലത്ത് അതിലേറെ തിളങ്ങിനിന്ന മറ്റൊരു നടിയായിരുന്നു ജൂഡി ഗാർലൻസ് (1922-1969). എന്നാൽ മയക്കുമരുന്നിന്റെ ഓവർ ഡോസ് മൂലം ആ ജീവിതം നാല്പത്തിയേഴ് വയസിൽ അവസാനിച്ചു.
അക്കാലത്തു ബെറ്റിയും ജൂഡിയെപ്പോലെ മയക്കുമരുന്നിന്റെ പാതയിലായിരുന്നു. 1971 ആയപ്പോഴേക്കും ചികിത്സക്കായി റോഡ് ഐലൻഡിലെ ഒരു ഹോസ്പിറ്റലിൽ അഭയം തേടി. അവിടെവച്ചു ദൈവത്തെ കണ്ടുമുട്ടുവാൻ ബെറ്റിക്കു ഭാഗ്യം ലഭിച്ചു.
അതിനു സഹായിച്ചതു ഫാദർ മഗ്വയർ എന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താൽ ബെറ്റി മാനസാന്തരപ്പെട്ടു ജീവിതത്തിൽ സമൂലമായ പരിവർത്തനം നടത്തി.
ദുഃശീലങ്ങളും പാപസാഹചര്യങ്ങളും ഉപേക്ഷിച്ചു എന്നു മാത്രമല്ല മാതൃകാപരമായ ഒരു ജീവിതത്തിലേക്കും അവർ മടങ്ങി. 1980-ൽ "ആനി' എന്ന ബ്രോഡ് വേ സംഗീതനൃത്ത നാടകത്തിലെ മിസ് ഹാനിശന്റെ റോളിൽ ബെറ്റി പ്രത്യക്ഷപ്പെട്ടപ്പോൾ അതു അഭിനയരംഗത്തെ വലിയൊരു തിരിച്ചുവരവായിരുന്നു.
"ആനി' എന്ന ബ്രോഡ്വേ മ്യൂസിക്കലിൽ അഭിനയിച്ചിരുന്ന പ്രധാന താരങ്ങളുടെയെല്ലാം വിശദമായ പശ്ചാത്തലം പ്രോഗ്രാം ഷീറ്റിൽ കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ബെറ്റിയെക്കുറിച്ചു കൊടുത്തിരുന്നത് ഇത്രമാത്രമായിരുന്നു: "" ദൈവാനുഗ്രഹത്താൽ ഞാൻ തിരിച്ചെത്തി''.
പാപപങ്കിലമായ നാശത്തിന്റെ വഴിയിൽ നിന്നു വിശുദ്ധിയുടെ ജീവിതവഴിയിലേക്കു ബെറ്റി മടങ്ങിയെത്തി. അതിനു വഴിയൊരുക്കിയതാകട്ടെ ദൈവത്തിന്റെ അനന്തമായ കരുണയും. ദൈവം ബെറ്റിയോടു കാണിച്ച ഈ കാരുണ്യം അപൂർവം പേരോടു കാണിക്കുന്ന കാരുണ്യമല്ല. മനുഷ്യരായ എല്ലാവരോടും കാണിക്കുന്ന കാരുണ്യമാണ്. എന്നാൽ ആ കാരുണ്യം സ്വീകരിച്ചു ജീവിതത്തിലേക്കു മടങ്ങിവരുവാൻ പലരും തയാറാകുന്നില്ല എന്നതാണ് ഏറെ ദുഃഖകരമായ യാഥാർഥ്യം.
ദൈവം എപ്പോഴും നമ്മോടു കരുണ കാണിക്കുന്നവനാണ്. എന്നാൽ അവിടുന്നു നമ്മോടു പ്രത്യേകം കരുണ കാണിക്കുന്ന സമയമാണ് നോന്പുകാലം. വിശുദ്ധ ഗ്രന്ഥത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ""കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്കു രമ്യപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കന്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യവും ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ നിങ്ങൾ വാളിനിരയായിത്തീരും (ഏശയ്യാ - 1: 18-20)''
ദൈവത്തിനു നമ്മോട് അതീവ കാരുണ്യമുള്ളതുകൊണ്ടാണ് പശ്ചാത്തപിച്ചു അവിടുത്തോടു രമ്യപ്പെടാൻ അവിടുന്നു നോന്പുകാലത്തു പ്രത്യേകമായി ക്ഷണിക്കുന്നത്. നാം നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവിടുത്തെ പക്കലേക്കു മടങ്ങിയാൽ അവിടുന്നു നമ്മോടു ക്ഷമിക്കും. അവിടുന്നു പറയുന്നതു പോലെ അവിടുത്തെ കല്പനകൾ പാലിച്ചാൽ നാം ജീവന്റെയും ഐശ്വര്യത്തിന്റെയും വഴിയിലേക്കു മടങ്ങും. അവിടുത്തെ കല്പനകൾ പാലിക്കാതിരുന്നാൽ അതു നമുക്കു നാശം വരുത്തുകയും ചെയ്യും.
നാം പശ്ചാത്തപിച്ചാൽ മാത്രം പോരാ, ""മാനസാന്തരത്തിനു യോജിച്ച ഫലം'' (മത്തായി 3:8) നാം പുറപ്പെടുവിക്കുകയും വേണം. അതായതു, നമ്മുടെ ജീവിതം നന്മയുടെ വഴിയിലേക്കു തിരിക്കണമെന്നു സാരം. അതിന് ആദ്യമായി ചെയ്യാവുന്നതു പരിഹാരപ്രവൃത്തികളാണ്. തന്മൂലമാണു നോന്പുകാലത്തു പരിഹാരപ്രവൃത്തികൾക്കു നാം ഏറെ പ്രാധാന്യം നൽകുന്നത്. അങ്ങനെയുള്ള പരിഹാരപ്രവൃത്തികളിൽപ്പെട്ട ഒന്നാണു നാം അനുഷ്ഠിക്കുന്ന ഉപവാസം.
എന്നാൽ, നാം അനുഷ്ഠിക്കുന്ന ഉപവാസം ചില നേരങ്ങളിൽ ഭക്ഷണം വർജിക്കുന്നതു മാത്രമായിരിക്കരുത്. ദൈവം ആഗ്രഹിക്കുന്ന ഉപവാസമമെന്താണെന്നു പ്രവാചകർ പറയുന്നു: ""ദുഷ്ടരുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാനുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്നു ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്'' (ഏശയ്യ 58: 6-7)
നാം ഇപ്രകാരം ഉപവസിച്ചാൽ എന്താണു സംഭവിക്കുന്നതെന്നും ദൈവം പറയുന്നുണ്ട്: ""അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുന്പിലും കർത്താവിന്റെ മഹത്വം നിന്റെ പിന്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർഥിച്ചാൽ കർത്താവ് ഉത്തരമരുളും. നീ നിലവിളിക്കുന്പോൾ, ഇതാ ഞാൻ എന്ന് അവിടുന്നു മറുപടി തരും'' (ഏശയ്യ 58: 8-9).
ദൈവം പറയുന്നതുപോലെ ഉപവസിച്ചാൽ നാം ശരിയായ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു തീർച്ചയാണ്. അതുകൊണ്ടുതന്നെ നോന്പുകാലത്തെ നമ്മുടെ ഉപവാസം അവിടുത്തെ വചനങ്ങൾക്കനുസൃതമായിട്ടായിരിക്കണം നാം അനുഷ്ഠിക്കുന്നത്. അപ്പോൾ അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിടരും.
നോന്പുകാലത്തു നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്യുന്നതോടൊപ്പം നാം ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. അതു പ്രലോഭനങ്ങളിൽ നിന്നും പാപസാഹചര്യത്തിൽ നിന്നും ഓടിയകലുക എന്നതാണ്.
ദൈവത്തിന്റെ കരുണകൊണ്ടു ജീവിക്കാൻ മടങ്ങിയെത്തിയ ബെറ്റി ഹട്ടൺ ചെയ്തത് അതാണ്. മാനസാന്തരത്തിനു ശേഷവും ബെറ്റി അഭിനയരംഗത്തു തുടർന്നെങ്കിലും പ്രലോഭനസാഹചര്യങ്ങളിൽ നിന്നു അവർ അകന്നു നിന്ന്. അതിനുപകരം തന്റെ ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനുവേണ്ടി അവൾ ഹൈസ്കൂൾ പരീക്ഷ എഴുതി പാസായി.
അതിനുശേഷം കോളജിൽ നിന്നു ബാച്ചിലർ ബിരുദത്തിനു പിന്നാലെ മാസ്റ്റർ ബിരുദവും സന്പാദിച്ചു. റോഡ് ഐലന്ഡിലെ ന്യൂപോർട്ടിലുള്ള സാൽവെ റെജീനാ കോളജിൽ ഡ്രാമ പഠിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശയും നവജീവനും നൽകുന്ന പുണ്യകർമങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ശരിയായ ജീവിതത്തിലേക്കു മടങ്ങിവരുവാൻ വഴിയൊരുക്കിയ മാനസാന്തരമായിരുന്നു ബെറ്റിയുടേത്. അമ്മാതിരിയൊരു മാനസാന്തരത്തിനാകട്ടെ ഈ നോന്പുകാലത്തു നാം പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
തിന്മയെ പുറത്താക്കാൻ നോന്പുകാലം
04:57 AM Mar 03, 2019 | Deepika.com