ഒരുകാലത്ത് അന്താരാഷ്ട്ര തലത്തിൽ സംഗീതലോകത്തു തിളങ്ങിനിന്ന അദ്ഭുതപ്രതിഭയായിരുന്നു പാബ്ളോ കാസൽസ് (1876-1973). സംഗീതരചനയിലും പിയാനോ, വയലിൻ, ചെല്ലോ എന്നിവ വായിക്കുന്നതിലും അതിനിപുണനായിരുന്നു അദ്ദേഹം. സ്പെയിനിൽ ജനിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ ചെല്ലോ വായനക്കാരനായി അറിയപ്പെടുന്നു. വയലിൻ കുടുംബത്തിൽപ്പെട്ട സംഗീതോപകരണമായ ചെല്ലോ പോപ്പുലറാകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസാരമല്ല.
കാസൽസിന്റെ പിതാവായ കാൾസ് ഇടവകദേവാലയത്തിലെ ഓർഗനിസ്റ്റും കൊയർമാസ്റ്ററുമായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കാസൽസ് വിവിധ സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ പരിശീലനം നേടി. കാസൽസിനു നാലുവയസ് മാത്രമുള്ളപ്പോൾ വയലിനും പിയാനോയും ഫ്ലൂട്ടും ഏറെ വശമായിരുന്നത്രെ. ആറു വയസുളളപ്പോൾ കാസൽസ് വയലിനിസ്റ്റ് എന്ന രീതിയിൽ തന്റെ ജന്മദേശത്ത് ഏറെ പ്രസിദ്ധനായിരുന്നു.
സംഗീതത്തിൽ ശാസ്ത്രീയപരിശീലനം നേടുന്നതിനുവേണ്ടി പന്ത്രണ്ടാം വയസിൽ കാസൽസ് ബാഴ്സിലോണായിലുള്ള സംഗീത സ്കൂളിൽ ചേർന്നു. അഞ്ചുവർഷംകൊണ്ട് അവിടത്തെ പഠനം പൂർത്തിയാക്കിയപ്പോഴേക്കും സംഗീതരംഗത്തെ ഒരു അദ്ഭുത പ്രതിഭാസമായി കാസൽസ് മാറിക്കഴിഞ്ഞിരുന്നു. തന്മൂലമാണു പതിനേഴാം വയസിൽ സ്പാനിഷ് രാജകൊട്ടാരത്തിൽ സംഗീതപരിപാടികൾക്കായി അദ്ദേഹം ക്ഷണിക്കപ്പെട്ടത്. അതോടൊപ്പം സംഗീതരചനയിൽ ഉപരിപഠനം നടത്തുന്നതിനുള്ള റോയൽ സ്കോളർഷിപ്പും അദ്ദേഹത്തിനു ലഭിച്ചു.
ചുരുങ്ങിയ നാൾ പാരീസിൽ സംഗീതപരിപാടികൾ നടത്തി സ്പെയിനിൽ മടങ്ങിയെത്തിയപ്പോൾ താൻ പഠിച്ചിറങ്ങിയ സംഗീത സ്കൂളിൽത്തന്നെ അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. എന്നാൽ അവിടെത്തന്നെ കഴിയേണ്ടവനായിരുന്നില്ല കാസൽസ്. മാഡ്രിഡ് സിംഫണി ഓർക്കെസ്ട്രയിൽ സോളോയിസ്റ്റായി പ്രശോഭിച്ച അദ്ദേഹം ഇരുപത്തൊന്നാം വയസിൽ സ്പാനിഷ് രാജ്ഞിയുടെ ബഹുമതിക്കർഹനായി.
രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിലെ വിക്ടോറിയ മഹാരാജ്ഞിയുടെ ക്ഷണം സ്വീകരിച്ചു ലണ്ടനിൽ അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റായിരുന്ന തിയഡോർ റൂസ്വെൽറ്റിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ്ഹൗസിൽ സംഗീതപരിപാടി അവതരിപ്പിക്കുന്പോൾ കാസൽസിന് ഇരുപത്തിയെട്ടുവയസ് തികഞ്ഞിരുന്നില്ല.
പിയാനോ, വയലിൻ, ചെല്ലോ എന്നിവ വായിക്കുന്നതിലുളള കാസൽസിന്റെ അസാധാരണ കഴിവാണ് അദ്ദേഹത്തിന് ഏറെ പ്രസിദ്ധി നടിക്കൊടുത്തതെങ്കിലും സംഗീതരചയിതാവ്, മ്യൂസിക് കണ്ടക്ടർ എന്നീ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. തന്മൂലമാണ് പിൽക്കാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ഐക്യരാഷ്ട്രസഭയുടെ പീസ് മെഡലും അദ്ദേഹത്തിനു ലഭിച്ചത്.
സംഗീതോപകരണങ്ങളിൽ ചെല്ലോ ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട ഇനം. അദ്ദേഹം നന്നേ ചെറുപ്പമായിരുന്ന കാലത്തു നാടോടിയായ ഒരാൾ ചെല്ലോ വായിക്കുന്നതു കാണുവാനിടയായി. അപ്പോൾ അത്തരമൊരെണ്ണം തനിക്കും വേണമെന്നു തന്റെ പിതാവിനോട് കാസൽസ് ആവശ്യപ്പെട്ടു. എന്നാൽ ചെല്ലോ അന്നു മാർക്കറ്റിൽ ലഭ്യമല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് സ്വന്തം കൈകൾകൊണ്ട് ഒരെണ്ണം നിർമിച്ചുകൊടുത്തു. അങ്ങനെയാണു കാസൽസ് ചെല്ലോ വായിക്കുവാൻ തുടങ്ങിയത്.
കാസൽസിനു പതിനാലു വയസുള്ളപ്പോൾ ബാഴ്സലോണായിൽവച്ച് അദ്ദേഹം ചെല്ലോയിൽ സോളോ റിസൈറ്റൽ നടത്തി. അതു വൻ വിജയമായിരുന്നു. അതിനുശേഷം ചെല്ലോയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ ചെല്ലോയിസ്റ്റ് ആയി അദ്ദേഹം മാറിയത്. എന്നാൽ ലോകത്തിലെ നന്പർ വൺ ചെല്ലോയിസ്റ്റായി അറിയപ്പെടുന്പോഴും തനിക്കു വീണ്ടും മെച്ചപ്പെടുവാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.
കാൾസിനു തൊണ്ണൂറ്റിമൂന്നു വയസായ അവസരം. അപ്പോൾ അമേരിക്കയിലെ ഒരു ടെലിവിഷൻ കന്പനിക്കുവേണ്ടി ജോർജ് കാർലിൻ എന്നൊരാൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു. അപ്പോഴാണു കാസൽസ് ദിവസവും മൂന്നു മണിക്കൂർ വീതം ചെല്ലോ വായന പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നു കാർലിൻ മനസിലാക്കാൻ ഇടയായത്.
""ചെല്ലോ വായിക്കുന്നതിൽ പ്രഗദ്ഭനായ അങ്ങ് എന്തുകൊണ്ടാണ് ഇപ്പോഴും ദിവസംതോറും ചെല്ലോ വായന മൂന്നു മണിക്കൂർ വീതം പ്രാക്ടീസ് ചെയ്യുന്നത്?'' ഇന്റർവ്യൂവിനിടയിൽ കാർലിൻ ചോദിച്ചു. അപ്പോൾ കാസൽസ് പറഞ്ഞു: ""ചെല്ലോ വായന പ്രാക്ടീസ് ചെയ്യുന്നതുമൂലം ഞാൻ അതിൽ കൂടുതൽ മെച്ചപ്പെടുന്നതായി എനിക്കു തോന്നുന്നു.''
തൊണ്ണൂറ്റിമൂന്നു വയസുകാരനായ കാസൽസ് ദിവസവും മൂന്നു മണിക്കൂർ വീതം ചെല്ലോ വായന പ്രാക്ടീസ് ചെയ്തിരുന്നു എന്നു കേൾക്കുന്പോൾ നമുക്ക് അദ്ഭുതം തോന്നാം. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ സാധാരണമായ ഒരു കാര്യമായിരുന്നു. താൻ അലസനായി ഇരുന്നാൽ തന്റെ കഴിവ് മുരടിച്ചുപോകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തന്മൂലമാണ് അദ്ദേഹം ദിവസവും ചെല്ലോ വായന പ്രാക്ടീസ് ചെയ്തത്. അതുപോലതെന്നെ പ്രാക്ടീസ് വഴി തനിക്കു കൂടുതൽ മെച്ചപ്പെടുവാനാവുമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
എന്തെങ്കിലും കാര്യത്തിൽ അത്യാവശ്യ അറിവ് അല്ലെങ്കിൽ പരിശീലനം സിദ്ധിച്ചുകഴിഞ്ഞാൽ അതുകൊണ്ടു തൃപ്തിപ്പെടുന്നവരല്ലേ നമ്മിൽ ഏറിയ പങ്കും? അറിവ് വർധിപ്പിക്കുന്ന കാര്യത്തിലോ നമ്മുടെ വിവിധ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്ന കാര്യത്തിലോ നമ്മിലെത്രപേർക്കു താത്പര്യമുണ്ട്? നമ്മുടെ അറിവും കഴിവുകളുമൊക്കെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു നമുക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ലേ നമ്മിൽ ഭൂരിഭാഗം പേരും വെറും ആവറേജ് ആയി മാറുന്നത്?
നമ്മുടെ ജീവിതസ്ഥിതിക്കും നാം ചെയ്യുന്ന ജോലി അല്ലെങ്കിൽ സേവനത്തിനും സഹായകമായ രീതിയിൽ നാം നമ്മെത്തന്നെ കൂടുതൽ പരിശീലിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്തിരുന്നുവെങ്കിൽ നമ്മുടെ ജോലിയും സേവനവുമൊക്കെ വഴി മറ്റുള്ളവർക്ക് എത്രയോ അധികം നേട്ടമുണ്ടാകുമായിരുന്നു! നമ്മുടെ ജോലിയും സേവനവുമൊക്കെ ആവറേജ് ആയി തുടരുന്നതുവഴി നമുക്കും മറ്റുള്ളവർക്കുമുണ്ടാകുന്ന നഷ്ടം എത്ര അധികമാണ് എന്നു നാം ഓർമിച്ചിരുന്നെങ്കിൽ!
കാസൽസിനു ദൈവംകൊടുത്ത കഴിവ് ശരിയായ വിധം അദ്ദേഹം വളർത്തിയെടുത്തതുകൊണ്ടല്ലേ സംഗീതലോകത്ത് അമൂല്യമായ സംഭാവനകൾ ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചത്? കഴിവുകളുടെ കാര്യത്തിൽ കാസൽസിനെപ്പോലെ നാമാരും അനുഗ്രഹിക്കപ്പെട്ടവരായിരിക്കുകയില്ല. എങ്കിൽപ്പോലും നമുക്കുമില്ലേ പലവിധത്തിലുമുള്ള കഴിവുകൾ? അവ നന്നായി വികസിപ്പിക്കുന്നതിനു നാം തയാറായാൽ അതുവഴിയായി നമുക്കും ഒട്ടേറെ നന്മകൾ ചെയ്യുവാൻ സാധിക്കുമെന്നതല്ലേ വാസ്തവം?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കഴിവുകൾ വളർത്തുക, നിരന്തരം
02:28 AM Feb 24, 2019 | Deepika.com