കുടിവെള്ളത്തിന്റെ കുപ്പി കാലിയാകുന്പോൾ അതിൽ മൂത്രമൊഴിക്കാം. മലവിസർജനത്തിന് ഒരു ചെറിയ കന്നാസ്. പിറ്റേന്നു രാവിലെ അതെടുത്തുകൊണ്ടുപോകുംവരെ ഇടുങ്ങിയ ജയിൽമുറിയിൽ അതിനടുത്താണ് കഴിയുന്നത്. ചെയ്യാത്ത കുറ്റത്തിന് 140 കോടി രൂപ ആവശ്യപ്പെട്ട് കോംഗോയിലെ രഹസ്യാന്വേഷണവിഭാഗമായ എ.എൻ.ആർ. ബന്ദിയാക്കിവച്ച കോട്ടയം കാണക്കാരി സ്വദേശി ബാബു ജോസ് പറയുന്നു, മരണത്തിന്റെ മണമുള്ള 59 കറുത്ത ദിനങ്ങളെക്കുറിച്ച്. സ്വാതന്ത്ര്യത്തിന്റെ വില എന്തെന്നറിയാൻ ഇതു കേൾക്കുക...
എ.എൻ.ആർ പിടിച്ചുകൊണ്ടുപോയാൽ കോംഗോ നദിയിൽ കെട്ടിത്താക്കുകയേ ഉള്ളു. പഴഞ്ചൊല്ലല്ല, കോംഗോയിൽ ഇപ്പോഴുമുള്ള പറച്ചിലാണ്. കോംഗോയിലെ തടവറയിൽ ബന്ദിയാക്കപ്പെട്ടു കിടക്കുന്പോൾ കോട്ടയം കാണക്കാരി, മുട്ടപ്പള്ളിൽ ബാബു ജോസ് ആ നാട്ടുവർത്തമാനം ഓർത്തു. ആദ്യം ബുനിയ പട്ടണത്തിലെയും പിന്നീട് തലസ്ഥാനമായ കിൻഷാസയിലെയും ജയിലുകളിലാണ് ബാബു ചെയ്യാത്ത കുറ്റത്തിനു മൂന്നാംകിട തടവുകാരനെപ്പോലെ കിടന്നത്. കിൻഷാസ തടവറയിൽനിന്ന് എട്ടുകിലോമീറ്റർ അകലെ കോംഗോ നദി ഒഴുകുന്നു, ശാന്തമായി.
2018 നവംബർ 29
സമയം രാവിലെ 8.45. കോംഗോയിലെ ചെറുപട്ടണമായ ബുനിയയിലെ റീജണൽ ഓഫീസിൽ പതിവു ജോലികൾ തുടങ്ങിയതേയുള്ളു ബാബു. ഐക്യരാഷ്ട്രസംഘടനയുടെ ദൗത്യസേനയ്ക്കുവേണ്ടി വിവിധ രാജ്യങ്ങളിൽ റേഷൻവിതരണം നടത്തുന്ന ഏജൻസിയാണ് എസ്-കോ. ഓപ്പറേഷൻ മാനേജരായ ബാബു ജോസിനെ തേടി ഏറിയാൽ 22 വയസു പ്രായം തോന്നിക്കുന്ന രണ്ടു യുവതികൾ ധൃതിയിൽ കയറിവന്നു. രഹസ്യാന്വേഷണ ഏജൻസിയായ എഎൻആറിൽനിന്നാണെന്നു പരിചയപ്പെടുത്തി. സുരക്ഷാ സംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കാൻ പട്ടണത്തിലുള്ള തങ്ങളുടെ ഓഫീസിലേക്ക് ഉടൻ ചെല്ലണമെന്നാണ് അവരുടെ ആവശ്യം. എന്തു സുരക്ഷാ കാര്യം എന്ന ചോദ്യത്തിന് അത് അവിടെ ചെന്നിട്ടു പറയാമെന്നായിരുന്നു മറുപടി. ബാബു അവർക്കൊപ്പം ഇറങ്ങിയില്ല. യുഎൻ റീജണൽ ഓഫീസിന്റെയും എസ്-കോ ഹെഡ് ഓഫീസിന്റെയും അനുമതിയില്ലാതെ തനിക്കു വരാനാവില്ലെന്നു പറഞ്ഞതോടെ അവർ ഫോണ് വിളിക്കാൻ അനുവദിച്ചു. യുഎന്നിന്റെ ചീഫ് ഓഫ് റേഷൻ ഓഫീസറെ കിട്ടി. സംസാരിക്കുന്നതിനിടെ ഒരു യുവതികൂടി കടന്നുവന്നു. ആരും യുണിഫോമിലല്ല, തിരിച്ചറിയൽ കാർഡും കാണിച്ചില്ല. മിനിറ്റുകൾക്കകം രണ്ടു പുരുഷന്മാർകൂടി ഓഫീസിലേക്കു കയറി. ഫോണ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം ഇരുവശത്തും നിന്നുകൊണ്ട് അവർ ബാബുവിനെ പുറത്തേക്കു കൊണ്ടുപോയി. എഎൻആറിന്റെ ഒൗദ്യോഗിക വാഹനങ്ങളൊന്നുമില്ല. ഒരു കാറിൽ ബാബുവിനെ കയറ്റിക്കൊണ്ട് അതിവേഗം പോയി. എട്ടു കിലോമീറ്റർ അകലെ എഎൻആർ ഓഫീസിലെത്തി. അതിനകത്തു കയറിയ ഉടനെ ഓഫീസിലേക്കോ വീട്ടിലേക്കോ ഫോണ് ചെയ്യാൻ അനുവദിച്ചു. താമസിയാതെ ചോദ്യം ചെയ്യൽ തുടങ്ങി. യുഎന്നിനെക്കുറിച്ചും എസ്-കോയെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ ഏറെനേരം ചോദിച്ചു. അവർക്ക് ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാൽ പരിഭാഷകനായി ഇംഗ്ലീഷും ഫ്രഞ്ചും പ്രാദേശികഭാഷയായ സൊഹേലിയും അറിയാവുന്ന ആളെ വരുത്തി.
140 കോടി മോചനദ്രവ്യം
ഒടുവിൽ കാര്യം പറഞ്ഞു. എസ്-കോയുടെ പ്രാദേശിക ട്രാൻസ്പോർട്ടറായ ട്രോപ്പിക്കൽ ബിസിനസ് എന്ന കന്പനി എസ്-കോയുടെ പേരു പറഞ്ഞ് കോംഗോ-ഉഗാണ്ട അതിർത്തിയിലൂടെ നികുതി വെട്ടിച്ച് ചരക്കുകടത്തിയിരിക്കുന്നു. നികുതി നഷ്ടമായി 20 മില്യണ് ഡോളർ (140 കോടി ഇന്ത്യൻ രൂപ) നല്കണം. ബൽജിയം സ്വദേശിയുടേതാണ് ട്രോപ്പിക്കൽ ബിസിനസ്. അവർക്ക് യുഎന്നുമായി നേരിട്ടു ബന്ധമില്ല. അതുകൊണ്ട് എസ്-കോ നഷ്ടപരിഹാരം നല്കണമെന്നാണ് എഎൻആർ ആവശ്യപ്പെടുന്നത്.
പണത്തിനായി കന്പനിയെ ഫോണിൽ ബന്ധപ്പെടാൻ അനുവദിച്ചു. കന്പനിയുടെ കോംഗോയിലെ ഉന്നത ഉദ്യോഗസ്ഥനും ഇറ്റാലിയൻ സ്വദേശിയുമായ ഫാബിയോയെ ഫോണിൽ കിട്ടി. തങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തിന് ഇത്രയും ഭീമമായ തുക നല്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു നിയമനടപടികളോ ചർച്ചകളോ നടത്താമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എഎൻആർ ഉദ്യോഗസ്ഥനുമായി അദ്ദേഹം സംസാരിച്ചു. തങ്ങൾ കുറ്റംചെയ്തെങ്കിൽ അതിന്റെ തെളിവ് നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, എഎൻആർ അതിനു തയാറായില്ല.
അണ്ടർ അറസ്റ്റ്
രാത്രി എട്ടുമണിക്കാണ് ഇതൊക്കെ സംഭവിച്ചത്. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന തോന്നൽ ബാബുവിനെയും അസ്വസ്ഥനാക്കി. രാവിലെ മുതൽ ഭക്ഷണവും കഴിച്ചിട്ടില്ല. വേണമെങ്കിൽ ഓഫീസിൽ വിളിച്ചുപറഞ്ഞ് ഭക്ഷണം എത്തിച്ചുകൊള്ളാനാണ് അവർ പറഞ്ഞത്. ഒന്പതു മണി ആയപ്പോൾ ഒരു ഉദ്യോഗസ്ഥനെത്തി യു ആർ അണ്ടർ അറസ്റ്റ് എന്നു പറഞ്ഞു. പിന്നെ കൊണ്ടുപോയത് ആ ഓഫീസിനോടു ചേർന്നുള്ള താത്കാലിക ജയിലിലാണ്. ഇതിനിടെ കന്പനിയിൽനിന്ന് അറിയിച്ചതനുസരിച്ച് ഒരാൾ ഭക്ഷണം എത്തിച്ചു. ജയിലിലെ ഒരു മുറിയിൽ കിടത്തി ഇരുന്പു വാതിൽ അടച്ചു. അതോടെ ജീവിതത്തിൽ ആദ്യമായി ബാബു ജയിലിൽ അടയ്ക്കപ്പെട്ടു.
തടവുകാരൻ
ആ തടവറയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഫാനോ നിലത്തു വിരിക്കാൻ ഒരു ഷീറ്റ് പോലുമോ ഉണ്ടായിരുന്നില്ല. ഇരുന്പഴിയുടെ വിടവിലൂടെ വരുന്ന വെളിച്ചത്തിൽ വെറുതെ തറയിൽ കുത്തിയിരുന്നു. കൊതുകുശല്യം അസഹനീയമാണ്. വെള്ളംകുടിക്കാൻ തരുന്ന കുപ്പിയിലെ വെള്ളം തീരുന്പോൾ മൂത്രമൊഴിക്കാം. ചെറിയൊരു പ്ലാസ്റ്റിക് കാൻ വച്ചിട്ടുണ്ട്. അതിനകത്ത് മലവിസർജനം നടത്തണം. രാവിലെ 7.30ന് ആളു വരുന്പോൾ കുപ്പിയിലെ മൂത്രവും കാനിലെ വിസർജ്യവും കൊടുക്കണം. പിറ്റേന്നു രാവിലെ 7.30നു മാത്രമേ വീണ്ടും ആൾ എത്തുകയുള്ളു. അതുവരെയുള്ള മല മൂത്രാദികൾ മുറിയിൽ തന്നെ സൂക്ഷിച്ചുവച്ചുകൊള്ളണം. അവിടെയിരുന്നാണ് ഭക്ഷണം കഴിക്കലും. ഇത്തരം ആറു തടവുമുറികൾ അവിടെയുണ്ട്. അതിൽ ഒരെണ്ണത്തിൽ ആറുപേർ വീതമാണുള്ളത്. മിക്കവരും രാഷ്ട്രീയ തടവുകാരാണ്. അവരും ഇതേ അവസ്ഥയിലാണ്. അസഹനീയമായ ദുർഗന്ധത്തിലാണ് തടവുകാർ കുത്തിയിരിക്കുന്നത്. ബാബുവിന് ഓഫീസിൽനിന്ന് ഇടയ്ക്കിടെ ഭക്ഷണം എത്തിച്ചിരുന്നു. അവർ കൊടുത്തുവിട്ട ഒരു കിടക്കയും ലഭിച്ചു. ഫോണ് അവർ വാങ്ങിവച്ചു. പിന്നെ ദിവസം ഒരു നേരം ഭാര്യയെ ഫോണ് വിളിക്കാൻ അനുവദിച്ചു. അഞ്ചു മിനിറ്റാണ് സമയം. നാട്ടിലേക്കു ഭാര്യയെ വിളിക്കാനും ഫോണ് ഡയൽചെയ്തു ശബ്ദം കേട്ടാലേ നമ്മുടെ കൈയിലേക്കു തരികയുള്ളു. രണ്ടു ദിവസം കഴിഞ്ഞതോടെ ഫോൺവിളിയും വിലക്കി.
എഎൻആറിന്റെ ഭരണം
രഹസ്യാന്വേഷണ ഏജൻസിയായ എഎൻആർ പ്രസിഡന്റിന്റെ കീഴിലായിരുന്നു. ഈ സംഭവം നടക്കുന്പോൾ കോംഗോയിൽ ജോസഫ് കബിലയാണ് പ്രസിഡന്റ്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി ഫെലിക്സ് ഷിസേക്കെഡി തെരഞ്ഞെടുക്കപ്പെട്ടു. എഎൻആറിനു പോലീസിനോടോ കോടതിയോടോ മനുഷ്യാവകാശ സംഘടനകളോടോ ഒന്നിനും ഉത്തരം പറയേണ്ടതില്ല. എഎൻആർ പിടിച്ചുകൊണ്ടുപോയാൽ എവിടെയാണെന്നുപോലും ആർക്കും അറിയാനാകില്ല. അതുകൊണ്ടാണ് നാട്ടുകാർ പറയുന്നത് എഎൻആർ കൊണ്ടുപോയാൽ കോംഗോ നദിയിൽ കെട്ടിത്താഴ്ത്തുകയാണെന്ന്. പ്രസിഡന്റിനോ രാജ്യത്തിനോ എതിരായി പ്രവർത്തിക്കുന്നതായി സംശയം തോന്നിയാൽ പിടിച്ചുകൊണ്ടുപോകും. വ്യക്തിവൈരാഗ്യം തീർക്കാനും ഈ സംവിധാനം ദുരുപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾക്കു വിധേയമായിട്ടുള്ള സംഘടനയാണിത്. ആളുകളെ ജയിലിൽനിന്നു മറ്റു ജയിലുകളിലേക്ക് ഉൾപ്പെടെ കൊണ്ടുപോകുന്നത് കണ്ടെയ്നർ ലോറികളിലാണ്. കാര്യങ്ങളറിയാൻ പോലും പത്രക്കാരോ രാഷ്്ട്രീയക്കാരോ മനുഷ്യാവകാശ പ്രവർത്തകരോ എഎൻആറിന്റെ ഓഫീസുകളിൽ വരില്ല.
ബാബുവിന്റെ അടുത്ത മുറിയിൽ കിടന്നവരിൽ ഒരാൾ ഒരു മേജറായിരുന്നു. 17 മാസമായി അയാൾ ഈ ജയിലിലുണ്ട്. കഴിഞ്ഞ ദിവസം അയാളുടെ ഭാര്യ മരിച്ചു. കാലുപിടിച്ച് അപേക്ഷിച്ചിട്ടും മൃതദേഹം കാണാൻ അയാളെ അവർ അനുവദിച്ചില്ല. സംസ്കാരം നടത്തിയ ദിവസം മുഴുവൻ അയാൾ ആ തടവറയിലൂടെ കരഞ്ഞുകൊണ്ട് ഓടിനടക്കുകയായിരുന്നു. പ്രസിഡന്റിനെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോ പറഞ്ഞതു മാത്രമാണ് അയാളെ അകത്തിടാൻ കാരണം. ഒന്നിനും തെളിവ് വേണ്ട. ആരോടും മറുപടിയും പറയേണ്ട.
കിൻഷാസയിലേക്കുള്ള യാത്ര
ബുനിയയിൽ എത്തിയിട്ട് ഒരാഴ്ച. ഒരു ദിവസം രാവിലെ ഉദ്യോഗസ്ഥർ വന്നിട്ട് വേഗം ഇറങ്ങാൻ പറഞ്ഞു. പെട്ടെന്ന് ഒരു ജീപ്പിൽ കയറ്റി. മൂന്നു കിലോമീറ്റർ എത്തിയപ്പോഴേക്കും റോഡിൽ പ്രസിഡന്റിനെതിരേ എതിർ വിഭാഗത്തിന്റെ പ്രകടനം നടക്കുകയാണ്. പെട്ടെന്ന് ബാബുവിനെ ജീപ്പിൽനിന്നിറക്കി. ഒരു മോട്ടോർ സൈക്കിളിന്റെ പിന്നിലിരുത്തി വനത്തിലൂടെ ബുനിയ എയർപോർട്ടിലെത്തിച്ചു. വിമാനമാർഗം കിസാൻഗനി എയർപോർട്ടിലും അവിടെനിന്ന് കിൻഷാസയിലും എത്തിച്ചു. അവിടെനിന്ന് 30 കിലോമീറ്റർ അകലെയുള്ള എഎൻആർ ജയിലിലേക്കാണ് കൊണ്ടുപോയത്. അമേരിക്കൻ എംബസിക്ക് അടുത്താണ് ജയിൽ. എട്ടാം നിലയിലുള്ള ജയിൽമുറിയിലാണ് ബാബുവിനെ പാർപ്പിച്ചത്. കുറഞ്ഞത് 10 വർഷമെങ്കിലുമായി വൃത്തിയാക്കിയിട്ടില്ലാത്ത ഒരു മുറിയായിരുന്നു അത്. ചെരിപ്പും ബൽറ്റും ഉൾപ്പെടെ ബാക്കിയുണ്ടായിരുന്നതും അവർ വാങ്ങിയെടുത്തു. ധരിച്ചിരുന്ന നിക്കറും ബനിയനും മാത്രമാണ് ആകെയുള്ളത്. സെക്യൂരിറ്റിക്കാരനു ഡോളർ കൊടുത്താൽ ഭക്ഷണം വാങ്ങിത്തരും. കുറച്ച് ഡോളർ കന്പനിയിൽനിന്ന് അവരെ ഏല്പിച്ചിരുന്നു. അതുകൊണ്ടാണ് ഭക്ഷണം വാങ്ങിത്തരുന്നത്. അഞ്ചു ഡോളറിന്റെ ഭക്ഷണം വാങ്ങിത്തന്നാൽ 25 ഡോളറിന്റെ കണക്കെഴുതും. വീട്ടിലേക്കും ഫോണ് വിളിക്കാൻ അനുവാദമില്ല. രണ്ടു തവണ സെക്യൂരിറ്റിക്കാരന് കൈക്കൂലി കൊടുത്ത് വീട്ടിലേക്കു ഫോണ് വിളിച്ചു. വീട്ടിൽ ഭാര്യ മരിയയോടും മക്കളായ ഷാരോണിനോടും ഷെല്ലിയോടും കഷ്ടപ്പാടൊന്നും പറഞ്ഞില്ല.
എസ്-കോയുടെ ഇടപെടൽ
ഇതിനിടെ എസ്-കോ വിവിധ തലത്തിൽ ബാബുവിനെ മോചിപ്പിക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടേയിരുന്നു. വിവിധ ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന ഒരാളെ എഎൻആറിന്റെ ഓഫീസിൽ ബാബുവിന്റെ കാര്യങ്ങൾക്കായി നിയോഗിച്ചു. കോംഗോ സ്വദേശിയായ റിച്ചാർഡ്. അതിന് അനുവാദത്തിനായി എഎൻആറിൽ നല്കിയത് ദിവസം 100 ഡോളർ വീതമാണ്. അത്രയും കൈക്കൂലി നല്കിയെങ്കിലും അയാൾക്ക് ബാബുവിനെ എപ്പോഴും കാണാൻ പറ്റുകയുമില്ല. ഭക്ഷണം കൊടുക്കാനെന്നു പറഞ്ഞ് റിച്ചാർഡ് ദിവസത്തിൽ ഒരു തവണ ബാബുവിനടുത്തെത്താൻ ശ്രമിച്ചു. കന്പനി മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നോ മറ്റോ പറഞ്ഞുള്ള ഒരു തുണ്ടുകടലാസ് ഹസ്തദാനം ചെയ്യാനെന്ന മട്ടിൽ കൈമാറും. മറ്റു ചിലപ്പോൾ കൈവെള്ളയിലെഴുതി ബാബുവിനു വായിക്കാവുന്നതുപോലെ സെക്യൂരിറ്റിക്കാരന്റെ കണ്ണു വെട്ടിച്ചു കാണിക്കും. ബാക്കി സമയം മുഴുവൻ തടവറയുടെ ചുമരിലേക്കു നോക്കി വെറുതെ ഇരിക്കും.
പ്രാദേശിക ഭാഷ അറിയാത്തതിനാൽ സെക്യൂരിറ്റിക്കാരനോടും സംസാരിക്കാനാവില്ല. കടുത്ത ഏകാന്തത ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. എറണാകുളം സ്വദേശിയും കോംഗോ കേരള സമാജം പ്രസിഡന്റുമായ ജെറോഷ് ജി. കണിപ്പിള്ളി ഇടയ്ക്കിടെ റിച്ചാർഡുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ജെറോഷ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. എസ്-കോ ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫ്രാങ്കോ സനോട്ടി, ഡയറക്ടർ ഓഫ് ഓപ്പറേഷൻ ജോണ് വിൻതാം എന്നിവർ നയതന്ത്ര ചർച്ചകൾ തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു. കോംഗോയിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രസിഡന്റും പ്രമുഖ ബിസിനസുകാരനുമായ ഉത്തരേന്ത്യക്കാരൻ ഹരീഷ് ജഗ്ദാനി ഏറെ ശ്രമങ്ങൾ നടത്തി. റിച്ചാർഡ് കൈമാറുന്ന തുണ്ടുകടലാസുകളിലൂടെ ബാബുവിനും ചില പ്രതീക്ഷകൾ ഉണ്ടായി.
ഇതിനിടെ ജോസ് കെ. മാണി എം.പി. കോംഗോയിലെ ഇന്ത്യൻ അംബാസഡർ നിനാ ഷെറിങ്ങിന് ഇ-മെയിൽ അയച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യനും ശ്രമങ്ങൾ നടത്തി.
ജനുവരി 26, "യു ഫിനിഷ്'
ഇന്ത്യ റിപ്പബ്ലിക് ദിനത്തിലേക്കു കടന്ന ദിവസം പുലർച്ചെ 12.05ന് ജയിൽ കാവൽക്കാരൻ ബാബുവിനെ വിളിച്ചുണർത്തി. വാതിൽ തുറന്ന് യു ഗോ, യു ഗോ എന്ന് അവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അടുത്ത ജയിലിലേക്കോ മറ്റെവിടേക്കോ മാറ്റുകയാണെന്നാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റ ബാബു കരുതിയത്. മനസിലാകാതെ നിന്ന ബാബുവിനോട് അയാൾ ഉച്ചത്തിൽ അറിയാവുന്ന ഇംഗ്ലീഷ് ഉപയോഗിച്ച് യു ഫിനിഷ്, യു ഫിനിഷ് എന്നു പറഞ്ഞു. അതോടെ ബാബുവിന്റെ ഭയം ഇരട്ടിയായി. അർധരാത്രി കഴിഞ്ഞ ആ നിമിഷത്തിൽ ഫിനിഷിന്റെ അർഥം എന്താണെന്നോർത്ത് ഭയപ്പെട്ടുനിന്ന ബാബുവിന്റെ മുന്നിൽനിന്ന് തലയിണയും ബെഡ്ഷീറ്റും മിച്ചമുണ്ടായിരുന്ന ഭക്ഷണവും ഉൾപ്പെടെ എല്ലാം കാവൽക്കാർ പരസ്പരം തട്ടിപ്പറിച്ചെടുക്കുകയാണ്. തല മരച്ചുപോയി.
എട്ടാംനിലയിൽനിന്ന് ബാബുവിനെ താഴെ എത്തിച്ചു. അപ്പോൾ അവിടെ ഹരീഷ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഹരീഷ് പ്രസിഡന്റ് കബിലയുമായി നേരിട്ടു ബന്ധമുള്ള ആളാണ്. ഉടൻതന്നെ എഎൻആർ ഓഫീസിൽനിന്ന് ബാബുവിനെ ഹരീഷിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇനി നിങ്ങൾ എന്റെ കൂടെയാണ് ഭയപ്പെടേണ്ട എന്നു പറഞ്ഞു. കുടിക്കാൻ വെള്ളവും ധരിക്കാൻ വസ്ത്രവും നല്കി. പിറ്റേന്ന് രാവിലെ ഇന്ത്യൻ എംബസിയിലെത്തിച്ചു. അതോടെ ഒരിക്കലും ഉണ്ടാകില്ലെന്നു കരുതിയ മോചനം ബാബു തിരിച്ചറിഞ്ഞു.
മോചനത്തിനായി 18 ലക്ഷത്തോളം രൂപ എഎൻആറിനു നല്കി. ബാബുവും ഹരീഷുമാണ് ആ തുക തത്കാലം നല്കിയത്. എസ്-കോ ഈ തുക ബാബുവിനു നല്കാമെന്നു സമ്മതിച്ചു. എന്തൊക്കെയായിരുന്നു ചർച്ചകൾ. മോചിപ്പിച്ചതിനുള്ള യഥാർഥ കരാറുകൾ എന്തൊക്കെ? തുടങ്ങി പല കാര്യങ്ങൾക്കും കൃത്യമായ ഉത്തരം ബാബുവിനും അറിയില്ല. എസ്-കോയിലെ 25 വർഷം നീണ്ടുനിന്ന വിദേശ ജോലി അവസാനിപ്പിക്കേണ്ടി വന്നത് ഇത്തരമൊരു ദുരനുഭവത്തിലൂടെയായി എന്നു മാത്രം വ്യക്തമായി അറിയാം.
ജോസ് ആൻഡ്രൂസ്
-ഫോട്ടോ സനൽ വേളൂർ
എ.എൻ.ആർ പിടിച്ചുകൊണ്ടുപോയാൽ കോംഗോ നദിയിൽ കെട്ടിത്താക്കുകയേ ഉള്ളു. പഴഞ്ചൊല്ലല്ല, കോംഗോയിൽ ഇപ്പോഴുമുള്ള പറച്ചിലാണ്. കോംഗോയിലെ തടവറയിൽ ബന്ദിയാക്കപ്പെട്ടു കിടക്കുന്പോൾ കോട്ടയം കാണക്കാരി, മുട്ടപ്പള്ളിൽ ബാബു ജോസ് ആ നാട്ടുവർത്തമാനം ഓർത്തു. ആദ്യം ബുനിയ പട്ടണത്തിലെയും പിന്നീട് തലസ്ഥാനമായ കിൻഷാസയിലെയും ജയിലുകളിലാണ് ബാബു ചെയ്യാത്ത കുറ്റത്തിനു മൂന്നാംകിട തടവുകാരനെപ്പോലെ കിടന്നത്. കിൻഷാസ തടവറയിൽനിന്ന് എട്ടുകിലോമീറ്റർ അകലെ കോംഗോ നദി ഒഴുകുന്നു, ശാന്തമായി.
2018 നവംബർ 29
സമയം രാവിലെ 8.45. കോംഗോയിലെ ചെറുപട്ടണമായ ബുനിയയിലെ റീജണൽ ഓഫീസിൽ പതിവു ജോലികൾ തുടങ്ങിയതേയുള്ളു ബാബു. ഐക്യരാഷ്ട്രസംഘടനയുടെ ദൗത്യസേനയ്ക്കുവേണ്ടി വിവിധ രാജ്യങ്ങളിൽ റേഷൻവിതരണം നടത്തുന്ന ഏജൻസിയാണ് എസ്-കോ. ഓപ്പറേഷൻ മാനേജരായ ബാബു ജോസിനെ തേടി ഏറിയാൽ 22 വയസു പ്രായം തോന്നിക്കുന്ന രണ്ടു യുവതികൾ ധൃതിയിൽ കയറിവന്നു. രഹസ്യാന്വേഷണ ഏജൻസിയായ എഎൻആറിൽനിന്നാണെന്നു പരിചയപ്പെടുത്തി. സുരക്ഷാ സംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കാൻ പട്ടണത്തിലുള്ള തങ്ങളുടെ ഓഫീസിലേക്ക് ഉടൻ ചെല്ലണമെന്നാണ് അവരുടെ ആവശ്യം. എന്തു സുരക്ഷാ കാര്യം എന്ന ചോദ്യത്തിന് അത് അവിടെ ചെന്നിട്ടു പറയാമെന്നായിരുന്നു മറുപടി. ബാബു അവർക്കൊപ്പം ഇറങ്ങിയില്ല. യുഎൻ റീജണൽ ഓഫീസിന്റെയും എസ്-കോ ഹെഡ് ഓഫീസിന്റെയും അനുമതിയില്ലാതെ തനിക്കു വരാനാവില്ലെന്നു പറഞ്ഞതോടെ അവർ ഫോണ് വിളിക്കാൻ അനുവദിച്ചു. യുഎന്നിന്റെ ചീഫ് ഓഫ് റേഷൻ ഓഫീസറെ കിട്ടി. സംസാരിക്കുന്നതിനിടെ ഒരു യുവതികൂടി കടന്നുവന്നു. ആരും യുണിഫോമിലല്ല, തിരിച്ചറിയൽ കാർഡും കാണിച്ചില്ല. മിനിറ്റുകൾക്കകം രണ്ടു പുരുഷന്മാർകൂടി ഓഫീസിലേക്കു കയറി. ഫോണ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം ഇരുവശത്തും നിന്നുകൊണ്ട് അവർ ബാബുവിനെ പുറത്തേക്കു കൊണ്ടുപോയി. എഎൻആറിന്റെ ഒൗദ്യോഗിക വാഹനങ്ങളൊന്നുമില്ല. ഒരു കാറിൽ ബാബുവിനെ കയറ്റിക്കൊണ്ട് അതിവേഗം പോയി. എട്ടു കിലോമീറ്റർ അകലെ എഎൻആർ ഓഫീസിലെത്തി. അതിനകത്തു കയറിയ ഉടനെ ഓഫീസിലേക്കോ വീട്ടിലേക്കോ ഫോണ് ചെയ്യാൻ അനുവദിച്ചു. താമസിയാതെ ചോദ്യം ചെയ്യൽ തുടങ്ങി. യുഎന്നിനെക്കുറിച്ചും എസ്-കോയെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ ഏറെനേരം ചോദിച്ചു. അവർക്ക് ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാൽ പരിഭാഷകനായി ഇംഗ്ലീഷും ഫ്രഞ്ചും പ്രാദേശികഭാഷയായ സൊഹേലിയും അറിയാവുന്ന ആളെ വരുത്തി.
140 കോടി മോചനദ്രവ്യം
ഒടുവിൽ കാര്യം പറഞ്ഞു. എസ്-കോയുടെ പ്രാദേശിക ട്രാൻസ്പോർട്ടറായ ട്രോപ്പിക്കൽ ബിസിനസ് എന്ന കന്പനി എസ്-കോയുടെ പേരു പറഞ്ഞ് കോംഗോ-ഉഗാണ്ട അതിർത്തിയിലൂടെ നികുതി വെട്ടിച്ച് ചരക്കുകടത്തിയിരിക്കുന്നു. നികുതി നഷ്ടമായി 20 മില്യണ് ഡോളർ (140 കോടി ഇന്ത്യൻ രൂപ) നല്കണം. ബൽജിയം സ്വദേശിയുടേതാണ് ട്രോപ്പിക്കൽ ബിസിനസ്. അവർക്ക് യുഎന്നുമായി നേരിട്ടു ബന്ധമില്ല. അതുകൊണ്ട് എസ്-കോ നഷ്ടപരിഹാരം നല്കണമെന്നാണ് എഎൻആർ ആവശ്യപ്പെടുന്നത്.
പണത്തിനായി കന്പനിയെ ഫോണിൽ ബന്ധപ്പെടാൻ അനുവദിച്ചു. കന്പനിയുടെ കോംഗോയിലെ ഉന്നത ഉദ്യോഗസ്ഥനും ഇറ്റാലിയൻ സ്വദേശിയുമായ ഫാബിയോയെ ഫോണിൽ കിട്ടി. തങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തിന് ഇത്രയും ഭീമമായ തുക നല്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു നിയമനടപടികളോ ചർച്ചകളോ നടത്താമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എഎൻആർ ഉദ്യോഗസ്ഥനുമായി അദ്ദേഹം സംസാരിച്ചു. തങ്ങൾ കുറ്റംചെയ്തെങ്കിൽ അതിന്റെ തെളിവ് നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, എഎൻആർ അതിനു തയാറായില്ല.
അണ്ടർ അറസ്റ്റ്
രാത്രി എട്ടുമണിക്കാണ് ഇതൊക്കെ സംഭവിച്ചത്. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന തോന്നൽ ബാബുവിനെയും അസ്വസ്ഥനാക്കി. രാവിലെ മുതൽ ഭക്ഷണവും കഴിച്ചിട്ടില്ല. വേണമെങ്കിൽ ഓഫീസിൽ വിളിച്ചുപറഞ്ഞ് ഭക്ഷണം എത്തിച്ചുകൊള്ളാനാണ് അവർ പറഞ്ഞത്. ഒന്പതു മണി ആയപ്പോൾ ഒരു ഉദ്യോഗസ്ഥനെത്തി യു ആർ അണ്ടർ അറസ്റ്റ് എന്നു പറഞ്ഞു. പിന്നെ കൊണ്ടുപോയത് ആ ഓഫീസിനോടു ചേർന്നുള്ള താത്കാലിക ജയിലിലാണ്. ഇതിനിടെ കന്പനിയിൽനിന്ന് അറിയിച്ചതനുസരിച്ച് ഒരാൾ ഭക്ഷണം എത്തിച്ചു. ജയിലിലെ ഒരു മുറിയിൽ കിടത്തി ഇരുന്പു വാതിൽ അടച്ചു. അതോടെ ജീവിതത്തിൽ ആദ്യമായി ബാബു ജയിലിൽ അടയ്ക്കപ്പെട്ടു.
തടവുകാരൻ
ആ തടവറയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഫാനോ നിലത്തു വിരിക്കാൻ ഒരു ഷീറ്റ് പോലുമോ ഉണ്ടായിരുന്നില്ല. ഇരുന്പഴിയുടെ വിടവിലൂടെ വരുന്ന വെളിച്ചത്തിൽ വെറുതെ തറയിൽ കുത്തിയിരുന്നു. കൊതുകുശല്യം അസഹനീയമാണ്. വെള്ളംകുടിക്കാൻ തരുന്ന കുപ്പിയിലെ വെള്ളം തീരുന്പോൾ മൂത്രമൊഴിക്കാം. ചെറിയൊരു പ്ലാസ്റ്റിക് കാൻ വച്ചിട്ടുണ്ട്. അതിനകത്ത് മലവിസർജനം നടത്തണം. രാവിലെ 7.30ന് ആളു വരുന്പോൾ കുപ്പിയിലെ മൂത്രവും കാനിലെ വിസർജ്യവും കൊടുക്കണം. പിറ്റേന്നു രാവിലെ 7.30നു മാത്രമേ വീണ്ടും ആൾ എത്തുകയുള്ളു. അതുവരെയുള്ള മല മൂത്രാദികൾ മുറിയിൽ തന്നെ സൂക്ഷിച്ചുവച്ചുകൊള്ളണം. അവിടെയിരുന്നാണ് ഭക്ഷണം കഴിക്കലും. ഇത്തരം ആറു തടവുമുറികൾ അവിടെയുണ്ട്. അതിൽ ഒരെണ്ണത്തിൽ ആറുപേർ വീതമാണുള്ളത്. മിക്കവരും രാഷ്ട്രീയ തടവുകാരാണ്. അവരും ഇതേ അവസ്ഥയിലാണ്. അസഹനീയമായ ദുർഗന്ധത്തിലാണ് തടവുകാർ കുത്തിയിരിക്കുന്നത്. ബാബുവിന് ഓഫീസിൽനിന്ന് ഇടയ്ക്കിടെ ഭക്ഷണം എത്തിച്ചിരുന്നു. അവർ കൊടുത്തുവിട്ട ഒരു കിടക്കയും ലഭിച്ചു. ഫോണ് അവർ വാങ്ങിവച്ചു. പിന്നെ ദിവസം ഒരു നേരം ഭാര്യയെ ഫോണ് വിളിക്കാൻ അനുവദിച്ചു. അഞ്ചു മിനിറ്റാണ് സമയം. നാട്ടിലേക്കു ഭാര്യയെ വിളിക്കാനും ഫോണ് ഡയൽചെയ്തു ശബ്ദം കേട്ടാലേ നമ്മുടെ കൈയിലേക്കു തരികയുള്ളു. രണ്ടു ദിവസം കഴിഞ്ഞതോടെ ഫോൺവിളിയും വിലക്കി.
എഎൻആറിന്റെ ഭരണം
രഹസ്യാന്വേഷണ ഏജൻസിയായ എഎൻആർ പ്രസിഡന്റിന്റെ കീഴിലായിരുന്നു. ഈ സംഭവം നടക്കുന്പോൾ കോംഗോയിൽ ജോസഫ് കബിലയാണ് പ്രസിഡന്റ്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി ഫെലിക്സ് ഷിസേക്കെഡി തെരഞ്ഞെടുക്കപ്പെട്ടു. എഎൻആറിനു പോലീസിനോടോ കോടതിയോടോ മനുഷ്യാവകാശ സംഘടനകളോടോ ഒന്നിനും ഉത്തരം പറയേണ്ടതില്ല. എഎൻആർ പിടിച്ചുകൊണ്ടുപോയാൽ എവിടെയാണെന്നുപോലും ആർക്കും അറിയാനാകില്ല. അതുകൊണ്ടാണ് നാട്ടുകാർ പറയുന്നത് എഎൻആർ കൊണ്ടുപോയാൽ കോംഗോ നദിയിൽ കെട്ടിത്താഴ്ത്തുകയാണെന്ന്. പ്രസിഡന്റിനോ രാജ്യത്തിനോ എതിരായി പ്രവർത്തിക്കുന്നതായി സംശയം തോന്നിയാൽ പിടിച്ചുകൊണ്ടുപോകും. വ്യക്തിവൈരാഗ്യം തീർക്കാനും ഈ സംവിധാനം ദുരുപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾക്കു വിധേയമായിട്ടുള്ള സംഘടനയാണിത്. ആളുകളെ ജയിലിൽനിന്നു മറ്റു ജയിലുകളിലേക്ക് ഉൾപ്പെടെ കൊണ്ടുപോകുന്നത് കണ്ടെയ്നർ ലോറികളിലാണ്. കാര്യങ്ങളറിയാൻ പോലും പത്രക്കാരോ രാഷ്്ട്രീയക്കാരോ മനുഷ്യാവകാശ പ്രവർത്തകരോ എഎൻആറിന്റെ ഓഫീസുകളിൽ വരില്ല.
ബാബുവിന്റെ അടുത്ത മുറിയിൽ കിടന്നവരിൽ ഒരാൾ ഒരു മേജറായിരുന്നു. 17 മാസമായി അയാൾ ഈ ജയിലിലുണ്ട്. കഴിഞ്ഞ ദിവസം അയാളുടെ ഭാര്യ മരിച്ചു. കാലുപിടിച്ച് അപേക്ഷിച്ചിട്ടും മൃതദേഹം കാണാൻ അയാളെ അവർ അനുവദിച്ചില്ല. സംസ്കാരം നടത്തിയ ദിവസം മുഴുവൻ അയാൾ ആ തടവറയിലൂടെ കരഞ്ഞുകൊണ്ട് ഓടിനടക്കുകയായിരുന്നു. പ്രസിഡന്റിനെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോ പറഞ്ഞതു മാത്രമാണ് അയാളെ അകത്തിടാൻ കാരണം. ഒന്നിനും തെളിവ് വേണ്ട. ആരോടും മറുപടിയും പറയേണ്ട.
കിൻഷാസയിലേക്കുള്ള യാത്ര
ബുനിയയിൽ എത്തിയിട്ട് ഒരാഴ്ച. ഒരു ദിവസം രാവിലെ ഉദ്യോഗസ്ഥർ വന്നിട്ട് വേഗം ഇറങ്ങാൻ പറഞ്ഞു. പെട്ടെന്ന് ഒരു ജീപ്പിൽ കയറ്റി. മൂന്നു കിലോമീറ്റർ എത്തിയപ്പോഴേക്കും റോഡിൽ പ്രസിഡന്റിനെതിരേ എതിർ വിഭാഗത്തിന്റെ പ്രകടനം നടക്കുകയാണ്. പെട്ടെന്ന് ബാബുവിനെ ജീപ്പിൽനിന്നിറക്കി. ഒരു മോട്ടോർ സൈക്കിളിന്റെ പിന്നിലിരുത്തി വനത്തിലൂടെ ബുനിയ എയർപോർട്ടിലെത്തിച്ചു. വിമാനമാർഗം കിസാൻഗനി എയർപോർട്ടിലും അവിടെനിന്ന് കിൻഷാസയിലും എത്തിച്ചു. അവിടെനിന്ന് 30 കിലോമീറ്റർ അകലെയുള്ള എഎൻആർ ജയിലിലേക്കാണ് കൊണ്ടുപോയത്. അമേരിക്കൻ എംബസിക്ക് അടുത്താണ് ജയിൽ. എട്ടാം നിലയിലുള്ള ജയിൽമുറിയിലാണ് ബാബുവിനെ പാർപ്പിച്ചത്. കുറഞ്ഞത് 10 വർഷമെങ്കിലുമായി വൃത്തിയാക്കിയിട്ടില്ലാത്ത ഒരു മുറിയായിരുന്നു അത്. ചെരിപ്പും ബൽറ്റും ഉൾപ്പെടെ ബാക്കിയുണ്ടായിരുന്നതും അവർ വാങ്ങിയെടുത്തു. ധരിച്ചിരുന്ന നിക്കറും ബനിയനും മാത്രമാണ് ആകെയുള്ളത്. സെക്യൂരിറ്റിക്കാരനു ഡോളർ കൊടുത്താൽ ഭക്ഷണം വാങ്ങിത്തരും. കുറച്ച് ഡോളർ കന്പനിയിൽനിന്ന് അവരെ ഏല്പിച്ചിരുന്നു. അതുകൊണ്ടാണ് ഭക്ഷണം വാങ്ങിത്തരുന്നത്. അഞ്ചു ഡോളറിന്റെ ഭക്ഷണം വാങ്ങിത്തന്നാൽ 25 ഡോളറിന്റെ കണക്കെഴുതും. വീട്ടിലേക്കും ഫോണ് വിളിക്കാൻ അനുവാദമില്ല. രണ്ടു തവണ സെക്യൂരിറ്റിക്കാരന് കൈക്കൂലി കൊടുത്ത് വീട്ടിലേക്കു ഫോണ് വിളിച്ചു. വീട്ടിൽ ഭാര്യ മരിയയോടും മക്കളായ ഷാരോണിനോടും ഷെല്ലിയോടും കഷ്ടപ്പാടൊന്നും പറഞ്ഞില്ല.
എസ്-കോയുടെ ഇടപെടൽ
ഇതിനിടെ എസ്-കോ വിവിധ തലത്തിൽ ബാബുവിനെ മോചിപ്പിക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടേയിരുന്നു. വിവിധ ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന ഒരാളെ എഎൻആറിന്റെ ഓഫീസിൽ ബാബുവിന്റെ കാര്യങ്ങൾക്കായി നിയോഗിച്ചു. കോംഗോ സ്വദേശിയായ റിച്ചാർഡ്. അതിന് അനുവാദത്തിനായി എഎൻആറിൽ നല്കിയത് ദിവസം 100 ഡോളർ വീതമാണ്. അത്രയും കൈക്കൂലി നല്കിയെങ്കിലും അയാൾക്ക് ബാബുവിനെ എപ്പോഴും കാണാൻ പറ്റുകയുമില്ല. ഭക്ഷണം കൊടുക്കാനെന്നു പറഞ്ഞ് റിച്ചാർഡ് ദിവസത്തിൽ ഒരു തവണ ബാബുവിനടുത്തെത്താൻ ശ്രമിച്ചു. കന്പനി മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നോ മറ്റോ പറഞ്ഞുള്ള ഒരു തുണ്ടുകടലാസ് ഹസ്തദാനം ചെയ്യാനെന്ന മട്ടിൽ കൈമാറും. മറ്റു ചിലപ്പോൾ കൈവെള്ളയിലെഴുതി ബാബുവിനു വായിക്കാവുന്നതുപോലെ സെക്യൂരിറ്റിക്കാരന്റെ കണ്ണു വെട്ടിച്ചു കാണിക്കും. ബാക്കി സമയം മുഴുവൻ തടവറയുടെ ചുമരിലേക്കു നോക്കി വെറുതെ ഇരിക്കും.
പ്രാദേശിക ഭാഷ അറിയാത്തതിനാൽ സെക്യൂരിറ്റിക്കാരനോടും സംസാരിക്കാനാവില്ല. കടുത്ത ഏകാന്തത ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. എറണാകുളം സ്വദേശിയും കോംഗോ കേരള സമാജം പ്രസിഡന്റുമായ ജെറോഷ് ജി. കണിപ്പിള്ളി ഇടയ്ക്കിടെ റിച്ചാർഡുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ജെറോഷ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. എസ്-കോ ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫ്രാങ്കോ സനോട്ടി, ഡയറക്ടർ ഓഫ് ഓപ്പറേഷൻ ജോണ് വിൻതാം എന്നിവർ നയതന്ത്ര ചർച്ചകൾ തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു. കോംഗോയിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രസിഡന്റും പ്രമുഖ ബിസിനസുകാരനുമായ ഉത്തരേന്ത്യക്കാരൻ ഹരീഷ് ജഗ്ദാനി ഏറെ ശ്രമങ്ങൾ നടത്തി. റിച്ചാർഡ് കൈമാറുന്ന തുണ്ടുകടലാസുകളിലൂടെ ബാബുവിനും ചില പ്രതീക്ഷകൾ ഉണ്ടായി.
ഇതിനിടെ ജോസ് കെ. മാണി എം.പി. കോംഗോയിലെ ഇന്ത്യൻ അംബാസഡർ നിനാ ഷെറിങ്ങിന് ഇ-മെയിൽ അയച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യനും ശ്രമങ്ങൾ നടത്തി.
ജനുവരി 26, "യു ഫിനിഷ്'
ഇന്ത്യ റിപ്പബ്ലിക് ദിനത്തിലേക്കു കടന്ന ദിവസം പുലർച്ചെ 12.05ന് ജയിൽ കാവൽക്കാരൻ ബാബുവിനെ വിളിച്ചുണർത്തി. വാതിൽ തുറന്ന് യു ഗോ, യു ഗോ എന്ന് അവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അടുത്ത ജയിലിലേക്കോ മറ്റെവിടേക്കോ മാറ്റുകയാണെന്നാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റ ബാബു കരുതിയത്. മനസിലാകാതെ നിന്ന ബാബുവിനോട് അയാൾ ഉച്ചത്തിൽ അറിയാവുന്ന ഇംഗ്ലീഷ് ഉപയോഗിച്ച് യു ഫിനിഷ്, യു ഫിനിഷ് എന്നു പറഞ്ഞു. അതോടെ ബാബുവിന്റെ ഭയം ഇരട്ടിയായി. അർധരാത്രി കഴിഞ്ഞ ആ നിമിഷത്തിൽ ഫിനിഷിന്റെ അർഥം എന്താണെന്നോർത്ത് ഭയപ്പെട്ടുനിന്ന ബാബുവിന്റെ മുന്നിൽനിന്ന് തലയിണയും ബെഡ്ഷീറ്റും മിച്ചമുണ്ടായിരുന്ന ഭക്ഷണവും ഉൾപ്പെടെ എല്ലാം കാവൽക്കാർ പരസ്പരം തട്ടിപ്പറിച്ചെടുക്കുകയാണ്. തല മരച്ചുപോയി.
എട്ടാംനിലയിൽനിന്ന് ബാബുവിനെ താഴെ എത്തിച്ചു. അപ്പോൾ അവിടെ ഹരീഷ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഹരീഷ് പ്രസിഡന്റ് കബിലയുമായി നേരിട്ടു ബന്ധമുള്ള ആളാണ്. ഉടൻതന്നെ എഎൻആർ ഓഫീസിൽനിന്ന് ബാബുവിനെ ഹരീഷിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇനി നിങ്ങൾ എന്റെ കൂടെയാണ് ഭയപ്പെടേണ്ട എന്നു പറഞ്ഞു. കുടിക്കാൻ വെള്ളവും ധരിക്കാൻ വസ്ത്രവും നല്കി. പിറ്റേന്ന് രാവിലെ ഇന്ത്യൻ എംബസിയിലെത്തിച്ചു. അതോടെ ഒരിക്കലും ഉണ്ടാകില്ലെന്നു കരുതിയ മോചനം ബാബു തിരിച്ചറിഞ്ഞു.
മോചനത്തിനായി 18 ലക്ഷത്തോളം രൂപ എഎൻആറിനു നല്കി. ബാബുവും ഹരീഷുമാണ് ആ തുക തത്കാലം നല്കിയത്. എസ്-കോ ഈ തുക ബാബുവിനു നല്കാമെന്നു സമ്മതിച്ചു. എന്തൊക്കെയായിരുന്നു ചർച്ചകൾ. മോചിപ്പിച്ചതിനുള്ള യഥാർഥ കരാറുകൾ എന്തൊക്കെ? തുടങ്ങി പല കാര്യങ്ങൾക്കും കൃത്യമായ ഉത്തരം ബാബുവിനും അറിയില്ല. എസ്-കോയിലെ 25 വർഷം നീണ്ടുനിന്ന വിദേശ ജോലി അവസാനിപ്പിക്കേണ്ടി വന്നത് ഇത്തരമൊരു ദുരനുഭവത്തിലൂടെയായി എന്നു മാത്രം വ്യക്തമായി അറിയാം.
ജോസ് ആൻഡ്രൂസ്
-ഫോട്ടോ സനൽ വേളൂർ