ജലദോഷം മുതൽ മാരകമായ മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം), സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) തുടങ്ങിയവ വരെ ഉണ്ടാക്കുന്ന കോറോണ വൈറസുകളിൽപ്പെട്ട ഒന്നാണു കോവിഡ് -19. സൂര്യന്റെ കിരീടം പോലുള്ള ആകൃതിയാണ് ഈ ഗ്രൂപ്പ് വൈറസുകൾക്കു കൊറോണ വൈറസ് എന്ന പേരിനു കാരണം. ചൈനയിലെ വുഹാനിലാണ് ഡിസംബറിൽ ഇവയെ കണ്ടെത്തിയത്. ഇതിനകം ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഒരു ലക്ഷത്തോളം പേർക്കു വൈറസ് ബാധിച്ചു. 50,000 പേർ സുഖപ്പെട്ടു. 3200-ലേറെപ്പേർ മരിച്ചു. മരണനിരക്ക് 3.4 ശതമാനം.
? കോവിഡ്-19 ബാധയുടെ ലക്ഷണങ്ങൾ
പനി, ചുമ, തുമ്മൽ, തൊണ്ടവേദന, ശ്വാസതടസം, മൂക്കൊലിപ്പ് തുടങ്ങിയവ. ന്യുമോണിയ, വയറിളക്കം എന്നിവയും ബാധിക്കാം. വൃക്കകളുടെ പ്രവർത്തനം കുറയും. ന്യുമോണിയയും വൃക്ക പ്രശ്നങ്ങളും മരണത്തിലേക്കു നയിക്കാം.
? രോഗം പകരുന്നതെങ്ങനെ
മൃഗജന്യമാണു രോഗമെങ്കിലും ഇതു മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വ്യാപകമായി പടരുന്നുണ്ട്. വൈറസ് ബാധിച്ചയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ ഉമിനീർത്തുള്ളിയി ലൂടെ വൈറസും പുറത്തേക്ക് തെറിക്കുന്നു. അതു സമീപത്തെ വസ്തുക്കളിൽ പറ്റുന്നു. അവയിൽ സ്പർശിക്കുന്നവരുടെ കണ്ണിലും മൂക്കിലും വായിലും വൈറസ് എത്തുന്നു. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്പോൾ വരുന്ന ചെറുതുള്ളികൾ നേരിട്ട് മറ്റൊരാളുടെ മുഖത്തോ ദേഹത്തോ പതിച്ചാലും വൈറസ് പടരും. അതിനാൽ രോഗിയിൽനിന്ന് ഒരു മീറ്റർ അകലമെങ്കിലും മറ്റുള്ളവർ പാലിക്കണം.
? കോവിഡ്-19 വായുവിലൂടെ പടരുമോ
ഇതുവരെയുള്ള പഠനങ്ങൾ വായുവിലൂടെ രോഗം പടരുന്നതായി കാണിച്ചിട്ടില്ല. ഉമിനീർ പോലെ ഏതെങ്കിലും സ്രവത്തോടു ചേർന്നാണ് ഈ വൈറസിന്റെ പ്രയാണം.
? ആൾക്കൂട്ടത്തിൽ പോയാൽ വൈറസ് ബാധിക്കുമോ
വൈറസ് ബാധിച്ച ഒരാളുമായി എത്ര അടുത്ത സന്പർക്കം വരുന്നു എന്നതാണു വിഷയം. വൈറസ് ഉള്ളവർ സുരക്ഷിതമല്ലാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്താൽ വൈറസ് പരിസരത്ത് ഉമിനീർതുള്ളികൾക്കൊപ്പം തെറിച്ചു വീഴുന്നു. ഇതു സ്പർശനത്തിലൂടെ മറ്റാൾക്കാരുടെ ഉള്ളിലെത്തുന്നു. ആൾക്കൂട്ടമല്ല, അവിടെയുള്ള സന്പർക്കങ്ങളും സ്പർശവുമാണു പ്രശ്നം.
? രോഗമില്ലാത്തവർ എടുക്കേണ്ട മുൻകരുതൽ
രോഗികളുമായുള്ള സന്പർക്കം ഒഴിവാക്കുക. ഇടയ്ക്കിടെ കൈ നന്നായി കഴുകുക.
? രോഗികൾ എടുക്കേണ്ട കരുതൽ
ചികിത്സയ്ക്കല്ലാതെ പാർപ്പിടം വിട്ടുപോകരുത്. ചുമയും തുമ്മലും വരുന്പോൾ ടിഷ്യുപേപ്പർ ഉപയോഗിച്ച് മൂക്കും വായും നന്നായി മറയ്ക്കുക. ഉപയോഗിച്ച ടിഷ്യു ഏറ്റവും വേഗം നശിപ്പിക്കുക.