അറേഞ്ച്മെന്റ് അദ്ഭുതം
മഴ പെയ്യുന്നതിനു പ്രത്യേകിച്ചു കണക്കൊന്നുമില്ല. ചിലപ്പോൾ പതിയെ തുടങ്ങും, പിന്നെ പകർന്നാടും... വീണ്ടും ഒതുങ്ങും. മഴയുടെ പശ്ചാത്തലത്തിലുള്ള ഈ പാട്ട് അതേപോലെയാണ് ഒരുക്കിയിരിക്കുന്നത്. സാധാരണമായൊരു പല്ലവി, അത്ര പതിവില്ലാത്ത വിധമൊരു ഹമ്മിംഗ്- ഇത്രയുമാകുന്നതോടെ ഓർക്കസ്ട്രേഷൻ തകർത്തുപെയ്തു തുടങ്ങുന്നു. ബോംഗോ, വയലിൻ സംഘം എന്നിവ കാഴ്ചവയ്ക്കുന്ന പ്രകടനം ആരെയും മഴനനയ്ക്കും.
തുടക്കത്തിൽത്തന്നെ ഭുപീന്ദർ സിംഗ് വായിക്കുന്ന 12 സ്ട്രിംഗുകളുള്ള ബോയിംഗ് ഗിറ്റാറും മനോഹരി സിംഗിന്റെ ഇംഗ്ലീഷ് ഫ്ളൂട്ട് ഒബ്ലിഗാറ്റോയും ഒട്ടൊന്നു മൗനത്തിൽ മുങ്ങിയിരിക്കുന്ന നായികയുടെ മനസിനെ മയക്കാൻ സഹായിക്കുന്നുണ്ട്. ഇവിടെയെല്ലാമാണ് മ്യൂസിക് അറേഞ്ച്മെന്റ് അത്ഭുതങ്ങൾ കാട്ടുന്നത്., മദൻ മോഹന്റെ ശൈലി പതിവുവിട്ട് കണക്കുകൾക്കു പുറത്തുകടക്കുകയും ചെയ്യുന്നത്.
വാക്കിന് ഈണമിടുന്പോൾ
വരികൾക്ക് ഈണമൊരുക്കുന്നതിനേക്കാൾ ഓരോ വാക്കിനുമാണ് മദൻ മോഹൻ പ്രാധാന്യം നൽകാറുള്ളതെന്ന് മകൻ സഞ്ജീവ് കോഹ്ലി ഓർമിച്ചിട്ടുണ്ട്. ഓരോ വാക്കുകളും കംപോസ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ പതിവ്. വിവിധ പാട്ടുകളിൽ ചേൻ, ഹായേ, ആരാം തുടങ്ങിയ വാക്കുകൾ കേൾക്കുന്പോൾ അതു വ്യക്തമാകും- സഞ്ജീവ് അഭിമുഖത്തിൽ പറയുന്നു.
അദ്ദേഹം കാലത്തിനനുസരിച്ച് രീതികളിൽ മാറ്റംകൊണ്ടുവന്നു. അന്പതുകളിൽ അറേഞ്ച്മെന്റിൽ അദ്ദേഹത്തിനു വലിയ ശ്രദ്ധയില്ലായിരുന്നു. അടുത്ത ദശാബ്ദമായപ്പോഴേക്കും ശൈലി മാറ്റി. അന്ന് ആ തലമുറയിൽ സജീവമായി രംഗത്തുണ്ടായിരുന്നത് എസ്.ഡി. ബർമൻ മാത്രമായിരുന്നു. വലിയ കഴിവുകളുള്ള മകൻ (ആർ.ഡി. ബർമൻ) ഒപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന് വലിയ ഗുണവുമായി.
എഴുപതുകളായപ്പോൾ മദൻ മോഹൻ വീണ്ടും മാറ്റവുമായെത്തി. ഗിറ്റാർ, ജാസ്, ബ്ലൂസ് എന്നിവയുമായി പുത്തൻ അനുഭവങ്ങളാണ് പാട്ടുകൾ നൽകിയത്. തും ജോ മിൽ ഗയേ ഹോയിൽ ഒരു ബ്ലൂസ് സ്കെയിൽ അധിഷ്ഠിതമായ രീതിയാണ് അദ്ദേഹം കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു പല പാട്ടുകളും കേൾക്കുന്പോൾ ഈ പാട്ട് മദൻ മോഹൻ ഈണമിട്ടതാണോ എന്ന് സംശയിച്ചവർപോലുമുണ്ട്- സഞ്ജീവ് പറയുന്നു.
റഫി-ലത- കൈഫി
ആസ്മി
കൈഫി ആസ്മി എഴുതിയ വരികൾ ആലപിച്ചത് മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറും ചേർന്നാണ്. അസാധാരണമായ ഹമ്മിംഗ് ആണ് റഫിയുടെ ആലാപനത്തെ ഈ ഗാനത്തിൽ വേറിട്ടുനിർത്തുന്നത്. അദ്ദേഹത്തിന്റെ ശബ്ദത്തിലല്ലാതെ അതു സങ്കല്പിക്കുന്നതും പ്രയാസം. മഴയിൽ കാറിനകത്തുള്ള ഗാനരംഗത്തിൽ ലതയുടെ ഭാഗം- ഒരു വരി- എത്തുന്നത് അല്പം കഴിഞ്ഞാണ്. കടലോരത്ത് കാറിൽനിന്ന് നായകനും നായികയും ഇറങ്ങുന്പോഴാണത്.
റഫിയോടൊപ്പം റെക്കോർഡ് ചെയ്തതല്ല ലതാ മങ്കേഷ്കറിന്റെ ഭാഗം. ചിത്രീകരണവേളയിൽ സംവിധായകനു തോന്നി നായികയും ഒരുവരി പാടിയിൽ നന്നാകില്ലേ എന്ന്. നായിക പ്രിയ രാജവംശിക്കും പാട്ട് നന്നേ ഇഷ്ടമായിരുന്നു. പാടി അഭിനയിക്കണമെന്ന് അവർക്കും മോഹംതോന്നി. അങ്ങനെയാണ് കാറിനകത്തുനിന്ന് നായികാനായകന്മാരെ പുറത്തിറക്കിയത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം റെക്കോർഡ് ചെയ്യുന്ന വേളയിൽ പാട്ടിന്റെ വരി പാടാമോ എന്ന് ലതയോട് ചോദിക്കുകയും അവർ വന്നു പാടുകയുമായിരുന്നു. ഒരു സുന്ദരഗാനം അങ്ങനെ കൂടുതൽ മനോഹരമാവുകയും ചെയ്തു. പ്രകൃതിയുടെ നിറപ്പകർച്ചയായ മഴപോലെ.
സിത്താറിസ്റ്റ്
മദൻ മോഹൻ
ഹസ്തേ സഖം എന്ന ചിത്രത്തിൽ ലത- മദൻ മോഹൻ കൂട്ടുകെട്ടിൽ പിറന്ന രണ്ടു സുന്ദരഗാനങ്ങൾകൂടിയുണ്ട്. അതിലൊന്നായ ആജ് സോചാ തോ ആസൂ എന്ന പാട്ടിൽ സിത്താർ വായിച്ചിരിക്കുന്നത് മദൻ മോഹൻ സ്വയമാണ്. പതിവായി സിത്താർ വായിക്കാറുള്ള ഉസ്താദ് റായിസ് ഖാനുമായുണ്ടായ അപ്രതീക്ഷിത പിണക്കമാണ് മദൻ മോഹനെ സിത്താറിസ്റ്റാക്കിയതത്രേ.
അതിലും അദ്ദേഹത്തിന്റെ മാന്ത്രികസ്പർശമറിയാം.
ഹരിപ്രസാദ്