സംഗീത പാഠം പകുതി വഴിക്കുനിർത്തുവാൻ കഴിയില്ലല്ലോ. നെയ്യാറ്റിൻകര വാസുദേവൻ അന്ന്് ആകാശവാണിയിൽ തന്നെ സംഗീത വിഭാഗം ആർട്ടിസ്റ്റായിരുന്ന ഇരിങ്ങാലക്കുട വിജയകുമാറിനെ വിളിച്ച് അടുത്ത ക്ലാസ് അദ്ദേഹം എടുക്കണമെന്നു പറഞ്ഞു. ജി.എൻ. ബാലസുബ്രഹ്്മണ്യം ആലപിച്ച "മാ രമണൻ..’ എന്ന കീർത്തനത്തിന്റെ സിഡിയും കൊടുത്തു. ഇരിങ്ങാലക്കുട വിജയകുമാർ മുൻപ് പാടിയിട്ടുള്ളതോ പരിചയപ്പെട്ടിട്ടുള്ളതോ ആയ കീർത്തനമായിരുന്നില്ല. ’ഹിന്ദോള’ രാഗത്തിലെ ഈ കീർത്തനം. എന്നാൽ അദ്ദേഹം. ’മാ രമണാ’ കേട്ട് പഠിച്ച് അടുത്ത കർണാടക സംഗീത പാഠ ക്ലാസിൽ നന്നായി പഠിപ്പിക്കുകയും ചെയ്തു.
പുതിയ കൃതി സമയബന്ധിതമായി പഠിച്ച് പഠിപ്പിക്കുകയാണെന്ന് ശ്രോതാക്കൾ ആരും തന്നെ അറിഞ്ഞതുമില്ല! ആകാശവാണിയുടെ കർണാടക സംഗീത പാഠചരിത്രത്തിൽ തന്റെ നാദം കൊണ്ട് ചരിത്രം കുറിച്ച ഇരിങ്ങാലക്കുട വിജയകുമാറിന്റെ ആകാശവാണിയിലെ വിജയയാത്രയും ഇവിടെ തുടങ്ങുന്നു. 1991 മുതൽ 2016 വരെ നീണ്ട ഇരുപത്തിഅഞ്ച് വർഷം കേരളത്തിലെ റേഡിയോ ശ്രോതാക്കളുടെ പ്രിയ ഗുരുവായിരുന്നു ഇരിങ്ങാലക്കുട വിജയകുമാർ.
പുറംലോകത്തേക്കു തുറക്കുന്ന കണ്ണുകൾക്കു പകരം ഈശ്വരൻ അനന്തമായ സംഗീത വെളിച്ചമാണ് ഈ സംഗീതജ്ഞന്റെ ഉൾപ്രപഞ്ചത്തിൽ നിറച്ചിരിക്കുന്നത്. ആകാശവാണിയിൽ നിന്നും വിരമിച്ച ശേഷവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ ‘വിപഞ്ചിക’യിൽ ശിഷ്യർക്കു സംഗീതം പകർന്നു നൽകുന്നതിന്റെ തിരക്കിലാണ് ഈ സംഗീത ഗുരു. ഇരിങ്ങാലക്കുട വിജയകുമാറിന്റെ സംഗീത ജീവിത വഴികളിലൂടെ....
ആകാശവാണി ജീവിതം
വളരെ സന്തോഷപ്രദമായിരുന്നു. നല്ല അനുഭവങ്ങൾ ധാരാളം ഉണ്ടായി. ആകാശവാണിയിലെ കർണാടക സംഗീത പാഠം പരിപാടിയിൽ അധ്യാപകനായി കാൽനൂറ്റാണ്ട് പ്രവർത്തിക്കുവാൻ സാധിച്ചു.
സംഗീത കോളജ് അധ്യാപകനായാണ് എന്റെ ഒൗദ്യോഗിക ജീവിതത്തിന്റെ തുടക്കം. കേന്ദ്രസർക്കാരിന്റെ കൾച്ചറൽ സ്കോളർഷിപ്പോടെ സംഗീതത്തിൽ ഗവേഷണം നടത്തുന്ന കാലത്താണ് ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ അധ്യാപകനാകുന്നത്. 1990 ജനുവരി ഒന്നിന് ആകാശവാണിയിലെ സംഗീത വിഭാഗം സ്റ്റാഫ് ആർട്ടിസ്റ്റായി ചുമതലയേറ്റു. ഡെപ്യൂട്ടേഷൻ രീതിയിലാണ് ആകാശവാണിയിലേക്കു സ്വമേധയാ ഞാൻ മാറുന്നത്. പിന്നീട് 2016 ൽ വിരമിക്കും വരെ ആകാശവാണിയിൽ തന്നെ തുടർന്നു. ആകാശവാണിയിലെ കർണാടക സംഗീതപാഠ പരിപാടി എന്നിലെ അധ്യാപകന് ഏറെ ചാരിതാർഥ്യം നൽകിയ ഒന്നാണ്. ഞാൻ അറിയാത്ത, കാണാത്ത ആയിരക്കണക്കിനു ശിഷ്യർ എനിക്കുണ്ടായി.
"ഞങ്ങൾ സാറിന്റെ ശിഷ്യരാണെന്നു' പറഞ്ഞ് ദിവസവും കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ധാരാളം കത്തുകൾ വരുമായിരുന്നു. "സാർ പഠിപ്പിച്ച കീർത്തനം ഞങ്ങൾ പഠിച്ചു. ഇനിയും ഇന്ന കീർത്തനം പഠിപ്പിക്കണം’ എന്നു തുടങ്ങിയ ആഗ്രഹങ്ങളും കാണാദുരത്തുനിന്നും ശിഷ്യർ അറിയിച്ചിരുന്നു.
ആകാശവാണിയിൽ കർണാടക സംഗീത പാഠങ്ങൾ ഞാൻ പഠിപ്പിച്ചിരുന്നത് ശരിക്കും ശിഷ്യന്മാർക്കു നേരിട്ട് പഠിപ്പിക്കുന്ന അതേ രീതിയിൽ തന്നെയായിരുന്നു. സ്വരങ്ങളും സംഗതിയുമെല്ലാം ചേർത്ത് ഗുരുമുഖത്ത് നിന്നുള്ള അതേ രീതിയാണ് പിന്തുടർന്നിരുന്നതും.
മനസിൽ ഇന്നും വേരോടുന്ന ആകാശവാണി ഓർമകൾ
ധാരാളമുണ്ട്. അന്ന് ഒരുമണി മുതൽ ഒന്നര വരെ കർണാടക സംഗീത കച്ചേരി ലൈവ് പരിപാടിയായിരുന്നു. എന്തെങ്കിലും അവിചാരിത കാരണങ്ങളാൽ ചിലപ്പോൾ നേരത്തെ കരാർ ഉറപ്പിച്ച സംഗീതജ്ഞനു എത്തുവാൻ കഴിയാതെ വരും. അങ്ങനെ വരുന്പോൾ 12.50 ന് ആയിരിക്കും ആകാശവാണി ആർട്ടിസ്റ്റായ എനിക്ക് ആ പ്രോഗ്രാമിനുള്ള നിർദേശം ലഭിക്കുന്നത്. തത്്സമയ പരിപാടിയാണല്ലോ, മുന്നൊരുക്കങ്ങൾക്കൊന്നും ആ സന്ദർഭത്തിൽ സമയം കിട്ടിയെന്നു വരില്ല. പെട്ടെന്ന് അനൗണ്സ്മെന്റ് വരും "ഇരിങ്ങാലക്കുട വിജയകുമാർ പാടുന്നു.’ നല്ല സമ്മർദം ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. പിന്നീട് എനിക്ക് ഇത്തരം അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു ശീലമായി.
ഗുരുകടാക്ഷം
സംഗീതത്തിൽ എന്നെ ഞാനാക്കിത്തീർത്തത് എന്റെ ഗുരു ഗോവിന്ദപ്പണിക്കരാണ്. അനുഗൃഹീത നാദസ്വര വിദ്വാനായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുടയിൽ കാരുകുളങ്ങരയിലെ എന്റെ വീടിന് അടുത്തായിരുന്നു ഗുരുവിന്റെ വീട്. സത്യത്തിൽ ആദ്യം ഞാൻ കേട്ടു തുടങ്ങിയത് ഗോവിന്ദപ്പണിക്കർ മാഷിന്റെ അനിയൻ പരമേശ്വരപ്പണിക്കരുടെ സംഗീത ക്ലാസുകളാണ്. അങ്ങനെയാണ് സംഗീതത്തിൽ എനിക്കു താത്പര്യം തുടങ്ങുന്നത്. എന്റെ നാലാം വയസിൽ ആണ് പരമേശ്വര പണിക്കർ പഠിപ്പിക്കുന്ന സ്വരങ്ങളും കീർത്തനങ്ങളും ആദ്യം കേൾക്കുന്നത്. കണ്ണുകൾ കൊണ്ട് ലോകം കാണാത്ത കുട്ടിയായിരുന്നു ഞാൻ.
സംഗീതവും എന്തെന്ന് അറിയില്ല. വീടിന്റെ ഉമ്മറത്ത് ഇരിക്കുന്പോൾ എന്റെ കാതിൽ തേൻമഴ പോലെ സംഗീതം വന്നു പതിക്കുകയായിരുന്നു. പിന്നീട് എന്നും സംഗീതം കേൾക്കണമെന്നു ഞാൻ വാശിപിടിച്ചു. അങ്ങനെ മാഷിന്റെ സംഗീത ക്ലാസ് കേൾക്കുവാൻ എന്റെ വീട്ടുകാർ തന്നെ മാഷിന്റെ വീട്ടിൽ കൊണ്ട് ഇരുത്തുവാൻ തുടങ്ങി. അതൊരു പതിവായി. ഞാനറിയാത്ത ഒരു ആന്തരിക ഉൗർജം എന്നിൽ നിറയുമായിരുന്നു. അക്കാലം മുതൽ സംഗീതം എന്റെ ജീവിതമായി, എല്ലാമെല്ലാമായി. ആദ്യം കുറച്ചു നാൾ പരമേശ്വരപ്പണിക്കർ മാഷിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. പത്താമത്തെ വയസ് മുതലാണ് ഗോവിന്ദപ്പണിക്കർ മാഷിന്റെ ശിഷ്യനാകുന്നത്. സംഗീത ലോകത്തെ പ്രതിഭകളായ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യർ, പ്രഫ. പാറശാല ബി പൊന്നമ്മാൾ, പ്രഫ. മാവേലിക്കര പ്രഭാകര വർമ, പ്രഫ. പി.ആർ കുമാരകേരള വർമ എന്നീ ഗുരുക്കന്മാരും എനിക്ക് സംഗീത വെളിച്ചം പകർന്നു നൽകിയവരാണ്.
അകമേ നിറയുന്ന സംഗീതം
കാഴ്ച ഇല്ലാത്തതിനാൽ ഗുരു പഠിപ്പിക്കുന്ന കീർത്തനങ്ങളെല്ലാം ഞാൻ മനസിൽ സൂക്ഷിച്ചു. അത് ഇന്നും ഒളിമങ്ങാതെ ഉണ്ട്. പിന്നീട് സംഗീതകോളജ് പഠനകാലത്തും അങ്ങനെ തന്നെ. എഴുതിയെടുത്ത് പഠിക്കുന്ന രീതിയല്ല. അല്ലെങ്കിൽ എന്റെ ഹൃദയത്തിൽ തന്നെയാണ് ഞാൻ എഴുതി എടുത്തിരുന്നത്. ഈ ജീവിതത്തിൽ ഇതുവരെ പഠിച്ച എല്ലാ കീർത്തനങ്ങളും എന്റെയുള്ളിൽ അതുപോലെ നിറഞ്ഞു നിൽപ്പുണ്ട്. പുസ്തകമോ, ലാപ്ടോപ്പോ നോക്കിയല്ല, മനസിലെ സംഗീതം നോക്കിയാണ് ഞാനിന്നും പാടുന്നതും.
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്
എനിക്ക് ആറുമാസം പ്രായമുള്ള സമയത്താണ് ഇടതുകണ്ണിൽ ഒരു വെളുത്തപാട് വീട്ടുകാർ കാണുന്നത്. എന്റെ അച്ഛൻ മാധവമേനോൻ സംസ്കൃത അധ്യാപകനായിരുന്നു. അമ്മ ലക്ഷ്മിക്കുട്ടിയമ്മ പ്രൈമറി സ്കൂൾ അധ്യാപികയും. ഞങ്ങൾ എട്ടുമക്കളാണ്. എന്റെ മൂത്ത ഒരു സഹോദരനും സഹോദരിക്കും കാഴ്ച പ്രശ്നമുണ്ടായിരുന്നു. ഏഴാമത്തെ ആളാണ് ഞാൻ. എന്റെ കണ്ണിലെ പാട് കണ്ടയുടനെ അച്ഛനുമമ്മയും പ്രശസ്തനായ നേത്ര വിദഗ്ധന്റെ അടുത്ത് എന്നെ കൊണ്ടുപോയി. കണ്ണ് ശസ്ത്രക്രിയയ്ക്കായി അന്ന് അവിടെ നടന്ന ഒരു ക്യാന്പിൽ എത്തിക്കുകയും ചെയ്തു.
ക്യാന്പിൽ ശസ്ത്രക്രിയ നടത്തിയ ഒരു ഡോക്ടറുടെ കയ്യബദ്ധമാണ് എന്റെ ജീവിതത്തെ ഇങ്ങനെയാക്കിയതെന്നു പറയാം. രോഗമുള്ള കണ്ണും ഇല്ലാത്ത കണ്ണും ഡോക്ടർ ശസ്ത്രക്രിയനടത്തി. ദിവസങ്ങൾക്കുശേഷം കണ്ണിലെ കെട്ട് അഴിച്ചപ്പോൾ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടിരുന്നു. അന്നത്തെ കാലമല്ലേ ഏതു ഡോക്ടാറാണെന്ന് അന്വേഷിക്കുവാനും അതിന്റെ പിന്നാലെ നടക്കുവാനും ഒന്നും കഴിഞ്ഞില്ല. കുഞ്ഞായിരുന്ന എന്നെ പല നേത്ര രോഗ വിദഗ്ധരുടേയും അടുത്ത് അച്ഛനും അമ്മയും കൊണ്ടു പോയെങ്കിലും കാഴ്ചതിരിച്ച് കിട്ടിയില്ല. പിന്നീട് ഈശ്വരൻ എന്റെ ഉൾക്കണ്ണു തുറന്നു തരികയായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.
ഇരിങ്ങാലക്കുട വിജയകുമാർ എന്ന അധ്യാപകൻ
കുട്ടികളെ സംഗീതം പഠിപ്പിക്കുക എനിക്കേറെ സന്തോഷം നൽകുന്ന ഒന്നാണ്. കുറച്ചു ശിഷ്യരെ മാത്രം പഠിപ്പിക്കുകയും ഒരു സമയത്ത് ഒരു ശിഷ്യനോ ശിഷ്യയോ എന്ന രീതി പിന്തുടരുകയും ചെയ്യുന്ന അധ്യാപകൻ കൂടിയാണ് ഞാൻ. ഒരു കുട്ടിയാകുന്പോൾ ആ കുട്ടിയിലേക്കു ഗുരുവിന്റെ മുഴുവൻ ശ്രദ്ധയും അർപ്പിക്കുവാൻ സാധിക്കും. സംഗീതം ഗ്രഹിക്കുവാനുള്ള കഴിവ് ഓരോ വിദ്യാർഥിക്കും വ്യത്യസ്തമായിരിക്കും. ഒരു സംഘം വിദ്യാർഥികളെ ഒന്നിച്ച് പഠിപ്പിക്കുന്പോൾ വ്യക്തിപരമായുള്ള വ്യത്യാസമനുസരിച്ച് സംഗീതം പകർന്നു കൊടുക്കുവാൻ കഴിയില്ല.
ശിഷ്യർക്കു നല്ല സംഗീതം പകർന്നു കൊടുക്കുക എന്നത് തന്നെയാണ് എന്റെ ജീവിതം. അവരുടെ സംഗീതമനസ് ഉണർത്തുക, സംഗീതം അവരിൽ ഉറപ്പിച്ച് നിർത്തുക എന്ന ലക്ഷ്യവും പരമ പ്രധാനമാണ്. അതിനു വേണ്ടി ചില പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
സംഗീതത്തിൽ തുടക്കക്കാരായ കുട്ടികളുടെ സ്വരജ്ഞാനം മെച്ചപ്പെടുത്തുവാൻവേണ്ടി 96 "സ്വരസ്ഥാന വക്ര വരിശകൾ’ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനോട് അനുബന്ധമായി അനേകം വരിശകളും വികസിപ്പിച്ചെടുക്കുകയുണ്ടായി. സംഗീത വിദ്യാർഥികൾക്കു കൂടി പ്രയോജനകരമായ രീതിയിൽ നിലവിലുള്ള സ്വര പ്രസ്ഥാരത്തെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. സ്വരസ്ഥാനം ഉറച്ചുകഴിഞ്ഞാൽ കീർത്തനം മാത്രമല്ല ഏത് ഗാനവും സ്വരശുദ്ധിയോടെ, ഭാവപൂർണതയോടെ പാടുവാൻ സാധിക്കും. അതിനു കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടിയാണ് എന്റെ ഉദ്യമങ്ങൾ.സ്വരവേഗങ്ങൾ വഴങ്ങുവാനും സ്വര വൈവിധ്യങ്ങൾ മനസിൽ പതിപ്പിക്കുവാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കും.
കർണാടക സംഗീത രാഗങ്ങൾ ശിഷ്യർക്കു പരിചിതമാക്കുവാൻ അതേ രാഗത്തിലുള്ള സിനിമാ ഗാനങ്ങളും പാടികൊടുക്കും.
കുടുംബത്തണൽ
ഭാര്യ അംബിക. രണ്ടു മക്കൾ അരുണും അരുണിമയും. മകനും മകളും എൻജിനിയർമാരാണ്. മകൻ ഇൻവെസ്റ്റ് നെറ്റിലും മകൾ ഇൻഫോസിസിലും. മരുമകൾ അനുഷ്ക സിദ്ധ ഡോക്ടറാണ്. മരുമകൻ കിരണ് സ്വകാര്യ കന്പനിയിൽ പ്രവർത്തിക്കുന്നു. കുടുംബാംഗങ്ങളുടെ വലിയ പിന്തുണ എപ്പോഴും ഉണ്ട്.
എസ്. മഞ്ജുളാദേവി