രണ്ട് ആൺകുട്ടികൾ ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം അവർക്കു നല്ല ഉഷാർ ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവർ മടുത്തു. അങ്ങനെയാണ് അവർ അവരുടെ ഓട്ടവും ചാട്ടവും മതിയാക്കി അല്പസമയം അടങ്ങിയിരിക്കാനിടയായത്. അപ്പോൾ അവരെ കേൾക്കാവുന്നത്ര ദൂരത്തിൽ അവരുടെ അമ്മമാരും അടുത്തുണ്ടായിരുന്നു.
കളികഴിഞ്ഞു മടുത്തിരുന്ന അവർ ഓരോ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുവാൻ തുടങ്ങി. അപ്പോൾ അവരിലൊരാൾ കളിക്കൂട്ടുകാരനോടു ചോദിച്ചു: ""എപ്പോഴും കണ്ണടധരിച്ചുകൊണ്ടു നടക്കുന്നതു നിനക്കു ബുദ്ധിമുട്ടുള്ള കാര്യമല്ലേ?'' അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: ""അല്ല. പ്രത്യേകിച്ചും എന്റെ വല്യമ്മച്ചിയുടേതുപോലെയുള്ള കണ്ണടയാണെങ്കിൽ.''
ഉടനെ അവന്റെ കൂട്ടുകാരൻ ചോദിച്ചു: ""എന്താണു വല്യമ്മച്ചിയുടെ കണ്ണടയുടെ പ്രത്യേകത?'' അപ്പോൾ മറ്റവൻ പറഞ്ഞു: ""വല്യമ്മച്ചിയുടെ കണ്ണടയ്ക്ക് എന്തോ പ്രത്യേകതയുണ്ട്.''
തെല്ലിട ആലോചിച്ചതിനു ശേഷം അവൻ തുടർന്നു: ""ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടെങ്കിൽ വല്യമ്മച്ചി അതു പെട്ടെന്നു കാണും. അപ്പോൾത്തന്നെ അവരുടെ വിഷമം മാറ്റാൻ എന്തെങ്കിലും നല്ല വാക്കുകൾ പറയുകയോ എന്തെങ്കിലും നല്ല കാര്യം ചെയ്യുകയോ ചെയ്യും.''
കൂട്ടുകാരൻ താത്പര്യപൂർവം കേട്ടിരിക്കുന്പോൾ അവൻ തുടർന്നു: ""എങ്ങനെയാണു മറ്റുള്ളവരുടെ ദുഃഖം വളരെ പെട്ടെന്നു കാണാൻ സാധിക്കുന്നതെന്ന് ഒരിക്കൽ ഞാൻ വല്യമ്മച്ചിയോടു ചോദിച്ചു. അപ്പോൾ വല്യമ്മച്ചി പറഞ്ഞതെന്താണെന്നോ? പ്രായം വർധിച്ചപ്പോഴാണ് വല്യമ്മച്ചിക്ക് അങ്ങനെ കാണാൻ സാധിച്ചതെന്ന്!''
ഉടനെ കൂട്ടുകാരൻ പറഞ്ഞു: ""അതെ, നീ പറഞ്ഞതു ശരിയായിരിക്കണം. നിന്റെ വല്യമ്മച്ചിയുടെ കണ്ണടയാണ് അതിനു കാരണം.''
കണ്ണട ധരിച്ചാൽ കാഴ്ചശക്തികുറഞ്ഞവരുടെ കാഴ്ചശക്തി മെച്ചപ്പെടുമെന്ന സാ മാന്യവിവരം അവർക്കുണ്ടായിരുന്നു. തന്മൂലമാണു വല്യമ്മച്ചിക്കു മറ്റുള്ളവരുടെ ദുഃഖം എളുപ്പത്തിൽ കാണുവാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം വല്യമ്മച്ചിയുടെകണ്ണടയാണെന്ന് അവർ അനുമാനിച്ചത്.
നാം കണ്ണടധരിക്കുന്നവരാകാം. അല്ലാത്തവരാകാം. എങ്കിലും ഈ കഥയിലെ വല്യമ്മച്ചിയുടേതുപോലെയുളള ഒരു കണ്ണട എപ്പോഴും നമുക്കുണ്ടായിരിക്കണം. അതായത്, മറ്റുള്ളവരുടെ ദുഃഖം എപ്പോഴും കാണാനും അതിനു പരിഹാരം കാണുവാനുമുള്ള മനോഭാവം എപ്പോഴും നമുക്കുണ്ടായിരിക്കണമെന്നു സാരം.
നമുക്കു പ്രായം വർധിക്കുന്തോറും മറ്റുള്ളവരുടെ ദുഃഖങ്ങൾ നമുക്കു വേഗം മനസിലാക്കുവാനാകും. അതിനു കാരണം നമ്മുടെ ജീവിതാനുഭവങ്ങൾ തന്നെ. എന്നാൽ, മറ്റുള്ളവരുടെ ദുഃഖങ്ങൾ മനസിലാക്കിയതുകൊണ്ടു മാത്രം അവരെ നാം സഹായിച്ചു എന്നുവരില്ല. അതിനു മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസുകൂടി വേണം. പ്രായം വർധിച്ചതുകൊണ്ടു മാത്രം ആ സന്മനസ് ഉണ്ടാവണമെന്നില്ല. അതിനു ബോധപൂർവകമായ പരിശ്രമം ആവശ്യമാണ്.
മറ്റുള്ളവരെ സഹായിക്കുന്ന കാര്യം വരുന്പോൾ ചിലർക്കത് എളുപ്പമാണ്. കാരണം, അവർ അതു തങ്ങളുടെ ജീവിത ദൗത്യമായി കാണുന്നു. വിശുദ്ധ മദർ തെരേസയെപ്പോലെയുള്ളവർ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണല്ലോ. മദർതെരേസ ചെറുപ്പകാലത്തു കൽക്കട്ടയിലെത്തിയപ്പോൾ അവിടെ കണ്ടതു മുഴുവൻ മറ്റുള്ളവരുടെ ദുഃഖമായിരുന്നു.
എന്നാൽ പലരും സാധാരണ ചെയ്യുന്നതുപോലെ മദർ തെരേസ അവിടെ കണ്ട ദുഃഖത്തിനു നേരേ കണ്ണടച്ചില്ല. അതിനു പകരം ആ വിശുദ്ധ മറ്റുള്ളവരുടെ ദുഃഖത്തിനു പരിഹാരം തേടിയലഞ്ഞു. അക്കാര്യത്തിൽ വലിയൊരു പരിധിവരെ മദർ വിജയിക്കുകയും ചെയ്തു.
കൽക്കട്ടയിൽ കണ്ടവരുടെ മാത്രം ദുഃഖം അകറ്റുന്നതിലല്ല മദർ ശ്രദ്ധിച്ചത്. ലോകമെന്പാടുമുള്ളവരുടെ ദുഃഖമകറ്റുവാൻ മദർ ശ്രമിച്ചു. അങ്ങനെയാണു മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസഭയ്ക്കു ജന്മം നൽകിക്കൊണ്ടു മദർ തന്റെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിച്ചത്. അതിൽ മദർ നേടിയ വിജയം അദ്ഭുതാവഹംതന്നെ.
എല്ലാവർക്കും മദർ തെരേസ ആവാനാവില്ല. കാരണം, മദർ ഒരു അപൂർവസംഭവമാണ്. ദൈവം ലോകത്തിനു നൽകിയ വലിയ ഒരു സമ്മാനം. എന്നാൽ മദറിന്റെ മാതൃക ഒരു പരിധിവരെ ആർക്കും അനുകരിക്കാം എന്നതാണു യാഥാർഥ്യം. എന്നാൽ അതിനു മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ വല്യമ്മച്ചിയുടേതുപോലെയുള്ള ഒരു കണ്ണട നമുക്കുണ്ടായിരിക്കണമെന്നു മാത്രം. അതായത്, മറ്റുള്ളവരുടെ ദുഃഖത്തിൽ അവരെ സഹായിക്കാൻ ഓടിയെത്തുവാനുള്ള ഒരു മനസ് നമുക്കു വേണമെന്നു ചുരുക്കം.
നമുക്കെന്തെങ്കിലും ദുഃഖമോ വിഷമമോ ഉണ്ടാകുന്പോൾ മറ്റുള്ളവർ നമ്മെ സഹായിക്കാൻ ഓടിയെത്തണമെന്നു നാം ആഗ്രഹിക്കാറില്ലേ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്തൊരാശ്വാസമായിരിക്കും നാം അപ്പോൾ അനുഭവിക്കുക! എന്നാൽ നമ്മുടെ വിഷമസന്ധികളിൽ നമ്മെ സഹായിക്കുവാൻ ആരും വരുന്നില്ലെന്നു വിചാരിക്കുക. അപ്പോൾ നമ്മുടെ വിഷമം ഏറെ വർധിക്കുകയില്ലേ?
നമ്മുടെ ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങൾക്കു നമ്മുടെ കഴിവും സാമർഥ്യവുംകൊണ്ടു മാത്രം നമുക്കു പരിഹാരം കാണാനാവില്ല. അതിനു ദൈവത്തിന്റെ തന്നെ ഇടപെടൽ ആവശ്യമാണ്. എന്നാൽ, ദൈവം പലപ്പോഴും ഇടപെടുന്നതു നമ്മിൽക്കൂടിയാണെന്നതു നാം മറന്നുപോകരുത്. എന്നാൽ, ദൈവം നമ്മിൽ ഇടപെടാൻ പലപ്പോഴും നാം സമ്മതിക്കുന്നില്ല എന്നുമാത്രം. അതിനു കാരണമാകട്ടെ നമ്മെ വരിഞ്ഞുമുറുക്കുന്ന നമ്മുടെ സ്വാർഥതയും.
മറ്റുള്ളവരുടെ ദുഃഖത്തിൽ അവരെ സഹായിക്കുവാൻ ദൈവം പല രീതിയിൽ നമ്മെ ഓർമിപ്പിക്കാറില്ലേ? ചിലപ്പോൾ ദൈവവചനം വഴിയാകാം. മറ്റുചിലപ്പോൾ മറ്റുള്ളവരുടെ സന്മാതൃക വഴിയാകാം. വേറെ ചിലപ്പോൾ ദൈവം നമ്മുടെ മനസിൽ തോന്നിപ്പിക്കുന്ന പ്രചോദനംവഴിയാകാം. പക്ഷേ, ഈ ഓർമിപ്പിക്കലുകൾ നാം പലപ്പോഴും അത്ര ഗൗരവമായി എടുക്കാറുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം? തന്മൂലമല്ലേ നമ്മിൽ പലരുടെയും ദുഃഖ ദുരിതങ്ങളിൽ നമുക്കാശ്വാസം ലഭിക്കാതെപോകുന്നത്?
നമുക്കു ചെറുപ്പമായിരിക്കാം. അല്ലെങ്കിൽ പ്രായം വർധിച്ചിരിക്കാം. എന്നാൽ, "വല്യമ്മച്ചിയുടെ കണ്ണട'യുടെ കാര്യം വരുന്പോൾ പ്രായത്തിന്റെ കാര്യം നാം ഓർമിക്കേണ്ടതില്ല. നമുക്ക് അമ്മാതിരിയൊരു "കണ്ണട' അല്ലെങ്കിൽ കാഴ്ചപ്പാട് ഉണ്ട് എന്നു നാം ഉറപ്പുവരുത്തുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ മതി.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മറ്റുള്ളവരുടെ വേദനകൾ കാണാവുന്ന കണ്ണടകൾ വേണം
02:35 AM Feb 17, 2019 | Deepika.com