രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഭീകരതയുടെ ഫലമായി അറുപതുലക്ഷം യഹൂദരാണ് ക്രൂരമായി വധിക്കപ്പെട്ടത്. പോളണ്ടിൽ നാസികൾ നിർമിച്ച ഒൗഷ്വിറ്റ്സ് കോണ്സെൻട്രേഷൻ ക്യാന്പിൽ മാത്രം 11 ലക്ഷംപേരായിരുന്നു ഗ്യാസ് ചേംബറിലെ മരണത്തിനു വിധേയരായത്. 1941-45 കാലഘട്ടത്തിൽ നാസികൾ നടത്തിയ ഈ നരവേട്ടയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടാൻ ധാരാളം യഹൂദർക്കു ഭാഗ്യം ലഭിക്കുകയുണ്ടായി.
എന്നാൽ അവരിൽ പലരുടെയും ജീവിതത്തെ നാസി ക്യാന്പുകളിലെ അനുഭവം ദോഷകരമായി ബാധിച്ചു. അങ്ങനെയുള്ള ഒരാളായിരുന്നു കാസിമേഴ്സ് സിമൻസ്കി. ജർമനിയുടെ നാസിപ്പടയാളികൾ പോളണ്ട് കീഴടക്കിയപ്പോൾ അവർ ആദ്യം ചെയ്തത് യഹൂദരെയെല്ലാം തടവിലാക്കുക എന്നതായിരുന്നു. അങ്ങനെയാണ് സിമൻസ്കി നാസികളുടെ തടങ്കൽപ്പാളയത്തിലായത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ നാസികളുടെ തടവറയിൽ അവശേഷിച്ചിരുന്നവരെല്ലാം മോചിതരായി. അന്ന് ഒൗഷ്വിറ്റ്സ് ക്യാന്പിൽനിന്നു മോചിതരായവർ രണ്ടുലക്ഷം പേരായിരുന്നു. സിമൻസ്കിയും അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
തടവറയിൽനിന്നു മോചിതരായെങ്കിലും മുന്നോട്ടുള്ള അവരുടെ ജീവിതം ആയാസരഹിതമായിരുന്നില്ല. അവരിൽ ഏറെപ്പേർക്കും കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടിരുന്നു. ജീവിക്കാൻ പാടുപെട്ട അവർ പലവഴിക്കു തിരിഞ്ഞു. അവരിൽ ധാരാളംപേർ അമേരിക്കയിലേക്കു കുടിയേറി. വേറേ ചിലർ ഇംഗ്ലണ്ടിലേക്കും മറ്റു പല രാജ്യങ്ങളിലേക്കും പോയി.
സിമൻസ്കി പോയത് ഇംഗ്ലണ്ടിലേക്കായിരുന്നു. അവിടെ ഒരു തൊഴിൽ കണ്ടെത്താൻ സിമൻസ്കിക്കു കഴിഞ്ഞെങ്കിലും നാസി തടവറയിലെ തിക്താനുഭവങ്ങൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രായമായപ്പോൾ ശരിക്കും ഒരു തടവുകാരനെപ്പോലെ ജീവിക്കാൻ തുടങ്ങി.
അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒരു തടവറപോലെയാക്കിമാറ്റി. അപ്പാർട്ട്മെന്റിന്റെ ജനാലകളിലെല്ലാം കന്പിബാറുകൾ സ്ഥാപിച്ചു. ആരും അകത്ത് കടക്കാതിരിക്കാൻവേണ്ടിയായിരുന്നു അത്. എന്നാൽ ജനാലകൾ അടയ്ക്കാൻ അദ്ദേഹം തയാറായില്ല. ആരെങ്കിലും തന്റെ മുറിയിൽ ഗ്യാസ് നിറച്ച് തന്നെ കൊല്ലുമെന്നായിരുന്നു ആ സാധുമനുഷ്യന്റെ ഭയം.
സിമൻസ്കി ഉറങ്ങിയിരുന്നത് അദ്ദേഹംതന്നെ നിർമിച്ച ഒരു കന്പിക്കൂടിനകത്തായിരുന്നത്രേ. തന്റെ ജീവൻ സുരക്ഷിതമാക്കാൻ അദ്ദേഹം കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു അത്. നോർത്ത് ലണ്ടനിലെ ഹോളവേ എന്ന സ്ഥലത്ത് താമസിച്ചിരുന്ന അദ്ദേഹം 1993 ഏപ്രിലിൽ നിര്യാതനായി. അപ്പോൾ അദ്ദേഹത്തിന് 81 വയസുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ച് അദ്ദേഹം മരിച്ചതായിട്ടായിരുന്നു റിപ്പോർട്ട്.
സിമൻസ്കിയുടെ കാര്യത്തിൽ എന്തായിരുന്നു സംഭവിച്ചത്? തടവറയിലെ ഭീകരമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന്റെ താളംതെറ്റിച്ചു. ആ അനുഭവങ്ങളിൽനിന്ന് പുറത്തുകടക്കാനം പുതിയൊരു ജീവിതം പടുത്തുയർത്താനും അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹത്തിന്റെ മനസിൽ അത്രമാത്രം ആഴമേറിയ മുറിവുകളായിരുന്നു തടവറയിലെ ജീവിതം അദ്ദേഹത്തിനു നൽകിയത്.
സിമൻസ്കിയുടെ കഥ കേൾക്കുന്പോൾ നമുക്ക് സഹതാപം തോന്നും. കാരണം തടവറയിൽനിന്നു മോചനം ലഭിച്ചിട്ടും തടവറജീവിതത്തിന്റെ അനന്തരഫലങ്ങളിൽനിന്ന് അദ്ദേഹത്തിന് മോചനം നേടാൻ സാധിച്ചില്ല. എന്നുമാത്രമല്ല, തടവറയിലെന്നപോലെ ശിഷ്ടകാലം അദ്ദേഹത്തിനു ജീവിക്കേണ്ടിവന്നു.
നമ്മുടെയിടയിലും ഇതുപോലെ തടവറജീവിതം നയിക്കുന്നവർ ധാരാളമില്ലേ? അവരാരും സിമൻസ്കിയെപ്പോലെ മറ്റുള്ളവരാൽ തടവിലാക്കപ്പെട്ടവരല്ല. പ്രത്യുത അവർ സ്വയം തടവിലാക്കിയവരാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരിക്കുന്നവർ ഇങ്ങനെ സ്വയം തടവിലായവരല്ലേ? ചൂതാട്ടത്തിനും അസാന്മാർഗിക ജീവിതത്തിനും അടിമകളായിരിക്കുന്നവരും സ്വയം തടവറ സൃഷ്ടിച്ചവരല്ലേ?
ഇതും ഇതുപോലുള്ള മറ്റു ദുഃശീലങ്ങൾക്കും നാം അടിമകളാകുന്പോൾ നാമും നമുക്കായി തടവറ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? നമ്മുടെ ദുഃശീലങ്ങളുടെ തടവറയിൽ നാം കഴിയുന്ന കാലമത്രയും അവയുടെ ദുരന്തഫലങ്ങൾ നമുക്കനുഭവിക്കേണ്ടിവരില്ലേ?നമ്മുടെ ദുഃശീലങ്ങളുടെ ഫലം നാം മാത്രമാണോ അനുഭവിക്കുന്നത്? അതു നമ്മുടെ ചുറ്റിലുമുള്ളവരെയും ബാധിക്കുന്നതല്ലേ? പുകവലിയായാലും മദ്യപാനമായാലും മയക്കുമരുന്നിന്റെ ഉപയോഗമായാലും ഇവയെല്ലാം എന്തെല്ലാം ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്? എന്നാൽ ഈ ദുരിതങ്ങൾ സൃഷ്ടിക്കുന്നവർ മാത്രമല്ലല്ലോ അവയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നത്. അവ അവരുടെ ചുറ്റുമുള്ളവരെയും ബാധിക്കുന്നതല്ലേ?
ഏതുതരം ദുഃശീലങ്ങൾക്കും തെറ്റുകൾക്കും പാപങ്ങൾക്കും അടിമകളായിരിക്കുന്നവർ ശരിക്കും തടവറയിലാണെന്നതാണു വസ്തുത. നാം സ്വയം സൃഷ്ടിക്കുന്ന ഈ തടവറയിൽനിന്നു പുറത്തുകടക്കണമെങ്കിൽ നാം തടവറയിലാണെന്ന കാര്യം ആദ്യം സ്വയം സമ്മതിക്കണം. പക്ഷേ അങ്ങനെ സമ്മതിക്കുന്നവർ വിരളമാണെന്നതാണു വസ്തുത.
നാം ഏതെങ്കിലും ദുഃശീലത്തിനോ തെറ്റിനോ പാപത്തിനോ അടിമകളാണെങ്കിൽ അതു സ്വയം സമ്മതിക്കാൻ പലപ്പോഴും തയാറാവുകയില്ല. എന്നു മാത്രമല്ല, അവ മറച്ചുവയ്ക്കാനായിരിക്കും നാം എപ്പോഴും ശ്രമിക്കുക. എന്നാൽ അങ്ങനെ ചെയ്തതുകൊണ്ട് ജീവിതം മെച്ചമാകുമോ? ഒരിക്കലുമില്ല. പരാജയത്തിൽനിന്നു വീണ്ടും പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരിക്കും ഫലം. തന്മൂലം നാം നമുക്കായി തടവറ സൃഷ്ടിക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാൽ നമ്മുടെ ജീവിതസാഹചര്യത്തിന്റെയും ശ്രദ്ധക്കുറവിന്റെയും ഫലമായി നാം നമുക്കുതന്നെ തടവറ സൃഷ്ടിക്കാനിടയായാൽ അതിൽനിന്ന് എത്രയും വേഗം പുറത്തുകടക്കാനാണ് ശ്രമിക്കേണ്ടത്.
ഇതു സ്വന്ത പരിശ്രമത്താൽ മാത്രം നമുക്ക് ചെയ്യാൻപറ്റുന്ന കാര്യമല്ല. ഇതിന് ദൈവത്തിന്റെ സഹായം കൂടിയേ തീരൂ. നാം ദൈവസഹായം യാചിക്കുന്പോൾ നമ്മെ വരിഞ്ഞുമുറുക്കുന്ന ദുഃശീലങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ നമുക്കു സാധിക്കുകതന്നെ ചെയ്യും എന്നതു തീർച്ചയാണ്. അതായത് നാം മനസുവച്ചാൽ നമ്മുടെതന്നെ സൃഷ്ടിയായ തടവറയിൽനിന്നു നമുക്ക് പുറത്തുകടക്കാൻ സാധിക്കുമെന്നു വ്യക്തം.
ദുഃശീലങ്ങൾ, തടവറകൾ
08:12 AM Feb 10, 2019 | Deepika.com