സാരംഗി താരാട്ടായവൻ
രാജസ്ഥാനിലെ ജയ്പുർ. എട്ടു തലമുറകളുടെ സംഗീതപാരന്പര്യം ജീവവായുവിൽ നിറഞ്ഞുനിൽക്കുന്ന, നാല്പതിലേറെ മുറികളുള്ള ഒരു ഹവേലി. തബലയും സിത്താറും സാരംഗിയുമടക്കമുള്ള ഉപകരണങ്ങളുടെ നാദങ്ങൾ അവിടെയെന്പാടും പ്രതിധ്വനിക്കുന്നുണ്ടാവും, ഏതുനേരവും. അവിടെയൊരു ബാലൻ വളർന്നുവന്നു. മോമിൻ ഖാൻ എന്നു പേരുള്ള അവൻ ഇപ്പോൾ ഓർക്കുന്നു- സാരംഗി എനിക്കു താരാട്ടുപാട്ടായിരുന്നു.
അവനതു പറയാൻ കാരണമുണ്ട്. പിതാവ് പത്മശ്രീ ഉസ്താദ് മൊയ്നുദ്ദീൻ ഖാൻ സാഹിബ് അന്നേ പ്രശസ്തനായ സാരംഗി വാദകനും ഗായകനുമാണ്. ഏതാണ്ട് ആറുവയസുമുതൽ സാരംഗി പഠിക്കണമെന്ന ആഗ്രഹവുമായി മോമിൻ പിതാവിന്റെ പിന്നാലെകൂടി. തുടക്കത്തിൽ മൊയ്നുദ്ദീൻ ഖാൻ മകനു ചെവികൊടുത്തിരുന്നില്ല. പിൻവാങ്ങാൻ ഒരുക്കമായിരുന്നില്ല മകൻ. ഒരുദിവസം പിതാവ് കച്ചേരികഴിഞ്ഞ് മടങ്ങിയെത്തുംവരെ അവൻ ജലപാനമില്ലാതെ കാത്തിരുന്നു- പുലർച്ചെ രണ്ടര വരെ! പിതാവിനു പിന്നെ മകനെ ക്ഷമപഠിപ്പിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടു വൈകാതെ സാരംഗി പഠിപ്പിച്ചുതുടങ്ങി.
പത്താം വയസിൽ മോമിൻ മഹീന്ദ്ര ഭട്ട് മ്യൂസിക് ഫെസ്റ്റിവലിൽ സംസ്ഥാനതലത്തിൽ ഒന്നാമനായി. കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നൽകുന്ന സംഗീത സ്കോളർഷിപ്പ്, ആകാശവാണിയുടെ സംഗീത മത്സരത്തിലെ ഒന്നാം സ്ഥാനം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ പിന്നാലെ അവനെ തേടിയെത്തി. പതിനാലാം വയസുമുതൽ മോമിൻ ഖാൻ ദേശീയതലത്തിൽ ശ്രദ്ധനേടി. ഇന്നവൻ ജയ്പുർ ഘരാനയിലെ എണ്ണംപറഞ്ഞ വാദകനും വോക്കലിസ്റ്റുമാണ്. വായ്പ്പാട്ടുകൂടി വഴങ്ങിയാലേ സാരംഗിയിലൂടെ ആത്മാവിൽനിന്നുള്ള സ്വരങ്ങൾ കേൾപ്പിക്കാനാവൂ. ശാസ്ത്രീയ സംഗീതത്തിൽ ബിരുദധാരിയുമാണ് മോമിൻ.
ഒന്നര നൂറ്റാണ്ടു പഴക്കമുള്ള സാരംഗിയാണ് മോമിൻ ഖാൻ വായിക്കുന്നത്. പിതാവും, മുത്തച്ഛൻ അനശ്വരനായ സാരംഗി സമ്രാട്ട് ഉസ്താദ് മെഹ്ബൂബ് ഖാൻ സാഹിബുമടക്കം പൂർവികന്മാർ വായിച്ച അതേ സാരംഗി. രാജ്യത്തിനകത്തും പുറത്തുമായി കച്ചേരികൾ അവതരിപ്പിച്ചുവരികയാണ് മോമിൻ ഇപ്പോൾ. പത്തൊന്പതാം വയസിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട് മലേഷ്യയിൽ നടത്തിയ ആദ്യ കച്ചേരിയിൽ സ്വന്തം ഈണങ്ങൾ അവതരിപ്പിച്ച് സദസ്സിനെ കോരിത്തരിപ്പിച്ചവനാണ് മോമിൻ ഖാൻ.
ഇന്റർനെറ്റിൽ സ്വന്തം ചിത്രത്തിന് അടിക്കുറിപ്പായി മോമിൻ എഴുതുന്നതിങ്ങനെ: സാരംഗി സിന്ദഗീ ഹേ മേരി- എന്റെ ജീവിതമാണ് സാരംഗി. അതില്പരം ഒരു സംഗീതജ്ഞന് സ്വയം പ്രകാശിപ്പിക്കാനില്ല. സാരംഗിയും സൗഹൃദങ്ങളുമാണ് മോമിന്റെ ലോകം. രണ്ടു സഹോദരങ്ങളും സംഗീതരംഗത്തുണ്ട്.
പൂനെയിൽ പിതാവിനൊപ്പം വസന്തോത്സവ് സംഗീതോത്സവത്തിലെ കച്ചേരിക്കുശേഷം ജയ്പൂരിലേക്കു മടങ്ങുന്നതിനിടെ വിമാനത്താവളത്തിലിരുന്നാണ് മോമിൻ ഖാൻ ഹാർമണിയോടു സംസാരിച്ചത്. പുനെയിലെ ശ്രോതാക്കളിൽനിന്നു ലഭിച്ച സ്നേഹവും ആശീർവാദവും വിവരിക്കുന്പോൾ അദ്ദേഹത്തിന്റെ ആവേശം ഒരു കൊച്ചുകുട്ടിയുടേതുപോലെ. നാലായിരത്തോളം പേരാണ് അവിടെ കച്ചേരി കേൾക്കാനെത്തിയത്. സാരംഗിക്കൊപ്പം മറാത്തിയിലുള്ള കൃതികൾകൂടി കേൾപ്പിച്ചപ്പോൾ ശ്രോതാക്കൾ സ്വയംമറന്നു.
ദിവസേന എത്രനേരം പരിശീലനം നടത്തും?
സത്യം പറഞ്ഞാൽ അങ്ങനെ ഇത്രസമയം എന്നൊന്നുമില്ല. എട്ടു തലമുറകളായി ഞങ്ങൾ സാരംഗിയിൽ ജീവിക്കുന്നവരാണ്. കുഞ്ഞായിരിക്കുന്പോൾ നമ്മൾ താരാട്ടുപാട്ടു കേൾക്കില്ലേ., ഞാൻ കേട്ടത് സാരംഗിയാണ്. പഠിച്ചു തുടങ്ങിയശേഷം മനസുപറയുന്പോഴൊക്കെ പരിശീലിക്കും. ചിലപ്പോൾ ഭക്ഷണം കഴിക്കാൻപോലും എഴുനേൽക്കാറില്ല.
ചെറുപ്പംമുതൽ പിതാവിനു മുന്നിലിരുന്നാണ് റിയാസ് (പരിശീലനം) നടത്തുന്നത്. തനിയെ പരിശീലനം നടത്തുന്നതും ഗുരുവിനു മുന്നിലിരുന്നു നടത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. തനിച്ചിരിക്കുന്പോൾ തെറ്റുകൾ നമുക്കു മനസിലാവണമെന്നില്ല. ഗുരുവിനു മുന്നിലിരിക്കുന്പോൾ ആ തെറ്റുകൾ അപ്പപ്പോൾ തിരുത്തി മുന്നോട്ടു പോകാനാവും. ഒരുമിച്ചില്ലാത്ത സമയത്താണെങ്കിൽപ്പോലും വായിക്കുന്നത് ഏതുവിധേനയും അദ്ദേഹത്തെ കേൾപ്പിക്കും. ശരിയായി എന്ന് അദ്ദേഹം പറഞ്ഞാലേ എനിക്കു തൃപ്തിയാകൂ.
പ്രിയരാഗങ്ങൾ
എല്ലാ രാഗങ്ങളും നല്ലതാണ്. ഓരോന്നും വായിക്കുകയോ പാടുകയോ ചെയ്യുന്പോൾ വ്യത്യസ്തമായ സന്തോഷങ്ങളാണ് ലഭിക്കുന്നത്. എന്നിരുന്നാലും തുംരികളിൽ പിലു രാഗം വായിക്കാൻ ഒരുപാടിഷ്ടമാണ്. അതു നൽകുന്ന ഭക്തിഭാവം എപ്പോഴും മനസു നിറയ്ക്കും. മാത്രമല്ല അതു കേൾക്കുന്നവർക്കും അതിനോടു വല്ലാത്തൊരടുപ്പം തോന്നും- പഞ്ചാബിലുള്ളവരായാലും വാരാണസിയിലുള്ളവരായാലും. ഞങ്ങളുടെ ഘരാനയിലെ പതിവുശൈലിവിട്ട് ഞാൻ എന്റേതായ രീതിയിലും പിലു വായിക്കും. കേൾവിക്കാർക്ക് അതു വലിയ ഇഷ്ടമാണ്. ഇന്റർനെറ്റിൽ വൈറലുമാണ്. കച്ചേരികളിൽ ആളുകൾ അത് ആവശ്യപ്പെടുകയും ചെയ്യുന്നു. ബാഗേശ്രീയും സുന്ദരമായ രാഗമാണ്.
ഗിറ്റാറും സാരംഗിയും
പുതിയ തലമുറയ്ക്ക് ഗിറ്റാർ എത്രമാത്രം പ്രിയങ്കരമായിരിക്കുന്നുവോ അതുപോലെ സാരംഗിയും ആവണമെന്നതാണ് എന്റെ സ്വപ്നം. ഒരു പുരാതന സംഗീതോപകരണം എന്നതിലുപരി എന്താണ് സാരംഗിയെന്ന് അവരെ മനസിലാക്കിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിൽ വലിയൊരളവിൽ വിജയിക്കാനാവുന്നുമുണ്ട്. കച്ചേരികൾ കേൾക്കാനെത്തുന്ന യുവാക്കളുടെ എണ്ണംകൂടുന്നതുതന്നെ അതിനുദാഹരണം. ചലച്ചിത്രഗാനങ്ങളിലും ആൽബങ്ങളിലും വായിക്കുന്നതും ന്യൂജനറേഷനിലേക്ക് എത്താൻ സഹായകരമാണ്. മലയാളമുൾപ്പെടെയുള്ള ഒട്ടേറെ സിനിമാപ്പാട്ടുകളിൽ ഞാൻ സാരംഗി വായിച്ചിട്ടുണ്ട്.
കേരളത്തെക്കുറിച്ച്
അടുത്തുതന്നെ ഒരു കച്ചേരി കേരളത്തിൽ നടത്താനാവുമെന്നാണ് കരുതുന്നത്. അതു സംബന്ധിച്ച ആശയവിനിമയം നടക്കുകയാണ്. ഇതുവരെ കേരളത്തിൽ വരാനായിട്ടില്ല. എന്നാൽ മഹാന്മാരായ കലാകാരന്മാരും ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട് അവിടെയെന്നറിയാം. പലരുടെയും കച്ചേരികൾ കേട്ടിട്ടുണ്ട്. പേരുകൾ എളുപ്പത്തിൽ വഴങ്ങാത്തതിനാൽ പറയാൻ ശ്രമിക്കുന്നില്ല. കേരളം അതിമനോഹരമായൊരിടമാണെന്നും ഞാൻ കേട്ടിട്ടുണ്ട്.
മോമിൻ പറഞ്ഞുനിർത്തുന്പോൾ രാത്രി വൈകിയിരുന്നു. വായിക്കുന്നതെന്തോ ആ ഭാവമത്രയും മുഖത്തുകൂടി കാണാമെന്നതാണ് മോമിൻ ഖാന്റെ പ്രത്യേകതകളിലൊന്ന്. സാരംഗിയിൽ ദൂരെയെവിടെയോനിന്ന് രാഗ് ബിഹാഗ് ഒഴുകിയെത്തുന്നതുപോലെ... അയാളുടെ മുഖത്തു വിടർന്നത് കൗതുകംനിറഞ്ഞ ഒരു ചെറുപുഞ്ചിരിയായിരുന്നിരിക്കണം.
ഹരിപ്രസാദ്