നാലുവശത്തുനിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്ന ഈ ജംഗ്ഷൻ. അവിടെ ഗതാഗതം നിയന്ത്രിക്കുന്നതു ട്രാഫിക് സിഗ്നൽസ് വഴിയാണ്. ഒരു മധ്യവയസ്കൻ തിരക്കിട്ട് എവിടേക്കോ പോകുകയായിരുന്നു. അയാൾ ഈ ജംഗ്ഷനിൽ എത്തുന്പോൾ സിഗ്നൽ പെട്ടെന്നു ചുവപ്പ് ആയി. അയാൾ കാർ നിർത്തി. അയാളുടെ മുൻപിലായി മറ്റൊരു കാർ ഉണ്ടായിരുന്നു.
ആ കാറിലെ ഡ്രൈവർ ഒരു സ്ത്രീയായിരുന്നു. ചുവന്ന സിഗ്നൽ മാറി പച്ചയാകാൻ അല്പം സമയമാകുമല്ലോ എന്നു കരുതി അവർ തന്റെ ഫയൽ മറിച്ചുനോക്കി അതിൽ എന്തോ തിരയുകയായിരുന്നു. തന്മൂലം ചുവപ്പ് സിഗ്നൽ മാറി പച്ചവന്നത് അവർ കണ്ടില്ല. ഈ സമയം ആ കാറിന്റെ പിന്നിലുണ്ടായിരുന്ന മധ്യവസ്കനായ ഡ്രൈവർ തന്റെ സ്റ്റിയറിംഗ് വീലിൽ ഇടിക്കാനും എന്തോ പുലന്പാനും തുടങ്ങി.
അപ്പോൾ അയാളുടെ കാറിന്റെ പിന്നിലായി ഉണ്ടായിരുന്നത് ഒരു പോലീസ്കാർ ആയിരുന്നു. അതുകൊണ്ടുതന്നെ അയാൾ ഹോണ് മുഴക്കാനോ കാറിന്റെ ചില്ലുകൾ താഴ്ത്തി എന്തെങ്കിലും പറയാനോ തയാറായില്ല. എന്നാൽ, കാറിനുള്ളിലെ പരാക്രമം അയാൾ തുടർന്നുകൊണ്ടിരുന്നു.
ട്രാഫിക് സിഗ്നൽ പച്ചമാറി വീണ്ടും ചുവപ്പായി. ഈ സമയം മുഴുവനും പിന്നിലെ കാറിലിരുന്ന പോലീസുകാരൻ അയാളെ വീക്ഷിക്കുന്നുണ്ടായിരുന്നു. ചുവപ്പ് സിഗ്നൽ മാറി വീണ്ടും പച്ച വന്നപ്പോൾ സ്ത്രീ കാറോടിച്ചു മുന്നോട്ടു പോയി. അപ്പോൾ ആ കാറിന്റെ പിന്നാലെ മധ്യവയസ്കനും മുന്നോട്ടുപോയി. എന്നാൽ, ഉടനെതന്നെ പോലീസുകാരൻ അയാളുടെ വാഹനം തടഞ്ഞു.
എത്രയും വേഗം കാറിൽനി്ന്നിറങ്ങി തന്റെ പോലീസ്കാറിൽ കയറാൻ പോലീസുകാരൻ അയാളോട് ആവശ്യപ്പെട്ടു. ഉടനെ അയാൾ പറഞ്ഞു: എന്റെ കാറിലിരുന്നു ഞാൻ എന്റെ ഇച്ഛാഭംഗം പ്രകടിപ്പിച്ചതിന് എന്നെ അറസ്റ്റ് ചെയ്യാൻ നിയമമില്ല. അപ്പോൾ പോലീസുകാരൻ പറഞ്ഞു: ആദ്യം നിങ്ങൾ കാറിൽനിന്നിറങ്ങി എന്റെ കാറിൽ കയറൂ. അതിനുശേഷം അറസ്റ്റ് വേണമോ എന്നു ഞാൻ തീരുമാനിക്കാം.
അധികാരമുള്ള പോലീസുകാരൻ പറഞ്ഞപ്പോൾ മധ്യവസ്കന് അനുസരിക്കാതിരിക്കാൻ പറ്റാതെവന്നു. അയാൾ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടുതന്നെ പോലീസ് കാറിൽ കയറി. അപ്പോൾ പോലീസുകാരൻ അയാളുടെ ഡ്രൈവിംഗ് ലൈസൻസും മറ്റു രേഖകളും പരിശോധിച്ചു. അതിനുശേഷം തന്റെ കംപ്യൂട്ടറിൽ കുറേയേറെ സമയം എന്തോ ഒക്കെ ടൈപ്പ് ചെയ്തു.
രണ്ടു മണിക്കൂർ സമയം കഴിഞ്ഞപ്പോൾ പോലീസുകാരൻ അയാളോടു പറഞ്ഞു: നിങ്ങൾക്കു പോകാം. ഉടനെ അയാൾ പറഞ്ഞു: എന്റെ കാറിനകത്തിരുന്നു ഞാൻ ബഹളംവച്ചതിന്റെ പേരിൽ എന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. ഏതായാലും ഈ കേസ് ഇവിടെ അവസാനിച്ചു എന്നു കരുതേണ്ട.
അപ്പോൾ മറുപടിയായി പോലീസുകാരൻ പറഞ്ഞു: കാറിലിരുന്നു ബഹളംവച്ചതിന്റെ പേരിലല്ല ഞാൻ നിങ്ങളെ ചോദ്യം ചെയ്യാനായി തടഞ്ഞുനിർത്തിയത്. നിങ്ങൾ കാറിലിരുന്നു ബഹളംവയ്ക്കുന്പോൾ ഞാൻ നിങ്ങളുടെ കാറിന്റെ തൊട്ടുപിന്നിലായിരുന്നല്ലോ. പക്ഷേ, അതിന്റെ പേരിൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
അപ്പോൾ പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ എന്നെ ചോദ്യംചെയ്യാനായി തടഞ്ഞുനിർത്തിയത്? അയാൾ ഇടയ്ക്കുകയറി ചോദിച്ചു. ഉടനെ പോലീസുകാരൻ പറഞ്ഞു: ഞാൻ നോക്കുന്പോൾ നിങ്ങളുടെ കാറിന്റെ റിയർവ്യൂ മീറ്ററിൽ ഒരു കൊന്ത തൂങ്ങിക്കിടക്കുന്നതു കണ്ടു. അതുപോലെ, കാറിന്റെ പിന്നിൽ ബൈബിൾ വചനമുള്ള ഒരു ബന്പർസ്റ്റിക്കറും. അപ്പോൾ എനിക്കു തോന്നി ഒരുപക്ഷേ ഈ കാർ നിങ്ങൾ മോഷ്ടിച്ചതായിരിക്കും എന്ന്. മധ്യവയസ്കൻ അപ്പോൾ ഒന്നും പറഞ്ഞില്ല. അയാൾ ലജ്ജിതനായി തലകുനിക്കുക മാത്രം ചെയ്തു.
എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? കൊന്തയും തൂക്കി ബൈബിൾ വചനവും പ്രദർശിപ്പിച്ചു നടക്കുന്ന ഒരാളിൽനിന്നു ഈ കഥയിലെ മധ്യവയസ്കന്റേതുപോലുള്ള ഒരു പ്രതികരണം പോലീസുകാരൻ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് അയാൾ ഒരു കാർമോഷ്ടാവായിരിക്കാമെന്നു പോലീസുകാരൻ സംശയിച്ചത്.
പോലീസുകാരന് അങ്ങനെ സംശയം തോന്നിയതുകൊണ്ട് അയാൾ കംപ്യൂട്ടർവഴി മധ്യവയസ്കന്റെ പശ്ചാത്തലവും മറ്റും പരിശോധിച്ചു. അപ്പോഴാണ് മധ്യവയസ്കൻതന്നെയാണ് കാറിന്റെ ഉടമ എന്നു വ്യക്തമായത്.
സ്വന്തം ജീവിതത്തിൽ തന്റെ വിശ്വാസത്തിനു സാക്ഷ്യംവഹിക്കാനാണ് അയാൾ കൊന്തയും ബൈബിൾ വചനവുമൊക്കെ ഉപയോഗിച്ചത്. എന്നാൽ അയാളുടെ പ്രവൃത്തി അയാളുടെ വിശ്വാസസാക്ഷ്യത്തിനു അല്പം പോലും ചേർന്നതല്ലായിരുന്നുവെന്നു വ്യക്തം.
അശ്രദ്ധമൂലം ഒരാൾ ട്രാഫിക് അല്പം വൈകിപ്പിച്ചതിന്റെ പേരിൽ മധ്യവയസ്കൻ തന്റെ കാറിലിരുന്നു കലിതുള്ളിയിട്ടു കാര്യമില്ലായിരുന്നു. അല്പം ക്ഷമയോടെ അയാൾക്ക് ആ സാഹചര്യം നേരിടാമായിരുന്നു. എന്നാൽ, അയാൾക്കതു സാധിച്ചില്ല.
വെറുതെ എന്തിന് ഈ മധ്യവയസ്കനെ നാം പഴിചാരുന്നു. നമുടെയൊക്കെ ജീവിതത്തിലും ഏതാണ്ട് ഇതുപോലെയൊക്കെയല്ലേ പലപ്പോഴും സംഭവിക്കുന്നത്. നാം ഏതു മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും നാം എപ്പോഴും മഹത്തായ ആദർശങ്ങളല്ലേ പ്രസംഗിക്കുന്നത്? അതുപോലെ ആ ആദർശങ്ങൾ നമ്മുടെ അനുദിന ജീവിതത്തിൽ പകർത്തുന്നവരാണെന്നല്ലേ നാം സ്വയം അവകാശപ്പെടുന്നത്.
എന്നാൽ, നമ്മുടെ ആദർശങ്ങൾക്കനുസരിച്ചാണോ നമ്മുടെ പ്രവൃത്തികൾ? ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ എതിർസാക്ഷ്യം നൽകുന്ന അനുഭവങ്ങൾ നമുക്കില്ലേ? അപ്പോൾ നമ്മുടെ ആദർശപ്രഘോഷണത്തിന് എന്തു വിലയാണുള്ളത്? നാം ബലഹീനരായ മനുഷ്യരായതുകൊണ്ട് നമ്മുടെ സാക്ഷ്യംവഹിക്കലിൽ പോരായ്മകൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ, ഈ പോരായ്മകൾ നമ്മുടെ പതിവുശീലമാക്കിയാൽ നമ്മുടെ പ്രസംഗംകൊണ്ട് എന്തു പ്രയോജനം? അപ്പോൾ നമ്മൾ കള്ളനാണയങ്ങളാണെന്ന് ആരെങ്കിലും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.
നമ്മുടെ വിശ്വാസങ്ങളും ആദർശങ്ങളും ആദ്യം നമ്മുടെ പ്രവൃത്തിപഥത്തിൽ നമുക്കു കൊണ്ടുവരാം. അപ്പോൾ അവ പ്രസംഗിക്കാൻ നമുക്കെളുപ്പമാകും. എന്നു മാത്രമല്ല, നമ്മുടെ വാക്കുകൾക്കു കൂടുതൽ വിശ്വസനീയതയുമുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ആദർശം പ്രസംഗിച്ചാൽ പോരാ, പ്രവൃത്തിയിൽ വേണം
01:59 AM Feb 03, 2019 | Deepika.com