ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ പ്രത്യേകമായി സമ്മേളനം നടത്തി. മൂന്നിന് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പോപ്പ് തേവോദോറസ് രണ്ടാമൻ കമ്മീഷൻ അംഗങ്ങളെ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ പരിശുദ്ധ ദൈവമാതാവിനു സഭാ ജീവിതത്തിലും ആരാധനയിലും ഉന്നതമായ സ്ഥാനമാണ് നൽകുന്നതെന്നും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഭക്തിയും സഭാജീവിതത്തിന്റെയും ആരാധനയുടെയും അവിഭാജ്യ ഘടകമാണെന്നും കമ്മീഷൻ വിലയിരുത്തി. ദൈവമാതാവിനെക്കുറിച്ചുള്ള ചിന്തകളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള സാമ്യവും വ്യത്യാസവും കൂടുതൽ ആഴമായ പഠനങ്ങൾക്ക് വിധേയമാക്കാൻ സമ്മേളനം തീരുമാനിച്ചു.
അമലോൽഭവത്തിലുള്ള വിശ്വാസം, മാതാവിന്റെ സ്വർഗാരോപണം, ജന്മപാപം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ ആഴത്തിൽ പഠന വിധേയമാക്കും. 2024 ജനുവരി 22 മുതൽ 26 വരെ റോമിൽ അടുത്ത സമ്മേളനം നടത്താനും തീരുമാനമായി. കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ കൂടുതൽ ദൃശ്യമായ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നീങ്ങാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ സമ്മേളനം നിശ്ചയിച്ചു.