പ്രഭാത സവാരി കഴിഞ്ഞ് വരുന്നവഴിക്കാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. സാമാന്യം പൊക്കവും വണ്ണവുമുള്ള ആളാണ് അയാൾ. തന്റെ ഭാര്യയുമായി വഴക്കിട്ട് അയാൾ ഇപ്പോൾ ഒറ്റയ്ക്ക് വാടകവീട്ടിലാണ് താമസിക്കുന്നത്. കക്ഷി ഒരു ഡയബറ്റി സ് രോഗിയാണ്. റോയി ജോസഫ് എന്ന അയാൾ ആധാരം എഴുത്താഫീസിലെ ജോലിക്കാരനായിരുന്നു. ഇപ്പോൾ പറയത്തക്ക ജോലിയൊന്നുമില്ല. ഒരു പത്രം ഏജന്റിനെ പത്ര വിതരണത്തിൽ സഹായിക്കുന്നുണ്ട്. ആ വഴിക്ക് ലഭിക്കുന്ന തുഛമായ കൂലിയാണ് ഇപ്പോൾ അയാളുടെ ഏക വരുമാനം.
അയാളുടെ ഭാര്യ ലൈലാമ്മ നഴ്സാണ്. ജനറൽ ഹോസ്പിറ്റലിലെ ജോലിക്കാരിയായ ലൈലാമ്മയും റോയി ജോസഫും തമ്മിലുള്ള വിവാഹം നടന്നത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണുറിലാണ്. മക്കൾ രണ്ട് പേരാണിവർക്ക്. മൂത്തത് ആണും ഇളയത് പെണ്ണുമാണ്. മൂത്തവൻ ബിനീഷ് എംബിഎക്കാരനാണ്. അയാൾ ഒരു പ്രൈവറ്റ് ഫേമിലെ ജോലിക്കാരനാണ്. ബിനിജ എന്ന ഇളയവൾ ജേർണലിസ്റ്റാണ്. ഒരു പ്രമുഖ ഇഗ്ലീഷ് പത്രത്തിന്റെ എഡിറ്ററാണ് ബിനിജ.
പ്രശ്നത്തിലേക്ക് വരാം. റോയി ജോസഫ് അന്തർമുഖനാണ്. തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി തന്റെ കാര്യം മാത്രം നോക്കി പോകുന്ന അയാൾ പ്രകൃതത്തിലും പെരുമാറ്റത്തിലും ലൈലാമ്മയെക്കാൾ തികച്ചും വ്യത്യസ്തനാണ്. ലൈലാമ്മ പൊതുകാര്യപ്രസക്തയും സേവന സന്നദ്ധയുമാണ്. മക്കൾ ഇരുവരും മേൽ പറഞ്ഞ കാര്യത്തെ സംബന്ധിച്ച് റോയി ജോസഫിനെതിരാണ്. താൻ ഇങ്ങനെയാണെന്നും തനിക്കിങ്ങനെയേ പെരുമാറാനും പ്രവർത്തിക്കാനും അറിയൂ എന്നു പറയുന്ന റോയി ഇക്കാര്യത്തെ സംബന്ധിച്ച് തന്റെ ഭാര്യയോടും മക്കളോടും പലതവണ വഴക്കിടുകയും ഒന്നുരണ്ട് തവണ വീട് വിട്ട് പോവുകയും ചെയ്തിട്ടുണ്ട്.
ആദ്യമൊക്കെ ഏതാനും ദിനങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്ന അയാൾ ഇത്തവണ വീട് വിട്ട് പോയിട്ട് നാല് മാസമായിരിക്കുന്നു. ഇതിനിടയ്ക്ക് തന്റെ ഭാര്യക്കും മക്കൾക്കുമെതിരേ അയാൾ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. പറഞ്ഞ് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്നു പറഞ്ഞ് പ്രശ്നപരിഹാരത്തിനായി എസ്.ഐ അയാളെയും ഭാര്യയേയും മക്കളെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഇപ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല.
അനന്യനാണ് മനുഷ്യൻ. ഒരേ പ്രകൃതവും പെരുമാറ്റ രീതികളുമുള്ള വ്യക്തികളല്ലല്ലൊ വിവാഹ ബന്ധത്തിൽ ഒരുമിക്കുന്നത്. ഇരുവരുടേയും അനന്യത അകലാനുള്ള വഴിയാകാതെ അടുക്കാനും അംഗീകരിക്കാനുമുളള വഴിയാകേണ്ടതാണ്. അതിന് പ്രധാനപ്പെട്ടതാണ് ഇരുവരും ആഴത്തിൽ അന്യോന്യം അറിയുക എന്നത്. ഇതിനുള്ള തുറവി ഇരുവർക്കും ഉണ്ടാകുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. റോയി ജോസഫിന്റെയും ലൈലാമ്മയുടെയും മക്കളിരുവരും ഒരേ പ്രകൃതക്കരാണോ? സാധ്യത ഇരുവരും ഇരു പ്രകൃതക്കാരാകാനാണ്.
അങ്ങനെയെങ്കിൽ അമ്മയിൽനിന്നും വ്യത്യസ്തനായ സ്വന്തം പിതാവിനെതിരേ നിലപാട് സ്വീകരിക്കുന്ന ആ മക്കളുടെ പക്ഷം ചേരാൻ നമുക്ക് ആകുമോ? ചില ആളുകളുടെ ചില പ്രകൃതങ്ങൾ ശാശ്വതമാണ്. അവരുടെ ജീവിതാന്ത്യം വരെ അവർക്കൊപ്പം അവയൊക്കെ ഉണ്ടാകും. അവയൊന്നും അപാകതകളെന്ന ഗണത്തിൽ നമുക്ക് ഉൾപ്പെടുത്താനാവുകയില്ല. യഥാർത്ഥത്തിൽ അവയൊക്കെയാണ് അവരെ അവരാക്കുന്നത്.
ഭാര്യാഭർത്താക്കന്മാരുടെ വ്യത്യസ്തകൾ പരസ്പര പൂരകങ്ങളാണ്. വ്യത്യസ്തതകളെ അപാകതകളായി കണ്ട് പഴിക്കാതെ ആ വ്യത്യസ്തകളിലൂടെ അന്യോന്യം ഇരുവരും തങ്ങളുടെ വ്യക്തിത്വത്തെയും തനിമയേയും അംഗീകരിച്ച് ഏറ്റുപറയുകയാണ് ചെയ്യേണ്ടത്. തനിമയേയും അനന്യതയേയും കുറവായി കാണുന്നതിലാണ് അപാകത. വ്യത്യസ്തതകളുടെ പേരിൽ അന്യോന്യം ആക്ഷേപിച്ചകലുന്പോൾ ഇരുവർക്കും നഷ്ടമാകുന്നത് ദാനമായി ലഭിച്ച ഭാര്യാഭർതൃ ജീവിതം തന്നെയാണ്.
ആ വഴിക്ക് അവർ മക്കളുടെ ഭാവിജീവിതത്തെയും അപകടത്തിലാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളുടെ പേരിൽ അപ്പനോ അമ്മയ്ക്കോ എതിരായി മക്കളെ തിരിക്കുന്നതോ അവരിരുവരേയും രണ്ട് തട്ടിലാക്കുന്നതോ പന്തിയല്ല. ആ വഴിക്ക് മക്കൾ പിന്നീട് തങ്ങളുടെ മാതാപിതാക്കളെ ഇരുവരേയും പഴിക്കാൻ ഇടയാകും എന്നത് സംശയരഹിതമായ കാര്യമാണ്.
മേൽകണ്ട വിധത്തിലുളള പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ പങ്കാളികൾ അന്യോന്യം ആക്ഷേപിച്ചകന്ന് പോകുന്നത് നിത്യമായ അവരുടെ വേർപിരിയലിന് കാരണമാകുമെന്നതിനാൽ വ്യവസ്ഥയില്ലാതെ ക്ഷമിച്ച് ഇരുവരും താമസംവിനാ കൂടിച്ചേരുക എന്നതാണ് പ്രധാനം. അവരിരുവരുടെയും അവർക്ക് പരിഹരിക്കാവുന്ന വിഷയത്തിൽ അവരോട് ബന്ധപ്പെട്ടവരെ ഇടപെടുത്താൻ തുടങ്ങിയാൽ വിഷയം പരിഹരിക്കപ്പെടുന്നതിനെക്കാൾ വഷളാകാനാണ് സാധ്യത. വിഷയത്തിൽ ഇടപെടുന്നവരുടെ താത്പര്യങ്ങൾ പലതായിരിക്കുമല്ലൊ.
സിറിയക് കോട്ടയിൽ
അന്യോന്യം പിരിയാനല്ല പരസ്പരം ചേരാൻ
03:39 AM Jan 26, 2019 | Deepika.com