നായ്ക്കൾക്കു വിദഗ്ധമായ പരിശീലനം നൽകിയാൽ അവയെക്കൊണ്ടു പല കാര്യങ്ങളും ചെയ്യിക്കാനാകും. കുറ്റവാളികളെ പിടികൂടാനും മറ്റും പോലീസുകാർ നായ്ക്കളെ ഉപയോഗിക്കുന്നത് അതുകൊണ്ടാണല്ലോ. ഒരിക്കൽ ഒരാൾ ഷോപ്പിംഗ് നടത്താനായി ഒരു നായയെ പരിശീലിപ്പിച്ചു.
ഒരു ദിവസം ഈ നായ ഒരു കശാപ്പുശാലയിലെത്തി. അപ്പോൾ ഒരു പഴ്സ് അതു കടിച്ചുപിടിച്ചിട്ടുണ്ടായിരുന്നു. ആ പഴ്സ് മേശപ്പുറത്തുവച്ചിട്ടു നായ ഒന്നു കുരച്ചു. ‘വൂഫ്’ ‘എന്താണു കാര്യം’ കശാപ്പുകാരൻ ചോദിച്ചു. നിനക്ക് ഇറച്ചി വേണോ? അപ്പോൾ നായ മറുപടിയായി കുരച്ചു: വൂഫ്!
ശരി, എന്ത് ഇറച്ചിയാണു വേണ്ടത്? കശാപ്പുകാരൻ ചോദിച്ചു: “കാളയിറച്ചിയോ?’’ അപ്പോൾ നായ നിശബ്ദത പാലിച്ചു. ഉടനെ അയാൾ ചോദിച്ചു: പന്നിയിറച്ചിയാണോ വേണ്ടത്? അപ്പോൾ നായ കുരച്ചു: വൂഫ്!
ശരി, ശരി, കശാപ്പുകാരൻ പറഞ്ഞു: എത്ര കിലോ വേണം? ഒരു കിലോ മതിയോ? നായ അപ്പോൾ മറുപടി നൽകിയില്ല. ഉടനെ അയാൾ ചോദിച്ചു: രണ്ടു കിലോ? അപ്പോൾ നായ കുരച്ചു: വൂഫ്!
കശാപ്പുകാരൻ രണ്ടു കിലോ പന്നിയിറച്ചി പായ്ക്കു ചെയ്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി മേശപ്പുറത്തു വച്ചു. അതിനുശേഷം പഴ്സിൽനിന്ന് പണമെടുത്തിട്ട് ആ പഴ്സും പ്ലാസ്റ്റിക് സഞ്ചിയിൽ വച്ചു. അപ്പോൾ നായ ആ സഞ്ചി കടിച്ചുപിടിച്ചുകൊണ്ട് അതു വന്ന വഴിയേ തിരിച്ചുപോയി.
നായ എവിടേക്കാണു പോകുന്നതെന്നറിയാൻ കശാപ്പുകാരന് അപ്പോൾ കൗതുകമായി. തന്റെ സഹായിയെ കശാപ്പുശാലയുടെ ചുമതല ഏല്പിച്ചിട്ട് അാൾ നായയുടെ പിന്നാലെ നടന്നു. കുറേ കഴിഞ്ഞപ്പോൾ നായ ഒരു അപ്പാർട്ട്മെന്റ് ബിൽഡിംഗിന്റെ മൂന്നാംനിലയിലെത്തി. അതിനുശേഷം ഒരു അപ്പാർട്ട്മെന്റിന്റെ വാതിലിൽ മാന്തിക്കൊണ്ട് അല്പനേരം കുരച്ചു.
ഉടനെ ഒരാൾ വാതിൽ തുറന്നിട്ട് നായയെ ശകാരിക്കാൻ തുടങ്ങി. അതുകേട്ട കശാപ്പുകാരൻ പറഞ്ഞു: നിങ്ങൾ എന്തിനാണ് ഈ നായയെ ശകാരിക്കുന്നത്? ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ബുദ്ധിയുള്ള നായയാണിത്!
ബുദ്ധിയുള്ള നായയോ? വാതിൽ തുറന്ന ആൾ പറഞ്ഞു: ഇതു മൂന്നാം തവണയാണു താക്കോൽ കൊണ്ടുപോകാൻ അവൻ മറക്കുന്നത്!
നന്ദിയില്ലാത്ത ഒരാൾ! അതായിരിക്കുകയില്ലേ ഈ കഥയിലെ നായയുടെ ഉടമസ്ഥനെക്കുറിച്ചു നാം പറയുക. കശാപ്പുശാലയിൽപോയി അവിടെനിന്ന് ആവശ്യമായ സാധനം വാങ്ങിക്കൊണ്ടു വന്നതിനെക്കുറിച്ചു നന്ദിപ്രകടിപ്പിക്കാൻ അയാൾക്കു സാധിച്ചില്ല. അതിനു പകരം നായയെ കുറ്റം പറയാനാണ് അയാൾ തുനിഞ്ഞത്.
ഇതൊരു സംഭവകഥയല്ല. ആരുടെയോ ഭാവന മെനഞ്ഞെടുത്ത ഒരു കെട്ടുകഥയാണിത്. അതിൻ ലക്ഷ്യമാകട്ടെ നമ്മിൽ പലപ്പോഴും പ്രകടമാകുന്ന നന്ദിഹീനത വ്യക്തമാക്കുക എന്നതും.
നമ്മുടെ അനുദിനജീവിതത്തിൽ നാം നന്ദിയുള്ളവരായിരിക്കണം എന്നു നമുക്കറിയാം. കാരണം ദൈവത്തിൽനിന്നു ലഭിക്കാത്തതായി എന്തു നന്മയാണു നമ്മുടെ ജീവിതത്തിലുള്ളത്. അതുപോലെ നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരോട് എന്തെല്ലാം രീതിയിലാണു നാം കടപ്പെട്ടിരിക്കുന്നത്? അപ്പോൾ തീർച്ചയായും നാം എപ്പോഴും നന്ദിയുള്ള മനുഷ്യരായിരിക്കണം. പ്രത്യേകിച്ചു ദൈവത്തോട്. അതുപോലെ മറ്റുള്ള മനുഷ്യരോടും.
നമ്മുടെ ഹൃദയത്തിൽ നന്ദിയുണ്ടായാൽ മാത്രം പോരാ നാം അതു പ്രകടിപ്പിക്കുകയും വേണം. നമ്മുടെ നന്ദി നാം വല്ലപ്പോഴും പ്രകടിപ്പിച്ചാൽ മാത്രം പോരാ. അതു നാം എപ്പോഴും പ്രകടിപ്പിക്കണം. പ്രത്യേകിച്ചു ദൈവത്തോട്. തന്മൂലമാണല്ലോ എല്ലാ സാഹചര്യത്തിലും ദൈവത്തിനു നന്ദി പറയുവിൻ എന്നു പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നത്.
നമ്മുടെ നന്ദി എപ്പോഴും വാക്കുകളിൽ പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചു എന്നു വരികയില്ല. എന്നാൽ, നമ്മുടെ ഹൃദയത്തിൽ നന്ദിയുണ്ടെങ്കിൽ അതു വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുമെന്നു തീർച്ചയാണ്. അപ്പോൾ നമ്മുടെ ജീവിതംതന്നെ നിരന്തരം ഒരു നന്ദിപ്രകടനമായി മാറും.
സുപ്രസിദ്ധ ജർമൻ ദൈവശാസ്ത്രജ്ഞൻ ബോനിഫർ പറയുന്നതനുസരിച്ചു നാം യഥാർഥത്തിൽ സന്പന്നരാകുന്നതു നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും നന്ദി നിറയുന്പോഴാണത്രേ. അതായത് നാം നന്ദിയില്ലാത്തവരാണെങ്കിൽ എന്തുമാത്രം സന്പന്നരായാലും നമ്മുടെ ജീവിതം സന്പന്നമാകുന്നില്ല എന്നു സാരം.
നന്ദിയുള്ള മനുഷ്യരായി മാറിക്കൊണ്ടു നമ്മുടെ ജീവിതം ഏറെ സന്പന്നമാക്കാൻ നമുക്കു സാധിക്കും. എന്നാൽ, ചിലപ്പോഴെങ്കിലും നന്ദിപറയേണ്ടതിനു പകരം അതു വേണ്ട എന്നു വയ്ക്കുന്ന അനുഭവവും നമുക്കുണ്ടാകാറില്ലേ? അങ്ങനെയുള്ള ഒരു അനുഭവം ബൈബിളിലെ പത്തു കുഷ്ഠരോഗികളെ സംബന്ധിച്ച കഥയിൽ നാം കാണുന്നുണ്ട്.
ഒരിക്കൽ പത്തു കുഷ്ഠരോഗികൾ ദൈവപുത്രനായ യേശുവിന്റെ പക്കൽ സുഖംപ്രാപിക്കാൻ എത്തി. അപ്പോൾ, നിങ്ങൾ പോയി നിങ്ങളെത്തന്നെ പുരോഹിതർക്കു കാണിക്കുക എന്ന് യേശു അവരോടു പറഞ്ഞു. അവർ പോകുന്ന വഴി എല്ലാവരും സുഖംപ്രാപിച്ചു. ഉടനെ അവരിലൊരാൾ മാത്രം മടങ്ങിവന്ന് യേശുവിനു നന്ദി പറഞ്ഞു. മറ്റുള്ളവർ അങ്ങനെ ചെയ്തില്ല.
എന്തുകൊണ്ടാണ് അവർ മടങ്ങിച്ചെന്നു യേശുവിനു നന്ദി പറയാതിരുന്നത്? ജിവ്വി ബ്രൗണ് എന്ന ഒരാൾ ഈ കഥ പുനരവതരിപ്പിച്ചുകൊണ്ട് അതിന്റെ ചില കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുഖംപ്രാപിച്ച ഒരു കുഷ്ഠരോഗിയുടെ വാക്കുകളിലൂടെ അദ്ദേഹം ഒരു കാരണം അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: നാം എന്തുമാത്രം സഹിച്ചു. നമുക്കു പണ്ടേതന്നെ ഈ സൗഖ്യം ലഭിക്കേണ്ടതായിരുന്നു.
സുഖം പ്രാപിച്ച ആ പത്തു കുഷ്ഠരോഗികളിൽ ആരുടെയെങ്കിലും ചിന്താഗതി ഇപ്രകാരമായിരുന്നോ എന്നു നമുക്കറിയില്ല. എന്നാൽ, ചിലപ്പോഴെങ്കിലും നാമും ഇപ്രകാരം ചിന്തിച്ചുപോകാറില്ലേ? അതായത്, നമുക്കു ലഭിക്കുന്നവയെല്ലാം നമുക്ക് അർഹതപ്പെട്ടതാണെന്ന ചിന്ത! നമുക്കു പണ്ടേതന്നെ ലഭിക്കേണ്ടതായിരുന്നു എന്ന ചിന്ത! ഇമ്മാതിരിയുള്ള ചിന്തയുടെ ഫലമായിട്ടല്ലേ നന്ദി പ്രകടിപ്പിക്കുന്ന കാര്യത്തിൽ നാം പലപ്പോഴും പിന്നോട്ടു പോകുന്നത്?
നമ്മുടെ ജീവിതത്തിലെ നന്മകളെല്ലാം ദൈവത്തിന്റെ ദാനമാണെങ്കിൽ എന്തെങ്കിലും കാര്യത്തെക്കുറിച്ച് നമുക്ക് അവകാശം പറയാൻ സാധിക്കുമോ? നേരേമറിച്ച് ആ നന്മകളെക്കുറിച്ചെല്ലാം നാം നന്ദിപറയുകയല്ലേ വേണ്ടത്?
ഓരോ ദീവസവും നമുക്കു ലഭിക്കുന്ന നന്മകളെക്കുറിച്ചു നമുക്കു നന്ദിയുള്ളവരാകാം. ആദ്യം ദൈവത്തോട്. അതോടൊപ്പം ആ നന്മകൾ നമ്മിൽ എത്തിക്കുന്ന നമ്മുടെ സഹജീവികളോടും. അപ്പോൾ നമ്മുടെ ജീവിതം ഏറെ സന്പന്നമായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദൈവത്തോട് നന്ദിയുള്ളവരാകാം സഹജീവികളോടും
03:03 AM Jan 26, 2019 | Deepika.com