ഒരു മോനും ഒരു മോളുമാണവർക്ക്. മാതാപിതാക്കളായ അവരിരുവരും ഇരുപത്തഞ്ച് വർഷം ഗൾഫിലായിരുന്നു. മക്കൾ ഇരുവരും പത്താം ക്ലാസ് വരെ അവിടെയാണ് പഠിച്ചത്. ഇപ്പോൾ ഇരുവർക്കും വിവാഹപ്രായമായി. മകളുടെ വിവാഹശേഷം മകന്റെ വിവാഹം ആകാമെന്ന ചിന്തയിലാണ് ഡോളിയും ഭർത്താവ് മാമച്ചനും. മകനായ വിധുൻ റെയിൽവേയിലെ ജോലിക്കാരനാണ്. ഇപ്പോൾ ചെന്നൈ ഡിവിഷനിൽ ജോലി ചെയ്യുന്ന അയാൾ വിട്ടുകാർക്കും നാട്ടുകാർക്കും മാത്രമല്ല തന്റെ സഹപ്രവർത്തകർക്കും സ്വീകാര്യനാണ്. മകളായ വിനുജ ഇൻകം ടാക്സ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ജോലിക്കാരി ആയതിനാൽ അവൾ വീട്ടുത്തരവാദിത്വങ്ങളിൽനിന്നും ഒഴിഞ്ഞാണ് നിൽക്കുന്നതെന്ന് കരുതേണ്ട, തന്റെ അമ്മയെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നതിൽ വിനുജ ബദ്ധശ്രദ്ധയാണ്.
തങ്ങളുടെ മക്കൾക്ക് സർക്കാർ ജോലിക്കാരായവരെത്തന്നെ ജീവിത പങ്കാളികളായി ലഭിക്കണമെന്ന ആഗ്രഹത്തിലും പ്രാർത്ഥനയിലുമാണ് മാമച്ചനും ഡോളിയും. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ തങ്ങളെ പ്രേരിപ്പിച്ചത് സ്വന്തം ജീവിതാനുഭവം തന്നെയാണെന്നാണ് ഇരുവരും പറയുന്നത്. നാട്ടിൽ ജോലിക്ക് തിരയാതെ ഗൾഫിലേക്ക് പോയതിനാൽ നേട്ടങ്ങളെക്കാൾ നഷ്ടങ്ങൾ മാത്രമേ തങ്ങൾക്ക് ഉണ്ടായിട്ടുളളൂ എന്നാണ് അവരിരുവരും ഒരേ സ്വരത്തിൽ പറയുന്നത്. തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മക്കൾ വളർച്ച പ്രാപിച്ചപ്പോൾ നാട്ടിൽതന്നെ ജോലി നേടുന്നതിന് അവരെ പ്രേരിപ്പിച്ചതെന്നും അതിനായി അവരെ ബോധവത്കരിച്ചതെന്നും പ്രോൽസാഹിപ്പിച്ചതെന്നും അവർ പറയുന്നു. ക്ഷമാപൂർവം കാത്തിരിക്കാനും വിവിധ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും വേണ്ടി താത്പര്യപൂർവവും മാൽസര്യബുദ്ധിയോടെയും ഒരുങ്ങാനും സാധിച്ചാൽ ഗവണ്മെന്റ് ജോലി എന്നത് ഒരിക്കലും കിട്ടാക്കനി ആകില്ല എന്നാണ് മാമച്ചൻ പറയുന്നത്.
റിസർവേഷൻ ഇല്ലാത്തതിനാൽ ജോലി ലഭിക്കുക എളുപ്പമല്ലെന്നും ജനറൽ ക്വോട്ടയിൽ ജോലി ലഭിക്കുന്നതിനുവേണ്ടി കാത്തിരുന്ന് സമയം കളയുന്നതിനെക്കാൾ നല്ലത് വിദേശത്ത് പോകുന്നതോ പ്രൈവറ്റ് മേഖലകളിൽ കയറിക്കൂ ടുന്നതോ ഒക്കെയാണന്ന് പറയുന്ന പുതുതലമുറയിലെ യുവജനങ്ങളോടും അവരുടെ മാതാപിതാക്കളോടും മാമച്ചനും ഡോളിയും ചോദിക്കുന്നത് നമുക്ക് മുന്പേ അനേകർ സർക്കാർ മേഖലയിൽ ജോലി നേടിയിരുന്ന കാലത്തും ഇതൊക്കെത്തന്നെയായിരുന്നില്ലേ അവസ്ഥയെന്നാണ്.
വിവിധ തൊഴിൽ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്ന ഒരു റിട്ടയേഡ് അധ്യാപകനുമായി ഈയിടെ സംസാരിക്കാൻ ഇടയായി. പൊതുമേഖലാ ജോലിക്കായി അപേക്ഷ സമർപ്പിക്കുന്നതും ഒരുക്കത്തോടെയും താത്പര്യപൂർവവും പരീക്ഷയ്ക്കിരിക്കുന്നതും വിജയം വരിച്ച് ജോലിയിൽ പ്രവേശിക്കുന്നതും കേരളത്തിലെ ചില പ്രത്യേക മേഖലകളിൽനിന്നുള്ള യുവജനങ്ങളാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിന് കാരണം അവരുടെ ഭാവി സുരക്ഷയ്ക്കായി ഭൂസ്വത്തോ കുടുംബസ്വത്തോ ഒന്നും അവർക്കവകാശപ്പെടാൻ തങ്ങൾക്ക് ഇല്ലെന്ന അവരുടെ തിരിച്ചറിവാണെന്നാണ് സാർ പറഞ്ഞത്. ജോലി ലഭിക്കാതെ മറ്റ് പോംവഴി ഒന്നുമില്ല എന്ന യാഥാർത്ഥ്യബോധവും അവരെ ദിശാബോധത്തോടെ അധ്വാനിച്ച് പഠിക്കാനും യോഗ്യതാ പരീക്ഷ എഴുതാനും പ്രേരിപ്പിക്കുന്നുണ്ട്.
മടുപ്പുകൂടാതെയും ഉൽസാഹത്തോടെയും മേൽപ്പറഞ്ഞ പരീക്ഷകൾക്കായി ഒരുങ്ങുന്ന ഏതൊരാൾക്കും നിരാശപ്പെടേണ്ടി വരില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. തന്നെയുമല്ല, മിടുക്കരായ നമ്മുടെ കുട്ടികൾക്ക് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പിനും വളർച്ചയ്ക്കുമായി പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നതുവഴി വലിയ സംഭാവനകൾ നൽകാനും കഴിയുമല്ലൊ.
ഇക്കാര്യത്തോട് ബന്ധപ്പെട്ട് മാതാപിതാക്കൾക്കുള്ള അജ്ഞതയും മുൻവിധികളും ഒട്ടൊക്കെ അവരുടെ മക്കളെ വഴിതെറ്റിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ മക്കൾക്കൊപ്പം മാതാപിതാക്കൾക്കും ഇക്കാര്യങ്ങളിൽ അറിവ് ഉണ്ടാകുക എന്നത് പ്രധാനപ്പെട്ടതാണ്. ഉന്നത വിദ്യാഭ്യാസം നേടിയ യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ നിലവാരത്തിന് ചേർന്നതല്ലെങ്കിൽ പോലും ഏതെങ്കിലും ഒരു ജോലിയും തുഛമായ വേതനവും ലഭിച്ചാൽ അതുകൊണ്ട് തൃപ്തിപ്പെടുന്നതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു തുടക്ക ജോലി എന്ന തലത്തിൽമാത്രം അത്തരം സ്വകാര്യ മേഖലാ തൊഴിൽ അവസരങ്ങളെ കാണുകയും സ്വന്തം വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉയർന്ന തസ്തികകളിലേക്ക് പോകാൻ പരിശ്രമിക്കുകയും ചെയ്താൽ യുവജനങ്ങളുടെയും വിവിധ ഉദ്യോഗാർത്ഥികളുടെയും അത്തരമൊരു മനോഭാവത്തെ പഴിക്കാനാവുകയില്ല.
ഇതൊക്കെ പറയുന്പോൾ സ്വകാര്യമേഖലയേയോ ,വിദേശ തൊഴിൽ അവസരങ്ങളേയോ താഴ്ത്തികാണുകയാണ് ഞാനെന്ന് ആരും കരുതേണ്ട. എല്ലാവർക്കും പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരം ലഭിക്കുക എളുപ്പമല്ലെന്നെനിക്കറിയാം. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ജോലി സാധ്യതകളെ പാടെ വിസ്മരിക്കുന്നത് പന്തിയല്ലെന്ന് പറയാനാണ് ഞാൻ ശ്രമിക്കുന്നത്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
നാം വിസ്മരിക്കുന്ന പൊതുമേഖലാ തൊഴിൽ സാധ്യതകൾ
01:18 AM Jan 20, 2019 | Deepika.com