പരിക്കുകൾ പൂർണ ആരോഗ്യത്തിന്റെ തീരത്ത് നങ്കൂരമിട്ടാൽ അടുത്ത നിമിഷം ഒരു കടൽ യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് കമാൻഡർ അഭിലാഷ് ടോമി. വ്യാഴാഴ്ച ഡൽഹിയിൽ നേവൽ ഓഫീസേഴ്സ് മെസ്് ആയ കോട്ട ഹൗസിൽ എത്തിയ അദ്ദേഹം കടലിലും പിന്നെ അതിജീവനത്തിന്റെ കരയിലുമുള്ള അനുഭവങ്ങൾ സണ്ഡേദീപികയുമായി പങ്കുവച്ചു. ഞങ്ങൾ സംസാരിച്ചു തുടങ്ങുന്പോൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന ഗോൾഡൻ ഗ്ലോബ് റേസ് 200 ദിവസവും രണ്ടു മണിക്കൂറം 59 മിനിറ്റും 40 സെക്കൻഡും പിന്നിടുകയായിരുന്നു. നമുക്കും കാത്തിരിക്കാം അസ്തമനങ്ങളെ മാത്രം ഏറ്റുവാങ്ങി ശീലിച്ചു പോയ സമുദ്രത്തിൽ നിന്ന് ഇന്ത്യയുടെ സൂര്യനായി ഈ നാവികൻ ഉദിച്ചു വരുന്ന ദിവസത്തിനായി.
ശുഭ പ്രതീക്ഷയുടെ മുനന്പിൽ
പൂർണ ആരോഗ്യത്തിലേക്കെത്താൻ ആറു മാസമെടുക്കാം. അപകടത്തിൽ നടുവിനേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള വ്യായാമമുറകളും ചെയ്തുവരുന്നു. വിദഗ്ധ പരിശോധനകൾക്ക് ശേഷം പൂർണ ആരോഗ്യവാനാണെന്ന സർട്ടിഫിക്കറ്റ് കിട്ടുന്നതോടെ കടലിലേക്കിറങ്ങും എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്. അടുത്ത ഒരു ഗ്ലോബൽ റേസ് 2022ൽ നടന്നേക്കുമെന്നാണ് കരുതുന്നത്. തീർച്ചയായും അതിൽ പങ്കെടുക്കാനാകുമെന്നു തന്നെയാണ് പ്രതീക്ഷ. നടുവിന്റെ പരിക്ക് ഭേദപ്പെട്ടു എന്നാണ് ന്യൂറോ സർജൻ പറഞ്ഞിരിക്കുന്നത്. എന്നാൽ സാധാരണ നിലയിലേക്കെത്താൻ കുറച്ചു സമയം കൂടി എടുത്തേക്കും.
കുടുംബം ഒട്ടാകെ താൻ വീണ്ടും കടലിലേക്കിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും അഭിലാഷ് പറയുന്നു. ഒരു നാവികനായതു കൊണ്ടാണ് ഉർമിമാല തന്നെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചത്. ഒരു പക്ഷേ ഒരു ഐടി എൻജിനിയറോ മറ്റോ ആയിരുന്നെങ്കിൽ തങ്ങൾ ഒരുമിക്കുമായിരുന്നില്ല. വീണ്ടും സമുദ്ര സഞ്ചാരത്തിന് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ നിങ്ങൾ ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ഇറങ്ങും എന്നു തന്നെയാണ് ഭാര്യ ഉർമിമാല പറഞ്ഞത്. ഗോൾഡൻ ഗ്ലോബ് റേസ് തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ബംഗാൾ സ്വദേശിയായ ഉർമിമാല ഗ്രാഫിക് ഡിസൈനറാണ്. അഭിലാഷ് ലോകം ചുറ്റാനിറങ്ങിയ വഞ്ചിക്ക് ഉപനിഷത്തിൽ നിന്ന്് തുരീയ എന്ന പേര് കണ്ടെത്തിയത് ഭാര്യയാണ്. ഇനി വീണ്ടും ഇങ്ങനെ ഒരു യാത്രയ്ക്കിറങ്ങുന്നുണ്ടോ എന്ന അമ്മയുടെ സന്ദേഹത്തിനും ഉണ്ട് എന്നു തന്നെയായിരുന്നു മറുപടി. നിന്നിൽ നിന്നു ഞാൻ പ്രതീക്ഷിച്ച മറുപടി എന്നാണ് അമ്മയും പറഞ്ഞത്.
നാവികന് ഒരാമുഖം
നാവികനായിരുന്ന അച്ഛൻ വി.സി ടോമി തന്നെയായിരുന്നു അഭിലാഷിന്റെ മോഹങ്ങളെ കടലിലേക്ക് കൈപിടിച്ചു വിട്ടത്. യാത്രകളോടുള്ള ഇഷ്ടം തന്നെയാകണം ഒറ്റയ്ക്ക് ലോകം ചുറ്റാനും 39കാരനായ അഭിലാഷിന് പ്രചോദനമായത്. തൃപ്പൂണിത്തുറ കണ്ടനാട് താമസമാക്കിയിരിക്കുന്ന ആലപ്പുഴ ചേന്നംകരി വല്യാറ വീട്ടിൽ വി.സി ടോമിയുടെയും വത്സമ്മ ടോമിയുടെയും മകനാണ് അഭിലാഷ്. അച്ഛന്റെ നാവിക പാരന്പര്യം തന്നെയാണ് മകനും പിന്തുടർന്നത്. രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ തുടങ്ങിയതാണ് അഭിലാഷിന്റെ കടൽ മോഹം. പ്ലസ്ടു പഠനത്തിന് ശേഷം എൻജിനിയറിംഗിന് സീറ്റ് കിട്ടിയ അഭിലാഷ് അതുപേക്ഷിച്ചാണ് നേവിയിൽ ചേരുന്നത്. യാട്ടിംഗ് അസോസിയേഷന്റെ 2009ലെ ഓഫ് ഷോർ സെയിലർ ആയിരുന്നു അഭിലാഷ്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയെ ഉയർത്തിക്കാണിക്കുന്നതിന് ഇന്ത്യൻ നാവിക സേന രൂപീകരിച്ച സാഗർ പരിക്രമ എന്ന കടൽയാത്രയുടെ ഉത്തരവാദിത്വവും ധൈര്യത്തോടെ ഏറ്റെടുത്തു. 23,000 നോട്ടിക്കൽ മൈൽ ദൂരം ഏറെ അപകട സാധ്യതയുള്ള കടലിടുക്കുകളിലൂടെയും അനുകൂലമല്ലാത്ത കാലാവസ്ഥയെയും ഒറ്റയ്ക്ക് അതിജീവിച്ച് 150 ദിവസങ്ങൾകൊണ്ട് തിരികെയെത്തുക എന്നതായിരുന്നു ദൗത്യം.
ഗോൾഡൻ ഗ്ലോബ് റേസ്
അന്പതു വർഷം മുൻപ് ഉപയോഗത്തിലുണ്ടായിരുന്ന സമുദ്ര പര്യവേക്ഷണ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഈ കടൽ യാത്രയുടെ ഏറ്റവും വലിയ വെല്ലുവിളി. വടക്കു നോക്കി യന്ത്രവും ഭൂപടങ്ങളും മാത്രം കൈവശം വക്കാം. ആധുനിക കാലത്തെ ഡിജിറ്റൽ കാമറയോ ഫോണുകളോ എന്തിന്, പേന പോലും കൈയിൽ കരുതാൻ അനുവദിക്കില്ല. പുറം ലോകവുമായി, കുടുംബവുമായി പോലും ഒരു തരത്തിലുള്ള ബന്ധവും പുലർത്താതെ വേണം പ്രയാണം പൂർത്തിയാക്കാൻ. വെബ് ട്രാക്കിംഗിനായി ഒരു സാറ്റലൈറ്റ് ട്രാക്കിംഗ് സിസ്റ്റം, ഷോർട്ട് ടെക്സ്റ്റ് പേജിംഗ് യൂണിറ്റ്, രണ്ട് സാറ്റലൈറ്റ് ഫോണ്, ജിപിഎസ് ചാർട്ട്പ്ലോട്ടർ എന്നിവയാണ് റേസിംഗിനെത്തുന്ന നാവികർക്ക് നൽകുക.
ജിപിഎസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാൻ പാടില്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭത്തിൽ മാത്രമേ സാറ്റലൈറ്റ് ഫോണ് ഉപയോഗിക്കാവൂ. കടലിൽ 8000 മൈൽ പായ്വഞ്ചി ഓടിച്ചും ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ടിൽ ഒറ്റയ്ക്ക് 2000 മൈൽ യാത്ര ചെയ്തും പരിചയമുള്ളവർക്കു മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.18 പേരിൽ ഏഷ്യയിൽ നിന്ന് ഈ റെയ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അഭിലാഷ്.
1968ൽ നടന്ന ഗോൾഡൻ ഗ്ലോബ് റേസിലെ ജേതാവായ ബ്രിട്ടീഷ് നാവികൻ സർ റോബിൻ നോക്സ് ജോണ്സ്റ്റണ് ആയിരുന്നു ഈ സമുദ്ര പര്യടനത്തിൽ അഭിലാഷിന്റെ ഗൈഡ്. റേസിൽ പങ്കെടുക്കാനുള്ള പ്രത്യേക പായ് വഞ്ചി തയാറാക്കാൻ വേണ്ട നിർദേശങ്ങളും റോബിനാണ് നൽകിയത്. നാവിക സേനയിൽ അഭിലാഷിന്റെ പരിശീലകനായ കമാൻഡർ ദിലീപ് പാണ്ഡേയുടെ നേതൃത്വത്തിൽ ഗോവയിലെ അക്വാറിസ് ഷിപ്പ് യാർഡിലാണ് അഭിലാഷ് യാത്ര തിരിച്ച തുരീയ എന്ന വഞ്ചി നിർമിച്ചത്. രണ്ടു വർഷമെടുത്താണ് തുരീയ നിർമിച്ചത്. പായ്മരം തകർന്നെങ്കിലും തുരീയയുടെ ചട്ടക്കൂടിനും മറ്റും കേടുപാടുണ്ടാകാതിരുന്നതാണ് അഭിലാഷിന്റെ ജീവൻ രക്ഷിച്ചത്.
മരണക്കയത്തിലെ നങ്കൂരം
അപകടം നടക്കുന്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് ഏറ്റവും വന്യമായ നടുക്കടലിലായിരുന്നു അഭിലാഷിന്റെ പായ് വഞ്ചി. നരകം തൊട്ടു മുന്നിലെത്തിയ പോലെ കടൽ ആർത്തലയ്ക്കുകയായിരുന്നു എന്നാണ് അഭിലാഷ് ആ നിമിഷങ്ങളെക്കുറിച്ചു പറഞ്ഞത്. തിരകൾ 14 മീറ്ററോളം ഉയരുകയും കാറ്റ് 150 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുകയുമായിരുന്നു. അതോടെ പായ് വഞ്ചി കീഴ്മേൽ മറിഞ്ഞു. കാറ്റിന്റെ ആദ്യ ആക്രമണത്തിൽ തന്നെ വഞ്ചിയിൽ മറിഞ്ഞടിച്ചു വീണു. കടലിലേക്കു തെറിച്ചു വീഴാതിരിക്കാൻ പായ്മരത്തിൽ ചുറ്റിപ്പിടിച്ചു കിടന്നു. കുത്തനെ നിന്ന പായ്മരം പലപ്പോഴും വളഞ്ഞു നിവരുന്പോൾ മുകളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അതിനിടെയാണ് കൈയിൽ കെട്ടിയിരുന്ന വാച്ച് കയറിൽ ഉടക്കുന്നത്. കാറ്റ് ശക്തമായതോടെ ഒറ്റക്കൈയിൽ തൂങ്ങിയാടിക്കിടക്കുന്ന അവസ്ഥയിലായി. ഒടുവിൽ വാച്ചിന്റെ സ്ട്രാപ്പ് പൊട്ടി വഞ്ചിയിലേക്കു വീണു. വേദന കടിച്ചമർത്തി അഭിലാഷ് നൽകിയ സന്ദേശം ഇങ്ങനെയായിരുന്നു. പായ്മരം തകർന്നു. നടുവിന് കനത്ത പരിക്കേറ്റു. എഴുന്നേൽക്കാൻ കഴിയുന്നില്ല. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുമെന്നും 10 മീറ്റർ ഉയരത്തിൽ വരെ തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ചുഴലിക്കാറ്റിന് മുന്പത്തെ ദിവസത്തിൽ 1020 മില്ലിമീറ്ററായിരുന്ന ബാരോമീറ്ററിലെ റീഡിംഗ് 970ലേക്ക് കുത്തനെ താഴ്ന്നു. 50 മില്ലിമീറ്ററിന്റെ ഇടിവ് ചുഴലിക്കാറ്റ് വരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ആ ചുഴലിക്ക് നടുവിലായിരുന്നു അപ്പോൾ അഭിലാഷും തുരീയയും. കാറ്റിന്റെ വേഗം 150 കിലോമീറ്റർ വരെയെത്തി. തിരമാല 14 മീറ്റർ വരെ ഉയർന്നു താഴ്ന്നു. കാറ്റിനും കൂറ്റൻ തിരകൾക്കുമൊപ്പം കടലാകെ നുരഞ്ഞു പതയുകയായിരുന്നു. കടലിലെ ഒരിഞ്ചു ഭാഗം പോലും വെള്ള പതയില്ലാത്തതായി ഉണ്ടായിരുന്നില്ല. പിന്നെ കണ്ടത് കടലിന്റെ ഭീകര താണ്ഡവമായിരുന്നു. ഓരോ നിമിഷവും കാറ്റും കോളും കൂടി വരികയായിരുന്നു ’അതിവേഗത്തിൽ കാറ്റടിക്കുകയും തിരകളുടെ വലിപ്പം കൂടുകയും ചെയ്തതോടെ ബോട്ട് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. പല പരിശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും പ്രായോഗികമായില്ല. എങ്ങോട്ടും വിടാതെ കടലിട്ട് വട്ടം കറക്കുകയായിരുന്നു. പലപ്പോഴും കാറ്റിനനുസരിച്ച് ബോട്ട് കടലിൽ 90 ഡിഗ്രി കുത്തനെ നിന്നു. അതേ വേഗത്തിൽ താഴേക്കും വന്നു. അതു പോലൊരനുഭവവും കടൽ മുൻപ് തനിക്ക് നൽകിയിട്ടില്ലായിരുന്നു എന്നാണ് അഭിലാഷ് പറയുന്നത്.
ആടിയുലഞ്ഞ നിമിഷങ്ങൾ
വഞ്ചിയിലെ ഗ്യാസ് സിലിണ്ടറും സ്റ്റൗവും തുടർച്ചയായ വീഴ്ച്ചകളിൽ തകരാറിലായതോടെ പാചകവാതകം ചോർന്നു. ആടിയുലച്ചിലുകൾക്കിടയിലൂടെ എങ്ങനെയൊക്കെയോ പോയി പാചകവാതകം ഓഫാക്കി. അപ്പോഴേക്കും ഡീസലിന്റെ മണവും വരുന്നുണ്ടായിരുന്നു. എൻജിന് സമീപത്തു നിന്നായിരുന്നു ഡീസൽ ചോർന്നത്. തുടർച്ചയായുള്ള കൊടുങ്കാറ്റിൽ പെട്ടുലഞ്ഞ ബോട്ടിലെ സാമഗ്രികളെല്ലാം താറുമാറായിരുന്നു. കൊടുങ്കാറ്റിന്റെ ഇടവേളയിൽ അത് അടുക്കിപ്പെറുക്കിവയ്ക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ പുറത്തിന് കാര്യമായ പരിക്കുപറ്റിയിരിക്കുന്നുവെന്നും ശരീരം അനക്കാൻ പോലും സാധിക്കുന്നില്ലെന്നും അഭിലാഷിന് മനസിലായത്.
അവശേഷിച്ച ഉൗർജം മുഴുവൻ സംഭരിച്ച് നടക്കാൻ ശ്രമിച്ചപ്പോഴൊക്കെ മറിഞ്ഞു വീണു. അൽപനേരം കിടന്നു വിശ്രമിക്കാതെ അനങ്ങാൻപോലും കഴിയില്ലെന്ന് തോന്നി. അങ്ങനെ കിടക്കുന്പോഴാണ് ചുഴലിക്കാറ്റ് ഏറ്റവും ശക്തമായടിച്ചത്. 360 ഡിഗ്രിയിൽ പായ്വഞ്ചിയെ കാറ്റ് ശക്തിയിൽ കറക്കിക്കൊണ്ടിരുന്നു. ബോട്ടിനുള്ളിലുള്ളതെല്ലാം ചുറ്റും പറന്നു നടക്കുന്നു. പായ്മരം ബോട്ടിൽ വന്ന് തുടർച്ചയായി ഇടിക്കുന്നതിന്റെ ശബ്ദം കേൾക്കാം. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തറയിലൂടെ എങ്ങനെയൊക്കെയോ ഇഴഞ്ഞു പോയി ഗോൾഡൻ ഗ്ലോബ് റേസ് അധികൃതർക്ക് അപകട സന്ദേശമയച്ചത്. അതാണ് അഭിലാഷിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായതും.
എമർജൻസി പൊസിഷൻ ഇൻഡിക്കേറ്റിംഗ് വീഡിയോ ഓണാക്കാനായിരുന്നുഅധികൃതർ നൽകിയ നിർദേശം. അതിലൂടെ അഭിലാഷിന്റെ ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ കഴിയുമായിരുന്നു. ഏതാനും അടി ദൂരെ കിടന്നിരുന്ന ബീക്കണ് ഇഴഞ്ഞുപോയാണ് അഭിലാഷ് ഓണാക്കിയത്.
രക്ഷയുടെ കരങ്ങൾ
തികച്ചും നാടകീയമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫ്രഞ്ച് കപ്പലായ ഒസിരീസാണ് അഭിലാഷിനടുത്ത് സെപ്റ്റംബർ 24ന് ആദ്യമെത്തുന്നത്. ഇന്ത്യൻ, ഓസ്ട്രേലിയൻ സേനകളും അഭിലാഷിനടുത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു അപ്പോൾ. രക്ഷാപ്രവർത്തകർ തന്റെ ബോട്ടിലെത്തിയിട്ടും അവരുടെ ശബ്ദം കേൾക്കാനായിരുന്നില്ല. അകത്തേക്കു വരട്ടെയെന്ന് അവർ ഉറക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു. ഒടുവിൽ ചെറു ശബ്ദം തിരിച്ചറിഞ്ഞതോടെ കടന്നുവരൂവെന്ന് അവരോട് പറഞ്ഞു.
ആ 70 മണിക്കൂറിൽ കാര്യമായ ചിന്തകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അഭിലാഷ് ടോമി പറഞ്ഞത്. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥയിൽ ചിന്തകൾക്ക് അവസരം പോലും ലഭിച്ചില്ലെന്നതായിരിക്കും സത്യം. അനാവശ്യ ചിന്തകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഇത്തരമൊരു അപകടസാഹചര്യത്തെക്കുറിച്ച് വർഷങ്ങളായി ചിന്തിച്ചിരുന്നു. ഓരോരോ പ്രശ്നങ്ങളായി പരിഹരിച്ച് അടുത്തതെന്ത് എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ, അതാണ് ബലം നൽകിയതുമെന്നും ഈ ധീര നാവികൻ പറയുന്നു.
ഒസിരീസിലെ മാലാഖ
ലൂക്കാ ജോക്കു, അതായിരുന്നു അഭിലാഷിന്റെ അരികിലേക്ക് ആദ്യം രക്ഷാകരം നീട്ടിയ മാലാഖയുടെ പേര്. ഒസിരീസിന്റെ സഹകപ്പിത്താനെ നോക്കി അഭിലാഷ് ആദ്യം പറഞ്ഞതും താങ്കൾ ഒരു മാലാഖയാണെന്നാണ്. പിന്നീട് രക്ഷാ ദൗത്യത്തെക്കുറിച്ചുള്ള ഒസിരീസിലെ നാവികരുടെ ഓർമകൾ അഭിലാഷ് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. വിവരമറിഞ്ഞപ്പോൾ തന്നെ ഏറ്റവും എളുപ്പത്തിൽ അപകട സ്ഥലത്ത് എത്താനാണ് ഒസിരീസിന്റെ ക്യാപ്റ്റൻ റൊനാൻ കോയിക്കും സഹ കപ്പിത്താൻ ലൂക്കാ ജോകുവും ശ്രമിച്ചത്. അർമേ ദെനോയ് എന്ന നാവികനും ഇവർക്കൊപ്പമുണ്ടായിരുന്നു.
തിരകളിൽ ആടിയുലഞ്ഞ് കിടക്കുന്ന തുരീയയെയാണ് അവരാദ്യം അപകട സ്ഥലത്ത് കണ്ടത്. ഒരു കോണിൽ അഭിലാഷ് അനങ്ങാൻ പോലുമാകാതെ കിടക്കുന്നു. ബോധമുണ്ട്, സംസാരിക്കുന്നുമുണ്ട്. ആദ്യം സ്ട്രെച്ചറിലേക്കും പിന്നീട് കപ്പലിലേക്കും മാറ്റുന്പോഴും മൂന്നു മീറ്റർ ഉയരത്തിൽ തിരകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.
ആശ്വാസ തീരത്തേക്ക്
രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ അപകട സ്ഥലത്തു നിന്ന് ഏറ്റവും അടുത്ത ദ്വീപായ ന്യൂ ആംസ്റ്റർഡാമിലാണ് അഭിലാഷിനെ എത്തിച്ചത്. അപകടമുണ്ടായി നാലാം ദിവസം രാവിലെ ഒന്പതരയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയ ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഒസിരീസ് ന്യൂ ആംസ്റ്റർഡാം ദ്വീപിന്റെ പുറംകടലിൽ നങ്കൂരമിടുന്നത്. ചെറുബോട്ടിൽ അഭിലാഷിനെ സുരക്ഷിതമായി കരയിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സകൾ നടക്കുന്നതിനിടെ ഓസ്ട്രേലിയൻ നാവിക സേന കപ്പലും പിന്നീട് ഇന്ത്യൻ നാവിക സേന കപ്പലും എത്തി. പിന്നീട് വിശാഖപട്ടണത്ത് എത്തിച്ചു. അവിടെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഡൽഹി സേന ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ലക്ഷ്യം കടൽതന്നെ
ഇപ്പോഴും കടലിലേക്കിറങ്ങി നിൽക്കുകയാണ് അഭിലാഷ് ടോമിയുടെ മനസ്. ആരോഗ്യം വീണ്ടെടുത്താൽ ഉടൻ അടുത്ത യാത്രയ്ക്കൊരുങ്ങും. ഗോവയിലെ ഓഷ്യൻ ട്രെയിനിംഗ് പരിശീലന കേന്ദ്രത്തിലാകും ഇനിയുള്ള ആറുമാസം ചുമതല. അതിനു ശേഷം പൂർണ ആരോഗ്യം വീണ്ടെടുത്തു എന്ന ഡോക്ടർമാരുടെ ഉറപ്പ് ലഭിച്ചാലുടൻ യാത്രയ്ക്കൊരുങ്ങുമെന്നും അഭിലാഷ് ടോമി പറഞ്ഞു.
ഒരുവട്ടം കൂടി ഭൂമിക്കു ചുറ്റും കടൽ ചുറ്റി പുറപ്പെട്ടിടത്തു നങ്കൂരമിട്ടു വന്നു നിൽക്കണം. ആ പ്രതീക്ഷയിലേക്ക് ഇനിയെത്ര നോട്ടിക്കൽ മൈൽ ദൂരമെന്നു മനസിൽ കുറിച്ചു കാത്തിരിക്കുകയാണ് അയാൾ. ഏണസ്റ്റ് ഹെമിംഗ്വേയുടെ കിഴവനും കടലും എന്ന വിഖ്യാത കഥയുടെ ഒടുവിൽ കടലിൽ നിന്നു കയറി വന്ന് ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ടുറങ്ങുന്ന സാന്തിയാഗോയെ മനസിൽ വിചാരിച്ച് ഇന്ത്യയുടെ അഭിമാന നാവികന് ആശംസകൾ പറഞ്ഞു പിരിഞ്ഞു.
സെബി മാത്യു