കൂട്ടുകാരി ഒട്ടും മടിച്ചില്ല. ശിശുവിനെ കൈകളിലെടുത്ത് മുലയൂട്ടി. മുലയൂട്ടുന്ന പ്രായത്തിലുള്ള കുഞ്ഞ് കൂട്ടുകാരിക്കുണ്ട്. അവർ പറഞ്ഞറിഞ്ഞ് അയൽപക്കത്തെ ചുറ്റുപാടുമുള്ള അമ്മമാരെല്ലാം ഊഴംവച്ച് കുഞ്ഞിനെ മുലയൂട്ടാൻ തയാറായി. അവർ വിവിധ മതക്കാരും പല ജാതിക്കാരും വ്യത്യസ്ത സമുദായക്കാരുമായിരുന്നു. പക്ഷേ അവർ പകർന്ന അമ്മിഞ്ഞപ്പാലിന് ഒരേ നിറവും ഗുണവുമായിരുന്നു. നിസ്വാർഥസ്നേഹം അതിന്റെ ഫലംകൂട്ടി. ആ ശിശു വളർന്നപ്പോൾ അതിസുന്ദരനായ യുവാവായി. ഏത് ആംഗിളിൽ നോക്കിയാലും സുന്ദരമായ മുഖത്തിന് ഉടമയായി. മലയാള സിനിമയിലെ നിത്യഹരിതനായകനായി.
സിനിമയെന്ന മതം
പ്രേംനസീറിന്റെ മതം സിനിമയായിരുന്നു. അഭിനയമായിരുന്നു ജാതി. അദ്ദേഹം മഹാനടനായിരുന്നില്ല. പക്ഷേ, മഹാനായ മനുഷ്യനായിരുന്നു. മറ്റുള്ളവരുടെ വിഷമങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. സാന്പത്തിക വിഷമങ്ങൾ അനുഭവിക്കുന്നവരെ കൈയയച്ച് സഹായിച്ചു. കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ കൈ വിറച്ചില്ല.
കെപിഎസി ലളിത നാടകരംഗത്തുനിന്നു സിനിമയിൽ എത്തിയിട്ട് അധികം കാലമായിട്ടില്ല. ലളിതമായിരുന്നില്ല ലളിതയുടെ ജീവിതവൈഷമ്യങ്ങൾ. ദാഹിച്ചു മോഹിച്ച് ഒരു സ്ഥലംവാങ്ങി വീടു പണിയുവാൻ തുടങ്ങി. ഉദ്ദേശിച്ച രീതിയിൽ പണി തീരുന്നില്ല. പണത്തിന്റെ കുറവാണു പ്രശ്നം. ആയിടയ്ക്ക് ഒരു സിനിമാസെറ്റിൽവച്ച് കണ്ടപ്പോൾ നസീർ ലളിതയോട് ചോദിച്ചു: "എന്തായി വീടുപണി?’ എന്നിട്ടു മറുപടിക്കു കാക്കാതെ പതിനായിരം രൂപ ലളിതയ്ക്കു നല്കി, കടമായിരുന്നില്ല, സഹായം. അതു വാങ്ങുന്പോൾ ലളിതയുടെ കണ്ണുകൾ നിറഞ്ഞു. അന്നത്തെ പതിനായിരം രൂപയ്ക്ക് ഇന്നത്തെ പല ലക്ഷങ്ങളേക്കാൾ മൂല്യമുണ്ടായിരുന്നു. ഇരുചെവിയറിയാതെ നസീർ സഹായിച്ച വ്യക്തികളുടെ എണ്ണം ഇതുപോലെ വളരെയേറെയാണ്.
കസേരപോലും ആർഭാടം
നസീറും ഷീലയും പ്രണയജോഡികളായി സിനിമയിൽ കത്തിനില്ക്കുന്ന കാലം. സ്റ്റുഡിയോ സെറ്റുകളിൽ ചെല്ലുന്പോൾ തെലുങ്കിലെയും തമിഴിലെയും നടീനടന്മാർക്ക് ഇരിക്കുവാൻ പേരെഴുതിയ കസേരകളുണ്ട്. മലയാള നടീനടന്മാരിൽ ഒന്നാംനിരക്കാരായ പ്രേംനസീറിനും ഷീലയ്ക്കുപോലും കസേരയില്ല. അവർ സ്റ്റുഡിയോയ്ക്കു പുറത്തെ വൃക്ഷത്തണലിൽ ഇട്ടിട്ടുള്ള മരക്കസേരകളിൽ ഇരിക്കണം. ചിലപ്പോൾ ഷൂട്ടിംഗ് ആവശ്യത്തിന് ഈ കസേരകൾ കൊണ്ടുപോകും. അപ്പോൾ നില്ക്കേണ്ടിവരും.
നസീറിനുപോലും ഈ ദുരവസ്ഥ വന്നപ്പോൾ ഷീല രണ്ടു കസേരകൾ വാങ്ങി. ഒന്നിൽ പ്രേംനസീർ എന്നും രണ്ടാമത്തേതിൽ ഷീല എന്നും എഴുതിവച്ചു. കസേരകളുമായി സെറ്റിൽ വന്ന ഷീല വിവരം നസീറിനോടു പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഷീലയെ അന്പരപ്പിക്കുന്നതായി:
""എന്താ കൊച്ചേ, ഈ പറയുന്നത്, നമുക്കു മാത്രമായി കസേരയോ? എനിക്കു വേണ്ട’’. നസീർ കസേര ഉപയോഗിച്ചില്ല. നസീർ ഉപയോഗിക്കാത്തതിനാൽ ഷീലയ്ക്കും ഉപയോഗിക്കാൻ കഴിഞ്ഞില്ല. സെറ്റിലെ മറ്റുള്ളവർക്ക് ഇല്ലാത്ത സൗകര്യം ഉപയോഗിക്കുന്നത് മോശവും നാണക്കേടുമായാണ് നസീർ കണ്ടത്. സ്വകാര്യ കാരവനുകളുടെ ഇന്നത്തെ കാലത്ത് ഇതു സങ്കല്പിക്കാൻ കഴിയുമോയെന്നു ഷീല ചോദിക്കുന്നു.
നിർമാതാവിനുവേണ്ടി പനി മറച്ചുവച്ച് അഭിനയം
മലയാള സിനിമ വളർന്നു സ്വന്തംകാലിൽ നില്ക്കാൻ കരുത്താർജിച്ചത് നസീറിനെപ്പോലുള്ള താരങ്ങൾ നിർമാതാക്കൾക്കു നല്കിയ ആത്മാർഥമായ പിന്തുണകൊണ്ടാണ്. വലിയ ബംഗ്ലാവുകളിലെ രംഗങ്ങൾ ചിത്രീകരിക്കാൻ ചെന്നൈയിലെ വലിയ സ്റ്റുഡിയോകളിൽ ഷൂട്ട് ചെയ്യണം. പകൽ ഇവയുടെ വാടക വളരെ കൂടുതലാണ്. അതിനാൽ മലയാള സിനിമയുടെ ഷൂട്ടിംഗ് രാത്രി 10 മുതൽ വെളുപ്പിന് അഞ്ചുവരെയായിരുന്നു നടത്തുക. നസീറിനെപ്പോലുള്ള പ്രമുഖതാരങ്ങൾപോലും ഷൂട്ടിംഗ് ചെലവ് കുറയ്ക്കാൻ ഉറക്കംവെടിഞ്ഞു ഷൂട്ടിംഗിൽ സഹകരിച്ചിരുന്നു.
ഒരിക്കൽ ഇത്തരം ഒരു ബംഗ്ലാവിൽ രാത്രി ഷൂട്ടിംഗിനു വന്ന പ്രേംനസീർ കാമറാമാനോടും മറ്റും പറയുന്നത് ഷീല കേട്ടു: "തൊട്ടുള്ള അഭിനയരംഗങ്ങളൊന്നും ഇന്നു പ്ലാൻ ചെയ്യേണ്ട. അകന്നുനിന്നുള്ളതു മതി.’ ഇതുകേട്ടപ്പോൾ നസീറിന് തന്നോട് എന്തോ അകൽച്ച വന്നിട്ടുണ്ടെന്നു ഷീല സംശയിച്ചു. അങ്ങനെ സംശയിക്കാൻ കാരണവുമുണ്ട്. സിനിമയുടെ നിർമാതാവ് ബുക്ക് ചെയ്യാൻ വന്നപ്പോൾ പ്രതിഫലക്കാര്യത്തിൽ ഷീല പറഞ്ഞതിങ്ങനെയാണ്. നസീർ സാറിനു കൊടുക്കുന്നതിലും ഒരു രൂപ കൂടുതൽ തരണം. നിർമാതാവ് സമ്മതിച്ചു. ഇക്കാര്യം നിർമാതാവ് നസീറിനോട് പറഞ്ഞുകാണുമെന്നും അതാണ് അദ്ദേഹത്തിന്റെ അകൽച്ചയ്ക്കു കാരണമെന്നും ഷീല കരുതി.
തെറ്റിദ്ധാരണ തീർക്കാൻ ഷീല ചെന്നു സംസാരിച്ചപ്പോൾ നസീറിനു പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ്. പൊള്ളുന്ന പനിയുണ്ട് നസീറിന്. വൈറൽ ഫീവറാണ്. തൊട്ടഭിനയിച്ചാൽ പനി പകരാൻ സാധ്യതയുണ്ട്. ഷീലയ്ക്കു പനി വന്നാൽ നസീറിനെപ്പോലെതന്നെ ഒട്ടേറെ സിനിമകളുടെ ഷൂട്ടിംഗിനെ ബാധിക്കും. നിർമാതാക്കൾക്കു നഷ്ടം വരും. അത് ഒഴിവാക്കാനാണ് തൊട്ടഭിനയിക്കുന്ന സീനുകൾ ഒഴിവാക്കാൻ നിർദേശിച്ചത്. പനിയുള്ള കാര്യം സംവിധായകനെ അറിയിച്ചാൽ അദ്ദേഹം പാക്കപ്പ് പറയും. ഷൂട്ടിംഗ് നിർത്തിവച്ചാൽ നിർമാതാവിനു നഷ്ടമുണ്ടാകും. അതൊഴിവാക്കാനാണ് കടുത്ത പനി അവഗണിച്ചും ഉറക്കമിളച്ച് രാത്രി മുഴുവൻ അഭിനയിക്കാൻ നസീർ എത്തിയത്.
ഗിന്നസ് റിക്കാർഡുകൾ
നസീർ നിർമാതാക്കളെ പിന്തുണച്ചു. നിർമാതാക്കൾ നസീറിനെയും. അങ്ങനെയാണ് അദ്ദേഹം നാലു ഗിന്നസ് റിക്കാർഡുകൾക്ക് ഉടമയായത്. എഴുന്നൂറോളം സിനിമകളിൽ നായകൻ. ഒരു നായികയോടൊപ്പം 107 സിനിമകളിൽ നായകൻ. ഒരു വർഷം ഇറങ്ങിയ 39 സിനിമകളിൽ നായകൻ. 85 നായികമാരോടൊപ്പം അഭിനയിച്ച നായകൻ എന്നീ റിക്കാർഡുകൾ.
ഈ ജനുവരി 16ന് പ്രേംനസീർ അന്തരിച്ചിട്ട് 30 വർഷമാകും. 1989 ജനുവരി 16നായിരുന്നു നസീർ എന്ന മനുഷ്യസ്നേഹി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. മറഞ്ഞിട്ടും മറയാത്ത നീലക്കുയിലിന്റെ ഗാനംപോലെയാണ് മലയാളിക്കു നസീറിന്റെ ഓർമകൾ. ഇന്നും നസീറിന്റെ ഒരു സിനിമയെങ്കിലും ഏതെങ്കിലും ഒരു ടിവി ചാനലിലൂടെ ഓരോ ദിവസവും മലയാളിക്കു മുന്നിൽ എത്തുന്നുണ്ട്. പാട്ട് ഉൾക്കൊള്ളിച്ചുള്ള പരിപാടികളിൽ ഇന്നും ആസ്വാദകർ ഗൃഹാതുരത്വത്തോടെ കേൾക്കുന്നത് പ്രണയപരവശനായ നസീറിനുവേണ്ടി ഗാനഗന്ധർവൻ പാടിയിട്ടുള്ള പാട്ടുകളാണ്. മലയാളിയുടെ മനസിലെ സൽസ്വഭാവിയായ നിത്യകാമുകനാണ് നസീർ. വെള്ളിത്തിരയിൽ യേശുദാസിന്റെ ശബ്ദത്തിനു ചുണ്ടനക്കുകയായിരുന്നു അദ്ദേഹം. കാണികൾ അതു നസീർ പാടുന്നതായി ഉൾക്കൊണ്ടു.
എം.ടി യുടെ ഓർമകൾ
മുറപ്പെണ്ണ് എന്ന തന്റെ ആദ്യ സിനിമയുടെ തിരക്കഥ രചിക്കുവാൻ എം.ടി. വാസുദേവൻ നായർ മദ്രാസിൽ (ഇന്നു ചെന്നൈ) ഹോട്ടൽ മുറിയിൽ താമസിക്കുകയാണ്. നസീറിന്റെ സുഹൃത്തും നാട്ടുകാരനുമായ ശോഭനാ പരമേശ്വരൻ നായരാണ് നിർമാതാവ്. ഒരു ദിവസം റൂംബോയ് വന്ന് എം.ടിയോട് പറഞ്ഞു: "നസീർ സാർ താഴെ കാറിലിരുപ്പുണ്ട്. അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.’ എഴുത്തുകാരന്റെ ഈഗോ ഉണർന്ന നിമിഷം. എം.ടി ചിന്തിച്ചു, അങ്ങോട്ടു പോയി കാണണോ? അപ്പോഴേക്കും നസീർ എം.ടിയുടെ റൂമിൽ എത്തി.
വന്നപാടേ പറഞ്ഞു: ""ഇപ്പോൾ തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ടല്ലോ. പുറത്തിറങ്ങി ആളുകൾ കണ്ടാൽ തിരക്കും ബഹളവും ഉണ്ടാവുമെന്നു സംശയിച്ചിട്ടാണ് അങ്ങോട്ടുവരാൻ പറഞ്ഞത്.’’
നസീറിന്റെ തുറന്ന പെരുമാറ്റംമൂലം കുറഞ്ഞ നാളുകൾകൊണ്ട് എം.ടിയും നസീറും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ഒരിക്കൽ തിരക്കഥാരചനയുമായി മദ്രാസിൽ താമസിക്കുന്പോൾ എം.ടിക്കു കടുത്ത വയറുവേദന വന്നു. ചെറുകിട ചികിത്സകളൊന്നും ഫലിച്ചില്ല. നസീർ ഇടപെട്ട് പ്രമുഖനായ ഒരു ഡോക്ടറുടെ അടുത്തുകൊണ്ടുപോയി പരിശോധിച്ചു. അടിയന്തരമായി ശസ്ത്രക്രിയയാണ് ഡോക്ടർ വിധിച്ചത്. എം.ടി മടിച്ചെങ്കിലും നസീർ മുൻകൈയെടുത്ത് പ്രശസ്തമായ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വേണ്ട ഏർപ്പാടുകൾ ചെയ്തു.
അന്നു ശസ്ത്രക്രിയയ്ക്കായി തിയറ്ററിലേക്കു കയറുന്നതുവരെ നസീർ എം.ടിയെ അനുധാവനം ചെയ്തു. ആ കരുതലും സ്നേഹവും ജീവിതത്തിൽ ഒരിക്കലും എം.ടി. മറന്നിട്ടില്ല. ഇങ്ങനെ നസീറിന്റെ സ്നേഹോഷ്മളമായ പെരുമാറ്റത്തെപ്പറ്റി വിവരിക്കുന്ന അനേകംപേരുണ്ട്. അവരിൽ പ്രശസ്തരും പ്രമുഖരും മാത്രമല്ല സാധാരണക്കാരും ധാരാളം.
ഒരു നീണ്ട കാലയളവ് മലയാളി കുടുംബങ്ങൾ ഒന്നടങ്കമായാണ് നസീറിന്റെ സിനിമകൾ കാണാൻ തിയറ്ററുകളിൽ എത്തിയിരുന്നത്. ആ സിനിമകൾക്കു പ്രത്യേകിച്ച് വ്യത്യസ്തതകൾ ഒന്നുമില്ലായിരുന്നു. നസീറിന്റെ അഭിനയത്തിനോ, ഡയലോഗ് അവതരണത്തിലോ പുതുമയില്ലായിരുന്നു. നൂറ്റിയൊന്ന് ആവർത്തിക്കുന്ന ക്ഷീരബല പോലെയായിരുന്നു. എന്നിട്ടും നസീറിനെ കാണാൻ, അദ്ദേഹം പ്രണയിക്കുന്നതു കാണാൻ, പാടുന്നതു കാണാൻ, വില്ലനെ അടിച്ചു തോല്പിക്കുന്നതു കണ്ടുരസിക്കാൻ മലയാളി പ്രേക്ഷകൻ കൂട്ടത്തോടെ എത്തി. ഫോർമുല സിനിമകളായിരുന്നു അവ. ഭാരതീയ കുടുംബസങ്കല്പവുമായി ബന്ധപ്പെട്ട യാഥാസ്ഥിതിക ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു അവയിൽ ഭൂരിപക്ഷവും.
ഫോർമുല സിനിമകൾ ജനപ്രിയ സിനിമകളുമാണ്. താരത്തെ കേന്ദ്രീകരിച്ചാണ് അത് രൂപപ്പെടുന്നത്. താരവും നടനും തമ്മിൽ വ്യത്യാസമുണ്ട്. താരം നടനുമാണ്. എന്നാൽ നടനായതുകൊണ്ടു മാത്രം ഒരാൾ താരമാകുന്നില്ല. നസീർ നടനും താരവുമായിരുന്നു. നസീറുമായി തങ്ങളെ താരതമ്യം ചെയ്യുകയാണെന്നു പ്രേക്ഷകർ. ഓരോ പ്രേക്ഷകനിലും ഓരോ താരമുണ്ടെന്നും തന്റെ ഇഷ്ടതാരത്തിൽ അയാൾ സ്വന്തം പ്രതിച്ഛായയാണ് ദർശിക്കുന്നതെന്നും ചില സാമൂഹിക ചിന്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നസീറിന്റെ സിനിമകൾ ഇന്നു കാണുന്ന ന്യൂജനറേഷൻ പ്രേക്ഷകർക്ക് അവ ഉൾക്കൊള്ളാൻ കഴിയാതെ വരുന്നതിൽ അദ്ഭുതമില്ല. പോയ കാലത്തിന്റെ സിനിമകളാണവ. പക്ഷേ, അവയെ പരിഹസിക്കേണ്ട കാര്യമില്ല. ഇന്നത്തെ സിനിമകളെ നാളത്തെ ന്യൂജനറേഷൻ പരിഹാസത്തോടെ കാണുകയില്ലെന്ന് ആർക്കും ഉറപ്പുപറയാനാകില്ല. കാലം മാറും, കഥ മാറും, മനുഷ്യരും മാറും. അതൊന്നും ആർക്കും തടുക്കാനാകില്ല.
മാണി പയസ്