1958 ല്‍ രണ്ടാമത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടന്നത് തിരുവനന്തപുരത്തായിരുന്നു. ഇനങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും മത്സരാര്‍ഥികളുടെ എണ്ണം ഉയര്‍ന്നു. ജില്ലകളില്‍ ഒന്നാമതെത്തിയത് ആതിഥേയരായ തിരുവനന്തപുരം തന്നെയായിരുന്നു. മുന്‍വര്‍ഷത്തെ ജേതാക്കളായ മലബാര്‍ ജില്ല ഇതിനകം പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു.
അന്ന് ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയത് മലയാളികളുടെ ഗാനഗന്ധർവനായിത്തീർന്ന പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍നിന്നുള്ള കെ.ജെ. യേശുദാസ്. രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളിലെ പി. ജയചന്ദ്രന്. അതിനൊപ്പം മൃദംഗത്തില്‍ ഒന്നാം സ്ഥാനവും നേടിയ ജയചന്ദ്രന് യുവജനോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ യേശുദാസിന്റെ പാട്ടിന് മൃദംഗം വായിക്കുകയും ചെയ്തു. സമ്മാനാര്‍ഹമായ ഏതാനും ഇനങ്ങള്‍ സമാപനച്ചടങ്ങില്‍ വീണ്ടും അവതരിപ്പിക്കുന്നത് അന്നത്തെ പതിവായിരുന്നു. അന്ന് മലയാള പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്ഥിക്കുമുണ്ട് ഇന്ന് വലിയൊരു വാര്‍ത്താപ്രാധാന്യം, സാക്ഷാല്‍ എ.കെ. ആന്റണി.
അന്നുതൊട്ട് ഇന്നുവരെയും കലോത്സവവേദികളില്‍നിന്ന് ഉയര്‍ന്നുവന്ന എത്രയോ താരങ്ങള്‍ കേരളത്തിന്റെ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്നിട്ടുണ്ട്. കലോത്സവവേദിയില്‍നിന്ന് നേരേ സിനിമയിലേക്കു കാലെടുത്തുവച്ചവര്‍ നിരവധി. പക്ഷേ കലോത്സവവും സിനിമയും രണ്ടും രണ്ടാണെന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ തിരിച്ചറിഞ്ഞവരാണ് അവരിലേറെയും. കാലെടുത്തുവച്ച എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങാന്‍ കഴിഞ്ഞിട്ടുള്ള മഞ്ജുവാര്യരെപ്പോലുള്ളവര് മാത്രമാണ് ഇതിന് അപവാദം. അതേസമയം സിനിമയുടെ മായികവലയത്തിലൊന്നും പെടാന്‍ നില്‍ക്കാതെ സ്കൂള്‍-കോളജ് കാലഘട്ടത്തിനുശേഷവും സംഗീതവും നൃത്തവും സാഹിത്യവുമൊക്കെ തുടര്ന്നുകൊണ്ടുപോയി അതാത് മേഖലകളില്‍ ഇപ്പോഴും തിളങ്ങിനില്ക്കുന്നവരുമുണ്ട്.
യുവജനോത്സവത്തില്‍ ഏറ്റവുമധികം വ്യക്തിഗത പോയിന്റ് നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകപ്പട്ടവും ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും നല്കാന് തുടങ്ങിയത് 1986 ല്‍ തൃശൂരില്‍ നടന്ന കലോത്സവം മുതലാണ്. അന്ന് ആദ്യത്തെ കലാപ്രതിഭയായത് കണ്ണൂരില്‍നിന്നുള്ള വിനീതും കലാതിലകമായത് കൊല്ലത്തുനിന്നുള്ള പൊന്നമ്പിളി അരവിന്ദുമാണ്. തൊട്ടുപിന്നാലെ നഖക്ഷതങ്ങള്‍ എന്ന കൗമാര പ്രണയചിത്രത്തിലൂടെ വിനീത് സിനിമയില്‍ അരങ്ങേറി. ചിത്രം വലിയ വിജയമായെങ്കിലും ഭരതനാട്യം പോലുള്ള ശാസ്ത്രീയനൃത്തരൂപങ്ങള്‍ പഠിച്ചെത്തിയ വിനീതിനോ ബംഗളൂരുവില്‍ നൃത്തവേദികളില്‍ തിളങ്ങിയിരുന്ന നായിക മോനിഷയ്ക്കോ ആ രീതിയിലുള്ള കഴിവുകള്‍ വിനിയോഗിക്കാനുള്ള കാര്യമായ അവസരമൊന്നും അതിലോ തുടര്‍ന്നുള്ള ചിത്രങ്ങളിലോ കിട്ടിയില്ല.
വിനീതിന് പിന്നീട് വന്ന പല ചിത്രങ്ങളിലും തനിക്ക് തീരെ യോജിക്കാത്ത വേഷങ്ങളില്‍ ഒതുങ്ങിനിൽക്കേണ്ടിവരികയാണ് ഉണ്ടായത്. മോനിഷയ്ക്കാണെങ്കില് ആറു വര്‍ഷത്തിനിപ്പുറം തന്റെ ഹംസഗാനമായിത്തീര്ന്ന കമലദളത്തില്‍ മാത്രമാണ് കഴിവിനൊത്ത വേഷത്തില്‍ തിളങ്ങാന്‍ സാധിച്ചത്. ഇപ്പോള്‍ സിനിമയില്‍നിന്ന് ഏറെക്കുറെ പൂര്‍ണമായും അകന്നു നൃത്തത്തില്‍ മാത്രമാണ് തന്റെ ഇടമെന്ന് കണ്ടെത്തിയ വിനീത് സ്വന്തമായി ഒരു നൃത്തവിദ്യാലയത്തിന്റെ പണിപ്പുരയിലാണ്.
കലോത്സവവേദിയില്‍നിന്ന് ഹ്രസ്വകാലത്തേക്കു മാത്രം സിനിമയിലെത്തി വീണ്ടും നൃത്തത്തിലേക്കോ കുടുംബജീവിതത്തിലേക്കോ തിരിച്ചുപോയവര്‍ വേറെയുമുണ്ട്. 1988 ല്‍ കലാപ്രതിഭയായിരുന്ന വിനീത് കുമാര്‍, 1990 ല്‍ കലാതിലകമായ ദിവ്യ ഉണ്ണി, 1991 ല്‍ തിലകമായ വിന്ദുജ മേനോന് തുടങ്ങിയവര്‍ ഉദാഹരണം. 1992 ലും 1995 ലും കലാതിലകമായ മഞ്ജുവാര്യര്‍ അവിടേയും വ്യത്യസ്തയാണ്.
2001 ല്‍ കലാതിലകപ്പട്ടം നേടിയ അമ്പിളിദേവിയും പ്രശസ്ത സിനിമാതാരമായി തീർന്ന നവ്യ നായർ എന്ന ധന്യയും തമ്മില്‍ നടന്ന വാശിയേറിയ മത്സരം ഇന്നും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇതേ കാലഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കാവ്യ മാധവനെ മറികടന്നു കലാതിലകമായിരുന്നത് ഇപ്പോള്‍ സീരിയല്‍ താരമായ അനു ജോസഫായിരുന്നുവെന്നതും കാലം കാത്തുവയ്ക്കുന്ന കൗതുകവാര്ത്തകളിലൊന്നാണ്.
പിൽക്കാലത്ത് അതാതു സമയങ്ങളില്‍ കലോത്സവവേദികളില്‍ തിളങ്ങിയ പലരേയും ഉള്‍പ്പെടുത്തി നിര്‍മിച്ച സിനിമകള്‍ അവരുടെ കരിയറിനോ മലയാള സിനിമയ്ക്കോ യാതൊരു പ്രയോജനവും ചെയ്യാതെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിസ്മൃതിയിലേക്കു മറയുകയാണ് ഉണ്ടായത്.
ആദ്യ കലാതിലകമായ പൊന്നമ്പിളി അരവിന്ദിന്റേത് മറ്റൊരു കഥയാണ്. കേരള സര്‍വകലാശാല കലോത്സവത്തില്‍ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും കഥകളിയിലുമെല്ലാം സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്ന അകാലത്തില്‍ പൊലിഞ്ഞ അമ്മ അമ്പിളിയുടെ കലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് തീരെ ചെറുപ്രായത്തില്‍ പൊന്നമ്പിളി വേദിയിലെത്തിയത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയുടെ അതേ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി കലാതിലകപ്പട്ടം സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷവും വിജയമാവര്ത്തിച്ചെങ്കിലും മത്സരങ്ങളുടെ സമ്മര്‍ദവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും മൂലം അതേവര്‍ഷം പന്ത്രണ്ടാം വയസില്‍ തന്നെ ചിലങ്കയഴിച്ചുവച്ച് പൊതുവേദികളില്‍നിന്നു പിന്മാറി. ഇപ്പോള്‍ വിവാഹിതയായി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിദേശത്താണ്.
1987 ല്‍ പൊന്നമ്പിളിക്കൊപ്പം കലാതിലകപ്പട്ടം പങ്കിട്ട സബീന നലവടത്ത് ഇപ്പോള്‍ ചിത്രകാരിയും കാസര്‍ഗോഡ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥയുമാണ്. എണ്‍പതുകളില്‍ സ്കൂള്‍ യുവജനോത്സവത്തിന്റെ നൃത്തവേദികളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ടി. ഉഷ പിന്നീട് ചെന്നൈയില്‍ നൃത്താധ്യാപികയും മോഹന്‍ലാലിന്റെ ഭാര്യാസഹോദരന്‍ സുരേഷ് ബാലാജിയുടെ ഭാര്യയുമായി. മറ്റുപലരും ഇപ്പോള്‍ തിരക്കേറിയ ഡോക്ടര്‍മാരും എന്ജിനിയര്മാരുമൊക്കെയായി.
പലരും കുടുംബത്തോടൊപ്പം വിദേശത്തു കഴിയുകയാണ്. നൃത്ത-സംഗീത ലോകത്ത് തുടര്ന്നുപോയവര് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരിലേറെയും മറ്റു ജോലികള്‍ക്കിടയില്‍ മാത്രം നൃത്തവും സംഗീതവും തുടര്ന്നുകൊണ്ടുപോകുന്നവരാണ്.
ഇടക്കാലത്ത് തിലക-പ്രതിഭ പട്ടങ്ങള്‍ നേടിയവര്‍ക്ക് പ്രഫഷണല്‍ കോളജ് പ്രവേശനത്തിന് പ്രത്യേക ക്വോട്ട ഏര്‍പ്പെടുത്തിയിരുന്നു. കലാപ്രതിഭകളും തിലകങ്ങളുമായ പലര്‍ക്കും ഡോക്ടര്‍മാരാകാന്‍ വഴിതുറന്നുകിട്ടിയത് ഇങ്ങനെയാണ്. തിലക-പ്രതിഭാ പട്ടങ്ങള്‍ ഉപേക്ഷിച്ചതോടെ അതും നിര്‍ത്തലാക്കി. എന്നിരുന്നാലും ശാസ്ത്രീയനൃത്തവും സംഗീതവുമൊക്കെ പഠിച്ചു കഴിവ് തെളിയിച്ചാല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത മെഡിക്കല്‍ പ്രഫഷണിലോ സിനിമയിലോ ജോലികിട്ടാന്‍ ഒരുകാലത്ത് എളുപ്പമായിരുന്നുവെന്നത് കാലത്തിന്റെ മറ്റൊരു കൗതുകമാണ്.
ശ്രീജിത് കൃഷ്ണന്