യുഎയിൽ നിന്നു നിരവധി പുരസ്കാരങ്ങൾ ലഭിച്ച തമർ കെ.വിയുടെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം ഒരു കുട്ടിയാണ് - ആറുവയസുകാരൻ ഐസിൻ ഹാഷ്. യുഎഇയിലെ ഏറ്റവും വിലപിടിപ്പുള്ള മോഡൽ. എന്തുകൊണ്ട് ഐസിൻ യുഎഇക്ക് പ്രിയപ്പെട്ട താരമായി എന്ന് ചോദിച്ചാൽ, കാഴ്ചയിലും ഭാവത്തിലുമെല്ലാം ഒരു അറബി കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നതാണ് ഉത്തരം. അറബ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പരസ്യതാരമാണ് ഇപ്പോൾ ഐസിൻ.
തനിമലയാളിയാണ് ഐസിനും കുടുംബവും. ജനനംകൊണ്ട് കേരളീയനാണെങ്കിലും ഇപ്പോൾ എെസിൻ അറിയപ്പെടുന്നത് സ്വദേശി ബാലനായിട്ടാണ്. യുഎഇയിലെ പ്രമുഖ കിഡ് മോഡലാണ് ഐസിൻ.
കരയുന്ന കുട്ടി
മൂന്നു വർഷം മുൻപ് പിതാവ് മൊബൈലിൽ ഷൂട്ട് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഐസിൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഐ ഫോണിനുവേണ്ടി കരയുന്ന കുട്ടി എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ വീഡിയോ വളരെപ്പെട്ടെന്ന് വൈറലായി. ഇതോടെയാണ് ഐസിന് പരസ്യങ്ങളിൽ അവസരം ലഭിച്ചു തുടങ്ങിയത്.
പക്ഷെ പ്രഫഷണലായി പരസ്യങ്ങളിൽ തിളങ്ങാൻ ഐസിനായില്ല. മികച്ച പരസ്യങ്ങളുടെ ഷൂട്ടുകൾ പൂർത്തീകരിക്കാൻ കൂടുതൽ സമയമെടുക്കും. ദീർഘനേരമുള്ള ഷൂട്ടിംഗിൽ അത്രയും സമയം ഊർജസ്വലമായി സെറ്റുകളിൽ നിൽക്കാൻ ഐസിനായില്ല. ഇതോടെ അഭിനയത്തിൽ നിന്നു താത്കാലികമായി പിന്മാറി.
കൈപ്പിടിയിലൊതുക്കിയ പ്രഫഷൻ
രണ്ടുവർഷത്തോളം നടത്തിയ കഠിന പരിശ്രമമാണ് ഐസിന് നേട്ടങ്ങളുടെ പട്ടികയിൽ ഇടംനേടിക്കൊടുത്തത്. നേരത്തെ പരസ്യങ്ങളിൽ നിന്നു പിന്മാറിയ ഐസിൻ പിതാവിന്റെ സുഹൃത്തുക്കൾ നടത്തിയ പല ഫോട്ടോഷൂട്ടുകളിലും മോഡലായി വന്ന് പ്രഫഷണലിസം കൈവരിച്ചു.
ഇപ്പോൾ പുലർച്ചെ നാലിന് ഷൂട്ടിങ് സെറ്റിലെത്തി പന്ത്രണ്ട് മണിക്കൂറിലേറെ സമയം സെറ്റിൽ ഊർജസ്വലതയോടെ നിൽക്കാൻ സാധിക്കുന്നുണ്ട്. സെറ്റിൽ കളിചിരികളുമായി ഒാടിനടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
യുഎഇയുടെ മുഖം
ഡിസംബർ രണ്ട്- യുഎഇയുടെ ദേശീയ ദിനത്തിൽ പത്രങ്ങളുടെ മുഖ്യ ആകർഷണം യുഎഇയുടെ പതാകയുമായി പുഞ്ചിരിയോടെ നടന്നുവരുന്ന അറബ് ബാലനായിരുന്നു. ഐസിൻ ഹാഷിന്റെ പരസ്യ മേഖലയിലേക്കുള്ള തിരിച്ചുവരവിലെ സുവർണ നിമിഷം. വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് നിൽക്കുന്ന ഐസിനെ കാണുന്പോൾ അതൊരു അറബി കുട്ടി അല്ല എന്ന് ആരും പറയില്ല. ഐസിൻ സർക്കാർ പരസ്യത്തിൽ അഭിനയിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കുടുംബം ഒന്നടങ്കം പറയുന്നു.
ഇന്ന് നിരവധി പരസ്യ ചിത്രങ്ങളിലെ കേന്ദ്രമാണ് ഐസിൻ. വാർണർ ബ്രദേഴ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, സെന്റർ പോയിന്റ്, ജഗ്വാർ വേൾഡ്, നിസാൻ പെട്രോൾ, ടോട്ടൽ, ഡു ടെലികോം, പീഡിയ ഷുവർ, റെഡ് ടാഗ്, ഹോം സെന്റ്ർ, മാൾ ഒാഫ് സൗദി, ആർപിഎം ഗ്രൂപ്പ് തുടങ്ങിയ വന്പൻ ബ്രാൻഡുകളുടെ നിരവധി പരസ്യത്തിൽ ഐസിൻ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ദുബായ് ടൂറിസത്തിന്റെ ഒൗദ്യോഗിക പരസ്യത്തിലും സൗദി ഉൗർജ മന്ത്രാലയത്തിന്റെ പരസ്യത്തിലും ഇതിനകം അഭിനയിച്ചു. ചെയ്ത പരസ്യങ്ങളിൽ ഭൂരിഭാഗവും എമിറാത്തി റോളിലായിരുന്നു .
വൈറലായ അഭിമുഖം
ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസ താരമായ സ്റ്റീവൻ ജറാഡുമായും ലിവർപൂളിന്റെ പഴയകാല താരം ഗാരി മക്കാലിസ്റ്ററുമായും ഐസിൻ നടത്തിയ അഭിമുഖം അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ലിവർപൂളിന്റെ മുഖ്യ സ്പോൺസറായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിനു വേണ്ടിയായിരുന്നു ഇന്റർവ്യൂ . ലിവർപൂൾ എഫ്സി വേൾഡിന്റെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ഐസിൻ ഇൻറർവ്യൂ ചെയ്തത്.
വിവിധ രാജ്യക്കാരായ അന്പതോളം കുട്ടികളിൽ നിന്നാണ് ഐസിനെ അഭിമുഖം നടത്താൻ തെരഞ്ഞെടുത്തത്. അഹമ്മദ് എന്ന പേരിലാണ് ഇസിൻ ലിവർപൂൾ ഇതിഹാസങ്ങളെ അഭിമുഖം ചെയ്തത്. ലിവർപൂളിന്റെ ഔദ്യോഗിക പേജിൽ വീഡിയോ തരംഗമായിരുന്നു. ഐസിന്റെ ഇഷ്ടതാരമാണ് സ്റ്റീവൻ ജെറാഡ്. ജെറാഡിനെ പോലെ ഒരു ഫുട്ബോൾ താരമാവുകയാണ് ഐസിന്റെ ആഗ്രഹം.
പൂമരം പാടി നെഞ്ചിലേക്ക്
കാളിദാസ് ജയറാമിനെ പോലെ ഗിത്താറും കൈയിൽ പിടിച്ച് പൂമരം പാട്ടുപാടിയ കുഞ്ഞ് ഐസിന്റെ വീഡിയോ വൈറലായിരുന്നു. സ്വന്തം ദേഹത്തേക്കാൾ വലിപ്പമുള്ള ഗിത്താറുകൊണ്ട് ഐസിൻ പരമാവധി ശ്രമമാണു നടത്തിയത്. പാട്ടിന്റെ കുറച്ചു വരികളേ പാടുന്നുള്ളൂവെങ്കിലും തൊപ്പിയൊക്കെ അണിഞ്ഞ് ഗിത്താറുമായി താളത്തിലുള്ള പാട്ട് രസകരമായിരുന്നു. നാലു വയസുള്ളപ്പോഴായിരുന്നു എെസിന്റെ ഈ പ്രകടനം.
പ്രളയത്തിൽ കൈത്താങ്ങ്
മഹാപ്രളയത്തിന്റെ ദുരിതമനുഭവിച്ച കേരളത്തിനായി തന്നെക്കൊണ്ടാവുന്ന സഹായവുമായി ഐസിനും രംഗത്തുണ്ടായിരുന്നു. പ്രളയം കേരളത്തിൽ നാശം വിതച്ചപ്പോൾ യുഎഇയിലായിരുന്നു കുട്ടി ഐസിൻ. മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും സ്വരുക്കൂട്ടിയ സന്പാദ്യത്തിൽ നിന്ന് വസ്ത്രങ്ങളും മറ്റും വാങ്ങി കേരളത്തിലേക്ക് അയയ്ക്കാനും ഐസിൻ മുന്പിലുണ്ടായിരുന്നു. എെസിന്റെ സൽപ്രവൃത്തിക്ക് മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.
ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ ഹാഷ് ജാവേദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി നസീഹയുടെയും മകനാണ് എെസിൻ. ഹാഷിന്റെ അച്ഛൻ ഇരുപതു വർഷത്തോളം സൗദിയിലായിരുന്നു. ഇപ്പോൾ കൊച്ചുമകൻ സൗദിയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്പോൾ കുടുംബമൊന്നാകെ സന്തോഷത്തിലാണ്. അച്ഛനും അമ്മയും തന്നെയാണ് ഐസിന്റെ ഏറ്റവും വലിയ പ്രോൽസാഹനവും പിന്തുണയും. ആറുമാസം പ്രായമുള്ള സഹോദരി ഹവാസിനുമായി കളിക്കുകയാണ് ഒഴിവുസമയങ്ങളിലെ ഐസിന്റെ പ്രധാന വിനോദം.
മലയാള സിനിമ ലക്ഷ്യം
അജ്മനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ കെജി2 വിദ്യാർഥിയായ ഐസിൻ ഹാഷ്. ക്ലാസിലെത്തിയാൽ കൂട്ടുകാരി അമ്മുവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആദ്യ പണി. പിന്നീടെയുള്ളു പഠിത്തം. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റുകളായ ഷട്ടർ സ്റ്റോക്കിനും ഐസ്റ്റോക്കിനും വേണ്ടി ഇറ്റാലിയൻ ഫോട്ടോഗ്രാഫർ കഴിഞ്ഞ വർഷത്തെ മിഡിൽ ഈസ്റ്റ് കിഡ് മോഡലായി തെരഞ്ഞെടുത്തത് ഐസിനെയാണ്.
സിനിമയിൽ ഒരു കൈ - അതാണ് ഐസിന്റെ ആഗ്രഹം. ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയായ മലയാള സിനിമയിൽനിന്നും നല്ലൊരവസരം ലഭിക്കാൻ കാത്തിരിക്കുകയാണ് ഐസിൻ. പരസ്യലോകത്തെ മുഖമായി ഐസിൻ മാറുന്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്.
സോനു തോമസ്