ഒരു വശത്ത് കടൽ, മറുവശത്ത് പശ്ചിമഘട്ടം. ത്രിവേണി സംഗമമായ കന്യാകുമാരിക്കടുത്ത് സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി കാത്തുകിടക്കുന്നു തിരുവിതാംകൂറിന്റെ ചരിത്രസ്മാരകം. കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബേക്കൽ പോലൊരു കോട്ട ഇന്ത്യയുടെ തെക്കേ അറ്റത്തുമുണ്ട്. അതാണ് വട്ടക്കോട്ട. വട്ടക്കോട്ടയിൽ നിന്ന് നോക്കുന്പോൾ കടലിന്റെ ഒരു ഭാഗം അറബിക്കടലും മറുഭാഗം ബംഗാൾ ഉൾക്കടലും. ഇരു കടലുകളുടെ വ്യത്യാസം ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാനും സാധിക്കുന്ന അപൂർവ്വത. അറബിക്കടൽ ശാന്തമായി കിടക്കുന്പോൾ പവിഴപ്പുറ്റുകൾ നിറഞ്ഞ ബംഗാൾ ഉൾക്കടലിന് രൗദ്രഭാവം. കടലും മലയും, വീശിയടിക്കുന്ന കാറ്റുമൊക്കെ ചേർന്ന് അപൂർവ്വ അനുഭൂതി . തീർച്ചയാണ് ഈ കോട്ട സഞ്ചാരികൾക്ക് നൽകുന്നത് മനോഹരമായ ദൃശ്യചാരുത തന്നെ.
തമിഴ്നാട്ടിലെ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടലോര കോട്ടയാണ് വട്ടക്കോട്ട. 18 ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പണികഴിപ്പിച്ചതാണ് വട്ടക്കോട്ട. 1741 ൽ മാർത്താണ്ഡവർമയാണ് ഇന്നു കാണുന്ന നിലയിൽ കോട്ട പണിതത്. തിരുവിതാംകൂറിലെ വേണാട് രാജാക്കന്മാർ പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ കോട്ട. പിന്നീട് ഡച്ച് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ മുൻ നാവിക സേനാ നായകനും പിന്നീട് തിരുവിതാംകൂർ പടത്തലവനുമായിരുന്ന ക്യാപ്റ്റൻ ഡിലനോയിയുടെ മേൽനോട്ടത്തിൽ കോട്ട പരിഷ്ക്കരിച്ചു. കുളച്ചൽ യുദ്ധകാലത്ത് ഡച്ച് നാവികനായിരുന്ന ഡിലനോയി യുദ്ധ പരാജയത്തിന് ശേഷം മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ വിശ്വാസം നേടിയെടുത്ത് തിരുവിതാംകൂറിന്റെ പടത്തലവനാകുകയും കോട്ടയുടെ അമരക്കാരനാകുകയും ചെയ്തു.
പേരു പോലെ തന്നെ വട്ടത്തിലുള്ള ഈ കോട്ട പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. തിരുവതാംകൂറിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പടുത്തുയർത്തിയ ഈ കോട്ട പൂർണ്ണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കോട്ടയിൽ നിന്ന് നോക്കിയാൽകാണുന്ന കരിമണൽ കടലോരവും ഇവിടത്തെ പ്രത്യേകതയാണ്. ഇതിന് ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളും എപ്പോഴും വീശിയടിക്കുന്ന കടൽക്കാറ്റുമെല്ലാം വട്ടക്കോട്ടയുടെ മാറ്റ് കൂട്ടുന്നു.
ഇരുപത്തിയഞ്ച് അടി ഉയരവും ഇരുപത്തിയൊന്പത് അടി കനവും ഉള്ളതാണ് ഇതിന്റെ മുൻഭാഗം. ഇവിടെ നിന്ന് പത്മനാഭപുരം കൊട്ടാരത്തിലേക്ക് നാല് അടി വീതിയുള്ള ഒരു തുരങ്കമുണ്ടായിരുന്നുവെന്നും ഇത് പിന്നീട് അടഞ്ഞു പോയി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
കടലിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് കോട്ട. ഏകദേശം എട്ട് മീറ്ററോളം ഉയരത്തിലാണ് ഇതിന്റെ മതിൽ. അന്നത്തെ കന്യാകുമാരി തുറമുഖം സംരക്ഷിക്കാനുള്ള സേനയുടെ താവളമായിരുന്നു ഈ കോട്ട. ആയുധങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം, സേനാംഗങ്ങൾക്കുവേണ്ടി നിർമിച്ച കുളം, നിരീക്ഷണ ടവർ, പീരങ്കി ആക്രമണത്തിനായുള്ള സജ്ജീകരണങ്ങൾ എന്നിവയെല്ലാം കോട്ടയ്ക്കുള്ളിൽ കാണാം. ഗ്രാനൈറ്റ് ബ്ലോക്കുകളാൽ നിർമ്മിക്കപ്പെട്ട കോട്ടയുടെ ഒരു ഭാഗം കടലിലേക്ക് നീണ്ടു നിൽക്കുന്നു. മുൻവശത്തെ ഭിത്തിക്ക് 29 അടി നീളവും പിൻഭാഗത്തേതിന് ആറടി വീതിയുമുണ്ട്. ഓരോ മൂലയുടെയും വീതി 18 അടി വീതവുമാണ്. പുനച്ചൽ വലിയ യജമാനന്റെ മേൽനോട്ടത്തിൽ പണി പൂർത്തിയാക്കപ്പെട്ട വട്ടക്കോട്ട ആരിലും വിസ്മയമുണർത്തും.കൽപ്പടവുകൾ പിന്നിട്ട് കോട്ടയ്ക്കു മുകളിൽ നിന്ന് നോക്കിയാൽ ഇരുവശങ്ങളിലായുള്ള സമുദ്രസംഗമം സന്ദർശകരെ നന്നേ ആകർഷിക്കും. ശത്രുക്കളെ നേരിടുന്നതിനുള്ള ആയുധ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി നിർമ്മിച്ച ഒരു ആയുധപ്പുര ഈ കോട്ടയുടെ മദ്ധ്യഭാഗത്തായി കാണാം.
തിരുവനന്തപുരത്തു നിന്നും ഏകദേശം 92 കി.മി. അകലെയാണ് വട്ടക്കോട്ട. വളരെ നന്നായി പരിപാലിക്കപ്പെടുന്ന ഈ കോട്ട, തിരുവനന്തപുരത്തു നിന്ന് ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് കുടുംബത്തോടൊപ്പം പോകാൻ പറ്റിയ ഒരു സ്ഥലമാണ്. കടൽത്തീരത്തിന്റെയും സമുദ്രത്തിന്റെയും മികച്ച കാഴ്ചകളും ഉപ്പുരസമുള്ള കാറ്റും നല്ല പുൽത്തകിടിയും ഒരു ചെറിയ കുളവുമൊക്കെ ആസ്വാദ്യകരമായ അനുഭവം നൽകുന്നു. പ്രവേശനഫീസില്ല . എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കോട്ടയിൽ പ്രവേശിക്കാം. നല്ല വെയിലായതിനാൽ കുടയോ തൊപ്പിയോ കരുതുന്നത് നല്ലതാണ്. സമീപത്തായി ഹോട്ടലോ ലഘുഭക്ഷണശാലയോ ഇല്ലാത്തതിനാൽ ഭക്ഷണവും വെള്ളവും കൊണ്ടു പോകുക.
മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.കന്യാകുമാരി പട്ടണത്തിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വട്ടക്കോട്ട ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത കേന്ദ്രമാണ്.
തിരുവനന്തപുരത്തു നിന്ന് റോഡ് മാർഗം ഇവിടെ എത്തിച്ചേരാവുന്നതാണ്. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ കന്യാകുമാരിയും വിമാനത്താവളം തിരുവനന്തപുരവും മധുരൈയുമാണ്. മഹാവിഷ്ണുവിന്റെ അംശാവതാരമായ ദത്താത്രേയന്റെ പ്രതിഷ്ഠയുള്ള ദത്തക്ഷേത്രം വട്ടക്കോട്ടയ്ക്കടുത്തുണ്ട് .
അനന്തമായി നീണ്ടുപരന്നുകിടക്കുന്ന കടലിൽ നിന്നും വന്ന വൻ ശക്തികളെ വെറും കാലാൾപട കൊണ്ട് അടിച്ചമർത്തി ഒരു സാമ്രാജ്യശക്തിയെ പിഴുതെറിഞ്ഞ ,മറക്കാത്ത സ്മരണകൾ അയവിറക്കുന്ന കടൽത്തീരത്ത് തലഉയർത്തി നിൽക്കുന്ന കോട്ടയ്ക്ക് പറയാൻ ചരിത്രസത്യങ്ങൾ ഒട്ടേറെയുണ്ട്.