റെജി ജോസഫ്
ഭൂഗർഭ ജലനിരപ്പിന്റെ കാര്യത്തിൽ അതീവ ഗുരുതരാവസ്ഥയിലുള്ള 320 ജില്ലകളിൽപ്പെടും കാസർഗോഡും പാലക്കാടും. ജല മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകൾ ഭൂഗർഭ ജലം കുറയുന്നതിൽ അതീവ ഗുരുതര പട്ടികയിലാണ്. 10 വർഷത്തിനിടെ ആറടിയോളമാണ് ജല നിരപ്പ് താഴ്ന്നത്. റിപ്പോർട്ട് പ്രകാരം കാസർഗോഡ് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ൽ അത് 90.52 ശതമാനമായിരുന്നു. സംസ്ഥാനത്ത് കുഴൽക്കിണറുകളുടെ എണ്ണത്തിൽ ഒന്നാമത് കാസർഗോഡാണ് . പത്തുവർഷം മുന്പു തന്നെ കാസർഗോട്ട് ശരാശരി 150 കുഴൽക്കിണറുകൾ ഓരോ വർഷവും വറ്റുന്നുണ്ടായിരുന്നു.
കാസർഗോഡ്, കോഴിക്കോട്, ചിറ്റൂർ , കൊടുങ്ങല്ലൂർ, അതിയന്നൂർ എന്നീ ബ്ലോക്കുകളെയായിരുന്നു 2005ൽ അധിക ഉപയോഗ മേഖലകളായി നിർണ്ണയിച്ചിരുന്നത്. മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ സാഹചര്യത്തിലാണ്. മഞ്ചേശ്വരം 83.96 ശതമാനം, കാറഡുക്ക 82.03 ശതമാനം, കാഞ്ഞങ്ങാട് 77.67 ശതമാനം എന്നിങ്ങനെയാണ് ബ്ലോക്കുകളിലെ ഭൂഗർഭ ജലവിനിയോഗം. ശരാശരി ഭൂഗർഭ ജല ഉപഭോഗം 51.27 ശതമാനമായിരിക്കെ കാസർഗോട്ട് ഇത് 79.64 ശതമാനമാണ്.
സംസ്ഥാനത്തെ 55 ശതമാനം ഗ്രാമവാസികളും 50 ശതമാനം നഗരവാസികളും കുടിവെള്ളത്തിന് ഭൂഗർഭ ജലത്തെയാണ് ആശ്രയിക്കുന്നത്. നിരീക്ഷണമനുസരിച്ച് തൃശൂർ ജില്ലയിലെ വരവൂർ, ആർത്താറ്റ്, എളനാട്, വടക്കേത്തറ എന്നിവിടങ്ങളിൽ അഞ്ചര മീറ്ററിലേറെ ഭൂഗർഭജലം താഴ്ന്നിരിക്കുന്നു. ജില്ലയിൽ 80 ശതമാനം കിണറുകളിലും ഭൂഗർഭജലം കുറഞ്ഞു. നിരീക്ഷണത്തിലുള്ള 78 ശതമാനം കുഴൽക്കിണറുകളിലും 54 ശതമാനം സാധാരണ കിണറുകളിലും ജലം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കൊല്ലം, കോട്ടയം, വയനാട്, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ ക്രമത്തിലാണ് ഭൂഗർഭജല പ്രതിസന്ധി ഉയർന്നു കാണുന്നത്. കടുത്തചൂടും വേനൽമഴയിലെ കുറവും കാലാവസ്ഥാ വ്യതിയാനവും ഭൂഗർഭ ജലക്കുറവിന് കാരണമാകുന്നുണ്ട്. മണ്ണെടുപ്പും തണ്ണീർത്തടങ്ങളുടെ കുറവും മറ്റ് കാരണങ്ങളായി. .
2016ൽ വയനാട്ടിലെ മാനന്തവാടിയിലും അഞ്ചുകുന്നിലും കാസർഗോട്ടെ കൊളത്തുരിലും ഭൂഗർഭജലം മൂന്നു മീറ്റർ വരെ താഴ്ന്നു. 2017ലും ഇത് മൂന്നു മീറ്ററായി തുടർന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഭൂജലവകുപ്പ് നടത്തിയ പഠനത്തിൽ നാലുമീറ്റർവരെ താഴ്ന്നതായി കണ്ടെത്തി. കുഴൽക്കിണറുകൾ പെരുകുന്ന എവിടെയും ഉപരിതല ജലം കൂടുതൽ ആഴങ്ങളിലേക്ക് പോകുക സ്വാഭാവികം. കാസർഗോട്ടും പാലക്കാടുമാണ് ജലനിരപ്പ് ഏറ്റവും കൂടുതൽ താഴ്ന്നത്.
എവിടെ കാവും കുളവും?
2001ൽ വാർഷിക ജല ആവശ്യകത 26,000 ദശലക്ഷം ഘനമീറ്ററായിരുന്നെങ്കിൽ 2031ൽ ഇത് 44,000 ദശലക്ഷം ഘനമീറ്ററായി വർധിക്കുമെന്നാണ് ദേശീയ സാന്പത്തിക ഗവേഷണ കൗണ്സിലിന്റെ വിലയിരുത്തൽ. ഇക്കാലയളവിൽ ജല ഉപയോഗം 64 ശതമാനം വർധിക്കുമെന്നിരിക്കെയാണ് ലഭ്യത കുറയുന്നത്. കായലുകളുടെ ആഴം കുറഞ്ഞതും കാവും കുളവും വിസ്മൃതിയിലായതും പ്രധാന കാരണങ്ങൾ. തണ്ണീർത്തടങ്ങളും പാടങ്ങളും സംരക്ഷിക്കുക, കുഴൽക്കിണറുകൾ നിയന്ത്രിക്കുക, മഴക്കുഴികൾ നിർമിച്ചും തടയണകൾ തീർത്തും വെള്ളം തടയുക, വനവത്കരണം ഉൗർജിതമാക്കുക എന്നിവയാണ് പരിഹാരമാർഗങ്ങൾ. ലോകജനതയിൽ 18 ശതമാനം ജീവിക്കുന്ന ഇന്ത്യയിൽ ലോകത്തിലെ നാല് ശതമാനം ജലവിഭവം മാത്രമാണുള്ളത്. 1947ൽ ഇന്ത്യയിലെ ആളോഹരി വാർഷിക ജലലഭ്യത 6042 ക്യുബിക് മീറ്ററായിരുന്നത് 2001 ൽ അത് 1816 ആയി. 2011ൽ 1545 ആയി ചുരുങ്ങി. 2025 ൽ ഇത് 1340 ലേക്കു ചുരുങ്ങും.
പുഴയും തീരവും വരണ്ടു
മുൻപൊക്കെ കരക്കിണറുകൾ വറ്റുന്പോൾ പുഴയോരങ്ങൾ നിറയെ ഓലികളും കുളങ്ങളും കുത്തി വെള്ളം ശേഖരിക്കുക പതിവായിരുന്നു. നിറഞ്ഞൊഴുകുന്ന ഓലികളിൽ നിന്ന് കണ്ണീർപോലെ തെളിഞ്ഞ വെള്ളം മുക്കിയെടുക്കും. വേനൽ കഠിനമാകുന്പോൾ വെള്ളം ചിരട്ടയിൽ കോരിയെടുക്കും. ഇക്കാലത്ത് പുഴയോരങ്ങളിൽ കുളം കുത്തിയാലും വെള്ളമില്ല. വേഗത്തിൽ കുളങ്ങളും ഓലികളും വറ്റുകയാണ്. നദികളുടെ അടിത്തട്ട് തകർന്നതോടെ ഭൂഗർഭജലം ക്രമാതീതമായി താഴ്ന്നതാണ് കാരണം. മണൽത്തിട്ടകൾ നഷ്ടമായിരിക്കെ പെയ്ത്തുവെള്ളം കടലിലേക്കു കുത്തിയൊഴുകുന്നു.
മലകൾ ഇടിച്ചു മണ്ണെടുക്കുന്പോൾ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഒന്നടങ്കമാണ് താറുമാറാകുന്നത്. മരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പ്രദേശം നശിപ്പിക്കപ്പെടുന്നതോടെ വെള്ളം മണ്ണിൽ താഴാതെ ഒഴുകി മാറുന്നു. കായൽ ജലസന്പത്ത് നിലനിർത്തുന്ന ഘടകമാണ്. ഏഴുമീറ്റർ വരെ ആഴമുണ്ടായിരുന്ന കായൽപ്രദേശങ്ങൾക്ക് ഇക്കാലത്ത് മൂന്നു മീറ്ററിലും താഴെയാണ് താഴ്ച. നദികളിൽനിന്നൊഴുകി വരുന്ന എക്കലും മണ്ണും സമീപപ്രദേശങ്ങളിലെ മാലിന്യവും നിറഞ്ഞ് നീർത്തടങ്ങൾ നികന്നുനശിക്കുകയും ചെയ്യുന്നു.
2010ലെ കണക്കനുസരിച്ച് കേരളത്തിൽ 4354 തണ്ണീർത്തടങ്ങളുണ്ട്. 60 ശതമാനവും 2.25 ഹെക്ടറിനു താഴെ മാത്രം വിസ്തീർണമുള്ള ചെറുകിട വിഭാഗത്തിൽപ്പെടുന്നു. തൃശൂർ, മലപ്പുറം ജില്ലകളിലെ 54,600 ഹെക്ടർ കോൾനിലങ്ങളും ചെറുതായി വരുന്നു. 1981ൽ 25,113 ഹെക്ടറിൽ നെൽകൃഷിയുണ്ടായിരുന്നത് 2013ൽ 17,968 ഹെക്ടറായി. തണ്ണീർത്തടം എന്നനിലയിൽ തുടരുന്നത് നെൽകൃഷി ചെയ്യുന്ന 17,968 ഹെക്ടറും മറ്റു പ്രദേശങ്ങളും ഉൾപ്പെടെ 22,138 ഹെക്ടർ മാത്രം. 1981ൽ ഇത് 27,703 ഹെക്ടറായി. അതായത് അഞ്ചിലൊന്നു ഭാഗം നഷ്ടമായിരിക്കുന്നു.
(തുടരും)
വരളുന്ന കാസർഗോഡും പാലക്കാടും
03:30 PM Nov 18, 2019 | Deepika.com