എറണാകുളം ഞാറയ്ക്കൽ സ്വദേശിയായ കുര്യൻ ചേട്ടൻ നാട്ടുകാർക്കൊക്കെ പ്രിയങ്കരനായിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച് മുഖം നിറയെ പുഞ്ചിരിയുമായി സൈക്കിളിൽ ഗ്രാമത്തിന്റെ കോണിലൂടെ സഞ്ചരിച്ചിരുന്ന മനുഷ്യൻ. പ്രസവിച്ചയുടൻ മക്കളെ തെരുവിലെറിഞ്ഞു കടന്നുകളയുന്ന അവിവാഹിതകളായ അമ്മമാർ കുര്യൻ ചേട്ടനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നു. അവരുടെ ചോരക്കുഞ്ഞുങ്ങളെ പാലും സ്നേഹവും നൽകി വളർത്തി വലുതാക്കിയത് സർവോദയം കുര്യൻ എന്ന ഏകാംഗ പ്രസ്ഥാനമായിരുന്നു.
ആയിരത്തിലേറെ കുഞ്ഞുങ്ങൾ ആ വയോധികന്റെ കൈകളിൽ കിടന്ന് വളർന്നിട്ടുണ്ട്. എലിയും പുഴുവും തിന്ന് ഓടകളിൽ കിടന്ന് ചീഞ്ഞുനാറേണ്ടിയിരുന്ന അവരിൽ പലരും എൻജിനിയർമാരും ഡോക്ടർമാരുമൊക്കെ ആയിട്ടുണ്ട്. രാവിലെ സൈക്കിളിൽ ഗ്രാമവീഥിയിലൂടെ ഊരുചുറ്റിയിരുന്ന കുര്യൻ ചേട്ടന്റെ മടക്കയാത്രയിൽ കൈയിൽ ഒരു പൊതിക്കെട്ട് കാണും. ചോരക്കുടംപോലൊരു പിഞ്ചുകുഞ്ഞ്. കുര്യൻ ചേട്ടന്റെ സഹധർമിണിയും മക്കളും പേരക്കിടാങ്ങളും അനാഥശിശുക്കളെ പരിപാലിക്കുന്നതിൽ സഹായിക്കും.
മാതാപിതാക്കളിൽ നിന്നു കിട്ടാത്ത സ്നേഹവാത്സല്യങ്ങൾ കുര്യൻചേട്ടനും കുടുംബവും കുഞ്ഞുങ്ങൾക്കു നൽകും. യേശുക്രിസ്തുവും മദർ തെരേസയും ബാബാ ആംതെയും ഫാ. ഡാമിയനുമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങൾ. മനുഷ്യസ്നേഹികൾ അയച്ചുകൊടുക്കുന്ന ഓരോ പൈസയും അദ്ദേഹം ആവശ്യക്കാരിലേക്ക് ഒഴുക്കി. സത്യസന്ധതയും വിശ്വസ്തതയും വിനയവും മനുഷ്യസ്നേഹവുമായിരുന്നു ആ മനുഷ്യന്റെ മുഖമുദ്രയെന്ന് ഞാറയ്ക്കൽ ഗ്രാമക്കാർ ഒന്നടങ്കം പറയുന്നു.
ഞാറയ്ക്കൽ കവലയിൽ അദ്ദേഹം നടത്തിവന്ന ഇംഗ്ലീഷ് മരുന്നുകട പാവപ്പെട്ട രോഗികളുടെ അഭയസ്ഥാനമായിരുന്നു. കുര്യൻചേട്ടന്റെ സ്നേഹമസൃണമായ ഒരു വാക്ക് മതി, എന്തിന്, വാത്സല്യം കിനിയുന്ന ഒരു കടാക്ഷം മതി രോഗം സൗഖ്യമാകാനെന്ന് നാട്ടുകാർ വിശ്വസിച്ചു. കടലോര നിവാസികൾക്ക് അദ്ദേഹം കാണപ്പെട്ട ദൈവമായിരുന്നു. കടൽ ക്ഷോഭിക്കുന്പോൾ, മുക്കുവക്കുടിലുകളിൽ തീ പുകയാതാകുന്പോൾ കുര്യൻചേട്ടൻ അവിടെ പാഞ്ഞെത്തുമായിരുന്നു. മനുഷ്യസ്നേഹികളെ സംഘടിപ്പിച്ച് ആ പാവങ്ങളുടെ വിശപ്പ് മാറ്റാനുള്ള പദ്ധതിക്ക് നേതൃത്വം നൽകും.
അനാഥക്കുഞ്ഞുങ്ങളെ വളർത്തുക മാത്രമല്ല മക്കളില്ലാത്ത അർഹരായ ദന്പതികൾക്ക് അവരെ നൽകുന്ന ജോലിയും അദ്ദേഹം നിർവഹിച്ചിരുന്നു. അവരിൽ പലരും ഉന്നതനിലയിൽ എത്തിയശേഷം ആദ്യം ലഭിക്കുന്ന ശന്പളം കുര്യൻചേട്ടന് അയച്ചുകൊടുക്കും. അത് കൈപ്പറ്റുന്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവചനീയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം അനാഥരായ മറ്റു കുഞ്ഞുങ്ങൾക്കായി വിനിയോഗിക്കും. സമൂഹം തന്നെ എങ്ങനെ കാണുന്നുവെന്നോ വിലയിരുത്തുന്നുവെന്നോ അദ്ദേഹം ചിന്തിച്ചിരുന്നില്ല.
സമൂഹത്തിൽ പ്രശ്നമുണ്ടായാൽ അവിടെ ആദ്യം ഓടിയെത്തിയിരുന്നത് കുര്യൻചേട്ടനായിരുന്നു. വൈപ്പിൻ വിഷമദ്യദുരന്തം ഇന്നും നമ്മിൽ നടുക്കുന്ന ഓർമകൾ ഉണർത്തുന്നില്ലേ? ആ സംഭവം നടക്കുന്പോൾ അവിടെ ആദ്യം ഓടിയെത്തി ഒരു വാടകജീപ്പിൽ മൈക്ക് അനൗൺസ്മെന്റ് നടത്തിയത് അദ്ദേഹമായിരുന്നു. മദ്യം കഴിച്ചവർ വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു അഭ്യർഥന. ആന്ധ്രയിൽ ജലപ്രളയമുണ്ടായാൽ, ബിഹാറിൽ പട്ടിണി വന്നാൽ കുര്യൻ ചേട്ടന്റെ മനസും ശരീരവും അവിടെ പാഞ്ഞെത്തിയിരുന്നു.
1952 മുതലാണ് സാമൂഹ്യക്ഷേമ രംഗത്ത് ഏകനായി പ്രയാണം ചെയ്യാൻ സർവോദയം കുര്യൻ തുടങ്ങിയത്. ആതുരശുശ്രൂഷാ രംഗത്തും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിട്ടുള്ള അദ്ദേഹം ഞാറയ്ക്കൽ ആശുപത്രിയിൽ ഒരു ക്ഷയരോഗ വാർഡും പ്രസവവാർഡും പണിയിച്ചുകൊടുത്തു. ബംഗ്ലാദേശ്, ആന്ധ്ര, ബിഹാർ, ആസാം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ കുര്യൻ ചേട്ടൻ അവിടെ പാഞ്ഞെത്തി സന്നദ്ധവേല ചെയ്യാൻ തയാറായി.
മദർ തെരേസയോടൊപ്പവും പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സുഖമായി താമസിച്ച് മൃഷ്ടാന്നഭോജനവും സുഖസൗകര്യങ്ങളും ആസ്വദിച്ച് എയർകണ്ടീഷൻഡ് വാഹനങ്ങളിൽ സഞ്ചരിച്ച് സാമൂഹ്യക്ഷേമ പ്രവൃത്തികളും ജീവകാരുണ്യവും നടത്തുന്നവർക്കൊന്നും മദർ തെരേസയുടെ അടുത്ത് നിൽക്കാനുള്ള അർഹത ലഭിക്കില്ലെന്ന് കുര്യൻചേട്ടൻ പറയുമായിരുന്നു. 1920 ജനുവരി 11-നു ജനിച്ച അദ്ദേഹം 1999 ജൂലൈ 15ന് അന്തരിച്ചു.
ജോർജ് മാത്യു പുതുപ്പള്ളി
ഒരു മനുഷ്യസ്നേഹിയുടെ ഓർമയ്ക്കായ്
03:36 AM Jan 06, 2019 | Deepika.com