പതിനേഴാം നൂറ്റാണ്ടിൽ പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ജീവിച്ചിരുന്ന സന്പന്നനായ ഒരു യഹൂദനായിരുന്നു ഇസ്രയേൽ ഗോയി. അറുപിശുക്കനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതിനു കാരണവുമുണ്ടായിരുന്നു. ഭിക്ഷയാചിച്ച് എത്തുന്നവരെ അദ്ദേഹം ഗെയിറ്റിനു പുറത്തുനിർത്തിയല്ലാതെ അവർക്ക് ഒന്നും കൊടുക്കുവാൻ തയാറായിരുന്നില്ല. അതുപോലെ, സമൂഹത്തിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു സംഭാവന ചോദിച്ച് എത്തിയിരുന്നവരെയും അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
ഗോയിക്ക് അടുത്ത ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തനിയെ ചെയ്തു ലളിതമായ രീതിയിൽ ജീവിതം നയിച്ചു. അദ്ദേഹം ആരെയും സഹായിക്കാത്തതിനെക്കുറിച്ചു യഹൂദസമൂഹത്തിൽ വലിയ അതൃപ്തിയായിരുന്നു. അദ്ദേഹം യഹൂദരുടെ സൽപ്പേരിനു കളങ്കം ചാർത്തുന്നു എന്നായിരുന്നു അവരുടെ ആരോപണം.
വർഷങ്ങൾ അങ്ങനെ കടന്നുപോയി. ഗോയി അവശനും ക്ഷീണിതനുമായി. ഒരു ദിവസം ക്രാക്കോയിലെ ബറിയൽ സൊസൈറ്റിയുടെ ഭാരവാഹികളെ വിളിച്ചുവരുത്തി തന്റെ മരണാനന്തര നടപടികളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. തന്നെ സംസ്കരിക്കുന്ന സ്ഥലത്തിന് ഉൾപ്പെടെ എന്തു ചെലവുവരുമെന്നായിരുന്നു പ്രധാനമായും അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
പിശുക്കനായി അറിയപ്പെട്ടിരുന്ന ഗോയിയിൽനിന്നു കുറെ പണം തട്ടിയെടുക്കാമെന്നു കരുതി അവർ വലിയൊരു തുക പറഞ്ഞു. അദ്ദേഹം സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒന്നും കൊടുത്തിട്ടില്ലല്ലോ എന്നു പറഞ്ഞുകൊണ്ടായിരുന്നു അവർ വലിയൊരു തുക പറഞ്ഞത്. പണക്കാർക്കും പാവങ്ങൾക്കും പ്രത്യേകം പ്രത്യേകം നിരക്കുകളാണുള്ളതെന്നും സെമിത്തേരിയുടെ ഭാരവാഹികൾ അദ്ദേഹത്തെ അറിയിച്ചു.
യഹൂദസമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള സെമിത്തേരിയായിരുന്നു അത്. ഗോയി അവരോടു പറഞ്ഞു: "ഞാൻ പാവങ്ങളെ സഹായിക്കുന്നുണ്ടോ എന്നതു നിങ്ങൾ അറിയേണ്ട കാര്യമില്ല. എന്റെ ചെയ്തികളെക്കുറിച്ചു ദൈവമാണ് എന്നെ വിധിക്കേണ്ടത്. നിങ്ങളല്ല.'
അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം അദ്ദേഹം തുടർന്നു: "എനിക്കു സെമിത്തേരിയിലെ ഏറ്റവും അപ്രധാനമായ സ്ഥലം തന്നാൽ മതി. നിങ്ങൾ മറ്റു സാധാരണക്കാരോടു വാങ്ങുന്ന തുക മാത്രമേ ഞാൻ നല്കൂ.' ഗോയിയുടെ കർക്കശമായ ഈ നിലപാടുമൂലം സെമിത്തേരിയുടെ ഭാരവാഹികൾക്ക് അദ്ദേഹം പറഞ്ഞത് അംഗീകരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
ഇതെക്കുറിച്ചുള്ള വാർത്ത യഹൂദസമൂഹത്തിൽ പെട്ടെന്നു പ്രചരിച്ചു. വാർത്ത കേട്ടവരെല്ലാം ഗോയി മരിക്കുന്പോൾ അദ്ദേഹം തന്റെ പണംകൂടെ കൊണ്ടുപോകുവാൻ ഒരുങ്ങുകയാണ് എന്ന് ആക്ഷേപിച്ചു. അധികം താമസിയാതെ അദ്ദേഹം മരിച്ചു. അധികമാരും സംബന്ധിക്കാതെ അദ്ദേഹത്തിന്റെ സംസ്കാരകർമം നടന്നു.
അദ്ദേഹം മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്രാക്കോയിലെ പ്രധാന റബ്ബിയായ യോംടോവ് ഹെല്ലറുടെ വസതിയിലേക്കു ധാരാളംപേർ സഹായം തേടിയെത്തി. അതുവരെ സംഭവിക്കാതിരുന്ന കാര്യമാണിത്. അദ്ദേഹം മറ്റ് റബ്ബിമാരെ വിളിച്ചു ചോദിച്ചപ്പോൾ അവർക്കും ഇതേ അനുഭവമാണ് ഉണ്ടായിരുന്നത്.
എന്താണു സംഭവിക്കുന്നത് എന്ന് ആർക്കും മനസിലായില്ല. തന്മൂലം, സഹായം തേടിവന്ന ഒരാളോട് അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് ഇതുവരെ നിങ്ങൾ കാര്യങ്ങൾ നടത്തിയിരുന്നത്?' അപ്പോൾ അയാൾ പറഞ്ഞു: "അത്യാവശ്യ സാധനങ്ങളെല്ലാം കടയുടമകൾ എന്നും കടം തരുമായിരുന്നു. അവരാകട്ടെ ആ തുക ഒരിക്കലും ചോദിച്ചിരുന്നുമില്ല.'
കൂടുതൽ അന്വേഷണത്തിൽനിന്നും റബ്ബി യോംടോവിന് ഒരു കാര്യം മനസിലായി. അതായത്, ക്രാക്കോയിലെ നൂറുകണക്കിനു പാവപ്പെട്ട കുടുംബങ്ങൾ കടയുടമകളുടെ സഹായത്താലാണ് ജീവിച്ചിരുന്നത് എന്ന്.
അദ്ദേഹം വേഗം നഗരത്തിലെ കടയുടമകളുടെ ഒരു യോഗം വിളിച്ചുകൂട്ടി കാര്യം തിരക്കി. ആദ്യം സത്യം പറയുവാൻ അവർ വിസമ്മതിച്ചു. എന്നാൽ റബ്ബി നിർബന്ധിച്ചപ്പോൾ അവർ സത്യം പറഞ്ഞു. നഗരത്തിലെ നൂറുകണക്കിനു പാവപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി ഗോയി ആയിരുന്നത്രേ ബില്ലുകൾ അടച്ചിരുന്നത്. എന്നാൽ അദ്ദേഹമാണ് അതു ചെയ്തിരുന്നത് എന്ന് ആരും അറിയരുതെന്നു കർശനനിർദേശം അദ്ദേഹം കടയുടമകൾക്കു നല്കിയിരുന്നു!
ഗോയി മരിക്കുന്പോഴേക്കും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടും കാലിയായിരുന്നു. തന്മൂലമാണ്, പാവങ്ങൾക്കു തുടർന്നും കടം കൊടുക്കുവാൻ കടയുടമകൾക്കു സാധിക്കാതെപോയത്. സത്യമറിഞ്ഞപ്പോൾ റബ്ബിയും മറ്റെല്ലാവരും ലജ്ജിച്ചു തലതാഴ്ത്തി. തങ്ങളുടെ തെറ്റിനു പരിഹാരമായി അവരെല്ലാവരും ഒരു ദിവസം മുഴുവൻ ഉപവസിച്ചു. ഗോയിയുടെ മുപ്പതാം ചരമദിനം പ്രാർഥനാപൂർവം അനുസ്മരിച്ച് അവർ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു.
ഗോയിയെപ്പോലെ മനുഷ്യരുണ്ടാകുമോ ഇക്കാലത്ത്? പരമരഹസ്യമായി മറ്റുള്ളവരെ സഹായിക്കുന്ന ആളുകൾ? പിശുക്കൻ എന്ന ദുഷ്പേര് സന്പാദിച്ചുകൊണ്ടാണു ഗോയി രഹസ്യമായി പാവങ്ങളെ സഹായിച്ചതെന്നു നാം ഓർമിക്കണം. തന്റെ പേരും പ്രശസ്തിയുമല്ലായിരുന്നു പാവങ്ങളെ സഹായിക്കുവാനുള്ള അദ്ദേഹത്തിന്റെ കാരണം. പാവങ്ങൾക്കു തന്റെ സഹായം ആവശ്യമുണ്ടെന്നും അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സഹായിച്ചത്? പേരും പ്രശസ്തിയും അദ്ദേഹം മോഹിച്ചില്ല.
പാവങ്ങളെ സഹായിക്കുന്ന കാര്യം വരുന്പോൾ പേരിനും പ്രശസ്തിക്കുംവേണ്ടി അതു ചെയ്യുവാൻ സ്വാഭാവികമായി നമുക്കു മോഹമുണ്ടാകാം. എന്നാൽ പേരും പ്രശസ്തിയുമായിരിക്കരുത് നമ്മുടെ ലക്ഷ്യം. നമ്മുടെ ലക്ഷ്യം പാവങ്ങൾക്കു യഥാർഥ സഹായം കിട്ടണമെന്നുള്ളതായിരിക്കണം. അതുപോലെ, നമ്മിലൂടെ പ്രവർത്തിക്കുവാൻ ദൈവത്തെ അനുവദിക്കുക എന്നതുമായിരിക്കണം.
ദൈവം നമുക്കു നല്കുന്ന ഭൗതികവും ആത്മീയവുമായ എല്ലാ നന്മകളും നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കടപ്പെട്ടവരാണ്. തന്മൂലം, നാം അങ്ങനെ ചെയ്യുന്പോൾ മാത്രമേ ദൈവം നമുക്കു നല്കുന്ന നന്മകളുടെ ലക്ഷ്യം സാധിക്കുകയുള്ളൂ.
ഗോയിയെപ്പോലെ ദുഷ്പേരുപോലും വകവയ്ക്കാതെ രഹസ്യമായി പാവങ്ങളെ സഹായിക്കുവാൻ നമുക്കു സാധിച്ചെന്നിരിക്കില്ല. എന്നാൽ പേരിനും പ്രശസ്തിക്കുംവേണ്ടിയല്ലാതെ പാവങ്ങളെ സഹായിക്കുവാൻ നമുക്കും സാധിക്കും. പക്ഷേ ആദ്യം അതെക്കുറിച്ചു നല്ല അവബോധം ഉണ്ടാവണമെന്നു മാത്രം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഇസ്രയേൽ ഗോയി നമ്മോടു പറയുന്നത്
03:20 AM Jan 06, 2019 | Deepika.com