കോമൺ കിംഗ് ഫിഷർ
ശരവേഗത്തിൽ പായുന്ന പക്ഷിയായതുകൊണ്ടാണ് കോമൺ കിംഗ് ഫിഷറിനെ "കാട്ടിലെ ജെറ്റ് വിമാനം' എന്നു വിളിക്കുന്നത് യൂറോപ്പിൽ ധാരാളമായി കണ്ടുവരുന്ന പക്ഷികൂടിയാണിത്. മൂർച്ചയേറിയ കൊക്കുകൾ, മനോഹരമായ മേനി എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. കൊക്കിന് കടും കറുപ്പു നിറമാണ്.
മുഖ്യാഹാരമായ മത്സ്യത്തെ വായിലാക്കുവാൻ ഇതിന്റെ മൂർച്ചയേറിയ കൊക്കുകൾ സഹായിക്കുന്നു. വളരെ മൃദുലമായ തൂവലുകളാണ്. യൂറോപ്പിലെ വനാന്തരങ്ങളിലെ ആദിവാസികൾ തലയണയിൽ നിറയ്ക്കാനുള്ള പഞ്ഞിയായി കോമൺ കിംഗ് ഫിഷറിന്റെ രോമരാജികൾ ഉപയോഗിക്കാറുണ്ട്. ചാരനിറത്തിലുള്ള പുള്ളികൾ കലർന്ന മൃദുവായ ശരീരത്തോടു കൂടിയുള്ള പക്ഷിയാണ് കിംഗ്ഫിഷർ.
സ്റ്റിറിയേറ്റഡ് ഫിൻച്
പറക്കലിൽ തോൽപ്പിക്കാൻ കഴിയാത്ത അധികം വലിപ്പമില്ലാത്ത ഒരു കൊച്ചുപക്ഷിയാണ് "സ്റ്റിറിയേറ്റഡ് ഫിൻച്' (stiriated finch). ഇതിന്റെ കഴുത്തിന് അടിവശവും ചുണ്ടും ഇളം കറുപ്പുനിറമാണ്. ചൈനയിലും അപൂർവമായി ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇതിനെ കണ്ടുവരുന്നു. പറക്കലിൽ രാജാവായ കഴുകനുപോലും ഇതിനെ പറന്നു പിടിച്ച് ഇരയാക്കാൻ പ്രയാസമാണ്.
ദേഹമാസകലം വെള്ള നിറമുള്ള മനോഹരമായി ചിറകുകൾ വിടർത്തുന്ന ഇവയിൽ ആൺപക്ഷിയെയും പെൺപക്ഷിയെയും തിരിച്ചറിയാനാണ് ഏറെ ബുദ്ധിമുട്ട്. വലിയ വൃക്ഷങ്ങളുടെ ബലവത്തായ ശിഖരങ്ങളിൽ കുരുവിയുടെ കൂടുപോലുള്ള വസതി മെനഞ്ഞെടുത്താണ് ഇവ വസിക്കുക. പക്ഷിക്കുഞ്ഞുങ്ങൾക്ക് കാവലിനായി എപ്പോഴും തള്ളപ്പക്ഷി ഉണ്ടായിരിക്കും.
ഭീമൻ കൊക്ക്
നിർത്താതെ വളരെദൂരം വേഗത്തിൽ പറക്കാൻ കഴിവുള്ള ഒരു പക്ഷിയാണ് "ഭീമൻ കൊക്ക്' (saras crane). പറക്കുന്ന പക്ഷികളിൽ ഏറ്റവും ഉയരംകൂടിയ ഇതിനു ശരാശരി അഞ്ചിനും ആറിനും ഇടയിൽ അടി ഉയരം കാണും. കൂട്ടത്തോടെ പറന്ന് ദേശാടനം നടത്തുന്ന ഈ സുന്ദരൻ പക്ഷിയുടെ തലയും കഴുത്തിന്റെ പകുതിയും ചുവപ്പുനിറത്തിലും തൂവലുകൾ ഇളംനീലയും വെള്ളയും കലർന്ന നിറത്തിലും കാണപ്പെടുന്നു. ജീവിതാവസാനം വരെ ഏക തുണയുടെ കൂടെ കഴിയുന്ന പക്ഷികൂടിയാണിത്.
ചിറകുവിടർത്തി പറക്കാനും താളലയത്തോടെ നൃത്തമാടാനും ഇതിനു പ്രത്യേക സാമർഥ്യമാണ്. ചുള്ളിക്കന്പുകൾ കൊണ്ടുണ്ടാക്കുന്ന കൂട്ടിൽ മുട്ടയിടുന്നു. അടയിരിക്കുന്ന ചുമതല ആൺപക്ഷിയും പെൺപക്ഷിയും ചേർന്ന് ഏറ്റെടുക്കുന്നു. നാലഞ്ച് ആഴ്ചകൾക്കുള്ളിൽ മുട്ടകൾ വിരിയും.
ഇളം തൂവലുകൾ മാറ്റി ഭംഗിയുള്ള തൂവലുകൾ വരാൻ ഒരു വർഷത്തോളം സമയമെടുക്കും. ഉത്തർപ്രദേശിലാണ് പ്രധാനമായും ഇന്ത്യൻ കൊക്കുകൾ കാണപ്പെടുന്നത്.
യൂറോപ്യൻ റോളർ
മൊറോക്കോ, ടൂണിഷ്യ, സൈബീരിയ, ഇറാൻ, ഇറാക്ക്, കസാക്കിസ്ഥാൻ, ചൈന, കാഷ്മീർ എന്നിവിടങ്ങളിൽ കാണുന്ന പക്ഷിയാണ് "യൂറോപ്യൻ റോളർ' (European Roller). വിമാനം പറക്കുന്നതുപോലെ ശരവേഗത്തിൽ പറക്കുന്ന ഇതിന്റെ പറക്കലിന് നല്ല അടുക്കുംചിട്ടയുമാണ്. അറേബ്യൻ സമുദ്രത്തിനു മുകളിലൂടെ കൂട്ടമായി പറക്കുന്ന കാഴ്ച നയനമനോഹരമാണ്.
ഉണങ്ങിയ മരങ്ങളിൽ കൂടുകെട്ടിയും മരപ്പൊത്തുകളിൽ കൂടുണ്ടാക്കിയുമാണ് താമസം. ശരീരവലിപ്പം 29 മുതൽ 32 സെന്റിമീറ്റർ വരെയും ചിറകുകളുടെ വിസ്താരം 52 മുതൽ 58 സെന്റിമീറ്റർ വരെയും വരും. നീലയും ഓറഞ്ചും കറുപ്പും ചേർന്ന നിറമാണ് ശരീരത്തിനുള്ളത്. മരക്കൊന്പുകളിൽ പതിയിരുന്ന് സൂക്ഷ്മദൃഷ്ടിയോടെ ഇരകളെ വീക്ഷിച്ച് ചടുലവേഗത്തിൽ പിടിക്കുകയാണ് പതിവ്.
പ്രാണികൾ, പുഴുക്കൾ, തവളകൾ എന്നിവയാണ് ഭക്ഷണം. കാക്ക കരയുന്നതുപോലെയുള്ള ഒരു പരുക്കൻ കരച്ചിലാണ് ആൺപക്ഷിയുടേത്. കൂട്ടമായി ആഫ്രിക്കൻ നാടുകളിലേക്ക് ദേശാടനം നടത്താറുണ്ട്.
കാർഷികവിളകളെ നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കുന്നതിൽ ഒരു വലിയ പങ്കാണ് യൂറോപ്യൻ റോളർ വഹിക്കുന്നത്. പെൺപക്ഷികൾ ഒരു സീസണിൽ ആറു മുട്ട വരെ ഇടും. വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയെ ചില രാജ്യങ്ങളിൽ ഭക്ഷണത്തിനായും ഉപയോഗിക്കുന്നു.
ജോർജ് മാത്യു പുതുപ്പള്ളി
കാട്ടിലെ ജെറ്റ്
01:37 AM Dec 30, 2018 | Deepika.com