പൊന്നാണ് മണ്ണ്
വെറുതെ ഒരു അലങ്കാരമായി ഉപയോഗിച്ചതല്ല പച്ചമനുഷ്യൻ എന്ന വാക്ക്. പ്രകൃതിയോടിണങ്ങിയുള്ള സുരേന്ദ്രന്റെ ജീവിതത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കില്ല. കണ്ണൂർ ജില്ലയിലെ വെങ്ങരയിലെ പൂഴിമണൽ നിറഞ്ഞ സുരേന്ദ്രന്റെ 53 സെന്റ് വരുന്ന വീട്ടുപറന്പ് ഇന്ന് ഒരു പച്ചത്തുരുത്താണ്. അറുപതിൽപരം പഴവർഗങ്ങൾ, വിവിധങ്ങളായ വാഴ, നെല്ല്, ചോളം, കരിന്പ്, ചേന, ചേന്പ്, കാച്ചിൽ, ഇലക്കറികൾ തുടങ്ങി പശു, ആട്, കോഴി, പ്രാവ്, താറാവ്, വാത്ത, മത്സ്യം, തേനീച്ച എന്നിങ്ങനെ മൂങ്ങവരെ ഈ പറന്പിലുണ്ട്. പൂഴിമണലായി കിടന്ന പറന്പിനെ പച്ചത്തുരുത്താക്കി എന്നതു മാത്രമല്ല സുരേന്ദ്രനെ വ്യത്യസ്തനാക്കുന്നത്. എല്ലാം ജൈവമയമാണ്. മണ്ണിൽ രാസവളത്തിന്റെ തുള്ളി പോലും ഉപയോഗിക്കില്ല. കളകൾ കൊണ്ട് മണ്ണിന് പുതയിട്ട് ചാണകവും മറ്റ് ജൈവമാലിന്യങ്ങൾ അടങ്ങിയ വെള്ളവും പകർന്ന് മണ്ണ് ഫലഭൂയിഷ്ടമാക്കുകയാണ് സുരേന്ദ്രൻ ചെയ്യുന്നത്. മണ്ണ് നന്നായാൽ ഒന്നും പേടിക്കേണ്ട. വിത്തെറിഞ്ഞാൽ വിള ഉറപ്പ് - തന്റെ പറന്പ് കാണാനെത്തുന്നവർക്ക് സുരേന്ദ്രൻ നൽകുന്ന ഉപദേശം ഇതാണ്.
ഇവിടേയും തീരുന്നില്ല സുരേന്ദ്രന്റെ ജൈവജീവിതം. പരസ്യങ്ങളിൽ വീണ് നമ്മൾ ഉപയോഗിക്കുന്ന സോപ്പ്, പേസ്റ്റ്, ചായപ്പൊടി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയൊന്നും സുരേന്ദ്രൻ ഉപയോഗിക്കാറില്ല. പല്ല് തേക്കാൻ ഉമിക്കരിയും തേച്ച് കുളിക്കാൻ വാഴയിലയും മാത്രം. ചായ കുടിക്കില്ല. പകരം കിണറിലെ ശുദ്ധമായ വെള്ളം.
പറന്പിൽ സ്വൈരവിഹാരം നടത്തുന്ന പാന്പിനേയും എലികളേയും ഓടിക്കാനോ കൊല്ലാനോ സുരേന്ദ്രൻ മെനക്കെടാറില്ല. പകരം മൂങ്ങയ്ക്ക് പാർക്കാൻ പറന്പിൽ കൂടൊരുക്കും. അങ്ങനെ മൂങ്ങ പറന്പിനോടിണങ്ങിയാൽ അവ ഭക്ഷണമാക്കും പാന്പിനേയും എലിയേയും. സുരേന്ദ്രന്റെ വീടിനു പിറകുവശത്തായി രണ്ട് കൂടുകൾ മൂങ്ങയ്ക്ക് പാർക്കാൻ ഒരുക്കിയിട്ടുണ്ട്. അവയിൽ മൂങ്ങകളുമുണ്ട്. ഇങ്ങനെ എല്ലാത്തിനും പ്രകൃതിയിൽ ബദൽ സംവിധാനമുണ്ടെന്ന് സുരേന്ദ്രൻ നമ്മെ പഠിപ്പിക്കുന്നു.
ഒരേ ഭൂമി, ഒരേ ജീവൻ
അന്ന് ആലക്കോട് തെങ്ങുകയറ്റ പരിശീലന ക്ളാസ് കഴിഞ്ഞപ്പോൾ തന്നെ സുരേന്ദ്രൻ തീരുമാനിച്ചിരുന്നു പുതിയൊരു ജീവിതക്രമം വേണമെന്ന്. അങ്ങനെ വെളുത്ത പൂഴിമണൽ നിറഞ്ഞ വീട്ടുപറന്പിൽ ആദ്യം കുറച്ച് വാഴയാണ് വച്ചത്. അവയുടെ ഇലകളും പറന്പിലെ മറ്റ് കളകളും മണ്ണിൽതന്നെ അടിയാൻ സംവിധാനമൊരുക്കി. അങ്ങനെ പുതയിട്ട് മണ്ണിനെ വളക്കൂറുള്ളതാക്കുകയാണ് ആദ്യം ചെയ്തത്. ആ സമയത്താണ് സംസ്ഥാനവ്യാപകമായി വ്യാപിച്ച് കിടക്കുന്ന ഒരു കാർഷിക കൂട്ടായ്മയെ കുറിച്ച് സുരേന്ദ്രന് അറിവ് ലഭിക്കുന്നത്. "ഒരേ ഭൂമി ഒരേ ജീവൻ' എന്നായിരുന്നു ആ കൂട്ടായ്മയുടെ പേര്. സുരേന്ദ്രൻ അതിൽ അംഗമായി. കൂട്ടായ്മയ്ക്ക് എല്ലാ ജില്ലകളിലും ഭാരവാഹികളുണ്ട്. കൂട്ടായ്മ പുറത്തിറക്കുന്ന മാസികയ്ക്കും സുരേന്ദ്രൻ വരിക്കാരനായി.
അങ്ങനെ മാസികയിൽ വരുന്ന കൃഷി സംബന്ധമായ ലേഖനങ്ങൾ നിത്യം വായിച്ചു. കൂടാതെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്ളാസുകളിലും യോഗങ്ങളിലും കൃത്യമായി പോയി. അവിടെ വച്ചാണ് കൃഷി രീതികളെ കുറിച്ചും വിവിധതരം പഴവർഗങ്ങളെ കുറിച്ചും വ്യത്യസ്തതരം വിത്തുകളെ കുറിച്ചും അറിയുന്നത്. അങ്ങനെ അത്തരം കൂട്ടായ്മകളിലൂടെ കേരളത്തിലെ പല കർഷകരിൽ നിന്നും പലതരം വിത്തുകളും പഴവർഗങ്ങളുടെ ബഡ് ചെയ്ത ചെടികളും സംഘടിപ്പിച്ച് പറന്പിൽ നട്ടു. അതോടൊപ്പം പശു, ആട്, കോഴി, താറാവ്, പ്രാവ്, മത്സ്യം എന്നിവയും വളർത്താൻ തുടങ്ങി. പറന്പിൽ നട്ട വിവിധങ്ങളായ പഴവർഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ വളരാൻ തുടങ്ങി. അവയ്ക്ക് വളമേകാൻ 25 ലിറ്റർ വെള്ളം സംഭരിക്കാവുന്ന ഒരു ടാങ്കുണ്ടാക്കി. ആ ടാങ്കിലേക്ക് പശുവിന്റെ ചാണകവും മറ്റ് ജീവികളുടെ വിസർജ്യങ്ങളും വീട്ടിലെ ജൈവമാലിന്യങ്ങളും നിക്ഷേപിച്ചു. അതിനുശേഷം ടാങ്കിൽ മുഴുവനായും വെള്ളം നിറച്ചു. എന്നിട്ട് അത് മോട്ടോർ പന്പ് വച്ച് അടിച്ച് എല്ലാ വിളകൾക്കുമെത്തിച്ചു.
കണ്ണൂർ കേന്ദ്രമായുള്ള ജൈവസംസ്കൃതി, പയ്യന്നൂർ കേന്ദ്രമായുള്ള നല്ല ഭൂമി എന്നീ കൂട്ടായ്മകളിലും സുരേന്ദ്രൻ ഇന്ന് അംഗമാണ്."ഒരേ ഭൂമി ഒരേ ജീവൻ' കൂട്ടായ്മ സംസ്ഥാനത്താകെ വ്യാപിച്ച് കിടക്കുന്നതിനാൽ എല്ലാ ജില്ലകളിലേയും കർഷകർ തമ്മിൽ പരസ്പര ബന്ധമുണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിലെ കൃഷിക്കാരന്റെ കൃഷി രീതികളും കൈയിലുള്ള വിത്തിനങ്ങളും കാസർഗോട്ടുള്ള മറ്റൊരു കർഷകന് ഇതുവഴി ലഭ്യമാകും. അങ്ങനെയാണ് സുരേന്ദ്രന് ഇത്രയധികം വിളകൾ ലഭ്യമായത്.
കീടങ്ങളില്ല, കീടനാശിനിയും
വിളകൾക്ക് കീടനാശിനി തളിക്കാറില്ലേ എന്ന് ചോദിച്ചാൽ കീടങ്ങളേ ഇല്ല എന്ന മറുപടിയാണ് സുരേന്ദ്രനിൽ നിന്ന് ലഭിക്കുക. സുരേന്ദ്രൻ പറയുന്നു - "കീടങ്ങൾ എന്ന് നമ്മളാണ് പറയുന്നത്. അവയും ജീവികളാണ്. ഇവിടെയുള്ള ഇലകളും പഴങ്ങളും അവയുടേയും ഭക്ഷണമാണ്. നമ്മുടെ ചെടിയുടെ ഇലകൾ അവ ഭക്ഷിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് വിശക്കുന്നതു കൊണ്ടാകും. അല്ലാതെ നമ്മെ ഉപദ്രവിക്കാനൊന്നുമല്ല. അവയുടെ വിശപ്പ് തീർന്നാൽ അവ പൊയ്ക്കോളും. കീടങ്ങളെ കൊല്ലാൻ കീടനാശിനി അടിച്ചാൽ അവ ആത്യന്തികമായി നമ്മുടെ ഭക്ഷണത്തിൽ കലർന്ന് നമുക്ക് തന്നെ ദോഷമുണ്ടാകും'.
സുരേന്ദ്രന്റെ പറന്പിലെ പച്ചപ്പ് കാണാൻ ഇന്ന് സ്കൂൾ കുട്ടികളടക്കം പലരും നിത്യം വരാറുണ്ട്. അവർക്ക് പറന്പിലെ വിവിധങ്ങളായ മരങ്ങളെ കുറിച്ചും ജൈവകൃഷിരീതിയെ കുറിച്ചും സുരേന്ദ്രൻ പറഞ്ഞുകൊടുക്കും. പ്രകൃതിയെ ദ്രോഹിക്കാതെ എങ്ങനെ ജീവിക്കാം എന്നായിരിക്കും സുരേന്ദ്രന്റെ സംസാരത്തിന്റെ ഉള്ളടക്കം. തന്റെ ജൈവലോകം കാണാൻ വരുന്നവർക്ക് പെട്ടെന്ന് മനസിലാകാൻ എല്ലാ മരങ്ങൾക്ക് ചുവട്ടിലും അവയുടെ പേര് പ്രത്യേകം ബോർഡിൽ എഴുതിവച്ചിട്ടുമുണ്ട്.
മധുരക്കാഴ്ചകൾ
വഴിനടക്കാനുള്ള സ്ഥലത്തു മാത്രമേ സുരേന്ദ്രന്റെ പറന്പിൽ മണ്ണ് കാണുകയുള്ളു. ബാക്കിയിടങ്ങളിലൊക്കെ കൊതിപ്പിക്കുന്ന കാഴ്ചകളായി വിവിധങ്ങളായ പഴങ്ങൾ കായ്ച്ച മരങ്ങൾ കാണാം. കൂടാതെ ഇലക്കറികളും മറ്റും ഇഷ്ടംപോലെ. സിമന്റ് പാകിയ വലിയമുറ്റം പോലും പൊളിച്ച് അവിടെ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുകയാണ് സുരേന്ദ്രൻ.
മാങ്കോസ്റ്റീൻ, റന്പൂട്ടാൻ, പുലാസൻ, ലോങ്ങ്സാറ്റ്, ഇലന്തപ്പഴം, തായ്ലന്ഡ് ചാന്പ, മലബാർ ചെസ്നട്ട് ഫ്രൂട്ട്, അഭിയു, ലിച്ചി, മിറക്കിൾ ഫ്രൂട്ട്, ബബ്ളൂസ്, ആപ്പിൾ ചാന്പ, മൂസന്പി, പാൽപ്പഴം, മുട്ടപ്പഴം, സ്വീറ്റ് മുള്ളാത്ത, അവക്കാഡോ, ലോഗൻ എന്ന് തുടങ്ങി വ്യത്യസ്തങ്ങളായ 60ൽപരം പഴവർഗങ്ങളാണ് ഈ പറന്പിലുള്ളത്. അതിനാൽ തന്നെ വർഷം മുഴുവനും ഏതെങ്കിലും പഴങ്ങൾ പറന്പിൽ വിളഞ്ഞ്നിൽക്കും. കൂടാതെ സൗഹൃദ ചീര, അഗത്തി ചീര, ചായമൻസ, തങ്കച്ചീര, ചെറുചീര, തുവര, സാന്പാർ ചീര തുടങ്ങിയ ചീരകളും ഏഴു തരം കിഴങ്ങുകളും പൂജാകദളി, ചെങ്കദളി, സുന്ദരി വാഴ, അണ്ണാറക്കണ്ണൻ, നെയ്പൂവൻ, മൈസൂർ പഴം, മണ്ണൻ, കറിക്കായ, റോബസ്റ്റ് കാവേരി തുടങ്ങിയ വാഴകളും കരടിക്കാച്ചിൽ, കടുവാക്കൈയൻ, ഇഞ്ചിക്കാച്ചിൽ, ക്വിന്റൽ കാച്ചിൽ, ചോരക്കാച്ചിൽ, നീലക്കാച്ചിൽ, വെള്ളക്കാച്ചിൽ തുടങ്ങിയ കാച്ചിൽ ഇനങ്ങളും നനകിഴങ്ങ്, ചെറുകിഴങ്ങ്, അടതാപ്പ് തുടങ്ങിയ കിഴങ്ങുകളും കരിഞ്ചോളം, അരിച്ചോളം തുടങ്ങിയ ചോളങ്ങളും അൽഫോൺസ, നാലം, പ്രിയയൂർ, മൽഗോവ, ബംഗനാപ്പള്ളി, ചന്ദ്രക്കാരൻ, കാലാപ്പാടി, മല്ലിക, കുഞ്ഞിമംഗലം മാവ്, ബപ്പക്കായ്, ചക്കരമാവ്, പുളിയൻ മാവ് തുടങ്ങിയ മാവുകളും വയലറ്റ് പേര, മുന്തിരി പേര, കിലോ പേര, സ്ട്രോബറി പേര, നീളൻ പേര തുടങ്ങിയ പേരയ്ക്കകളും ഈ പറന്പിൽ ഉണ്ട്. ഇതു കൂടാതെ വ്യത്യസ്തതരം പാഷൻഫ്രൂട്ട്, ചേന്പ്, കപ്പ, കരിന്പ് എന്നിവയും സുലഭം. ചെറുവള്ളി, കാസർഗോഡൻ കുള്ളൻ എന്നീ പശുക്കളും ജന്പാരി കാളയും ചെറുതേനീച്ച, വലിയ തേനീച്ച എന്നിവയുമുണ്ട്. മത്സ്യം വളർത്താൻ കുളങ്ങളും മഴക്കാലത്ത് വെള്ളം ഭൂമിയിലേക്കിറങ്ങാൻ മഴവെള്ള കുഴികളുമുണ്ട്.
സ്വന്തമായുള്ള 53 സെന്റിലെ കൃഷി കൂടാതെ പാട്ടത്തിനെടുത്തതും ബന്ധുക്കളുടെ കൈവശമുള്ളതുമായ രണ്ട് ഏക്കർ സ്ഥലത്തും കൃഷിയുണ്ട്. ചോമൻ, ബസുമതി, കുഞ്ഞാറ്റ, നവര, തവളക്കണ്ണൻ, പൊന്നാര്യൻ, മുണ്ടകൻ തുടങ്ങിയ നെല്ലിനങ്ങളും സുരേന്ദ്രൻ കൃഷി ചെയ്യുന്നുണ്ട്.
പച്ച വെറും നിറമല്ല
കൃഷി ബിസിനസല്ല എന്നതാണ് സുരേന്ദ്രന്റെ മറ്റൊരു പ്രത്യേകത. ഇത്രയും വിളകളുണ്ടെങ്കിലും ഒന്നും വാണിജ്യാടിസ്ഥാനത്തിലല്ല പരിപാലിക്കുന്നത്. അതിനാൽതന്നെ ഒന്നിൽ നിന്നും സുരേന്ദ്രൻ അമിതവിളവ് ആഗ്രഹിക്കുന്നുമില്ല. കിളികളും അണ്ണാറക്കണ്ണനും കഴിച്ച് ബാക്കിയുള്ള പഴവർഗങ്ങൾ മതി തനിക്ക് എന്ന് സുരേന്ദ്രൻ തീരുമാനിച്ചതും അതുകൊണ്ടാണ്. അമിതവിളവ് ആഗ്രഹിക്കാത്തതിനാൽ രാസവളങ്ങളും പ്രയോഗിക്കാറില്ല.
പറന്പിൽ പഴങ്ങളും പച്ചക്കറികളും നെല്ലും സമൃദ്ധമായതിനാൽ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാറില്ല. വിഷമില്ലാത്ത ആഹാരമായതിനാൽ രോഗങ്ങളും പടിക്കുപുറത്താണ്. ആശുപത്രിയിലും പോകാറില്ല. വീട്ടിൽ ഭാര്യ ദീപയും മക്കളായ ശ്വേതയും സൗര്യയുമാണുള്ളത്. എല്ലാവരും സുരേന്ദ്രനോടൊപ്പം കൃഷിയിടത്തിൽ സജീവമായുണ്ട്.
കർഷികരംഗത്തെ സംഭാവനകൾ മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള ആത്മ അവാർഡ് സുരേന്ദ്രന് ലഭിക്കുകയുണ്ടായി. കൂടാതെ മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ആലപ്പുഴയിലെ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ, മാടായി കൃഷിഭവൻ, കണ്ണൂർ ആകാശവാണി തുടങ്ങിയവും മികച്ച ജൈവകർഷകനുള്ള അവാർഡ് നൽകി സുരേന്ദ്രനെ ആദരിക്കുകയുണ്ടായി.
പ്രകൃതി, ജൈവം, പച്ചപ്പ് തുടങ്ങിയ വാക്കുകൾ സുരേന്ദ്രനെ സംബന്ധിച്ച് വെറുംവാക്കുകളല്ല. അത് ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്.
ഷിജു ചെറുതാഴം
ചിത്രങ്ങൾ: രാജീവ് ക്രിയേറ്റീവ്