വെളുത്തവംശജനായ ഒരാൾ കറുത്ത വംശജനായി മാറിയ അവിശ്വസനീയമായ ഒരു കഥ. 1959-ലാണ് ഈ സംഭവം നടക്കുന്നത്. അതിന്റെ പശ്ചാത്തലം ആദ്യം പറയട്ടെ. ഏബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്ന അവസരത്തിൽ 1863-ലാണ് അമേരിക്കയിലെ അടിമത്ത സന്പ്രദായം അവസാനിപ്പിച്ചത്. നിയമപരമായി അടിമത്ത വ്യവസ്ഥിതി അന്ന് അവസാനിച്ചെങ്കിലും നിയമത്തിന്റെ മുന്പിൽ വെളുത്ത വംശജർക്കും കറുത്ത വംശജർക്കും തുല്യത ലഭിക്കുന്നതിൽ പിന്നെയും ഏറെ വർഷങ്ങൾ എടുത്തു. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമായിരുന്നത്.
അവിടെ കറുത്തവർഗക്കാർ എപ്പോഴും രണ്ടാംതരക്കാരായി നിലനിന്നു. വെളുത്ത വംശജരോടൊപ്പം പൊതുസ്ഥലങ്ങൾ ഉപയോഗിക്കുവാനോ അവരോടൊപ്പം ഒരു സ്കൂളിൽ പഠിക്കുവാനോ ഒരുമിച്ചു ഭക്ഷണം കഴിക്കുവാനോ കറുത്തവംശജർക്കു സാധ്യമായിരുന്നില്ല. കറുത്ത വംശജരുടെ ഈ പ്രശ്നങ്ങൾ മനസിലാക്കണമെങ്കിൽ അവരെപ്പോലെയാകുക അല്ലാതെ മറ്റു മാർഗമില്ലെന്നു ജോൺ ഗ്രിഫിൻ എന്ന എഴുത്തുകാരനു തോന്നി. അങ്ങനെയാണ് അദ്ദേഹം കറുത്ത വംശജനായി മാറുക എന്ന സാഹസത്തിന് ഇറങ്ങിത്തിരിച്ചത്.
ടെക്സസിലെ ഡാളസിലായിരുന്നു ഗ്രിഫിൻ ജനിച്ചത്. പതിനഞ്ചാം വയസിൽ ഗ്രിഫിൻ ഫ്രാൻസിൽ പഠിക്കുവാൻപോയി. സംഗീതവും മെഡിസിനും പഠിക്കുകയായിരുന്നു ഗ്രിഫിന്റെ ലക്ഷ്യം. എന്നാൽ, അവിടെ പഠനം പൂർത്തിയാക്കുവാൻ ഗ്രിഫിനു സാധിച്ചില്ല. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ നാസികൾക്കെതിരേ പ്രവർത്തിച്ചതുമൂലം ഗ്രിഫിന് അവിടെനിന്ന് അമേരിക്കയിലേക്കു രക്ഷപ്പെടേണ്ടിവന്നു.
അമേരിക്കയിൽ മടങ്ങിയെത്തിയ ഗ്രിഫിൻ ആർമിയിൽ ചേർന്നു സൗത്ത് പസഫിക്കിലെ യുദ്ധത്തിൽ പങ്കെടുത്തു. ധീരതയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. എന്നാൽ അതിനിടയിൽ അദ്ദേഹത്തിന്റെ കാഴ്ചയ്ക്കു സാരമായി തകരാറു സംഭവിച്ചിരുന്നു.
യുദ്ധാനന്തരം സംഗീതചരിത്രം പഠിപ്പിച്ച അദ്ദേഹം നോവലെഴുതുവാൻ തുടങ്ങി. അങ്ങനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു നോവലുകൾ പ്രസിദ്ധീകരിച്ചത്. ഇതിനിടയിൽ തന്റെ കത്തോലിക്കാ വിശ്വാസത്തിൽ അദ്ദേഹം കൂടുതൽ ആഴപ്പെടുവാൻ തുടങ്ങി. അങ്ങനെയാണ് ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്.
ഇതിന്റെ ഫലമായിട്ടായിരുന്നു വെളുത്ത വംശജനായ അദ്ദേഹം കറുത്ത വംശജനായി മാറുവാൻ തീരുമാനിച്ചത്. തന്റെ വെളുത്ത നിറം കറുത്തതാക്കി മാറ്റുവാൻ അദ്ദേഹം ഒരു ത്വക് രോഗ വിദഗ്ധന്റെ സഹായം തേടി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന കുത്തിവയ്പും നിയന്ത്രിതമായ സൂര്യതാപ ചികിത്സയും വഴിയായി ഗ്രിഫിന്റെ നിറം കറുത്തതായി മാറി. മുടിയുടെ വ്യത്യാസം മനസിലാക്കാതിരിക്കാനായി തല മൊട്ടയടിച്ചു ദിവസവും ഷെയ്വുചെയ്യുവാൻ തുടങ്ങി. അതെത്തുടർന്ന് അദ്ദേഹത്തെ കണ്ടവരൊക്കെ അദ്ദേഹം കറുത്തവംശജനാണെന്നു കരുതി.
കറുത്തവംശജനായി നിറംമാറ്റി ജീവിതം ആരംഭിച്ച ഗ്രിഫിനു കറുത്ത വർഗക്കാർ അനുഭവിക്കുന്ന അവഗണനയും മറ്റു ബുദ്ധിമുട്ടുകളും അതിവേഗം മനസിലായി. അദ്ദേഹത്തിന്റെ ഭാഷയിൽപ്പറഞ്ഞാൽ ജീവിതം നരകതുല്യമായി മാറി. എങ്കിലും കുറേനാൾ അങ്ങനെ പിടിച്ചുനിന്നു. അതിനിടയിൽ താൻ മുൻകൂട്ടി പ്ലാൻചെയ്തിരുന്നതുപോലെ ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖനപരന്പര തയാറാക്കുവാൻ ആവശ്യമായ അനുഭവങ്ങൾക്ക് അദ്ദേഹം വിധേയനായി.
അതേത്തുടർന്നു "ഡെപ്പിയ' എന്ന മാസികയിൽ തന്റെ അനുഭവങ്ങളെ ആധാരമാക്കി ഒരു ലേഖന പരന്പര പ്രസിദ്ധീകരിച്ചു. ചരിത്രം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്. ഈ ലേഖന പരന്പര വികസിപ്പിച്ചു പിന്നീട് "ബ്ലാക്ക് ലൈക്ക് മി' എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. പതിന്നാലു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ പുസ്തകത്തെ ആധാരമാക്കി ഹോളിവുഡ്ഡിൽനിന്ന് ഒരു സിനിമയും പുറത്തിറങ്ങി. അമേരിക്കയിലെ കറുത്ത വംശജർക്കു നീതി ലഭിക്കുന്നതിൽ ഗ്രിഫിന്റെ സാഹസ പ്രവൃത്തി ഏറെ സഹായിച്ചുവെന്നു ചരിത്രം സാക്ഷിക്കുന്നു.
സ്വന്തം നിറം മാറ്റി കറുത്ത വംശജരെ സഹായിക്കുവാൻ ഗ്രിഫിൻ ഇറങ്ങിത്തിരിച്ചതു വലിയ സാഹസപ്രവൃത്തിയായിരുന്നുവെങ്കിൽ അതിലും എത്രയോ വലിയ സാഹസപ്രവൃത്തിക്കാണു രണ്ടായിരംവർഷം മുന്പ് ദൈവം തുനിഞ്ഞത്! ആ സാഹസപ്രവൃത്തിയാകട്ടെ ദൈവം മനുഷ്യനായി അവതരിക്കുക എന്നതും!
എന്തിനാണ് ദൈവം തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ അവതീർണനായത്? ദൈവം മനുഷ്യന്റെ കഷ്ടപ്പാടും കണ്ണീരും ശരിക്കും മനസിലാക്കിയതുകൊണ്ട്. പാപത്തിൽവീണു തന്നിൽനിന്നകന്നു സമാധാനവും ശാന്തിയും നഷ്ടപ്പെട്ടവരെ രക്ഷിക്കുവാൻ വേണ്ടി, അതെ മനുഷ്യവംശജത്തിന്റെ രക്ഷകനായിട്ടായിരുന്നു ദൈവപുത്രൻ ഈ മണ്ണിൽ അവതരിച്ചത്. ""ഇതാ, നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു'' എന്നാണല്ലോ ബെത്ലഹേമിലെ ആട്ടിടയന്മാർക്കു പ്രത്യക്ഷപ്പെട്ട മാലാഖ അവരെ അറിയിച്ചത്.
മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി അവതരിച്ച ദൈവപുത്രനായ യേശു കറുത്തവംശജരെ ഉദ്ധരിക്കുവാൻ ഇറങ്ങിത്തിരിച്ച ഗ്രിഫിനെപ്പോലെ വെറുതെ സ്വന്തം നിറം മാറ്റുകയല്ല ചെയ്തത്. അവിടുന്ന് യഥാർഥത്തിൽ മനുഷ്യനായിട്ടുതന്നെ അവതരിച്ച ആ മഹാസംഭവത്തിന്റെ സ്മരണയാണു ക്രിസ്മസ് ദിനത്തിൽ നാം അനുസ്മരിക്കുന്നത്.
ക്രിസ്മസ് ആഘോഷിക്കുന്പോൾ നാം അനുസ്മരിക്കുന്ന മറ്റൊരു വലിയ യാഥാർഥ്യവുമുണ്ട്. അതായത്, അവിടുന്ന് ഇപ്പോഴും നമ്മോടൊപ്പം ഉണ്ട് എന്ന യാഥാർഥ്യം. ലോകരക്ഷയ്ക്കായി കുരിശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ ശേഷം സ്വർഗാരോഹണത്തിനു മുന്പായി അവിടുന്നു പറഞ്ഞു: ""ലോകാവസാനം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും''. അവിടുത്തെ നിരന്തരസാന്നിധ്യം നമ്മോടൊപ്പമുള്ളതുകൊണ്ടാണല്ലോ ""ദൈവം നമ്മോടുകൂടെ'' എന്ന അർഥം വരുന്ന ഇമ്മാനുവേൽ എന്ന നാമവും അവിടുത്തേക്കുള്ളത്.
മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശു എപ്പോഴും നമ്മോടൊപ്പം ഉള്ളതുകൊണ്ട് നമ്മുടെ ഏതു കാര്യത്തിനും അവിടുത്തെ നമുക്കു സമീപിക്കാനാവും എന്നതു നാം മറക്കരുത്. "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' എന്ന് അവിടുന്നു പറഞ്ഞതു വെറുതേയല്ല.
നമുക്കു ജീവൻ നൽകുവാനും അതു സമൃദ്ധമായി നൽകുവാനും നമ്മോടൊപ്പം എന്നും ആയിരിക്കുന്ന ദൈവപുത്രനിലേക്കു നമുക്കു തിരിയാം. അപ്പോൾ ഏതു ദുരിതങ്ങൾക്കിടയിലും നമ്മുടെ ജിവിതം സമാധാനപൂർണമായി മാറും; നമ്മുടെ കണ്ണീരിനിടയിലും നാം പുഞ്ചിരിക്കും. എല്ലാവർക്കും ക്രിസ്മസ് മംഗളാശംസകൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബെത്ലഹേമിലേക്കുള്ള ദൈവത്തിന്റെ വരവ്
01:27 AM Dec 23, 2018 | Deepika.com