പി. ജയകൃഷ്ണൻ
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന 85 ശതമാനം വിവിധ ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും മായം കലര്‍ത്തുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ആക്ട് മറികടന്നാണ് വ്യാപകമായ മായം ചേര്‍ക്കല്‍ നടക്കുന്നത്. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് കാലിബ്രേഷന്‍ ലബോറട്ടറീസില്‍ പരിശോധിച്ച സാമ്പിളുകളിലാണ് ഭക്ഷ്യഎണ്ണകളിലെ മായം ആധികാരികമായി മനസിലാകുന്നത്. അതുകൊണ്ടുതന്നെ ഇത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നു.
2018 ജൂണ്‍ മാസത്തില്‍ മായം കണ്ടെത്തിയതിന്റെ പേരില്‍ സംസ്ഥാനത്തു വില്പന നിരോധിച്ചത് 45 വെളിച്ചെണ്ണ കമ്പനികളെയാണ്. കേരളത്തിന് അകത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും ധാരാളം മായം ചേര്‍ത്ത വെളിച്ചെണ്ണഎത്തുന്നുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ മായം തിരിച്ചറിയാന്‍ നടത്തുന്ന അയഡിന്‍ ടെസ്റ്റില്‍ അളവ് 50 നു മുകളിലാണ്. 7. 5നും 10നും ഇടയില്‍ നില്‍ക്കേണ്ട അളവാണിത്.
മായം ചേര്‍ത്ത വെളിച്ചെണ്ണ സ്ഥിരം ഉപയോഗിക്കുന്നവരിൽ കാന്‍സര്‍, തളര്‍വാതം, കരള്‍വീക്കം, ഹൃദയസ്തംഭനം, ശ്വാസതടസം, തലവേദന, കാലിലെ മസിലുകളില്‍ കുഴി പോലെ വരിക, കാഴ്ചക്കുറവ്, കണ്ണില്‍ കൂടുതല്‍ പ്രഷര്‍ ഉണ്ടാകുക, ഗർഭപാത്ര കാന്‍സര്‍ എന്നിവ കണ്ടു വരുന്നു.
പലതരം പനകളുടെ കുരുക്കളില്‍ നിന്നും ആട്ടിയെടുക്കുന്ന പാം ഓയിലുകളും ആവണക്കെണ്ണയും എരുമക്കള്ളി എന്ന മെക്സിക്കന്‍ കളയിലെ എണ്ണയും പരുത്തി കുരുവില്‍ നിന്നും കിട്ടുന്ന എണ്ണയും ക്രൂഡോയില്‍, പെട്രോളിയം എന്നിവ സ്വേദനം നടത്തി എടുക്കുന്ന പാരഫിന്‍, ഹെക്സയിന്‍ എന്നീ മാരക രാസപദാര്‍ഥങ്ങളും, ഫില്‍റ്റര്‍ ചെയ്ത എൻജിൻ ഓയില്‍ തുടങ്ങിയവയും വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു പല രാസപദാര്‍ഥങ്ങളും കൂടുതല്‍ എണ്ണ ഊറ്റിയെടുക്കുവാനായി കൊപ്രയുടെ കൂടെ ചേര്‍ക്കുന്നുണ്ടത്രേ.
ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ത്താല്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ കിട്ടേണ്ടടിത്ത് 1.1 ലിറ്റര്‍ കിട്ടുമത്രെ. ഹെക്സയിന്‍ ചേര്‍ത്താലും ഇതേ നേട്ടം ഉണ്ടാകും. ആര്ഗമോൺ എന്ന മെക്സിക്കന്‍ പോപ്പി ചെടിയില്‍ നിന്നെടുക്കുന്ന ഓയില്‍ ചേര്‍ത്താലാണ് മനുഷ്യനില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുക. ഇത് ഒരു വിഷ ആല്‍ക്കലോയ്ഡ് ആണ്. ഗർഭപത്ര കാന്‍സര്‍, തലവേദന, കാല്മസിലില് കുഴികള്‍ രൂപപ്പെടുക, കാഴ്ചശക്തി കുറയല്‍, ട്യൂമര്‍, ഹൃദ്രോഹം എന്നിവക്കെല്ലാം സാധ്യത ഉണ്ട്.
വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നറിയാന്‍ കലര്‍പ്പുള്ള വെളിച്ചെണ്ണ 30 മിനിട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. 23 -25 ഡിഗ്രി യില്‍ ശുദ്ധമായ വെളിച്ചെണ്ണ കട്ടിയാകും കലര്‍പ്പ് വേറെ മീതെ പൊങ്ങിക്കിടക്കും. മായം അറിയാന്‍ മറ്റൊരു വഴി കലര്‍പ്പുള്ള വെളിച്ചെണ്ണ നന്നായി കുലുക്കിയതിന് ശേഷം രണ്ടോ മൂന്നോ മിനിട്ട് ചൂടാക്കുക ചുവന്ന നിറം വന്നാല്‍ ആര്ഗോമോൺ ഓയില്‍ ഇതിൽ ഉണ്ടെന്ന് വ്യക്തം.
മായം ചേർത്ത വെളിച്ചെണ്ണ നീർക്കെട്ടിനും ശരീരത്തിൽ പാടുകൾ ഉണ്ടാക്കുന്നതിനു ഇടയാക്കുന്നു. മായം കലർന്ന എണ്ണയുടെ ഉപയോഗം രക്തത്തിന്റെ ഘടനയ്ക്കുതന്നെ വ്യതിയാനം ഉണ്ടാക്കും. അനീമിയ, വളർച്ച മുരടിക്കൽ തുടങ്ങിയവയ്ക്കും ഇവയുടെ ഉപയോഗം കാരണമാകുന്നു.
മുട്ടയിലെ മായം
മുട്ടയിൽ ആൻറിബയോട്ടിക്കുകളുടെയും, വളർച്ചാ ഹോർമോണുകളുടെയും അംശം ദോഷകരമായ അളവിൽ ഉള്ളതായാണ് ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കോഴികൾ പെട്ടെന്ന് വളരാനും കൂടുതൽ മുട്ട തരാനുമായി കോഴിത്തീറ്റയുടെ കൂടെ കൊടുക്കുന്നതാണ്. അതുപോലെ മുട്ടയുടെ പുറത്തു മിനറൽ ഓയിൽ പുരട്ടി കൂടുതൽ നാൾ സൂക്ഷിക്കാനുള്ള ശ്രമവും വ്യാപകമാണ്. എണ്ണ ചേർത്ത മുട്ട കൂടുതൽ തിളങ്ങും.
മത്സ്യത്തേയും ഭയക്കണം
മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മത്സ്യമെത്തുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന മത്സ്യങ്ങളിൽ കേടാകാതിരിക്കാനുള്ള രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാൻസർ, കരൾ രോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന നിരോധിത രാസവസ്തുക്കളാണ് ഇവയിൽ പലതും.
മത്സ്യത്തിന്റെ കാര്യത്തിൽ പുതുമ തോന്നിക്കാൻ ആസ്താസാന്തീൻ, കേടുവരാതെ സൂക്ഷിക്കുവാൻ ഫോർമലീൻ, പളപളപ്പ് നല്കാൻ അമോണിയം ക്ലോറൈഡ് എന്നീ രാസവസ്തുക്കളാണ് പ്രധാനമായും ചേർക്കുന്നത്. പുതിയ മത്സ്യമാണെന്നു തോന്നിപ്പിക്കാൻ ഐസിനൊപ്പം സോഡിയം ബെൻസോയിഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളും ചേർക്കുന്നുണ്ട്.
ഉണക്ക മത്സ്യത്തിൽ കീടനാശിനികളും പുതുമ കാണിക്കാനായി കോൾടാർ ചായങ്ങളും ആണ് സർവേയിൽ കണ്ടെത്തിയ മായങ്ങൾ. ഉണക്കമത്സ്യം ദീർഘനാൾ സൂക്ഷിച്ചു വയ്ക്കുവാനാണ് കീടനാശിനികൾ ചേർക്കുന്നത്. ഇതും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.
എന്നാൽ ഇതൊന്നും പരിശോധിച്ചു കണ്ടെത്താൻ ചെക്ക്പോസ്റ്റുകളിൽ സംവിധാനമില്ല. കൂടാതെ എളുപ്പം കേടാവുന്ന വസ്തു എന്ന നിലയിൽ ചെക്ക്പോസ്റ്റുകളിൽ മത്സ്യ വണ്ടികളുടെ കാര്യത്തിൽ കാര്യമായ പരിശോധനയും നടത്താറില്ല.
വിഷാംശം തടയാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വച്ചുതന്നെ മത്സ്യലോറികൾ പരിശോധിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇതിനായി ലാബ് സംവിധാനം ഉൾപ്പെടെയുള്ളവ ആരംഭിക്കുമെന്ന് പറഞ്ഞതല്ലാതെ ഇക്കാര്യത്തിലും കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
മായത്തിൽ മാറുന്ന മാംസം
ആവശ്യക്കാർ വർധിക്കുന്പോഴാണ് മാംസത്തിൽ പ്രധാനമായും മായം ചേർക്കുന്നത്. പിന്നീടവ മൂല്യം കൂടുതലുള്ള മാംസക്കറിയായി മാറുകയുമാണ്. ചീത്തയായത് മറയ്ക്കുവാനും വിലകുറഞ്ഞവ വിലകൂടിയവയാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുവാനുമാണ് പ്രധാനമായും മായം ചേർക്കുന്നത്. ഇതോടെ കാളക്കുട്ടി, എരുമക്കുട്ടി മുതലായവ ആട്ടിൻ മാംസമായി മാറുകയാണ്.
എന്നാൽ രാസവസ്തുക്കൾ വ്യാപകമായി ചേർത്ത് പുതിയ മാംസത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നതാണ് വ്യാപകമായി കണ്ടുവരുന്നത്. അതുപോലെ വെള്ളം കുത്തിവച്ചു തൂക്കം വർധിപ്പിക്കുന്ന വിദ്യയും ഉണ്ട്. പഴകിയാലും നിറവ്യത്യാസം വരാതെ, പുതുതെന്ന തോന്നൽ നിലനിർത്താനായി നൈട്രൈറ്റ്, നൈട്രേറ്റ് എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നു. ഇത്തരം മാംസങ്ങൾ ഉപയോഗിക്കുന്നവർക്ക് കുടലിൽ മാരകമായ രോഗവും പിടിപെടുന്നു.
ആളെ കൊല്ലും കാസിയ
മസാലപ്പൊടികൾ, ആയുർവേദ മരുന്നുകൾ എന്നിവയിൽ കറുവപ്പട്ട എന്ന വ്യാജേന വ്യാപകമായി ഉപയോഗിക്കുന്നത് മാരക വിഷമായ കാസിയയാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ആയർവേദ മരുന്നു ശാലകളിൽ പോലും കാസിയയാണത്രെ ഉപയോഗിക്കുന്നത്. ഇവയുടെ ഉപയോഗം ഗുണത്തിന് പകരം വലിയ അപകടമാണ് മനുഷ്യ ജീവന് വരുത്തുക. കാസിയയുടെ ഉപയോഗം വൃക്കയ്ക്കും കരളിനും ദോഷകരമാണെന്നു വ്യക്തമായിട്ടും ഇന്ത്യയിലേക്ക് ഇത് വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്. ബിരിയാണിയിൽ പോലും കറുവപ്പട്ടയ്ക്ക് പകരം ഉപയോഗിക്കുന്നത് കാസിയയാണ്. ആരോഗ്യത്തിന് അപകടമാണെന്നറിഞ്ഞു പല രാജ്യങ്ങളിലും കാസിയ നിരോധിച്ചിട്ടും ഇന്ത്യൻ അധികൃതർ മാത്രം കണ്ണു തുറക്കുന്നില്ല.
കരളനിനു ദോഷം ചെയ്യുന്ന കുമറിൻ കാസിയയിൽ അടങ്ങിയിട്ടുണ്ടെന്ന രീതിയിലുള്ള പഠന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണു ചില യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ കാസിയ നിരോധിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും പ്രതിവർഷം 10,000 മെട്രിക് ടണ്ണിനു മുകളിൽ കാസിയ ഇറക്കുമതി ചെയ്യുന്നു. ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ഏറെയും. യഥാർഥ കറുവപ്പട്ടയ്ക്കു കിലോഗ്രാമിനു 400 രൂപ വരെ വിലയുണ്ട്. എന്നാൽ ഇന്തോനേഷ്യൻ വനങ്ങളിൽ ധാരാളമായി കാണുന്ന കാസിയ 35 രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്നു. ഇവ പിന്നീടു കറുവപ്പട്ട എന്ന ലേബലിൽ 300 രൂപവരെ വിലയ്ക്കാണ് ഇന്ത്യയിലെ പൊതുവിപണിയിൽ വിറ്റഴിക്കുന്നത്. ഇതിനു പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. എന്നാൽ പച്ചക്കറിയായാലോ വിഷാംശം കുറയുമെന്നായിരുന്നു അടുത്തകാലം വരെ നാം കരുതിയത്. അതും ഇന്ന് പാടേ മാറിയിരിക്കുന്നു. അതേക്കുറിച്ച് നാളെ...
വെളിച്ചെണ്ണയിലും ഭീതി
03:09 PM Oct 11, 2019 | Deepika.com