നല്ലൊരു ദാന്പത്യജീവിതം! എല്ലാവരും മനസിൽ താലോലിക്കുന്ന ഒരു മധുര സ്വപ്നമാണ്. എന്നാൽ കല്യാണ ദിവസത്തെ പുത്തൻ ഉത്സാഹത്തിമിർപ്പിൽ കാമറക്കണ്ണുകൾക്കു മുന്നിൽ തൂമന്ദഹാസം തൂകി ആൾക്കൂട്ടത്തിന്റെ ആർഭാടത്തിരക്കിൽ സ്വയം മറന്ന് മാനം മുട്ടുന്ന പ്രതീക്ഷകൾ അടക്കിപ്പിടിച്ച് മോഹാവേശത്തിൽ ജ്വലിച്ച് നിൽക്കുന്ന നമ്മുടെ നവദന്പതികൾ പലരും പിന്നീട് ജീവിത പ്രയാണത്തിലെ പരുക്കൻ സമസ്യകൾ നേരിടേണ്ടിവരുന്പോൾ പ്രതിരോധമില്ലാതെ പ്രത്യാശയറ്റ് കാലിടറി വീഴുന്നു. ഒരിക്കലും ഇണങ്ങിച്ചേരാൻ കഴിയാത്തവിധം മനസുകൊണ്ട് അകലുന്ന ഒരു മടക്കയാത്ര നടത്തുന്നു.
എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ആരേയും അന്പരപ്പിക്കും വിധം ദാന്പത്യത്തകർച്ചകൾ ആധുനിക ലോകത്ത് ഇന്ന് വർധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഈ ദാന്പത്യത്തകർച്ചയുടെ മനഃശാസ്ത്രരഹസ്യം? മനഃശാസ്ത്രാപഗ്രഥനത്തിൽ ഈ ദുരവസ്ഥയ്ക്ക് മുഖ്യകാരണം വ്യക്തിത്വ വൈകല്യങ്ങളാണെന്നു ചുരുക്കിപ്പറയാം. ജീവിത പങ്കാളികളിൽ ഒരാൾക്കോ അല്ലെങ്കിൽ ചുരുക്കം കേസുകളിൽ രണ്ടുപേർക്കുമോ വന്നു ചേരാവുന്ന വ്യക്തിത്വ വൈകല്യം പൊരുത്തപ്പെട്ടു ജീവിക്കുന്നതിനു ഹിമാലയൻ തടസങ്ങൾ സൃഷ്ടിക്കുന്നു.
സാജന്റേയും ബിൻസിയുടേയും കഥ കേൾക്കൂ. എന്നെ അവൾ കാണാൻ വരുന്നത് അവരുടെ ദാന്പത്യജീവിതത്തിലെ ചില നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു. ദുഃഖിതയായ ബിൻസി തന്റെ ഭർത്താവിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
"സർ, എന്റെ ഭർത്താവ് ഒരു തങ്കം പിടിച്ച മനുഷ്യനാണ്. പുള്ളിക്കാരനെകൊണ്ട് വേറെ ശല്യം ഒന്നും എനിക്ക് ഇതുവരെ ഇല്ല. എന്റെ മോനെയും എന്നേയും നന്നായി നോക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ഒരു ദുഃശീലമുണ്ട്. എല്ലാ ദിവസവും രണ്ടോ മൂന്നോ പെഗ് മദ്യം കുടിക്കും. അത് കുടിച്ചുകഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും. ഈയിടെയായി കുടിക്കാനുള്ള താത്പര്യം കൂടി കൂടി വരുകയാണ്. എന്നുവച്ച് മുഴുക്കുടിയൻ ഒന്നുമല്ല. മദ്യം വാങ്ങി വീട്ടിൽ കൊണ്ടുവന്നാണ് പുള്ളിക്കാരൻ കുടിക്കുന്നത്. ഇത് ഞാൻ വിലക്കാൻ ശ്രമിച്ചാൽ പിന്നെ ഞങ്ങൾ തമ്മിൽ വഴക്കും ബഹളവുമാണ്. എന്നാൽ ഒരിക്കൽ പോലും എന്നെ ശാരീരികമായി ഉപദ്രവിക്കുകയോ പുറത്തുള്ളവരോട് മോശമായി പെരുമാറുകയോ ഒന്നും ഇതുവരെ അദ്ദേഹം ചെയ്തിട്ടില്ല. നാട്ടുകാർക്കൊക്കെ വളരെ പ്രിയങ്കരനാണ്. ആർക്കും എന്തുപകാരവും ചെയ്യും. നല്ല മൂഡിലിരിക്കുന്പോൾ ഞാൻ കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പക്കൽ ചെല്ലും. എന്നിട്ട് "ദയവായി ഇനിയും ഇങ്ങനെ കുടിച്ച് സന്തോഷിക്കരുത്. ഇത് നമ്മുടെ കുഞ്ഞിന്റെ ഭാവിക്ക് വളരെ ദോഷകരമാണെന്ന് ഞാൻ കാലുപിടിച്ച് പറയും.' അപ്പോൾ അദ്ദേഹം പറയും നീ പറയുന്നത് ശരിയാണ്. എനിക്കും ആഗ്രഹമുണ്ട് ഇത് നിർത്തണമെന്ന്. പക്ഷേ, എത്ര ശ്രമിച്ചിട്ടും എനിക്കത് സാധിക്കുന്നില്ല.
നീ ഏതെങ്കിലും ഒരു മനഃശാസ്ത്രജ്ഞന്റെ അടുക്കൽ എന്നെ കൊണ്ടുപോയാൽ ഞാൻ അതിനോട് പൂർണമായും സഹകരിക്കാം. എനിക്ക് എന്റെ മനസ് പിടിച്ചാൽ കിട്ടുന്നില്ല. എപ്പോഴും ഭയങ്കര ടെൻഷനാണ്. ദുഷിച്ച ചിന്തകൾ കാരണം എനിക്ക് ഉറങ്ങാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ മദ്യത്തിൽ അഭയം തേടുന്നത്. ഈയിടെയായി നിനക്കറിയാമോ കുടിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.
അവർ തുടർന്നു "സർ എന്തെങ്കിലും മാർഗം ഉപയോഗിച്ച് കുടിക്കണമെന്നുള്ള എന്റെ ഭർത്താവിന്റെ ആഗ്രഹത്തെ മനസിൽ നിന്നു മാറ്റിക്കളയണം. ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണം'.
ബിൻസിയെ പുറത്തിറക്കിയശേഷം സാജന്റെ മനപ്രയാസങ്ങൾ ഞാൻ താത്പര്യപൂർവം കേട്ടു. അയാളുടെ ജീവചരിത്രവും മനോനിലയും മനഃശാസ്ത്ര വെളിച്ചത്തിൽ പഠിച്ചു. മനോരോഗനിർണയ മനഃശാസ്ത്രപരിശോധനകളും (സൈക്കോ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ്) പേഴ്സനാലിറ്റി ടെസ്റ്റുകളും നടത്തി വ്യക്തിത്വത്തിന്റെ ഘടനയെ വിശകലനം ചെയ്തു. ചെറുപ്പത്തിൽ വളർന്നുവന്ന ഒരു വ്യക്തിത്വവൈകല്യമാണ് സാജനെ കോളജിൽ പഠിച്ചിരുന്ന കാലത്ത് മദ്യപാനം എന്ന ദുഃശീലത്തിലേക്ക് തള്ളിവിട്ടതെന്ന് എനിക്ക് ബോധ്യമായി. കുട്ടിക്കാലത്തെ അരക്ഷിതമായ കുടുംബാന്തരീക്ഷത്തിൽ സ്നേഹം ലഭിക്കാതെ വളർന്നുവരേണ്ടി വന്ന സാജന് മാതാപിതാക്കൾ തമ്മിൽ നിത്യം നടത്തിക്കൊണ്ടിരുന്ന കലഹങ്ങൾ ഏറെ കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടാക്കിയതെന്നും അതുകാരണം ഉൽകണ്ഠാകുലമായ അയാളുടെ വ്യക്തിത്വം അരക്ഷിതബോധത്തിൽ അലയുകയായിരുന്നെന്നും ഈ വൈകാരിക പ്രശ്നമാണ് മദ്യത്തെ കൂട്ടുപിടിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നും മനസിലായി.
അപകർഷബോധവും അരക്ഷിത ചിന്തകളുടെ ആവർത്തനവും ഒടുവിൽ എത്തപ്പെടുന്ന ഒറ്റപ്പെടലിന്റെ വേദനയുമെല്ലാം കൂടി സൃഷ്ടിച്ച ഒരു സൈക്കോ പത്തോളജിക്കൽ പ്രൊഫൈൽ ആണ് അയാളുടെ വ്യക്തിത്വം. സുഹൃത്തുക്കളോട് നോ പറയാൻ കഴിവില്ലാത്ത നോൺ അസേർറ്റീവ് ആംഗ്ഷ്യസ് പേഴ്സനാലിറ്റിയാണ് സാജന്റേത് എന്ന് മനസിലാക്കാം. എന്നാൽ കുറ്റവാളിത്ത സ്വഭാവമോ ഉന്മാദം പോലുള്ള (ബൈപോളാർ മാനിയ) എന്തെങ്കിലും ചിത്തഭ്രമമോ ഒന്നും ഈ വ്യക്തിക്ക് ഇല്ല എന്ന് റോഷാക്ക് പരിശോധനയിലൂടെ കണ്ടെത്തി.
ആരോടും നോ പറയാൻ കഴിവില്ലാത്ത സാജൻ കോളജിൽ പഠിക്കുന്പോൾ തന്റെ ഉറ്റ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലെങ്കിലും മനസില്ലാ മനസോടെ മദ്യപാനം തുടങ്ങിയതാണ് അയാളുടെ തകർച്ചയുടെ ആദ്യാനുഭവം. പിന്നീട് തന്റെ ഉള്ളിന്റെ ഉളളിൽ കത്തിജ്ജ്വലിച്ച് നിന്ന് ആധിയുടേയും അപകർഷ ബോധത്തിന്റെയും രോഗാതുരമായ ചിന്തകൾ ഉണ്ടാക്കുന്ന വ്യഥകളെ തല്കാലത്തേക്ക് ഒന്നു മരവിപ്പിച്ച് നിർത്താൻ ക്രമേണ മദ്യപാനത്തിലേക്ക് നിപതിക്കുകയായിരുന്നു. പ്രായമായി വരുന്തോറും കുടിക്കുന്നുവല്ലോ എന്ന കുറ്റബോധവും ടെൻഷനും വർധിച്ചുവന്നു. അങ്ങനെ ഉറക്കം കിട്ടാതെ രാത്രികളിൽ ഉറക്കം കിട്ടുമെന്ന വ്യാജ ചിന്തയിൽ ഒരു മരുന്നുപോലെ കരുതി മദ്യം എന്ന വിഷത്തെ സേവിക്കുന്നത് ഒരു പാകമായ ശീലമാക്കിയെടുത്തു.
അങ്ങനെ കുടിച്ചില്ലെങ്കിൽ അപകർഷബോധമില്ലാതെ ആളുകളുടെ മുഖത്ത് ഒന്ന് നോക്കി സംസാരിക്കാൻ പോലും കഴിയാത്ത നിസഹായാവസ്ഥയിലാണ് താൻ എന്നും ഡോക്ടറുടെ സപ്പോർട്ടും മനഃശാസ്ത്രചികിത്സയുമുണ്ടെങ്കിൽ തനിക്കത് കഴിയുമെന്നും അതിനുവേണ്ടി എന്റെ മനസിന് നിയന്ത്രണം ഉണ്ടാക്കുന്ന എല്ലാ ടെക്നിക്കുകളും ഞാൻ നിരന്തരം ചെയ്ത് സഹകരിക്കാമെന്നും സാജൻ എനിക്ക് ഉറപ്പുതന്നു.
വ്യക്തിത്വത്തെ ബലപ്പെടുത്തുന്നതിനുവേണ്ട സെൽഫ് ഹിപ്നോസിസ് ട്രെയിനിംഗ് നല്കി അദ്ദേഹത്തിന്റെ മാനസിക നില പടിപടിയായി ബലിഷ്ഠമാക്കി.
മദ്യമെന്ന മാരക വിഷത്തെ മനഃശാസ്ത്രപരമായി വെറുപ്പിച്ച് എടുക്കുന്നതിന് മരുന്നില്ലാതെ ബിഹേവിയർ തേറാപ്പി ചികിത്സയായ കോവേർട്ട് സെൻസിറ്റൈസേഷൻ അവേഷൻ തെറപ്പി തുടർച്ചയായ സെഷനുകളിലൂടെ നല്കി ഒരു അവേർസീവ് കണ്ടീഷനിംഗ് രൂപപ്പെടുത്തിയെടുത്തു. മരുന്നില്ലാതെ സുഖമായി ഉറങ്ങുന്നതിനുവേണ്ട ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി, സെൽഫ് ഹിപ്നോസിസ, സ്ലീപ്പ് കണ്ടീഷനിംഗ് തോട്ട് കൺട്രോൾ തെറാപ്പി എന്നിവ നൽകി ഉറക്കം സുഗമമാക്കി. നോ പറയേണ്ട സാഹചര്യം വരുന്പോൾ ടെൻഷൻ ഇല്ലാതെ നോ പറയാനും യേസ് പറയേണ്ടിടത്തു മാത്രം യെസ് പറയാനും കഴിവ് ഉണ്ടാക്കിയെടുക്കുന്ന അസേർട്ടീവ് ട്രെയിനിംഗ് നല്കി വ്യക്തിത്വ വൈകല്യം കുറച്ചു. ഉറക്കഗുളികകളില്ലാതെ സുഖമായി ഉറങ്ങാൻ കഴിയും എന്ന് അനുഭവിച്ചറിഞ്ഞ സാജൻ മനഃശാസ്ത്രനോട് ഇങ്ങനെ പറഞ്ഞു.
"സർ, ഇതെനിക്ക് ഒരു പുനർജന്മം പോലെയാണ്. മദ്യത്തെ ഞാൻ വെറുത്തു കഴിഞ്ഞു. പ്രലോഭനങ്ങളിൽ വീഴാതെ നോ പറയാനും പഠിച്ചു കഴിഞ്ഞു. ഈ ജന്മത്ത് ഞാൻ മദ്യം തൊടില്ലെന്ന് അങ്ങേയ്ക്ക് ഞാൻ ഉറപ്പു തരുന്നു'. ആ കുടുംബം ഒരു പുതിയ ജീവിത ശൈലി പഠിച്ച് ഇന്ന് സന്തോഷമായി ജീവിക്കുന്നു. ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. സാജനെപ്പോലെ പൂർണമനസോടെ സഹകരിക്കുന്ന വ്യക്തികൾക്കുമാത്രമേ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ ഫലപ്രദമാകൂ.
വ്യക്തിത്വ വൈകല്യമാണ് ആരോഗ്യകരമായ ദാന്പത്യജീവിതത്തിന് പലപ്പോഴും തടസം നിൽക്കുന്നത്. ഉൾക്കാഴ്ച വർധിപ്പിച്ചും സബ് കോൺഷ്യസ് റിപ്രോഗ്രാമിംഗ് നടത്തിയും ചിന്താലോകത്ത് മാറ്റം വരുത്തിയാൽ ഭേദപ്പെട്ട രീതിയിൽ പൊരുത്തപ്പെട്ട് ജീവിക്കാൻ സാധിക്കും.
ഡോ.ജോസഫ് ഐസക്
(റി. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്) കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ.കോയം 686 016
ഫോണ് നന്പർ 9847054817, www.drjosephisaac.com
വ്യക്തിത്വവൈകല്യം ദാന്പത്യത്തകർച്ചയ്ക്ക് വഴിയൊരുക്കുന്പോൾ
03:17 PM Oct 10, 2019 | Deepika.com