ഡേവിസ് പൈനാടത്ത്
ഒരു നിമിഷം ബൈക്കൊന്നു സൈഡാക്കി ആ ഫോണ്കോൾ എടുത്തിരുന്നെങ്കിൽ... എങ്കിൽ, എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല... എന്റെ അശ്രദ്ധയോ ആത്മവിശ്വാസമോ അഹങ്കാരമോ കാരണം ബൈക്ക് ഓടിച്ചുകൊണ്ടുതന്നെ ഞാൻ ഫോണെടുത്തു... ഒരു നിമിഷം. നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ടു. എന്റെ ജീവിതം വീൽചെയറിലും കട്ടിലിലുമായി...
പറയുന്നതു നിഖിൽരാജാണ്. ഏഴുവർഷം മുന്പുണ്ടായ ബൈക്കപകടം തളർത്തിയ, ജീവിക്കുന്ന രക്തസാക്ഷി. നേരമില്ലാതെയും, നേർവഴിക്കല്ലാതെയും പായുന്നവർക്കു മുന്നിലെ ജീവിതസാക്ഷ്യം. അമിതവേഗത്തിൽ കുതിക്കുന്നവരോട്, വേഗം കുറയ്ക്കൂ സ്നേഹിതാ എന്നു സൗമ്യമായി പറയും നിഖിൽരാജ്.
അപകട രക്ഷാപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന ‘ആക്ട്സ്’ ജില്ലാ കമ്മിറ്റി നടത്തിയ ‘റോഡ് സുരക്ഷ ജീവൻ രക്ഷ’പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിഖിൽരാജ്...
അടുത്ത ഇര നിങ്ങളാകരുത്
തന്നെ കേട്ടും കണ്ടും കണ്ണുനിറഞ്ഞിരിക്കുന്ന കുട്ടികളോട്, കഴുത്തിനുതാഴെ പൂർണമായും ചലനശേഷി നഷ്ടമായ ശരീരവുമായി വീൽചെയറിലിരുന്നു നിഖിൽ തുടർന്നു - അടുത്ത ഇര നിങ്ങളാകരുത്. എനിക്കു പറ്റിയപോലെ ഇനിയാർക്കും പറ്റരുത്. എന്റെ അമ്മയെപ്പോലെ ഒരമ്മയുടേയും കണ്ണുകൾ ഇനി നിറയരുത്. നിങ്ങൾ വീട്ടിലെത്തി അച്ഛനമ്മമാരോടും ചേട്ടന്മാരോടും എന്റെ കഥ പറയണം. അവർ ബൈക്കോടിക്കുന്പോൾ ഫോണ് വിളിക്കാൻ ശ്രമിച്ചാൽ പാടില്ലെന്നു വിലക്കണം. വണ്ടി സൈഡൊതുക്കിയിട്ടു മതി ഫോണ് ചെയ്യൽ. കുറച്ചു സമയം നഷ്ടപ്പെട്ടേക്കാം. ജീവിതം നഷ്ടമാകില്ല. ലക്ഷ്യസ്ഥാനത്തെത്താൻ അല്പം വൈകിയേക്കാം. സാരമില്ല. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുകയല്ലേ വേണ്ടത്...
വഴിക്കണ്ണുമായി അവർ...
വീട്ടിൽനിന്നു വാഹനവുമായി പുറത്തിറങ്ങുന്പോൾ ഓർക്കുക. വീട്ടിൽ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവർ. ആവേശ വേഗം കൊണ്ട് അവർക്കു നൊന്പരം സമ്മാനിക്കരുത്...
അപകടം ശരീരം തളർത്തിയിട്ടും തളരാത്ത മനസുമായി റോഡ് സുരക്ഷാസന്ദേശമേകാൻ വീൽചെയറിലെത്തി ട്രാഫിക് പോലീസിനെയും മറ്റു സംഘടനകളേയും സഹായിക്കുന്ന മിടുക്കനാണ് ഇന്നു നിഖിൽരാജ്. തനിക്കുണ്ടായ ദുരന്തം തന്റെ അമിതാവേശത്തിന്റെ ഫലമാണെന്ന് അവൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഒരാളെയെങ്കിലും നിമിഷനേരത്തേക്കു തന്റെ ജീവിതം ചിന്തിപ്പിക്കാൻ കഴിഞ്ഞാൽ, ഒരപകടമെങ്കിലും ഒഴിവാക്കാനായാൽ അത്രയുമാകട്ടെ എന്നു ചിന്തിക്കുന്നു ഈ ഇരുപത്താറുകാരൻ.
അന്നു വയസ് 19
2012 ഫെബ്രുവരി 11. യുവത്വത്തിന്റെ ആവേശവും അശ്രദ്ധയും ബൈക്കപകടത്തിന്റെ രൂപത്തിൽ നിഖിൽരാജിന്റെ ചലനമെടുക്കുന്പോൾ അവനു വയസ് 19. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനു ഗുരുതരക്ഷതം. മൂന്നുമാസം ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു. മുറിയിലേക്കു മാറ്റുന്പോൾ പത്തുദിവസത്തെ ആയുസു മാത്രമായിരുന്നു പ്രതീക്ഷ. പിന്നെയും ഒന്നരവർഷം ആശുപത്രിവാസം. ആശുപത്രിച്ചെലവ് താങ്ങാതായപ്പോൾ വീട്ടിലേക്കു മടക്കം.
ഇരിങ്ങാലക്കുട നടവരന്പിൽ വച്ചായിരുന്നു അപകടം. കോതമംഗലത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സിനു പഠിക്കുന്നതിനിടെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവന്റെ പുതിയ പൾസർ ബൈക്ക് ഒന്ന് ഓടിച്ചുനോക്കിയതാണ്. ഇതിനിടെ വന്ന ഫോൺകോൾ അറ്റൻഡ് ചെയ്യുന്നതിനിടെ വേഗം കൂടിയ ബൈക്ക് നിയന്ത്രിക്കാനായില്ല. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ബൈക്കിൽനിന്നു തെറിച്ചുവീണ നിഖിലിന് ഓർമ തിരിച്ചുകിട്ടിയതുപോലും 18 മാസത്തിനുശേഷമാണ്! ജീവൻ തിരിച്ചുകിട്ടി, സംസാരശേഷിയും. ജീവിതം നഷ്ടമായി.
കഴുത്തിനുതാഴെ സ്പർശനശേഷി പോലുമില്ലാതെ, അമ്മയുടെ സ്നേഹപരിചരണങ്ങളിൽ ശിഷ്ട ജീവിതം. ഒന്നു മുഖം തുടയ്ക്കാൻപോലും അമ്മ വേണം...
തിരിച്ചുവരവിലെ ഊർജം
ആദ്യനാളുകൾ നിരാശയുടേതായിരുന്നു. പതിയെപ്പതിയെ കാണാനെത്തിയ ചിലർ പകർന്ന ഊർജം കരുത്താക്കി നിഖിൽ മറ്റൊരാളായി. ഇന്ന് അപകടങ്ങൾക്കെതിരേ ജാഗ്രതാസന്ദേശവുമായി കിടന്നുസഞ്ചരിക്കാവുന്ന സംവിധാനമുള്ള വാഹനത്തിൽ നിരന്തരം സഞ്ചരിക്കുന്നുണ്ട് നിഖിൽ. നിഖിലിന്റെ നേതൃത്വത്തിൽ ‘സ്നേഹിതർ’എന്നൊരു കൂട്ടായ്മ തന്നെ ഇതിനായി പിറവിയെടുത്തു...
സ്വന്തം കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരെക്കുറിച്ച് ഒരുനിമിഷം ചിന്തിച്ചാൽ ബൈക്കിലെ ആവേശവും സാഹസികതയും മത്സരവും മാറ്റിവയ്ക്കുമെന്നു വീട്ടിൽ കണ്ടപ്പോഴും നിഖിൽ പറഞ്ഞു.
ഒപ്പം നിഖിൽ കൂട്ടിച്ചേർത്തു - അക്കാലത്ത് എനിക്കായാലും ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല. ഇപ്പോൾ മനസിലാകും... സ്വന്തം ജീവിതം പുതുതലമുറയ്ക്കുമുന്പിൽ പാഠമായി വച്ച്, നിഖിൽ അപ്പോഴും ചിരിച്ചു. കാണുന്നവരുടെ കണ്ണുനിറയ്ക്കുന്ന ചിരി.
ചിരിച്ചുകൊണ്ടല്ലാതെ നിഖിലിനെ കാണാനാകില്ല. കഴുത്തിനു താഴേക്കു നിശ്ചലമായ ശരീരത്തിൽ ചിരി മാത്രമാണിന്നു ചലനം. പുറത്തുവരുന്നതു പോസിറ്റീവ് എനർജി മാത്രം ആരിലും നിറയ്ക്കുന്ന വാക്കുകളും.
ഇരിങ്ങാലക്കുടയ്ക്കടുത്ത് കടുപ്പശേരി സ്വദേശികളായ നീലന്പാട്ടിൽ കശ്പരാജും(രാജു) ഭാര്യ വിക്ടോറിയയും മകന്റെ ചികിത്സയ്ക്കായി വാടകവീടെടുത്തു തൃശൂരിനടുത്ത ചിയ്യാരത്തു താമസമാക്കിയിട്ട് ഇപ്പോൾ ഏഴുവർഷത്തോളമായി. രണ്ടു സഹോദരങ്ങൾ - അഖിലും അനു റോസും.
ഹെൽമറ്റിനുള്ളിലെ കള്ളൻ
ഏറെ അപകടങ്ങൾക്കു കാരണമായിട്ടും ഇന്നും ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നതു ശീലമാണ് പലർക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആയിരക്കണക്കിനു ലൈസൻസുകൾ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയിട്ടുള്ളതു ഡ്രൈവിംഗിനിടെയുള്ള മൊബൈൽ സംസാരത്തിന്റെ പേരിലാണ്. 2018ൽ മാത്രം ഇക്കാരണത്തിനു 23,588 പേർക്കെതിരേ കേസെടുത്തു.
പലരും സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതു കാണാം. ഹെൽമറ്റിനുള്ളിൽ മൊബൈൽ ഒളിച്ചുവച്ചാണ് സംസാരം. മൊബൈൽ പെട്ടെന്നു മറ്റുള്ളവർക്കു കാണാനാകില്ലെങ്കിലും, ഡ്രൈവിംഗിലെ ശ്രദ്ധ പതറാനും അപകടമുണ്ടാകാനും ഹെൽമറ്റിനുള്ളിലെ കള്ളൻ കാരണക്കാരനാകാം എന്ന് അവർ ചിന്തിക്കുന്നതേയില്ല.
ഹെൽമറ്റില്ലാതെ ഒരു കൈയിൽ മൊബൈലും ചെവിയിൽ ചേർത്തുപിടിച്ച് ഒരു കൈകൊണ്ട് ബൈക്ക് പായിക്കുന്നവരുമുണ്ട്. മൊബൈൽ റിംഗ് ചെയ്യുന്പോൾ ടൈറ്റായ ജീൻസിന്റെ പോക്കറ്റിൽനിന്ന് അതു കഷ്ടപ്പെട്ടു വലിച്ചെടുക്കുന്നവരും, സംസാരം കഴിഞ്ഞ് അതുപോലെതന്നെ മൊബൈൽ പോക്കറ്റിലേക്കു തിരുകുന്നവരും അതിലെ അപകട സാധ്യത അവഗണിക്കുകയാണ്.
മൾട്ടി ടാസ്ക്, പിഴവരുത്
ബൈക്ക് ഒരു മെഷീനാണ്. ടെക്നിക്കൽ പോരായ്മകൾ സ്വാഭാവികം. യാത്ര പുറപ്പെടുംമുന്പ് ക്ലച്ചും ബ്രേക്കുമൊക്കെ പരിശോധിക്കണം. വേണ്ട മുൻകരുതൽ എടുക്കുകയും വേണം.
വണ്ടി സ്റ്റാർട്ട് ചെയ്താൽ ബ്രേക്ക് ചവിട്ടി ഓഫ് ചെയ്യുന്നതുവരെ ഓരോ നിമിഷവും ഒട്ടേറെ കാര്യങ്ങൾ ഒരു ബൈക്ക് യാത്രക്കാരൻ ചെയ്യേണ്ടതുണ്ട്. ഗിയറും ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും..പിന്നെ ഹോണ്, ഇൻഡിക്കേറ്ററുകൾ, ഹെഡ് ലൈറ്റ് - ഡിം, ബ്രൈറ്റ്, കണ്ണാടി ഉപയോഗം...അപാരമായ മൾട്ടി ടാസ്കിംഗ് വേണ്ട പ്രവൃത്തിതന്നെയാണത്. നിസാരമല്ല. വേണ്ടതെല്ലാം നമ്മളറിയാതെതന്നെ കൃത്യമായി ചെയ്യുമെങ്കിലും, ഒരു ചെറുകല്ലിൽ കയറിയാൽ, ഒരു നായ കുറുകെച്ചാടിയാൽ കണക്കുകളെല്ലാം തെറ്റും. അത്രയും കരുതലില്ലെങ്കിൽ, അപകടം അരികിലെത്തും.
ഇത്തരമൊരു ജോലിയിൽ വൈദഗ്ധ്യം മാത്രം പോരാ, വകതിരിവും അത്യാവശ്യം. ഹാൻഡിലിൽ ഇരുകൈകളും മുറുകെപ്പിടിക്കാൻ പോലും മടിയുള്ളവരുണ്ട്. മൊബൈൽ ഉപയോഗം വേണ്ടേ വേണ്ട.
കണ്ടറിയണം, കൊണ്ടറിയരുത്
നിഖിൽരാജ് പറഞ്ഞു - എന്നെപ്പോലുള്ളവരെ കണ്ടെങ്കിലും അവർ കാര്യങ്ങൾ മനസിലാക്കട്ടെ. ഡ്രൈവിംഗിൽ ജാഗ്രത കാട്ടണം. ഹെൽമറ്റ് വേണം, മൊബൈൽ വേണ്ട. കൊണ്ടേ അറിയൂ എന്നുവന്നാൽ അത് ആത്മഹത്യാപരമാണ്.
റോഡിലെ അതിസാഹസം സ്വജീവിതത്തിന്റെ വിളക്കുമാത്രമല്ല, കുടുംബങ്ങളുടെ, നാടിന്റെ പ്രകാശം കൂടിയാണ് കെടുത്തിക്കളയുക.
വൈറലായ ഒരു കുറിപ്പ്...
ബൈക്കിൽ അവൻ പോയ സ്പീഡ് 120 കിലോമീറ്റർ..
ആംബുലൻസിൽ അവനെ കൊണ്ടുപോയ സ്പീഡ് 100 കിലോമീറ്റർ..
മരണമറിയിച്ച് ആംബുലൻസ് തിരിച്ചു വീട്ടിലെത്തിയ സ്പീഡ് 50 കിലോമീറ്റർ..
വീട്ടിൽനിന്നും ശ്മശാനത്തിലേക്ക് അവനെ കൊണ്ടുപോയപ്പോഴത്തെ വേഗം - വെറും 10 കിലോമീറ്റർ..
എന്താല്ലേ....
ഗിയർ മാറ്റി ആക്സിലേറ്റർ കൂട്ടി പായുന്പോൾ ഓർക്കുക.. ജീവിച്ചിരുന്നാൽ മാത്രമേ സമയത്തിനുപോലും നമ്മളെ ആവശ്യമുള്ളൂ...
ആ സമയം, അപകട സമയം
ഇരുചക്രവാഹനങ്ങൾ ഏറ്റവുമധികം അപകടത്തിൽപെടുന്ന സമയം വൈകിട്ട് ആറിനും എട്ടിനും ഇടയ്ക്കുള്ള രണ്ടു മണിക്കൂറാണെന്നു കണക്കുകൾ പറയുന്നു. കാരണവും വിദഗ്ധർ വ്യക്തമാക്കുന്നു - നമ്മുടെ പകൽസമയത്തെ കാഴ്ചശക്തിയുടെ 30 ശതമാനം കുറവായിരിക്കും രാത്രിയിൽ. കാഴ്ചക്കുറവ് പ്രവൃത്തികളുടെ വേഗം കുറയ്ക്കാറുണ്ട്. എന്നാൽ, രാത്രികാല ഡ്രൈവിംഗിൽ സംഭവിക്കുന്നതു നേരേ മറിച്ചാണ്.
രാത്രികാലങ്ങളിൽ നമ്മൾ സ്വയമറിയാതെ ആവർത്തിക്കുന്ന നിയമലംഘനമാണ് ഓവർടേക്കിംഗ്. ജീവനെ ഏറ്റവും അപകടത്തിലാക്കുന്ന നിയമലംഘനം കൂടിയാണിത്. ഹെഡ്ലൈറ്റുകൾ മൂലമുള്ള പ്രശ്നവും, മദ്യം റോഡിൽ പ്രശ്നമുണ്ടാക്കുന്നതും ഈ സമയത്തുതന്നെയാണ്.
മൊത്തം അപകടങ്ങളെടുത്താൽ, ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സമയം രാവിലെ എട്ടിനും പതിനൊന്നിനും ഇടയിലും, വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ്. നിരത്തിലെ വാഹനസാന്ദ്രത മൂന്നിരട്ടിവരെയാകുന്ന സമയമാണിത്. ഒരു പോലീസ് റിപ്പോർട്ട് പ്രകാരം 2013- 2017 കാലയളവിൽ ഈ സമയത്തുമാത്രം റോഡിൽ പൊലിഞ്ഞത് 3500 ഓളം ജീവനുകളാണ്.
ഏറ്റവും അപകടനിരക്ക് കുറഞ്ഞുനിൽക്കുന്നതു പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. റോഡിലെ വാഹനങ്ങളുടെ കുറവുതന്നെ കാരണം.
(തുടരും)
പാഠപുസ്തകമായി നിഖിൽരാജ്
12:38 PM Oct 05, 2019 | Deepika.com