ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടുപ്പമായിരുന്നു. ഇന്നലെകളിലെ ചരിത്രത്തെ തിരയല്‍ മാത്രമല്ല, അറിയാത്ത ഇന്നുകളെ തേടിപ്പിടിക്കലും അയാളുടെ ഇഷ്ടവിനോദങ്ങളില്‍ ഉള്‍പ്പെട്ടു. പഠനത്തിനു ശേഷം ആറു മാസത്തെ സൈനിക സേവന കാലയളവിലാണ് തികച്ചും കൗതുകമാര്‍ന്നൊരു ഗവേഷണ യാത്രയുടെ താത്പര്യം അയാളില്‍ മുള പൊട്ടിയത്. ആദ്യ ഘട്ട സഞ്ചാരം ഉള്ളിലുയര്‍ത്തിയ ഉത്സാഹത്തിന്റെ ഉണര്വുമായിട്ടായിരുന്നു അടുത്ത ഇടത്തിലേക്ക് ആത്മവിശ്വാസത്തോടെയുള്ള അയാളുടെ പ്രയാണം. അജ്ഞാതമായ വര്‍ത്തമാന രഹസ്യങ്ങള്‍ ചികഞ്ഞുള്ള തന്റേടമാര്‍ന്ന തീരുമാനത്തെ വീട്ടുകാരോ കൂട്ടുകാരോ വാക്കുകള്‍ കൊണ്ടു പോലും വിലക്കിയില്ല. ഉള്ളില്‍ ആശങ്കയുടെ കാര്മേഘക്കൂട്ടുകള് ഉണ്ടായിരുന്നുവെങ്കിലും വിജയിയായി അയാള്‍ തിരിച്ചുവരുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും അങ്ങനെ സംഭവിക്കണേ എന്ന് ആത്മാര്‍ഥമായി ആശംസിക്കുകയും ചെയ്തു.
പ്രാചീന സംസ്കാരങ്ങൾ തേടി
അമേരിക്കയുടെ 41 ാമത് വൈസ് പ്രസിഡന്റ് നെല്‍സണ്‍ റോക്ക് ഫെല്ലറുടെ മകനാണ് മിഖായേല്‍. മുഴുവന്‍ പേര് മിഖായേല്‍ ക്ലാര്‍ക്ക് റോക്ക്ഫെല്ലര്‍. നെല്‍സണിന്റെയും മേരി ടോഡ്ഹണ്ടറുടെയും ഏഴു മക്കളില്‍ മൂന്നാമന്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ചരിത്ര സാന്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ മിഖായേല്‍ മികച്ചൊരു ഗുസ്തിക്കാരന് കൂടിയായിരുന്നു. കലാലയ വിദ്യാഭ്യാസത്തെ തുടര്‍ന്ന് യുഎസ് സൈന്യത്തില്‍ ഏറ്റവും താഴെതട്ടിലുള്ള റാങ്ക് ആയ പ്രൈവറ്റ് വിഭാഗത്തില്‍ ആറു മാസത്തോളം സേവനം അനുഷ്ഠിച്ചു. പശ്ചിമ ന്യൂ ഗിനിയയിലെ ഡാനി ഗോത്രവര്‍ഗ്ഗക്കാരെ കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി മിഖായേല്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ ആ മനസ്സിന്റെ നിശ്ചയദാര്‍ഢ്യവും മുഖ്യഘടകം. പീബോഡി ആര്‍ക്കിയോളജി ആന്‍ഡ് എഥ്നോളജി മ്യൂസിയത്തിനു വേണ്ടിയായിരുന്നു ആ പഠന യാത്ര. റോബര്‍ട്ട് ഗാര്‍ഡ്നര്‍ നിര്‍മിച്ച ഡെഡ് ബേര്‍ഡ്സ് എന്ന ഡോക്യുമെന്ററിയുടെ പ്രമേയവും ഈ യാത്രയായിരുന്നു. ഈ ചിത്രീകരണത്തില്‍ മിഖായേല്‍ ആയിരുന്നു സൗണ്ട് റെക്കോര്‍ഡിസ്റ്റ്. ഏറെക്കുറെ വിജയകരമായിരുന്ന ഈ ദൗത്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് മിഖായേല്‍ ഒരു സുഹൃത്തുമൊരുമിച്ച് നാട്ടിലേക്ക് മടങ്ങി.
സതേണ്‍ നെതര്‍ലന്‍ഡ്സ് ന്യൂ ഗിനിയയിലെ അസ്മാത് വര്‍ഗക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മിഖായേലിന്റെ ഉള്ളു നിറയെ. മഴക്കാടുകളും മാന്പഴത്തോട്ടങ്ങളും അടങ്ങിയ 18,000 കിലോമീറ്ററോളം വിസ്തൃതമായ പ്രദേശത്തെ അസ്മാത് വര്‍ഗക്കാരുടെ ജീവിതരീതികള്‍ നന്നായി മനസ്സിലാക്കുക എന്ന വിചാരം പോലും സാഹസികമാണ്. ലോകപ്രസിദ്ധമായ അസ്മത് ആര്‍ട്ട് ആഴത്തില്‍ പഠിക്കുക എന്നതും മിഖായേലിന്റെ ആഗ്രഹമായിരുന്നു. തടികളില്‍ അതിശയകരമായ കൊത്തുപണികളൊരുക്കുന്ന അസ്മത് ആര്‍ട്ട് സൂക്ഷ്മതയുടെയും വൈദഗ്ധ്യത്തിന്റെയും ആകെത്തുകയാണ്. ലോകത്തിലെ വിവിധ മ്യൂസിയങ്ങളില്‍ അസ്മത് ആര്‍ട്ടിന്റെ വിസ്മയകരമായ തെളിവുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അസ്മത് എന്നത് അഴിയാക്കുരുക്കാണെന്നും പ്രകൃതി തന്നെ ഈ കുരുക്ക് അഴിക്കാന്‍ തീര്‍ച്ചയായും സഹായിക്കുമെന്ന വിശ്വാസത്തോടെയുമാണ് മിഖായേല്‍ പുതിയ നിയോഗം ഏറ്റെടുത്തത്.
അന്നൊരു നവംബറില്‍....
ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്നു അന്ന് നെല്‍സണ്‍ റോക്ക് ഫെല്ലര്‍. ന്യൂ ഗിനിയയിലേക്കുള്ള മകന്റെ പര്യവേക്ഷണത്തിന് സര്‍വവിധ ഭാവുകങ്ങളും അദ്ദേഹവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നേര്‍ന്നു. അങ്ങനെ 1961 നവംബറില്‍ മിഖായേൽ ഡച്ച് നരവംശശാസ്ത്രജ്ഞനായ റെനെ വാസ്സിംഗുമായി യാത്ര ആരംഭിച്ചു. 40 അടി നീളമുള്ള ഒറ്റത്തടി തോണിയിലാണ് യാത്ര. തീരത്തു നിന്നും അഞ്ചു കിലോമീറ്ററിനപ്പുറം അവരുടെ ആ കൊച്ചു ചങ്ങാടം ഒന്നാടിയുലഞ്ഞു. വട്ടം കറങ്ങി മറിയുകയും ആ ചതുപ്പില്‍ ചങ്ങാടം താഴുകയും ചെയ്തതോടെ മിഖായേലും റെനെയും വെള്ളത്തിലായി. അവരുടെ രണ്ടു സുഹൃത്തുക്കള്‍ മിഖായേലിനെയും റെനെയും രക്ഷിക്കാന്‍ ആവുംവിധം വേഗത്തില്‍ നീന്തിയെത്തി. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നിതിനിടയില് മിഖായേല്‍ റെനെയോട് പറഞ്ഞു, എന്റെ ദൗത്യത്തില്‍ ഞാന്‍ വിജയിക്കും. എങ്ങനെയായാലും ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തും... എന്നിട്ട് അസ്മാതുകളുടെ തീരത്തേക്ക് ശക്തിയോടെ നീന്തി. റെനെയുടെ തടസ്സവാദങ്ങളോ പ്രതികൂല സാഹചര്യമോ യാതൊന്നും മിഖായേലിന് പ്രതിബന്ധമായിരുന്നില്ല. തീരെ അവശനിലയിലായ റെനെയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. എന്നാല്‍ മിഖായേലിനെ കാണാനായില്ല. ഊര്‍ജിതമായ തെരച്ചില്‍ നടന്നു. മുങ്ങല്‍വിദഗ്ധര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഊര്‍ജസ്വലതയോടെ തന്നെ പ്രവര്‍ത്തിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഒടുവില്‍, 1964 ല്‍ ഭരണകൂടം മിഖായേലിനെ മരണപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
കഥകൾ ബാക്കി
മിഖായേലിന് എന്തു സംഭവിച്ചിരിക്കാം എന്നതായിരുന്നു അക്കാലത്തെ പ്രധാന നാട്ടുചര്ച്ചകളിലൊന്ന്. ന്യൂയോര്‍ക്ക് ഗവര്‍ണറുടെ പുത്രന് എന്നൊരു വിശേഷണത്തിനപ്പുറം, അസ്മത് പര്യവേക്ഷണത്തിനു മുന്‍പു വരെ, മിഖായേലിനെ അധികമാര്‍ക്കും അറിയില്ലായിരുന്നു. ന്യൂ ഗിനിയയുടെ തീരത്തേക്കുള്ള നീന്തലിനിടയില്‍ മിഖായേല്‍, നരഭോജിയായ മുതലയുടെയോ കൊന്പന്‍ സ്രാവിന്റെയോ ഭക്ഷണമായി തീര്ന്നിരിക്കാമെന്നാണ് പ്രചരിക്കപ്പെട്ട ഒരു പ്രധാന വാദം.
ശാരീരികമായി തളര്‍ന്ന് ഒരുപക്ഷെ, ആഴത്തില്‍ മുങ്ങിമരിച്ചിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മിഖായേല്‍ ന്യൂ ഗിനിയയുടെ തീരത്തെത്തിക്കാണാമെന്നും അസ്മത് വിഭാഗക്കാരിലെ നരഭോജികളുടെ കൈകളാല്‍ ജീവഹത്യ നേരിട്ടതാകാമെന്നുമുള്ള വാദഗതികളും ഉയര്‍ന്നു.
മിഖായേലിന്റെ തിരോധാനത്തിന് അഞ്ചു വര്‍ഷത്തിനു ശേഷം മിലിറ്റ് മാക്ലിന്‍ എന്ന പത്രപ്രവര്ത്തകന് ന്യൂ ഗിനിയ ദ്വീപിലേക്കൊരു അന്വേഷണാത്മക പര്യടനം നടത്തി. നാടാകെ നടുക്കിയ മിഖായേലിന്റെ തിരോധാനം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിശ്വസനീയമായ തെളിവുകളുടെ ശേഖരണമായിരുന്നു മാക്ലിന്റെ ലക്ഷ്യം. മിഖായേല്‍ കൊല്ലപ്പെട്ടിരിക്കാം എന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുമുണ്ടായിരുന്നു. 1958 ല്‍ ആ ഗ്രാമത്തിലെ പല ഗോത്രവിഭാഗ മൂപ്പന്മാരെയും ഡച്ച് സൈന്യം വധിച്ചിട്ടുണ്ട്. ആ പകയുടെ കനലുകള്‍ ഗ്രാമീണരില്‍ അണയാതെ ബാക്കി. ജലമാര്‍ഗം തങ്ങളുടെ അതിര്‍ത്തിയിലേക്ക് നീന്തിയണഞ്ഞ മിഖായേലിനെ അസ്മത് വിഭാഗക്കാര്‍ വെളുത്തവര്ഗകാരനായ ശത്രുവായി തെറ്റിദ്ധരിക്കുകയും വധിക്കുകയും ചെയ്തതാകാമെന്നാണ് മാക്ലിന്റെ നിഗമനം.
മിഖായേലിന്റേതെന്ന് കരുതുന്ന വാച്ചും കണ്ണടയും 1978 ല്‍ ആ ദ്വീപസമൂഹം സന്ദര്‍ശിച്ച ഒരു കനേഡിയന്‍ ജിയോളജിസ്റ്റ് കണ്ടതായും പറയപ്പെടുന്നു. ഗ്രാമമൂപ്പന്റെ ശേഖരത്തിലാണ് ഇവ കണ്ടതത്രെ.
കാത്തിരിക്കുന്നവർ
ജപ്പാനിലും വെനസ്വേലയിലുമൊക്കെ യാത്ര ചെയ്യുന്പോഴും നരവംശശാസ്ത്രത്തില്‍ ഇനിയും കണ്ടെത്താത്ത ജീവിതങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് താനൊരു മാധ്യമമാകണമെന്ന് മിഖായേല്‍ ഉള്ളുകൊണ്ട് കൊതിച്ചു. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശത്തേക്കാണ് താന്‍ പോകുന്നതെന്ന് നേരത്തെ തന്നെ മിഖായേല്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരുപക്ഷെ, പീബോഡ് പര്യവേക്ഷണത്തിനു ശേഷം അസ്മാതിന്റെ ഉള്ളറകള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള വളരെ ആസൂത്രിതമായ യജ്ഞത്തിന്റെ ഓരോ നിമിഷത്തിലും മിഖായേല്‍ സ്വയം പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നിരിക്കാം. അപകടം പതിയിരിക്കുന്ന ചുവടുവയ്പുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെങ്കിലും അതിജീവിക്കാനാകുമെന്ന് ചിന്തിച്ചിരുന്നിരിക്കാം.തന്റെയും പിന്നാലെയുള്ളവരുടെയും തലമുറകള്‍ക്കു പ്രയോജനകരമായി മാറിയേക്കാവുന്ന വിലപ്പെട്ട അറിവുകള്‍ സമാഹരിക്കുന്നത് ചരിത്രബോധമുള്ള ഒരു വ്യക്തിയുടെ ഉത്തരവാദിത്വം കൂടിയാണെന്ന വിചാരം അദ്ദേഹത്തില്‍ കാര്യമായി വേരോടിയിരുന്നിരിക്കാം.
ജീവിച്ചിരിക്കെ അപ്രത്യക്ഷമായവരുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തില്‍ ഇപ്പോഴും മിഖായേലിന്റെ നാമമുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു മിഖായേല്‍ തിരിച്ചു വരുമെന്ന്... അസ്മാതുകളുടെ ജീവിതശൈലികളുടെയും തനിക്കു നേരിട്ട അനുഭവങ്ങളുടെയും വിവരണങ്ങള്‍ മുഖം നിറയെ പുഞ്ചിരിയോടെ മിഖായേല്‍ വിവരിക്കുമെന്ന്...
മിഖായേല്‍ നീ എവിടെയാണ്
02:20 PM Oct 01, 2019 | Deepika.com