ജോൺസൺ പൂവന്തുരുത്ത്
മനുഷ്യനും പ്രകൃതിക്കും ഇത്ര ദോഷകാരിയാണെങ്കിൽ പ്ലാസ്റ്റിക്കിനെ പൂർണമായങ്ങു നിരോധിച്ചാൽ പോരേ? പലരുടെയും സംശയമാണിത്. പ്ലാസ്റ്റിക്കിന് ആരു മണികെട്ടും? ചോദ്യം ഇതാണ്. ‘മണി’ തന്നെയാണ് പ്രധാന പ്രശ്നമെന്നതാണ് ഉത്തരം. അതോടൊപ്പം പ്ലാസ്റ്റിക് സ്ഥാനമുറപ്പിച്ചിരിക്കുന്ന മേഖലകളിൽനിന്ന് അത്ര എളുപ്പത്തിൽ അടർത്തി മാറ്റാനാവില്ല എന്ന യാഥാർഥ്യവും.
1957 മുതലാണ് ഇന്ത്യയിൽ പ്ലാസ്റ്റിക് വ്യവസായത്തിന്റെ കുതിപ്പ് തുടങ്ങുന്നത്. ഇന്ത്യൻ സന്പദ് വ്യവസ്ഥയിലെ തന്നെ നിർണായകമായൊരു മേഖലയാണ് ഇന്നു പ്ലാസ്റ്റിക് വ്യവസായം. മുപ്പതിനായിരത്തിലേറെ സ്ഥാപനങ്ങളും 40 ലക്ഷത്തോളം ആളുകളും ഈ വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
നൂറ്റന്പതോളം രാജ്യങ്ങളിലേക്കു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യ. കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായം അതിവേഗത്തിലാണു വളർന്നുകൊണ്ടിരിക്കുന്നത്. 13 ശതമാനമാണു വളർച്ചാനിരക്കെന്നു കണക്കുകൾ പറയുന്നു. വീട്ടുപകരണങ്ങൾ മുതൽ വാഹനഭാഗങ്ങൾ വരെ വിശാലമായി കിടക്കുന്ന ജനകീയ വ്യവസായ മേഖലയാണു പ്ലാസ്റ്റിക്കിന്റേത്. അങ്ങനെയുള്ള പ്ലാസ്റ്റിക്കിനെ എങ്ങനെ ഒറ്റയടിക്കു നിരോധിക്കാനാകും ?
പ്ലാസ്റ്റിക്കിന്റെ ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഉപയോഗത്തിൽ ജാഗ്രത പാലിക്കുക, ജനങ്ങളെ ബോധവത്കരിക്കുക, പ്ലാസ്റ്റിക്കിനു ബദൽ കൊണ്ടുവരാനാകുന്ന രംഗങ്ങളിലെല്ലാം അതു നടപ്പാക്കുക തുടങ്ങിയവയാണ് പ്ലാസ്റ്റിക് മനുഷ്യനും പ്രകൃതിക്കും വിനാശകാരിയായി മാറാതിരിക്കാനുള്ള വഴി. സർക്കാരിനും സംഘടനകൾക്കും ജനങ്ങൾക്കും വ്യക്തിപരമായുമൊക്കെ ഇതിൽ ഏറെക്കാര്യങ്ങൾ ചെയ്യാനാകും.
അധികൃതർക്കു ചെയ്യാവുന്നത്
=അപകടകാരികളായ പ്ലാസ്റ്റിക്കുകളുടെ നിർമാണത്തിലും വിതരണത്തിലും ഫലപ്രദമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക.
=സ്ഥാപനങ്ങളും വ്യക്തികളും പാലിക്കേണ്ട ഒരു പ്ലാസ്റ്റിക് പ്രോട്ടോക്കോളിനു രൂപം നൽകുക.
=സ്ഥാപനങ്ങൾക്കും മറ്റും ലൈസൻസ് നൽകുന്പോൾ പ്ലാസ്റ്റിക് പ്രോട്ടോക്കോൾ നിർബന്ധമാക്കുക.
=പ്ലാസ്റ്റിക്് അവബോധം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുക.
=ഉൗർജക്ഷേമ പദ്ധതികൾക്കു സ്ഥാപനങ്ങൾക്കു വർഷം തോറും അംഗീകാരം നൽകുന്ന മാതൃകയിൽ പ്ലാസ്റ്റിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സ്ഥാപനങ്ങളെയും അവാർഡ് നൽകി അംഗീകരിക്കുക.
=പ്ലാസ്റ്റിക് ബോധവത്കരണരംഗത്തു പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയും അവർക്കു പ്രോത്സാഹനം നൽകുകയും ചെയ്യുക.
=പ്ലാസ്റ്റിക് ഫ്രീ കാന്പസുകളും സർക്കാർ ഓഫീസുകളും സൃഷ്ടിക്കുക.
=സർക്കാർ പരിപാടികളിൽനിന്നു കഴിവതും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കുക.
=വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടികൾ നിർബന്ധമാക്കുക.
=കലോത്സവങ്ങൾ, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ പ്ലാസ്റ്റിക് നിയന്ത്രണം കർശനമാക്കുക, മത്സരങ്ങൾക്ക് വിഷയമാക്കുക
=ഭക്ഷ്യവിഭവങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നൽകുന്നതും വിളന്പുന്നതും കർശനമായി നിരോധിക്കുക.
=പ്ലാസ്റ്റിക് തോരണങ്ങൾ, അലങ്കാരങ്ങൾ എന്നിവ നിരോധിക്കുക.
=പുഴകളിലും തോടുകളിലും കടലിലും വനത്തിലും പ്ലാസ്റ്റിക് തള്ളുന്നതു കുറ്റകൃത്യമാക്കുക.
=പ്ലാസ്റ്റിക് വലിച്ചെറിയുന്നവരിൽനിന്നു കനത്ത പിഴ ഈടാക്കുക.
=എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗവി മാതൃകയിൽ പ്ലാസ്റ്റിക് ഫ്രീ ആക്കുക.
=പ്ലാസ്റ്റിക് ബോധവത്കരണത്തിനായി പ്രത്യേക ദിനം ആചരിക്കുക, ജനശ്രദ്ധ ആകർഷിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുക.
=പ്ലാസ്റ്റിക് പ്രതിരോധ നടപടികൾക്കു കുടുംബശ്രീ, നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ് പോലീസ്, എൻസിസി അടക്കമുള്ള സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുക
=പ്ലാസ്റ്റിക് നിയന്ത്രണത്തിനു ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുക.
ജനങ്ങൾക്കു ചെയ്യാവുന്നത്
=പ്ലാസ്റ്റിക്കിന്റെ സ്വഭാവം, പ്രവർത്തന രീതി തുടങ്ങിയവ മനസിക്കുക.
=50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് ഒഴിവാക്കുക. പ്ലാസ്റ്റിക് കൂടുകൾ ഒറ്റ ഉപയോഗ ശേഷം കളയാതെ കൂടുതൽ തവണ ഉപയോഗിക്കുക.
=ബിസ്ഫിനോൾ എ, താലേറ്റ്സ്, ആന്റിമണി, സിഎഫ്സി തുടങ്ങിയ മാരക രാസവസ്തുക്കൾ അടങ്ങാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ തെരഞ്ഞെടുക്കുക.
=പ്ലാസ്റ്റിക് ഒഴിവാക്കാനാവാതെ വന്നാൽ എസ്പിഐ കോഡ് 2,4,5 പ്ലാസ്റ്റിക്കുകൾ തെരഞ്ഞെടുക്കുക. 1, 3, 6, 7 കോഡിലുള്ള (പോളി കാർബണേറ്റ്) പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക.
=ഭക്ഷണത്തിനും പാചകത്തിനുമുള്ള പഞ്ചസാര, വിനാഗിരി, അച്ചാറുകൾ, മസാലക്കൂട്ടുകൾ, ഉപ്പ്, ഇതര ആഹാരവസ്തുക്കൾ തുടങ്ങിയവ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കാതിരിക്കുക.
=പുതിയ തലമുറയ്ക്കു പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുക, അതിനനുസരിച്ചു ശീലിപ്പിക്കുക.
=പ്ലാസ്റ്റിക്കിനു പകരം ചണം, പരുത്തി, കോട്ടണ്‍, സിൽക്ക് തുടങ്ങിയ വസ്തുക്കൾ തെരഞ്ഞെടുക്കുക.
=പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കാതിരിക്കുക, ജൈവമാലിന്യം പ്ലാസ്റ്റിക് കൂടുകളിൽ കെട്ടി വലിച്ചെറിയാതിരിക്കുക.
=പ്ലാസ്റ്റിക് ശരീരത്തിൽ കടക്കുന്നത് ഉമിനീർ വഴി, രക്തവുമായി ബന്ധപ്പെടുന്പോൾ, ചൂടാകുന്പോൾ, അതിയായി തണുപ്പിക്കുന്പോൾ, കൊഴുപ്പുമായി ബന്ധപ്പെടുന്പോൾ... അതിനാൽ പ്ലാസ്റ്റിക്കുമായുള്ള സഹവാസത്തിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
സംഘടനകൾ
സന്നദ്ധ സംഘടനകൾക്കും രാഷ്ട്രീ യ പ്രസ്ഥാനങ്ങൾക്കും മതസ്ഥാപനങ്ങൾക്കുമൊക്ക തങ്ങളുടെ പദ്ധതികളിലെ പ്രധാന ഇനമായി പ്ലാസ്റ്റിക്കിനെതിരേയുള്ള പോരാട്ടം ഉൾപ്പെടുത്താം. ബോധവത്കരണരംഗത്തു സജീവമാകുക, പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ അടക്കമുള്ളവ കർശനമായി പാലിക്കുക. പ്ലാസ്റ്റിക് പോരാട്ടത്തിൽ സർക്കാരുമായി കൈകോർക്കുക, ബദൽ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി പലതും ചെയ്യാനാകും.
നോ പ്ലാസ്റ്റ് മുന്നേറ്റം
ചങ്ങനാശേരി താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗണ്‍സിലിനു (TRAACC) കീഴിൽ നടപ്പാക്കുന്ന ‘നോ പ്ലാസ്റ്റ്’ മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങളാണ് ഈ രംഗത്തു ചെയ്തുകൊണ്ടിരിക്കുന്നത്. കുടുംബശ്രീ, ശുചിത്വമിഷൻ, ജനമൈത്രി പോലീസ് തുടങ്ങി നിരവധി സംഘടനകളുമായി ചേർന്നാണ് നോ പ്ലാസ്റ്റ് നടപ്പാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു പരിസ്ഥിതി സൗഹൃദമായി റീ സൈക്കിൾ ചെയ്യാൻ ഇവർ മുൻകൈയെടുക്കുന്നു. പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്ന നിരവധി ഉത്പന്നങ്ങൾ ഇവർ ജനങ്ങൾക്കു പരിചയപ്പെടുത്തുന്നുണ്ട്.
പ്ലാസ്റ്റിക്കിനെതിരേയുള്ള അവബോധം വളർത്താൻ നോ പ്ലാസ്റ്റ് നടത്തിയ പ്ലാസ്റ്റിക് ഹർത്താൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽനിന്നു ടണ്‍ കണക്കിനു പ്ലാസ്റ്റിക് ആണ് ഇവർ ശേഖരിച്ചു റീസൈക്കിൾ ചെയ്യാൻ വിവിധ കന്പനികൾക്കു ഇതിനകം കൈമാ റിയത്.
റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളെ ബോധവത്കരിക്കുകയും പ്ലാസ്റ്റിക് പ്രതിരോധം ജീവിതചര്യയുടെ ഭാഗമാക്കാൻ പ്രേരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. സംഘടന കളും 10 കുടുംബങ്ങൾ വീതമുള്ള മൈക്രോഗ്രൂപ്പുകളും മുഖേനയാണ് പ്ലാസ്റ്റിക് ശേഖരണം. ഇതു കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ഒഴിവാക്കാൻ പൈറോലിസിസ് (Pyrolysis) എന്ന സാങ്കേതികവിദ്യ പ്രചരിപ്പിക്കാനും ഇവർ മുൻകൈയെടുക്കുന്നു. മറ്റു റെസിഡന്റ്സ് അസോസിയേഷനുകൾക്കും സംഘടനകൾക്കും ഇതു മാതൃകയാക്കാവുന്നതാണ്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പ്ലാസ്റ്റിക്കിനെതിരേ ഇതുപോലെ ഒറ്റപ്പെട്ട ശബ്ദങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകുന്നുണ്ട്. ഭരണകൂടവും സംഘടനകളും ജനങ്ങളും ഒരുമിച്ചു കൈകോർത്ത് അതിനെ വലിയൊരു മുന്നേറ്റമാക്കി വളർത്തിയെടുക്കുന്പോഴാണ് പ്ലാസ്റ്റിക് പ്രതിരോധം ഫലവത്താകുന്നത്, അതിനായി നാടുണരട്ടെ.
ഒന്നുകിൽ ഉൗട്ടി അല്ലെങ്കിൽ ചട്ടി!
കിലുക്കം എന്ന മലയാള സിനിമയിലെ പ്രശസ്തമായ ഡയലോഗുകളിൽ ഒന്നാണിത്. പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധകമാണ് ഈ ഡയലോഗ്. കാരണം, പ്ലാസ്റ്റിക് വിരുദ്ധ വിപ്ലവത്തിൽ ഇന്ത്യയ്ക്കാകെ മാതൃകയാണ് ടൂറിസ്റ്റ് കേന്ദ്രമായ ഉൗട്ടി.
മേട്ടുപ്പാളയത്തുനിന്ന് ഉൗട്ടിയിലേക്കുള്ള വഴിയിൽ ഒരു യാത്രക്കാരന്റെ കണ്ണിൽ ഏറ്റവുമധികം തടയുന്നതു പച്ചനിറത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ രേഖപ്പെടുത്തിയിരിക്കുന്ന ബോർഡുകളാകും. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ പട്ടണമാണ് ഉൗട്ടി.
2002ൽ അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന സുപ്രിയ സാഹു ആണ് ഉൗട്ടി ഉൾപ്പെടുന്ന നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത്. ഓപ്പറേഷൻ ബ്ലൂ മൗണ്ടൻ എന്ന പദ്ധതി വിജയകരമായ നടപ്പാക്കൽ വഴി ദേശീയ ശ്രദ്ധനേടി. നിരവധി പുരസ്കാരങ്ങളും ഈ പദ്ധതിയെ തേടിയെത്തി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായും നിരോധിക്കുകയാണ് ആദ്യം ചെയ്തത്. ലംഘിക്കുന്നവർക്കു കനത്ത പിഴ ചുമത്തി. കടകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾക്കു പകരം പേപ്പർ ബാഗുകൾ ഇടംപിടിച്ചു.
ഉൗട്ടിയുടെ മനോഹാരിത നിലനിർത്താനുള്ള പോരാട്ടത്തിൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഹോട്ടലുകളുമെല്ലാം കൈകോർത്തതോടെ വൻ വിജയമായി മാറി. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കുറഞ്ഞു. ഏതാനും മാസങ്ങൾക്കു മുന്‍പ് തെർമോകോൾ, സിൽവർ ഫോയിൽ, കപ്പ് തുടങ്ങി 17 ഇനം പ്ലാസ്റ്റിക്കുകൾ കൂടി ഇവിടെ നിരോധിച്ചു. ഈ പദ്ധതിക്കു മുന്പ,് ടൂറിസ്റ്റുകളുടെ മുഖ്യ ആകർഷണകേന്ദ്രമായ ഉൗട്ടിതടാകത്തിലേക്കാണ് പ്ലാസ്റ്റിക്കുകൾ വൻതോതിൽ തള്ളപ്പെട്ടിരുന്നത്. തെരുവോരങ്ങളെല്ലാം പ്ലാസ്റ്റിക് ചവറുകളാൽ വൃത്തിഹീനമായിരുന്നു...
ഇങ്ങനെ പോയാൽ ഉൗട്ടിയുടെ സൗന്ദര്യം അകാല ചരമമടയും എന്നു തിരിച്ചറിഞ്ഞാണ് അധികാരികൾ ഉണർന്നത്. ഇന്ന് ഉൗട്ടിയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും പറയും പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കൂടുക ളോ കുപ്പികളോ കാണാനില്ല. ഭരണകൂടം ഇച്ഛാശക്തിയോടെ ഇറങ്ങിത്തിരിച്ചാൽ ഏതു ദൗത്യവും വിജയപ്രദമാകും എന്നതിന്റെ തെളിവാണ് ഉൗട്ടിയുടെ പ്ലാസ്റ്റിക് പ്രതിരോധം. ഉൗട്ടിയെ കണ്ടുപഠിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയാറാവണം, അല്ലെങ്കിൽ നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഭാവിയിൽ ചട്ടിയെടുക്കേണ്ടി വരും!
എന്താണ് പൈറോലിസിസ്?
ലളിതമായ ഭാഷയിൽ പറഞ്ഞാൽ പ്ലാസ്റ്റിക് സംസ്കരിച്ച് ഒായിൽ ഉണ്ടാക്കുന്ന പ്രവർത്തനം ആണിത്. യാതൊരു പരിസ്ഥിതി മലിനീകരണവും കൂടാതെ പ്ലാസ്റ്റിക്കിനെ ഉന്നതഉൗഷ്മാവിൽ വിഘടിപ്പിച്ചു ഫർണസ് ഓയിലും ഡീസലും പെട്രോളും ഹൈഡ്രോ കാർബണ്‍ ഗ്യാസും ഗ്രീസും ഉത്പാദിപ്പിക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്നാണ് നോ പ്ലാസ്റ്റ് പദ്ധതിയുടെ ചെയർമാൻ സി.ജെ.ജോസഫും ചീഫ് ഓർഗനൈസർ ഷാജി തോമസും പറയുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജന രംഗത്ത് ഈ സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനപ്പെടുത്തണം. വിവിധ രാജ്യങ്ങൾ ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രവർത്തനം
പ്രത്യേകം രൂപകല്പന ചെയ്ത പൈറോലിസിസ് റിയാക്ടറിൽ 370 മുതൽ 550 വരെ ഡിഗ്രി സെൽഷ്യസിൽ പ്ലാസ്റ്റിക്കിനെ തന്മാത്രാ സ്ഫോടനത്തിനു വിധേയമാക്കും. തെർമോലൈസിസ്, ഡീപോളമറൈസേഷൻ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർബണ്‍ ബ്ലാക്ക് ഒരു രാസത്വരകമായി പ്രവർത്തിച്ചു തുടർന്നു പ്രവർത്തനത്തിന് ഉൗർജസ്രോതസായി മാറുന്നു. മറ്റൊരു ഉത്പന്നമായ ഹൈഡ്രോ കാർബണ്‍ ഗ്യാസ് ഇന്ധനമായി ജ്വലിക്കുകയും ഉൗർജവും ചൂടും നൽകുകയും ചെയ്യും. ഓക്സിജൻ ഇല്ലാത്തതിനാൽ ഡയോക്സിൻ, ഫ്യൂറൈൻ, കാർബണ്‍ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ഉണ്ടാകുന്നുമില്ല.
സാധ്യതകൾ
ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന പൈറോലിസിസ് ഓയിലിൽ 90 ശതമാനം ഡീസൽ അടങ്ങിയിട്ടുണ്ട്. കാർബണ്‍ ബ്ലാക്ക്, കാർബണ്‍ നാനോ ട്യൂബുകളുടെ നിർമാണത്തിനു പ്രയോജനപ്പെടുത്താം. പൈറോലിസിസ് ഗ്യാസ് (ഹൈഡ്രോ കാർബണ്‍ ഗ്യാസ്) വൈദ്യുതി ഉത്പാദനത്തിനും റിയാക്ടറുകളുടെ പ്രവർത്തനത്തിനും ഉപയോഗിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പൈറോലിസിസ് ഒായിൽ തുല്യഅളവിൽ ഡീസലുമായി ചേർത്ത് ഇലക്ട്രിക് ജനറേറ്ററുകളിലും ഡീസൽ പന്പുകളിലും നേരിട്ടുപയോഗിക്കാം. ഈ പദ്ധതിക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുണ്ടെന്നും തദ്ദേശഭരണ സ്ഥാപനങ്ങളും പൈറോലിസിസ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കണമെന്നും ഇവർ പറയുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും സംശയ നിവാരണവും ഇവർ നൽകി വരുന്നുണ്ട്. ഫോണ്‍: സി.ജെ.ജോസഫ് : 9447145081, ഷാജി തോമസ്: 8921471643.
(അവസാനിച്ചു).
പ്ലാസ്റ്റിക്കിനെ പിടിച്ചുകെട്ടാം!
11:32 AM Sep 27, 2019 | Deepika.com