ലോകവ്യാപകമായി നടത്തപ്പെട്ട ഒരു അഭിപ്രായ സർവേ എന്ന പേരിൽ ആരുടെയോ നർമഭാവന മെനഞ്ഞെടുത്ത ഒരു കഥ. സർവേയിലെ ഏക ചോദ്യം ഇതായിരുന്നു: "മറ്റു രാജ്യങ്ങളിലുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം ദയവായി അയച്ചുതരിക'.
സർവേ വൻ പരാജയമായിരുന്നു. അതിന്റെ കാരണമാണ് ഏറെ രസപ്രദം. മറ്റു രാജ്യങ്ങളിലുള്ള ഭക്ഷ്യക്ഷാമമോ? മറ്റു രാജ്യങ്ങൾ എന്നു പറഞ്ഞാൽ അമേരിക്കക്കാർക്ക് അതെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. തന്മൂലം അവർക്കാർക്കും സർവേയ്ക്ക് മറുപടി നൽകാൻ സാധിച്ചില്ല.
ഭക്ഷ്യക്ഷാമമോ? ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്താണെന്നറിയില്ല. പിന്നെ എങ്ങനെയാണ് ഭക്ഷ്യക്ഷാമത്തെക്കുറിച്ചു സംസാരിക്കുവാൻ അവർക്കു സാധിക്കുക?
പാശ്ചാത്യയൂറോപ്പിലുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രശ്നം മറ്റൊന്നായിരുന്നു. ഒരു കാര്യത്തിലും ക്ഷാമം എന്നത് എന്താണെന്ന് അവർക്കറിയില്ലായിരുന്നു. അപ്പോൾപ്പിന്നെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് അവർ എങ്ങനെയാണ് പ്രതികരിക്കുക? സർവേയോടു പ്രതികരിക്കുവാൻ പൂർവ യൂറോപ്പിലുള്ളവർക്കുസാധിക്കാതിരുന്നതിന്റെ കാരണം "സത്യസന്ധമായ അഭിപ്രായം' എന്നതിലെ സത്യസന്ധതയുടെ അർഥം അവർക്കറിയില്ല എന്നതായിരുന്നു.
സർവേയോടു പ്രതികരിക്കുവാൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ളവർക്കു ചിന്തിക്കുവാനേ സാധ്യമായിരുന്നില്ല. കാരണം, പരിഹാരം എന്ന വാക്ക് അവരുടെ ഡിക്ഷണറിയിൽ ഉണ്ടായിരുന്നില്ല. തന്മൂലം ഭക്ഷ്യക്ഷാമത്തിന്റെ പരിഹാരത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതിന്റെ അർഥം അവർക്കു മനസിലായതു പോലുമില്ല. ചൈനക്കാരുടെ പ്രശ്നം മറ്റൊന്നായിരുന്നു. സ്വന്തം അഭിപ്രായം പറയുന്നതിന് അവർക്കവകാശമില്ലായിരുന്നു. എന്നു മാത്രമല്ല, അഭിപ്രായം പറയുന്ന രീതി അവർ പണ്ടേ മറന്നുപോവുകയും ചെയ്തിരുന്നു.
തെക്കേ അമേരിക്കയിലുള്ളവർക്കു സർവേയിലെ ചോദ്യം മനസിലാക്കുവാൻ സാധിക്കാതെ പോയത് ചോദ്യത്തിൽ "ദയവായി' എന്നൊരു വാക്കുണ്ടായിരുന്നു എന്നതാണ്. ആ വാക്കിന്റെ അർഥം അറിയാതെ പോയതുകൊണ്ട് അവർക്കും സർവേയ്ക്ക് മറുപടി നൽകാൻ സാധിച്ചില്ല.
സർവേ സംബന്ധിച്ചുള്ള ഇന്ത്യക്കാരുടെ പ്രതികരണമോ? ഭാഗ്യത്തിന് ഇന്ത്യക്കാരെ ഈ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും മറ്റു രാജ്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ നാം നമ്മെത്തന്നെ വിലയിരുത്തുന്നതു നല്ലതാണ്.
സർവേയോടു പ്രതികരിക്കുവാൻ അമേരിക്കക്കാർക്ക് സാധിക്കാതെ പോയതു മറ്റു രാജ്യങ്ങൾ ഉണ്ടോ എന്ന് അവർക്ക് അറിവില്ലാതെ പോയതാണല്ലോ. ഇതു വലിയ അതിശയോക്തിയാണെങ്കിലും അല്പം യാഥാർഥ്യവും ഇതിലുണ്ടെന്നു സമ്മതിക്കണം. കാരണം, മറ്റു രാജ്യങ്ങളുടെ സഹായം കൂടാതെ മുന്നോട്ടു പോകുവാൻ സാധിക്കുമെന്ന ചിന്ത അമേരിക്കയിൽ പൊതുവേ ഉണ്ട്. അപ്പോൾപ്പിന്നെ മറ്റു രാജ്യങ്ങളെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യം അവർക്കില്ലല്ലോ.
ഇന്ത്യയെ സംബന്ധിച്ചു പറഞ്ഞാൽ, സ്വന്തം കാലിൽ നിൽക്കണമെന്നു മോഹമുണ്ടെങ്കിലും മറ്റു രാജ്യങ്ങളുടെ സഹായം ഓരോ രീതിയിൽ നമുക്കാവശ്യമാണല്ലോ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്ന കാര്യത്തിൽ നാം ആരുടെയും പിന്നിലല്ല. ഭക്ഷ്യകാര്യത്തിൽ നാം സ്വയംപര്യാപ്തരായതുകൊണ്ട് ആഫ്രിക്കക്കാരുടെ പ്രശ്നം നമുക്കില്ല. അതുപോലെ പാശ്ചാത്യ യൂറോപ്പിലുള്ളവരുടെ പ്രശ്നവും നമുക്കില്ല. കാരണം, നമ്മുടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കിടയിലും ക്ഷാമമനുഭവിക്കുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ടല്ലോ.
പൂർവ യൂറോപ്പിലുള്ളവരുടെ പ്രശ്നം സത്യസന്ധത എന്ന വാക്കിന്റെ അർഥം അറിയില്ല എന്നതായിരുന്നല്ലോ. ഇക്കാര്യത്തിൽ ഇന്ത്യക്കാരായ നമ്മൾ എവിടെ നിൽക്കുന്നു എന്നു സ്വയം ചോദിക്കുന്നതു നല്ലതാണ്. സത്യസന്ധത എന്ന വാക്കിന്റെ അർഥം അറിയില്ലാത്ത സ്ഥിതിയിലേക്കു നാമാരും അധഃപതിച്ചിട്ടില്ല. പൂർവ യൂറോപ്പിലുള്ളവരും അധഃപതിച്ചിട്ടില്ല.
എന്നാൽ സത്യസന്ധതയുടെ കാര്യത്തിൽ യൂറോപ്പിലുള്ളവർ അല്പം പിന്നിലാണെന്നാണു പാശ്ചാത്യയൂറോപ്പിലുള്ളവരുടെ അഭിപ്രായം. ഇന്ത്യയുടെ കാര്യമോ? ട്രാൻസ്പേരൻസി ഇന്റർനാഷണൽ എന്ന സംഘടനയുടെ പഠനമനുസരിച്ച് അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുൻപിൽതന്നെയാണ്. അപ്പോൾപ്പിന്നെ സത്യസന്ധതയുടെ കാര്യത്തിൽ പൂർവ യൂറോപ്പിലുള്ളവരെക്കാൾ കേമന്മാർ ആണെന്ന് അവകാശപ്പെടാനാവില്ലല്ലോ.
അഭിപ്രായം പറയുന്ന കാര്യത്തിൽ ചൈനക്കാർ ഏറെ പിന്നിലാണെങ്കിലും ഇക്കാര്യത്തിൽ നമ്മെ പിന്നിലാക്കാൻ വേറെ ഏതെങ്കിലും രാജ്യക്കാർ ഉണ്ടോ എന്നു സംശയിക്കണം.
മിഡിൽ ഈസ്റ്റിലുള്ളവരുടെ പ്രശ്നം പരിഹാരം എന്ന വാക്ക് അവരുടെ ഡിക്ഷണറിയിൽ ഇല്ലാത്തതാണെങ്കിലും നമ്മുടെ പ്രശ്നം വേറൊന്നാണ്. നമുക്ക് എല്ലാ പ്രശ്നങ്ങൾക്കും നൂറുകൂട്ടം പരിഹാരം നിർദേശിക്കുവാൻ ആളുണ്ടെന്നതാണു വാസ്തവം. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കുവാൻ പലപ്പോഴും നമുക്കു സാധിക്കുന്നുമില്ല.
സൗത്ത് അമേരിക്കക്കാരുടെ പ്രശ്നം അവർക്കു "പ്ലീസ്' അല്ലെങ്കിൽ "ദയവായി' എന്നു പറയുവാൻ സാധിക്കുന്നില്ല എന്നതാണല്ലോ. നമ്മുടെ ഡിക്ഷ്ണറിയിൽ "ദയവായി' എന്ന വാക്കുണ്ട്. എന്നാൽ പ്രയോഗത്തിൽ അതു വിരളമാണെന്നു മാത്രം. ദയവായി, അല്ലെങ്കിൽ ദയവ് ചെയ്ത് എന്നൊക്കെയുള്ള വാക്കുകൾ എത്ര അപൂർവമായിട്ടാണു നാം നമ്മുടെ സംസാരത്തിൽ ഉപയോഗിക്കുക. നമുക്കൊരിക്കലും അതിന്റെ പ്രാധാന്യം മനസിലായിട്ടില്ല എന്നതല്ലേ വസ്തുത?
ആ അഭിപ്രായസർവേയുടെ പേരു പറഞ്ഞു തമാശ രൂപത്തിൽ വിവിധ രാജ്യക്കാരെക്കുറിച്ചും ദേശക്കാരെക്കുറിച്ചും പറഞ്ഞിരിക്കുന്ന കാര്യത്തിൽ ചിലതു നമ്മെയും ബാധിക്കുന്നതാണ്. ജീവിതത്തിലെ സത്യസന്ധതയും പെരുമാറ്റത്തിലെ ഹൃദ്യതയും അതിൽ ഉൾപ്പെടുന്നു.
സത്യസന്ധതയ്ക്കു നമ്മുടെ ജീവിതത്തിൽ അതിശ്രേഷ്ഠമായ സ്ഥാനം നൽകണം. അപ്പോൾ തട്ടിപ്പും വെട്ടിപ്പും അഴിമതിയുമൊന്നും നമ്മുടെ ജീവിതത്തിലുണ്ടാവില്ല. അതുപോലെ നമ്മുടെ സംസാരവും പെരുമാറ്റരീതിയും എപ്പോഴും ഹൃദ്യതയുള്ളതാകണം. അപ്പോൾ നമ്മുടെ ജീവിതം നമുക്കും മറ്റുള്ളവർക്കും മധുരമായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സത്യസന്ധതയ്ക്ക് അതിശ്രേഷ്ഠമായ സ്ഥാനം നൽകാം
01:13 AM Dec 16, 2018 | Deepika.com