സെപ്റ്റംബര്‍ 21: ലോക ആൽസ്ഹൈമേഴ്സ് ദിനം
നാളിതുവരെ ഫലപ്രദമായ ചികിത്സാരീതി കണ്ടെത്തിയിട്ടില്ലാത്ത ഡിമെൻഷ്യ ഏറ്റവും കൂടുതൽ കണ്ടുവരുന്നതു പ്രായമായവരിലാണ്. എണ്‍പത് വയസുള്ളവരിൽ ഏകദേശം 20 ശതമാനം പേരിലും ഡിമെൻഷ്യയ്ക്കുള്ള സാധ്യത ഏറെയാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.
ഒരു കംപ്യൂട്ടർപോലെ പ്രവർത്തിക്കുന്ന നമ്മുടെ തലച്ചോറിലേക്കു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സന്ദേശങ്ങൾ എത്തിക്കാനും ഉചിതമായ തീരുമാനം തിരികെ കൈമാറാനും ശരീരത്തിനുള്ളിൽ തലച്ചോറും നാഡീകോശങ്ങളും ഒരു സർക്യൂട്ട് പോലെയാണു പ്രവർത്തിക്കുന്നത്. ബ്രെയിൻ നൽകുന്ന സന്ദേശങ്ങൾ നാഡീകോശങ്ങളിൽ എത്തുകയും അവ അസറ്റൈൽ കൊളൈൻ പോലുള്ള ന്യൂറോ കെമിക്കൽ മെസെഞ്ചേഴ്സിന് ഈ സന്ദേശം കൈമാറുകയും ചെയ്യുന്നു. ഇത്തരത്തിലാണ് നമ്മുടെ സാധാരണഗതിയിലുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്.
എന്നാൽ, പ്രായമാകുന്പോൾ ഇത്തരത്തിൽ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്ന കോശങ്ങളിൽ ചിലതു നശിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നശിക്കുന്ന കോശങ്ങൾ വീണ്ടും ഉത്പാദിപ്പിക്കപ്പെടാതെ വരുന്പോൾ ആശയവിനിമയം തകരാറിലാകുന്നു. ഇതോടെ ഒരു വ്യക്തിക്കു സാധാരണഗതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള കാര്യക്ഷമതയ്ക്കു മങ്ങലേൽക്കുമെങ്കിലും അത്ര ഗുരുതരമായി പ്രശ്നം വ്യക്തിയെ ബാധിക്കില്ല.
ഡിമെൻഷ്യ രോഗാവസ്ഥയിൽ വളരെ വേഗത്തിൽ കോശങ്ങൾ നശിക്കുന്നതു മൂലം ദൈനംദിന പ്രവർത്തനരീതി ഗുരുതരാവസ്ഥയിലാകുകയും ചെയ്യും. നൽകുന്ന തെറ്റായ വിവരങ്ങൾ മൂലം രോഗിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി രോഗിയുടെ പെരുമാറ്റരീതിയിലും വ്യത്യാസമുണ്ടാകും. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കാലക്രമേണ വഷളാകുകയും രോഗിയുടെ നില ഗുരുതരമാവുകയും ചെയ്യുന്നു.
ഡിമെൻഷ്യയുള്ള വ്യക്തികളിൽ ഓർമക്കുറവുണ്ടാകുക, ഭാഷ കൈകാര്യം ചെയ്യാനാകാതെ വരിക, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കാതെ വരിക, പെരുമാറ്റത്തിലെ അസാധാരണത്വം തുടങ്ങിയവ പ്രധാനമായും കാണപ്പെടുന്നു. പഴയകാര്യങ്ങൾ ഓർമയിലുള്ളപ്പോഴും സമീപകാല ഓർമകൾ നശിക്കുകയും ക്രമേണ ഓർമകൾ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആൽസ്ഹൈമേഴ്സിന്റെ പ്രധാന പ്രത്യേകത.
ഉത്കണ്ഠയും വിഷാദവും നമ്മുടെ വൈജ്ഞാനിക പ്രവർത്തനത്തിനു താത്കാലികമായി ക്ഷതമേൽപ്പിക്കാൻ കാരണമാവുകയും പിന്നീടു ഡിമെൻഷ്യയിലേക്കു നയിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എങ്കിലും നേരത്തെ ഈ അവസ്ഥ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാനാകും. ഒരുതരത്തിൽ പറഞ്ഞാൽ ഡിമെൻഷ്യയുടെ താത്കാലികമായ അവസ്ഥയാണ് വിഷാദരോഗം.
ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തന നിലവാരം അതു സാമൂഹികമോ തൊഴിൽപരമോ ആണെങ്കിൽ അവയുടെ മോശമായ രീതി വിലയിരുത്തി വേണം കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ. വൈജ്ഞാനിക കഴിവുകൾ ഉൾക്കൊള്ളുന്ന പ്രവർത്തന നിലവാരത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലും ഇതിൽ ഉൾപ്പെടും. വിഷാദാവസ്ഥ നിർണയിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥ ഉചിതമായ രക്തപരിശോധനയിലൂടെ നിർണയിക്കാൻ കഴിയും. ഭാഗികമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന സ്ട്രോക്, ട്യൂമർ, അണുബാധ എന്നിവ എംആർഐ സ്കാൻ ഉപയോഗിച്ചും തിരിച്ചറിയാൻ കഴിയും. ചികിത്സിക്കാൻ കഴിയുന്ന ഈ അവസ്ഥയിൽനിന്നു രോഗി ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞാൽ പിന്നീട് ചികിത്സിച്ചു ഭേദമാക്കാനാകാത്ത ആൽസ്ഹൈമേഴ്സ് രോഗം, ഫ്രോന്റോ ടെന്പറൽ ഡിമെൻഷ്യ എന്നിവയിലേക്കാകും രോഗി എത്തിച്ചേരുക. നിർഭാഗ്യവശാൽ ഈ അവസ്ഥകളെ പരിഹരിക്കാനോ ലഘൂകരിക്കാനോ ഇതുവരെ പ്രത്യേക ചികിത്സകളൊന്നും ലഭ്യമല്ല. എന്നിരുന്നാലും ചില മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇവ രോഗം ക്രമേണ കൂടുന്ന അവസ്ഥയ്ക്കു തടസം സൃഷ്ടിക്കാൻ സഹായിക്കും.
വ്യക്തമായ ചികിത്സാ രീതിയില്ലെന്നിരിക്കെ, രോഗീപരിചരണമാണു പ്രധാനമെന്നതിനാൽ പൊതുജന ബോധവത്കരണം അനിവാര്യമാണ്. രോഗിയെ പരിചരിക്കുന്നവർ രോഗം ആരുടെയും തെറ്റല്ലെന്നും അവർക്ക് അതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നും ആദ്യം മനസിലാക്കണം. ഇടവേളയില്ലാതെ ഒരുദിവസത്തിൽ മുഴുവൻ സമയവും പരിചാരകർക്കു സ്ഥലകാലബോധമില്ലാതെ പ്രവർത്തിക്കുന്ന രോഗികളെ നോക്കേണ്ടിവരും. രോഗികളെ പരിചരിക്കുന്നവർ ശാരീരികമായി തളർന്നുപോകുകയും പലതവണ വിഷാദരോഗത്തിലേക്കു വീഴുകയും ചെയ്യാറുണ്ട്.
കഠിനമായ ഈ രോഗീപരിചരണത്തിൽ ഏർപ്പെട്ടവർക്കു ദൈനംദിന സഹായവും ചില ഇടവേളകളും ആവശ്യമാണ്. കൂടുതൽ സന്നദ്ധസംഘടനകളെയും വോളണ്ടിയർമാരെയും രോഗീ പരിചരണത്തിന് ആവശ്യമാണ്. വേണ്ട പിന്തുണ നൽകാൻ സർക്കാരും ശ്രദ്ധ ചെലുത്തണം. ഡിമെൻഷ്യയ്ക്കു ചികിത്സാരീതി കണ്ടെത്താൻ ഇന്നു ലോകത്തിന്റെ വിവിധ കോണുകളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ആരോഗ്യരംഗത്തിന് ഒരു സുപ്രധാന ചികിത്സ കണ്ടെത്തുന്നതിനായി പ്രത്യാശിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ.
ഡോ. മാത്യു ഏബ്രഹാം
കൊച്ചി ആസ്റ്റർ മെഡ്സിറ്റി സീനിയർ കണ്‍സൾട്ടന്റ് ന്യൂറോളജിസ്റ്റാണ്)
ആൽസ്ഹൈമേഴ്സും ഡിമെൻഷ്യയും
12:25 PM Sep 21, 2019 | Deepika.com