റെജി ജോസഫ്
തളർന്നു കിടക്കുന്ന തൊണ്ണൂറ്റിരണ്ടുകാരി അമ്മയെയും വീൽച്ചെയറിൽ നിരങ്ങുന്ന തൊണ്ണൂറുകാരനെയും നടുറോഡിലേക്ക് ഇറക്കിവിടുമെന്നാണോ നിങ്ങൾ പറയുന്നത്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ പെരുവഴിയിൽ അലയണമെന്നാണോ നിങ്ങളുടെ തീരുമാനം. കുടിയിറക്കൽ നോട്ടീസ് നൽകാൻ തിങ്കളാഴ്ച സന്നാഹത്തോടെ എത്തിയ മരട് നഗരസഭാ സെക്രട്ടറിക്കു മുന്നിൽ കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിലെ അന്തേവാസികൾ ആക്രോശിച്ചു.
ഫ്ളാറ്റ് പൊളിച്ചാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഫ്ളാറ്റിലുള്ളവർ. കാരണം, കെട്ടിടത്തിലെ താമസക്കാരിൽ പലരും എങ്ങനെ പ്രതികരിക്കുമെന്നു പലർക്കും നിശ്ചയമില്ല. ആരെങ്കിലും കടുംകൈയെന്തെങ്കിലും ചെയ്തേക്കുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. കോടതിവിധിക്കു ശേഷം ഫ്ളാറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗണ്‍സലിംഗ് നൽകിവരുന്ന വിവരം പുറംലോകം അറിയുന്നുണ്ടാവില്ല. പലർക്കും ഉറക്കംതന്നെയില്ല. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലർമാരും ഭാരവാഹികളും എത്തിയാണ് കുട്ടികളെ സമാധാനിപ്പിക്കുന്നത്. ഈ ഫ്ളാറ്റിൽ ജനിച്ചു വളർന്ന കുട്ടികളിൽ പലർക്കും ഓണാവധിക്കു ശേഷം സ്കൂളിൽ പോകാൻ മടിയായിരുന്നു. തിരികെ വരുന്പോൾ രക്ഷിതാക്കളും ഫ്ളാറ്റും ഇല്ലാതെ വരുമോ എന്നതാണ് അവരുടെ ഭീതി. ജീവിതം അപ്പാടെ അധ്വാനിച്ച് ഒരു വീട് വാങ്ങിയതാണോ ഞങ്ങൾ ചെയ്ത അപരാധം - റസിഡന്റ് അസോസിയേഷൻ സെക്രട്ടറി ജോയ്സണ്‍ ഇ. പള്ളൻ ചോദിക്കുന്നു.
രോഗികൾ എന്തു ചെയ്യും?
മൂന്നു കാൻസർ രോഗികൾ ഈ ഫ്ളാറ്റിലുണ്ട്. വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ ഒരാളുമുണ്ട്. സാന്പത്തികമായി തകർന്ന ഇവരുടെ ചികിത്സാച്ചെലവ് ഫ്ളാറ്റ് റസിഡൻസ് അസോസിയേഷനാണ് വഹിക്കുന്നതെന്നു പറഞ്ഞാൽ അദ്ഭുതപ്പെട്ടുപോകും. കോടീശ്വരൻമാരുടെ പാർപ്പിട സമുച്ചയം എന്നു മുദ്ര വീണ ഫ്ളാറ്റിലെ ഏറെപ്പേരുടെയും ജീവിത സാഹചര്യങ്ങൾ പുറംലോകം അറിയുന്നില്ല. ഇതിൽ ബഹൂഭൂരിപക്ഷത്തിനും ഈ കിടപ്പാടമല്ലാതെ വേറെ ചേക്കിടമില്ല. സുപ്രീം കോടതിയുടെ ഒഴിപ്പിക്കൽ വിധിയും നഗരസഭയുടെ കുടിയിറക്കൽ ഭീഷണിയും വന്നതോടെയാണ് ഇതിനുള്ളിൽ കഴിയുന്നവരുടെ പച്ചയായ ജീവിത സാഹചര്യം വിളിച്ചുപറയേണ്ടിവന്നത്. ഒന്നോ രണ്ടോ സിനിമാ താരങ്ങൾ ഫ്ളാറ്റിൽ കഴിയുന്നു എന്ന പേരിൽ എല്ലാവരെയും ഒരേ തട്ടിൽ കാണരുത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിൽ കഴിയുന്നവരൊക്കെ സന്പന്നരാണെന്നു ധരിക്കരുത്.
ഫ്ളാറ്റ് പൊളിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങൾ മരണം വരെ ചെറുക്കും. ഫ്ളാറ്റ് വാങ്ങിയതിന്റെ സുതാര്യമായ രേഖകൾ കൈവശമുണ്ട്. 2019 വരെ കെട്ടിട നികുതി മുടങ്ങാതെ അടച്ചിട്ടുമുണ്ട്. വിധി വന്നതോടെ ബിൽഡറും സർക്കാരും നഗരസഭയും ഒരു പോലെ കൈമലർത്തുകയാണ്. 2010ൽ കൈവശ രേഖവരെ നൽകിയല്ലേ ഫ്ളാറ്റ് കൈമാറിയതെന്നും എല്ലാ രേഖകളും സാധുവായതിനാലല്ലേ ബാങ്ക് ലോണ്‍ കിട്ടിയതെന്നും ബിൽഡർ ചോദിക്കുന്നു.
മറ്റൊരു മാർഗവുമില്ലാതെ നിരാശയിൽ കഴിയുകയാണ് ഇവിടെ എല്ലാ കുടുംബങ്ങളും. പെരുവഴിയിൽ കിടന്നു മരിക്കുന്നതിലും ഭേദമല്ലേ ഇതിനുള്ളിൽ കിടന്നു മരിക്കുന്നതെന്നാണു പലരുടെയും ചോദ്യം. 93 വയസും 83 വയസും പ്രായമുള്ളവർ ഇതിലുണ്ട്. ഫ്ളാറ്റ് ഉടമയാണോ നഗരസഭയാണോ ചതിച്ചതെന്ന് അറിവില്ല. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ കെണിയിൽപ്പെട്ടു എന്നു പറഞ്ഞാൽ മതി. ഫ്ളാറ്റിലേക്കു റിട്ടയേഡ് ജീവിതത്തിനു വന്നവരാണ് പലരും. മക്കളെ കെട്ടിച്ചവരും മക്കൾ വിദേശത്തായവരും നാട്ടിൽ തനിച്ചായപ്പോൾ സുരക്ഷിതമായ വാസത്തിനു ഫ്ളാറ്റിൽ വാസം തുടങ്ങി. പെണ്മക്കൾ മാത്രമുള്ള നാലു മാതാപിതാക്കൾ ഇതിലുണ്ട്. മരുമക്കളുടെ ഉദാരമായ സഹായത്തിൽ മാത്രം കഴിഞ്ഞുപോകുന്ന വയോധികരാണ് അവർ. കണ്ണിൽചോരയില്ലാതെ കോടതിവിധിയും ഞങ്ങളെ തള്ളിപ്പറഞ്ഞതോടെയാണു തകർന്നുപോയത്.
അനീതിയല്ലേ ഇത്?
ഒരു തെറ്റും ചെയ്തിട്ടില്ലാതെ 350ലേറെ കുടുംബങ്ങളെ പാർപ്പിടം പൊളിച്ചു റോഡിലിറക്കിവിടാനാണു നീക്കമെങ്കിൽ നടപ്പില്ല. നിയമം മനുഷ്യനുവേണ്ടിയുള്ളതാണെങ്കിൽ ഇത്തരത്തിൽ അനീതി കാണിക്കരുത്.
തെറ്റു ചെയ്തതും വീഴ്ച വരുത്തിയവരും ആരെന്ന് അറിയാൻ ജുഡീഷൽ അന്വേഷണം വേണമെന്നാണ് ജെയിൻ ഫ്ളാറ്റിലെ ജോർജ് കോവൂർ പറയുന്നത്. വീഴ്ച വരുത്തിയതു ഞങ്ങൾ ഫ്ളാറ്റിലെ താമസക്കാരല്ല. വീഴ്ചക്കാർ ആരാണെന്നു കണ്ടെത്തണം. രേഖകളിൽ ഒപ്പിട്ടവരും അനുമതികൾ നൽകിയവരും ആരെന്നറിഞ്ഞ് അവരെ ശിക്ഷിക്കണം. ഇന്നേവരെ വ്യക്തതയില്ലാത്ത തീരദേശ പരിപാലന നിയമത്തിൽ സംഭവിച്ച വീഴ്ചകളാണിത്. ഏതു നിയമത്തിലും പഴുതുകൾ തിരുകിക്കയറ്റി ചില ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കിയതാണ് ഇവിടത്തെ വീഴ്ച.
പാർട്ടി മുന്നണി വ്യത്യാസമില്ലാതെ കേരളം ഒന്നിക്കേണ്ട വേളയാണിത്. വൈകാതെ മറ്റു ഫ്ളാറ്റുകൾക്കും ഇതേ ഗതി വന്നാൽ കേരളത്തിന്റെ ദുർവിധി എന്താവുമെന്നു സർക്കാരും തിരിച്ചറിയണം. കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതു ഞങ്ങളുടെ നാലു ഫ്ളാറ്റുകളാണെന്നു കണ്ടെത്തിയിരിക്കുന്നു. കേരളത്തിൽ ഇനിയും പ്രളയമുണ്ടാകാതിരിക്കാൻ ഫ്ളാറ്റ് പൊളിക്കാൻ നിർദേശവും വന്നു. വഴിയാധാരമാകാൻ വിധിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ ന്യായം നിരത്തുന്പോൾ സുപ്രീം കോടതി അതിനു വില കൽപ്പിക്കും. ജുഡീഷൽ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കട്ടെ.
രേഖകൾ എവിടെ?
നിലവിൽ കൊച്ചിയിലെ നിരവധി ഫ്ളാറ്റുകളുടെ നിർമാണ അനുമതി ഫയലുകൾ നഗരസഭയിൽ കാണാനില്ലെന്നാണ് കേൾക്കുന്നത്. തുടർ കേസുകളും അന്വേഷണങ്ങളും വരാനിരിക്കെ ഫയലുകളും രസീതുകളും കാണാതെ പോകുന്നതിനും കത്തിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. അന്വേഷണമുണ്ടായാൽ പലരും കുടുങ്ങും എന്നതിനാലാണ് ഫയലുകൾ മുങ്ങിപ്പോകുന്നതെന്നു സംശയിക്കുന്നു. 2007ൽ ഫ്ളാറ്റ് ബുക്ക് ചെയ്ത് ഏറെക്കാലംകൊണ്ടാണ് പണി തീർത്തുതന്നത്. പത്തു കൊല്ലം താമസിച്ചപ്പോഴാണ് കുടിയിറക്കു പൊളിക്കൽ ഭീഷണി. മറ്റോരൊക്കെയോ ചെയ്ത വീഴ്ചകൾക്കു താമസക്കാരെ എങ്ങനെ ശിക്ഷിക്കാനാവും. ഈ 75-ാം വയസിൽ ഇറക്കിവിട്ടാൽ ഞാൻ എവിടെപ്പോകണമെന്നാണു സർക്കാർ പറയുന്നത്- ജോർജ് കോവൂർ പ്രതികരിച്ചു.
കൈയൊഴിയുന്നവർ
നിയമപ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ ഫ്ളാറ്റ് പണിതു നൽകാനുള്ള ചുമതല നിർമാതാക്കൾക്കാണ്. കടം പറഞ്ഞല്ല ഫ്ളാറ്റ് വാങ്ങുന്നത്. അതിൽ ജീവിക്കുന്നവരുടെ സുരക്ഷ പോലെ പ്രധാനമാണ് കെട്ടിടത്തിന്റെ രേഖകളും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധിയും കൈകാര്യം ചേയ്യേണ്ട നിർമാതാക്കളെ കാണാനില്ല. വീഴ്ചയിൽ പങ്കാളിത്തമുണ്ടെന്നു കരുതുന്ന നഗരസഭയും ഉരുണ്ടുകളിക്കുന്നു.
കൈമടക്കു വാങ്ങിയവരും കണ്ണടച്ചിരുന്നവരും കൈമലർത്തുകയും ചെയ്യുന്നു. ഒരാളുടെ വീട് പൊളിക്കുന്നതിനു മുന്‍പ് അതിനുള്ള അനുവാദം ചോദിക്കുകയെന്നതു സാമാന്യ നീതിയാണ്. സ്വാഭാവിക നീതി ഞങ്ങൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഫ്ളാറ്റ് പൊളിച്ചാലും ഞങ്ങളുടെ ലോണ്‍ ബാധ്യത ഞങ്ങളുടെ ചുമലിൽനിന്നു മാറില്ല. അപ്പോൾ വീടില്ലാതെ കടബാധ്യതക്കാരായി ഞങ്ങൾ പെരുവഴിയിൽ ജീവിക്കേണ്ടിവരും. അതിനാൽ ഞങ്ങൾ ഒരിടത്തും പോകില്ല. കാരണം ഞങ്ങളുടെ ഏക സ്വത്താണിത്. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണം. അങ്ങനെയെങ്കിൽ പൊളിച്ചുമാറ്റാനുള്ള വിധി കോടതി പുനർചിന്തിക്കുമെന്നാണു പ്രതീക്ഷ. കോടതിവിധി തിരുത്തിക്കാൻ ഇനി സംസ്ഥാന സർക്കാരിനെ കഴിയൂ. എല്ലാ പാർട്ടികളും നേതാക്കളും ഒപ്പം കേരള സമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്. അതൊന്നു മാത്രമാണ് ഈ ഫ്ളാറ്റുകളിൽ ഉള്ളുരുകി കഴയുന്ന മനുഷ്യരുടെ ആശ്വാസവും പ്രതീക്ഷയും.
(അവസാനിച്ചു)
മരണംവരെ ഇവിടെ ഞങ്ങളുണ്ടാകും
03:11 PM Sep 20, 2019 | Deepika.com