ആഗ്നസെന്നാണ് അവളുടെ പേര്. ആഗ്നസ് അവരുടെ ഒറ്റമോളാണ്. അവളുടെ മാതാപിതാക്കൾ രാജീവും ജാൻസിയും. അവരിരുവരും ഗൾഫിലായിരുന്നു. അവിടത്തെ ജോലി നിർത്തി ഇരുവരും നാട്ടിൽ എത്തിയിട്ട് അഞ്ച് വർഷമായി. ആഗ്നസ് ജനിച്ചതും പഠിച്ചതുമൊക്കെ ഗൾഫിൽതന്നെയാണ്. ഇരുപത്തിനാലാമത്തെ വയസിലാണ് അവളുടെ കല്യാണം നടന്നത്. വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ആഗ്നസ് എം.ബി.എ ക്കാരിയാണെങ്കിലും പറയത്തക്ക ജോലിയൊന്നുമില്ല. ആഗ്നസിന്റെ ഭർത്താവ് ജോ എൻജിനിയറാണ്. പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന അയാൾക്ക് ഗവണ്മെന്റ് സർവീസിൽ ജോലി ലഭിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്.
ജോയുടെ മാതാപിതാക്കൾ ഗവണ്മെന്റ് സർവീസിൽനിന്ന് റിട്ടയർ ചെയ്തവരാണ്. പിതാവ് സേവ്യർ യൂണിവേഴ്സിറ്റി ഓഫീസിലും മാതാവ് ക്ലാരമ്മ ഗവണ്മെന്റ് ഹൈസ്കൂളിലുമായിരുന്നു. ആഗ്നസിന്റെയും ജോയുടെയും വിവാഹത്തിന്റെ ആദ്യ നാളുകളിൽ കാര്യങ്ങളൊക്കെ സുഖകരമായാണ് പോയതെങ്കിലും ഇരുവരുടെയും ജീവിതത്തിലും ആഗ്നസിന് തന്റെ അമ്മായിഅപ്പനോടും അമ്മായിഅമ്മയോടുമുള്ള ബന്ധത്തിലും കല്ലുകടി ഉണ്ടാകാൻ അധികനാൾ വേണ്ടിവന്നില്ല. ഭർത്താവിന്റെ വീട്ടിൽ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും വീർപ്പുമുട്ടിയാണ് താൻ ആ വീട്ടിൽ കഴിയുന്നതെന്നും ആഗ്നസ് തന്റെ മാതാപിതാക്കളോട് പറഞ്ഞു.
ഏക മകളായതിനാലും അവളെ അവർ ഓമനിച്ച് വളർത്തിയതിനാലും ആഗ്നസിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മകളുടെ വാക്കുകളെ കേട്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. അവർ പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നപരിഹാരത്തിനായി ചില ഉപാധികൾ മുന്പോട്ട് വയ്ക്കുകയും ചെയ്തു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ജോയും ആഗ്നസും തത്കാലം ഒരു വാടക വീട്ടിലേക്ക് താമസം മാറുക എന്നത്. എന്നാൽ തന്റെ മാതാപിതാക്കളെ വിട്ട് തന്റെ ഭാര്യയുടെ താത്പര്യപ്രകാരം വാടക വീട്ടിലേക്ക് മാറാൻ താൻ തയ്യാറല്ലെന്ന് ജോ പറഞ്ഞു. അതിന്റെ പേരിൽ ജോയും ആഗ്നസും തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തു. ഏതുവിധേനയും പ്രശ്നം പരിഹരിക്കപ്പെടട്ടെ എന്ന് കരുതി സേവ്യറും ക്ലാരമ്മയും തങ്ങളുടെ മകനും ഭാര്യയും വാടക വീട്ടിലേക്ക് താമസം മാറുന്നതിന് മുൻകൈ എടുത്തു. അവരിരുവരും അക്കാര്യത്തിന് ജോയെ നിർബന്ധിക്കുകയും ചെയ്തു.ഏതായാലും തത്ക്കാലം ഈ പ്രശ്നത്തിന് വിരാമമായിട്ടുണ്ട്.
സേവ്യറിനേയും ക്ലാരമ്മയേയും അഭിനന്ദിക്കാതെ തരമില്ല. പിടിവാശി വെടിഞ്ഞ് പ്രശ്നപരിഹാരത്തിന് മുൻകയ്യെടുത്ത അവരിരുവരും അഭിനന്ദനത്തിന് അർഹർതന്നെ. മരുമകളുടെയും അവളുടെ മാതാപിതാക്കളുടെയും നിർബന്ധത്തിന് വഴങ്ങിക്കൊടുക്കുന്നത് കാര്യങ്ങളെല്ലാം കൈവിട്ടുപോകാൻ കാരണമാകില്ലേ എന്ന് ചോദിക്കുന്നവരോട് മരുമകളേയും അവളുടെ മാതാപിതാക്കളേയും പിടിച്ചുകെട്ടാൻ മുതിർന്നാൽ കാര്യങ്ങളെല്ലാം കൈപ്പിടിയിലാകുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. തത്ക്കാലം ഒരു പക്ഷത്തുള്ളവർ അൽപം അയഞ്ഞുകൊടുക്കുന്നതു വഴി പ്രശ്നത്തിന് താത്ക്കാലിക പരിഹാരം ഉണ്ടാകുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.
ഇത്തരത്തിലുള്ള പ്രശ്നസന്ദർഭങ്ങൾ ഉണ്ടാകുന്പോൾ ഇരുവശങ്ങളിലുമുളളവർ ഒരുപോലെ ബലം പിടിക്കാൻ തുടങ്ങിയാൽ അത് ബന്ധ തകർച്ചയ്ക്കും പ്രശ്നം കൂടുതൽ വഷളാകുന്നതിനും കാരണമാകുമെന്നുതന്നെയാണ് എന്റെ അഭിപ്രായം.
ആഗ്നസിനെപ്പോലെ അടുത്ത കാലത്ത് വിവാഹ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള പെണ്കുട്ടികളിൽ ചുരുക്കം ചിലർ കെട്ടിക്കേറി ചെല്ലുന്ന വീടുമായും വീട്ടുകാരുമായും പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തവരാണ്. ഇത് ബന്ധങ്ങൾ തകരുന്നതിനും വിവാഹജീവിതം ശിഥിലമാകുന്നതിനും കാരണമാകും എന്നതിന് ഇരുപക്ഷമുണ്ടാകില്ല. തന്റെ ചിന്താഗതികളിലേക്കും ജീവിത രീതികളിലേക്കും തന്റെ ഭർത്താവിനെ കൊണ്ടുവരുക എന്നതിനെക്കാൾ വിവാഹിതയാകുന്ന സ്ത്രീ ഭർതൃഗൃഹത്തിന്റെ ഭാഗമായി തീരുക എന്നതാണ് കേരളത്തിലെ കുടുംബ സങ്കൽപ്പത്തോട് ചേർന്നുപോകുന്ന കാര്യം. ഇത്തരമൊരു കാഴ്ചപ്പാടിന് മാറ്റമുണ്ടാകാൻ ഇടയില്ലേ എന്ന് ചോദിച്ചാൽ മാറ്റം ഉണ്ടാകാൻ സാധ്യത ഇല്ലാതില്ല എന്നേ പറയാനാവുകയുള്ളൂ.
ഭർത്താവ് ഭാര്യയുടെ കുടുംബത്തോടും കുടുംബാംഗങ്ങളോടും ഭാര്യ തന്റെ ഭർത്താവിന്റെ കുടുംബത്തോടും കുടുംബാംഗങ്ങളോടും പൊരുത്തപ്പെട്ട് പോവുക എന്നത് അവരിരുവരുടെയും ഭാര്യാഭർതൃബന്ധം ആരോഗ്യകരമായി കൊണ്ടുപോകുന്നതിന് മുഖ്യമായ കാര്യമാണ്. നിലനിൽക്കുന്ന കുടുംബ ബന്ധങ്ങളെ മാനിക്കുക എന്ന ചിന്തയാണ് ഇതിനെല്ലാം ആധാരമായിട്ടുള്ളത്. കുടുംബങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തതകളെ മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയുക എന്നത് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്. തിരസ്കരിക്കുന്നതിനെക്കാൾ സ്വീകരിക്കുന്ന മനോഭാവം വിവാഹജീവിതത്തിലൂടെ ഒന്നാകുന്നവർക്കും ആ വഴിക്ക് ബന്ധുതയിലേക്ക് കടന്നുവരുന്നവർക്കും ഉണ്ടാകേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.
സിറിയക് കോട്ടയിൽ
കൂടെ താമസിക്കാൻ പറ്റില്ല
08:29 AM Dec 09, 2018 | Deepika.com