റെജി ജോസഫ്
നിരാശയുടെ നിഴലിൽ നെട്ടൂർ ആൽഫ സറീൻ ഫ്ളാറ്റ് സമുച്ചയം. ഒൻപതാംനിലയിലെ അപ്പാർട്ടുമെന്റിൽ മൂന്നു മുറികളിൽ മൂന്നു കിടപ്പുരോഗികളുടെ ഞരക്കം മാത്രം. കോട്ടയം സ്വദേശി ലത വർഗീസിന്റെ മാതാപിതാക്കളും ഭർത്താവിന്റെ അമ്മയുമാണ് ഈ മൂന്നു പേർ. പരിചരിക്കാൻ രാപകൽ വിശ്രമം അറിയാതെ ഇവർക്കൊപ്പം അറുപത്തിരണ്ടുകാരി മകൾ ലത. ലത പ്രമേഹത്തിനും പ്രഷറിനും മരുന്നു കഴിക്കുന്നുണ്ട്. ഡൽഹിയിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് വർഗീസ് തോമസ് മരിച്ചതിനു പിന്നാലെയാണ് 12 വർഷം മുൻപു ലത കൊച്ചിയിൽ ഫ്ളാറ്റ് വാങ്ങിയത്. ഭർത്താവ് വർഗീസിന്റെ അമ്മ അശ്വതി(83) പക്ഷാഘാതം വന്ന് അർധബോധാവസ്ഥയിൽ ഒരു മുറിയിൽ. അടുത്ത മുറികളിൽ മറവിരോഗം ബാധിച്ചു ലതയുടെ പിതാവ് ഏബ്രഹാമും (90) അമ്മ ശാന്തയും (82). ഭാര്യയും ഭർത്താവുമാണെന്നതു പോലും മറന്നുപോയ ദന്പതികൾ. പേരും നാടും വീടും ഇവർ മറന്നുകഴിഞ്ഞു. കലണ്ടറിൽ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും താൾമറിയുന്നതൊന്നും ഇവർ അറിയുന്നില്ല. കട്ടിലിൽനിന്ന് എഴുന്നേൽപ്പിച്ചാൽ വീൽച്ചെയറിലേക്ക്. തിരികെ കട്ടിലിലേക്ക്. ജീവനോടും ജീവിതത്തോടും പോരാട്ടം നടത്തുന്ന ഇവരെയൊക്കെ ഒഴിപ്പിച്ച ശേഷം ഫ്ളാറ്റ് പൊളിക്കാൻ ആർക്കു കൽപ്പിക്കാനാകും.
ആൽഫ സെറീൻ അപ്പാർട്ട്മെന്റുകളിലെ കണ്ണുനിറയുന്ന മുഖങ്ങൾ തീരുന്നില്ല. ആഴ്ചകൾക്കു മുൻപ് ലേക് ഷോർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ വയോധികനായ ഒരു പുരോഹിതൻ സഹോദരന്റെ ഫ്ളാറ്റിൽ അണുബാധയുണ്ടാകാതെ അടച്ച മുറിക്കുള്ളിൽ ഇവിടെ കഴിയുന്നുണ്ട്. സഹായികളായി സഹോദരനും സഹോദരപുത്രനും തൊട്ടടുത്ത മുറിയിലും.
ഇറങ്ങാനാവില്ല
മരിക്കേണ്ടി വന്നാലും ആൽഫ സെറീൻ വിട്ടിറങ്ങില്ലെന്ന ഉറച്ച നിലപാടാണ് വാഴൂർ സ്വദേശി അലക്സ് ജോസഫ് ആവർത്തിക്കുന്നത്. 20 വർഷം ദുബായിലും അഞ്ചു വർഷം ബംഗളൂരുവിലും ജോലി ചെയ്താണ് അലക്സ് ഇവിടെ അപ്പാർട്ട്മെന്റ് വാങ്ങിയത്. 67 വയസുള്ള എനിക്കു കിടപ്പാടം ഒഴിയാനോ മറ്റൊരു താമസസ്ഥലം കണ്ടെത്താനോ ഇനി അസാധ്യമാണ്. 2006ൽ ലോണെടുത്തു ഫ്ളാറ്റ് വാങ്ങി 12 വർഷം ബാങ്ക് അടവുകൾ നടത്തി കഴിഞ്ഞ വർഷമാണ് കടബാധ്യത തീർത്തത്. ഒരു വിധം സുരക്ഷിതമായ ചേക്കിടം സ്വന്തമായല്ലോ എന്ന് ആശ്വാസത്തിൽ കഴിയുന്പോഴാണ് ഈ ദുർവിധി നേരിടേണ്ടി വരുന്നത്.
ഞങ്ങൾ നിയമവിരുദ്ധ കെട്ടിടമല്ല വാങ്ങിയത്. പുറന്പോക്ക് കൈയേറിയതുമല്ല. നഗരസഭയിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും സ്വന്തമാക്കിയ ശേഷമാണ് പേരിൽ രേഖയാക്കിയത്. ഇക്കാലമത്രയും നഗരസഭയ്ക്കു നികുതി മുടങ്ങാതെ അടച്ചുവരുന്നുണ്ട്. 2012ൽ നിർമാണം പൂർത്തിയാക്കി കൈമാറിയതാണ് ഈ സമുച്ചയം. ഇക്കഴിഞ്ഞ ഏഴു വർഷത്തിനിടെ വർഷം നാലു ലക്ഷം രൂപ വീതം ഈ ഫളാറ്റിലെ 80 താമസക്കാരും ചേർന്നു നികുതി അടച്ചിട്ടുണ്ട്. ഫ്ളാറ്റ് വാങ്ങും മുൻപ് വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോഴും രേഖകളെല്ലാം സുതാര്യമാണെന്നു വ്യക്തമാക്കിയിരുന്നു.
30 ലക്ഷം ഫീസ്
2014ലാണ് സ്ഥലവുമായി ബന്ധപ്പെട്ട ഒരു കേസുള്ളതായി അറിയുന്നത്. അന്നു നിർമാതാക്കളെ വിളിച്ചുചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല കേസൊക്കെ കൈകാര്യം ചെയ്തുകൊള്ളാമെന്നു ധൈര്യം പകർന്നു. ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബെഞ്ചും ബിൽഡർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തതോടെ ധൈര്യമായി. പിന്നീടും ഇവിടെ താമസക്കാർ വന്നുകൊണ്ടിരുന്നു. വെറുതെ കിടക്കുന്ന അപ്പാർട്ട്മെന്റുകൾ ഒന്നുംതന്നെ ഈ ഫ്ളാറ്റിലില്ല. പിന്നീടാണ് സുപ്രീം കോടതിയിൽ കേസ് വന്നു ഞങ്ങൾ ഒഴിയണമെന്നും ഫ്ളാറ്റ് പൊളിക്കണമെന്നുമൊക്കെ വിധി വരുന്നത്.
ഞങ്ങൾ രണ്ടു പ്രവശ്യം സുപ്രീം കോടതിയിൽ അപ്പീൽ പോയതിൽ അഭിഭാഷകർക്ക് 15 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ ഫീസ് നൽകി. നന്നായി വാദം നടന്നിട്ടും കോടതി ഞങ്ങളുടെ ന്യായവും ആശങ്കയും കേൾക്കാനോ അഭിഭാഷകരുടെ ഫയൽ തുറന്നുനോക്കാനോ തയാറാകാതെ വിധി പറയുകയായിരുന്നു.
ഇതു തത്കാലം പൊളിച്ചുമാറ്റിയാൽ തന്നെ പുതിയൊരു ഫ്ളാറ്റ് ഇതേ സ്ഥലത്തു വീണ്ടും പണിയുന്നതിൽ നിലവിൽ നിയമതടസമില്ലെന്നു ബിൽഡറുടെ വക്കീൽ വ്യക്തമാക്കിയപ്പോൾ എങ്കിൽ അങ്ങനെ ചെയ്തോളൂ എന്നായിരുന്നുവത്രെ മറുപടി. ഇപ്പോഴുണ്ടായിരിക്കുന്ന വിധിയുടെ അർഥവും നീതിയും മനസിലാകുന്നില്ല. ഇറങ്ങിപ്പോകണം എന്നു പറഞ്ഞാൽ എവിടേക്കു പോകണമെന്നുകൂടി കോടതിയും നഗരസഭയും സർക്കാരും പറയണം. ഞാൻ റിട്ടയർമെന്റിനുശേഷം ആൻജിയോപ്ലാസ്റ്റിക്കു വിധേനായി സ്ഥിരമായി മരുന്നു കഴിക്കുന്നുയാളാണ്. ഭാര്യയ്ക്കു ന്യൂറോ സംബന്ധമായ രോഗമുണ്ട്. മകളും അവളുടെ നാലു വയസും നാലു മാസവുമായ രണ്ടു കുഞ്ഞുങ്ങളും എന്റെ സംരക്ഷണയിൽ ഒപ്പം കഴിയുന്നുണ്ട്. നിരവധി കിടപ്പുരോഗികൾ ഫ്ളാറ്റിൽ വേറെയുമുണ്ട്.
കള്ളപ്പണമല്ല മുടക്കിയത്
എത്ര ഭീഷണി വന്നാലും ഒരിക്കലും ഇവിടെ നിന്നിറങ്ങുമെന്നു കരുതേണ്ട. ഇറങ്ങിയാൽ പിന്നെ തിരിച്ചു കയറാൻ സാധിക്കില്ലെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ ഫ്ളാറ്റിൽനിന്നു പുറത്തേക്കു പോകാൻ മനസില്ലാതെ കഴിയുന്നവരുണ്ട്. ഞങ്ങളെ കുടിയിറക്കി കളമശേരി എഫ്എസിടിയുടെ സമീപം ഒരു ഡോർമെട്രിയിലേക്കു മാറ്റിത്താമസിപ്പിക്കാനാണു നഗരസഭയുടെയും മറ്റും നീക്കം എന്നു പറഞ്ഞു കേൾക്കുന്നു.
പ്രളയകാലത്തു ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിക്കുന്ന ഒരു ഹാളാണ് ഇപ്പറയുന്ന ഡോർമെട്രി. കിടപ്പുരോഗികളും കുഞ്ഞുങ്ങളുമൊക്കൊയി ആയിരത്തിലധികം പേരെ ക്യാന്പിലേക്കു മാറ്റാനാണ് ആലോചനയെങ്കിൽ നടപ്പില്ല. ജീവിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്, കള്ളപ്പണമല്ല ഞങ്ങൾ ഫ്ളാറ്റിനു മുടക്കിയത്. മറ്റാർക്കും ശല്യമില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന ഞങ്ങളെ ആട്ടിപ്പായിക്കണമെന്നു പറയാൻ ആർക്കാണ് അവകാശം. ഫ്ളാറ്റ് വാങ്ങിയശേഷം പ്രായമായ മാതാപിതാക്കളെ ഇതിൽ പാർപ്പിച്ച് വിദേശത്തു ജോലിക്കു പോയിരിക്കുന്നവർ പലരുണ്ട്. ചിലരുടെ മുത്തച്ഛനും മുത്തശിയുംവരെ മാതാപിതാക്കൾക്കൊപ്പം കഴിയുന്നുണ്ട്. ആൽഫാ സെറീനിൽ മാത്രം സ്കൂളിൽ പോകുന്ന 25 കുട്ടികളുണ്ട്. ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദനയും ആശങ്കയും ആരും അറിയുന്നില്ല. ഇവിടത്തെ പത്തു പേർ 80 വയസു കഴിഞ്ഞവരാണ്. വീൽചെയറിൽ മാത്രം കഴിയുന്നവരുണ്ട്. വിലാസം വെളിപ്പെടുത്താൻ മാനം അനുവദിക്കാത്തവരാണു പലരും എന്നുകൂടി പറയട്ടെ.
ഫ്ളാറ്റ് വാങ്ങിയത്
10 ലക്ഷം രൂപ നൽകാതെ ഒരു സെന്റ് സ്ഥലം കൊച്ചിയുടെ ഒരു ഭാഗത്തും വാങ്ങാനാവില്ലെന്ന് ഏതു മലയാളിക്കും അറിയാം. അഞ്ചു സെന്റ് സ്ഥലം വാങ്ങണമെങ്കിൽ കുറഞ്ഞത് 50 ലക്ഷം രൂപ രൊക്കം മുടക്കണം. അതിനു ശേഷം അതിൽ ഒരു വീടു വയ്ക്കുകയെന്നത് അസാധ്യമായതിനാലാണ് ലോണെടുത്തു പലരും ഫ്ളാറ്റ് വാങ്ങുക. തന്നെയുമല്ല കാലങ്ങളോളം പ്രവാസിയായി കഴിഞ്ഞ ശേഷം റിട്ടയർമെന്റിനു ശേഷം മടങ്ങിവരുന്നവർക്ക് ഇവിടത്തെ സംവിധാനങ്ങളോടു പൊരുത്തപ്പെടുക എളുപ്പമല്ല. സർക്കാർ ഓഫീസുകൾ കയറിയിറങ്ങി അനുമതികൾ വാങ്ങി കരാറുകാരെയും തൊഴിലാളികളെയും യൂണിയനുകളെയും നേരിട്ടു മണ്ണിനു മുകളിൽ ഒരു വീടു പണി തീർക്കുക എന്നത് ആസാധ്യമായിരിക്കെയാണ് പലരും ഫ്ളാറ്റ് സ്വന്തമാക്കാൻ താത്പര്യപ്പെടുന്നത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിനുള്ളിൽ താമസിക്കുന്നവരെ സാന്പത്തികമായി അളക്കരുതെന്നാണ് ഞങ്ങൾക്കു സമൂഹത്തോടു പറയാനുള്ളത്. ഫ്ളാറ്റിലെ ജീവിതം സുരക്ഷിതമാണ്. തന്നെയുമല്ല കേരളത്തിനു പുറത്ത് ഏറെക്കാലവും ഫ്ളാറ്റിൽ ജീവിച്ചവരാണു പലരും. അതിനാൽ നഗരത്തിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങി ജീവിക്കാൻ പ്രവാസി താത്പര്യപ്പെടുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഫ്ളാറ്റ് ഉടമകൾക്കു കൈയൊഴിയാൻ പറ്റില്ല. സർക്കാരിനും നഗരസഭയ്ക്കും ഞങ്ങളെ പെരുവഴിയാക്കാനാവില്ലെന്നും അലക്സ് ജോസഫ് പറയുന്നു.
ഈ നിമിഷവും പൊളിക്കൽ ആലോചന അണിയറയിൽ സജീവമായി മുന്നേറുകയാണ്. കേരളത്തിൽനിന്നു മാത്രമല്ല കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിൽനിന്നുമൊക്കെ ഫ്ളാറ്റ് പൊളിക്കാൻ മരട് നഗരസഭയിലേക്കു ടെൻഡറുകൾ എത്തിയിരിക്കുന്നു. നാലു ഫ്ളാറ്റുകൾ പൊളിക്കാൻ 30 കോടി വേണമെന്നിരിക്കെ അതിനുള്ള പണം അക്കൗണ്ടിലില്ലെന്നാണ് നഗരസഭ അധികൃതരുടെ മറുപടി.
ഇങ്ങനെയുമുണ്ട് ഇവിടെ കുറെ കാഴ്ചകൾ
03:17 PM Sep 18, 2019 | Deepika.com