ബിസിനസ്കാരനായ അയാൾ എന്റെ പരിചയക്കാരനാണ്. ഒന്നിൽ കൂടുതൽ തവണ അയാളുടെ വീട്ടിൽ ഞാൻ സന്ദർശനം നടത്തിയിട്ടുമുണ്ട്. അയാളുടെ ഭാര്യ ബ്യൂട്ടിഷ്യനാണ്. ടൗണിൽ സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. അയാൾ ജോസഫ്കുട്ടി എന്ന ജോസഫ് മാത്യു. അയാളുടെ ഭാര്യ ജസീന്ത. നാല് മക്കളാണിവർക്ക്. ജോസഫ്കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ട്. അപ്പൻ മത്തായിച്ചൻ മരിച്ചിട്ട് ആറ് വർഷമായി. ജോസഫ്കുട്ടിയുടെ മക്കളിൽ ഏറ്റവും മൂത്തത് പെണ്ണാണ്. ബിടെക്കിന്ശേഷം എം.ബി.എ പൂർത്തിയാക്കിയ ബീന എന്ന അവൾ ബാങ്കുദ്യോഗസ്ഥയാണ്. മൂത്തവളായതിനാലും ബീനയ്ക്ക് ഇരുപത്തിയേഴ് വയസ് ആയതിനാലും എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തണമെന്നാണ് ജോസഫ്കുട്ടിയും ഭാര്യയും ആഗ്രഹിക്കുന്നത്. എന്നാൽ തിരക്കുവച്ച് തനിക്ക് വിവാഹം ആലോചിക്കേണ്ട എന്ന നിലപാടിലാണ് ബീന.
മകളെയുംകൂട്ടിയാണ് അവരിരുവരും എന്നെ കാണാൻ വന്നത്. അവൾ എന്റെ മുന്നിൽ ഇരുന്നത് നിസംഗഭാവത്തോടെയാണെങ്കിലും ഇപ്പോൾ വിവാഹം ആലോചിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞാൻ അവളോട് സംസാരിച്ചപ്പോൾ കാര്യഗൗരവത്തോടെയാണ് അവൾ അതുൾക്കൊണ്ടത്. അവളുടെ അത്തരമൊരു സമീപനം അവളെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധി മാറ്റാൻ ഇടയാക്കി. മകൾ വിവാഹിതയായാൽ എത്രകണ്ട് വിവാഹ ജീവിതത്തിൽ വിജയിക്കും എന്ന എന്റെ ചോദ്യത്തിന് സംതൃപ്തമായ ഉത്തരമല്ല ആ മാതാപിതാക്കൾ തന്നത.് അവരുടെ അത്തരമൊരു പ്രതികരണത്തെപ്പറ്റി അതദ്ഭുതമാണ് അപ്പോൾ എനിക്കുണ്ടായത്. തങ്ങളുടെ മകൾ തിരുത്തേണ്ടുന്ന മേഖലകൾ പലതുമുണ്ടെന്നും മനോഭാവങ്ങളിൽ അവൾ മാറ്റം വരുത്തുന്നില്ലെങ്കിൽ വിവാഹ ജീവിതത്തിൽ വിജയിക്കുക എളുപ്പമല്ലെന്നും അവർ എന്നോട് പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അത്തരം ഒരു പ്രതികരണം ബീനയിൽ കോപം ഉളവാക്കി. താനിങ്ങനെയൊക്കെ ആയതിന് കാരണം താനല്ലെന്നും അതിന് കാരണക്കാർ തന്റെ മാതാപിതാക്കളാണെന്നും അവൾ പറഞ്ഞു. മാതാപിതാക്കളും മകളും തമ്മിൽ അത്ര നല്ല ബന്ധമല്ല നിലനിൽക്കുന്നതെന്ന് എന്റെ മുറിയിൽവച്ചുണ്ടായ അവരുടെ പെരുമാറ്റത്തിൽനിന്ന് എനിക്ക് മനസിലായി. ഈ അവസ്ഥയിൽ വിവാഹം ആലോചിക്കുന്നത് പന്തിയല്ലെന്നും ആറ് മാസത്തിനുശേഷം ആലോചന തുടങ്ങിയാൽ മതിയെന്നുമുള്ള എന്റെ നിർദ്ദേശം സ്വീകരിച്ചാണ് അന്നവർ എന്റെ മുറിയിൽനിന്നും മടങ്ങിയത്.
കുടുംബബന്ധങ്ങൾ ആരോഗ്യകരമായി കൊണ്ടുപോകാൻ കഴിയാത്ത മക്കൾക്ക് പിന്നീട് എങ്ങനെ തങ്ങളുടെ വിവാഹബന്ധം ആരോഗ്യകരമായി നയിക്കാനാകും. അപ്പനും അമ്മയുമായുള്ള ബന്ധം നേരെയാക്കാതെ അവർക്ക് എങ്ങനെ മറ്റ് ബന്ധങ്ങൾ നേരെ കൊണ്ടുപോകാനാകും. മക്കൾ ജനിച്ചുവളരുന്ന കുടുംബത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങളോട് അവർ പുലർത്തുന്ന ബന്ധവും അവരുമൊത്തുള്ള ജീവിതവും ഭാവിയിൽ അവർ നയിക്കേണ്ടുന്ന വിവാഹ ബന്ധത്തിന് അടിസ്ഥാനമാണ്. ബന്ധങ്ങളിൽ വളരാൻ ഒരു വ്യക്തിക്ക് പരിശീലനം ലഭിക്കേണ്ടുന്ന കളരിയാണ് കുടുംബം.
അപ്പനോടും അമ്മയോടും തന്റെ കൂടെപ്പിറപ്പുകളോടും ബന്ധതലത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിവാഹ ജീവിതത്തിലേക്ക് താൻ പ്രവേശിച്ചുകഴിയുന്പോൾ തന്റെ വിവാഹ ജീവിതം നേരാംവണ്ണം കൊണ്ടുപോകും എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ തട്ടേൽ കേറുന്പോൾ താൻ തകർക്കും എന്ന് പറയുന്ന കലാകാരന് തുല്യനാണയാൾ. സ്വന്തം മാതാപിതാക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും രക്ഷ നേടാൻ വേണ്ടി എത്രയും പെട്ടെന്ന് വിവാഹം കഴിച്ചേക്കാം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അതത്ര എളുപ്പമായ കാര്യമല്ല എന്നുളള അഭിപ്രായമാണ് എനിക്കുള്ളത്.
ബീനയുടെ പരാതി തന്റെ മാതാപിതാക്കൾ തന്റെ സ്വകാര്യജീവിതത്തിൽ അമിതമായി ഇടപെടുന്നെന്നും തൊട്ടതിനും പിടിച്ചതിനുമൊക്കെ തന്നെ കുറ്റപ്പെടുത്തുന്നെന്നുമായിരുന്നു. തങ്ങളുടെ മകളെ തങ്ങൾക്കല്ലാതെ മറ്റാർക്കാണ് കുറ്റപ്പെടുത്താനാവുന്നതെന്നും തങ്ങൾ അപ്രകാരം ചെയ്യുന്നത് അവളോട് വിരോധം ഉള്ളതുകൊണ്ടല്ല അവൾ നന്നായി കാണാനുള്ള ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നുമാണ് അവർ പറഞ്ഞത്.
വിവാഹശേഷം ജീവിത പങ്കാളിയുടെയും അയാളുടെ മാതാപിതാക്കളുടെയും പഴിയും പരിഭവങ്ങളും കേൾക്കാതിരിക്കാനും അവരുടെയൊക്കെ മുന്പിൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും നാണംകെടാതിരിക്കാനും വിവാഹത്തിനുമുന്പ് മക്കളായ നിങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ മാതാപിതാക്കളുടെ മുന്പിൽ ഇത്തിരി ചെറുതാകുന്നതും അവരിൽനിന്ന് ഇടയ്ക്കൊക്കെ പഴി കേൾക്കുന്നതും നല്ലതുതന്നെയാണ്. മറ്റാരെയുംകാൾ മക്കളുടെ നന്മയും സന്തോഷവും ആഗ്രഹിക്കുന്നത് മാതാപിതാക്കൾ തന്നെയാണ് എന്ന തിരിച്ചറിവ് മക്കൾക്ക് ഉണ്ടാകുക എന്നത് ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്.
സിറിയക് കോട്ടയിൽ
തട്ടേൽ കേറുന്പോൾ ശരിയാകുമോ?
02:02 AM Dec 02, 2018 | Deepika.com