കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സഹോദരങ്ങൾ പ്രളയത്തിന്റെ ദുരന്തമുഖം കണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നതിനിടയിലും ചില ചാനലുകൾ ക്രൈസ്തവ സന്യാസത്തെ തറയിലിട്ടു ചവിട്ടിത്തൂക്കാൻ കാട്ടുന്ന ഈ വെമ്പൽ കാണുമ്പോൾ ഒരു സമർപ്പിതയായ എനിക്കു മൗനം പാലിക്കാൻ കഴിയുന്നില്ല.
കുറച്ചു മാസങ്ങളായി പലപ്പോഴും ചാനൽ ചർച്ചകളിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾക്കു ചാനലുകാർക്കും ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും ഒരു നിഗമനത്തിൽ എത്താനോ സമർപ്പണജീവിതത്തിന്റെ കാതലായ കാര്യങ്ങൾ ഉൾക്കൊള്ളുവാനോ കഴിയാതെവരുമ്പോൾ വായിൽ വരുന്നതെല്ലാം വിളിച്ചുപറയുകയും പിന്നെ ചിലർ മായാലോകത്തിലിരുന്നു പറയുന്ന പിച്ചും പേയും പോലും “വലിയ വാർത്തകൾ” ആക്കിക്കൊണ്ടിരിക്കുന്ന ചില ചാനലുകാരോടും: ഈ വിഡ്ഢിത്തങ്ങൾകൊണ്ടൊന്നും സന്യാസം തകർന്നുതരിപ്പണം ആകുമെന്നു കരുതരുത്.
ക്രൈസ്തവ സന്യാസത്തെ നിന്ദിച്ചുകൊണ്ടുള്ള ട്രോളുകൾ ഇടുന്നവരോട് ഒന്നു രണ്ടു മറുചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എനിക്കറിയാവുന്ന ചില യാഥാർഥ്യങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
കണ്ടില്ലെന്നു നടിക്കരുത്
സാധാരണ ഒരു കുടുംബജീവിതം എടുത്താൽ പോലും അതിന് അതിന്റേതായ നിയമങ്ങളുണ്ട്. ഭർത്താവും ഭാര്യയും ജോലി ചെയ്തു കുടുംബം പുലർത്തുന്നതിനിടയിൽ ഒരു സുപ്രഭാതത്തിൽ ഭാര്യ തന്റെ ഭർത്താവിനോടു പറയുകയാണ്; ഇന്നുമുതൽ എനിക്കു കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ എനിക്ക് ഇഷ്ടമുള്ളപോലെ ചെലവാക്കുമെന്നു പറഞ്ഞു ബാങ്കിൽ പോയി ലോണെടുത്തു സ്വന്തമായി ഒരു കാറു വാങ്ങിയാൽ ഭർത്താവിന്റെ മനോഭാവം എന്തായിരിക്കും?
ഭർത്താവിനോടു കോട്ടയത്തിനു പോകുന്നു എന്നുപറഞ്ഞിട്ട് എറണാകുളത്തു പോയി ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമെതിരേ സംസാരിച്ചിട്ടു പാതിരാത്രി എപ്പോഴോ ഒന്നും സംഭവിക്കാത്ത മട്ടിൽ ചാനൽ ചർച്ചയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ജേർണലിസ്റ്റിനെയും കൊണ്ട് ഭർത്താവിന്റെ കുടുംബത്തിലോട്ടു കയറിച്ചെന്നാൽ എന്തായിരിക്കും അവസ്ഥ?
ഈ ഉദാഹരണം ഞാൻ മുകളിൽ പറയാൻ കാരണം, ഈ ലോകത്തുള്ള ഏതു പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട് എന്ന് ഓര്‍മിപ്പിക്കാനാണ്. ആ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ വരുമ്പോൾ അച്ചടക്കനടപടി ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ഒരു ചെറിയ രാഷ്ട്രീയ പാർട്ടിയിൽ പോലും ഇത്തരം അച്ചടക്ക നടപടി സ്വാഭാവികമാണ്. ഈ ചാനൽ ചർച്ച നടത്തുന്ന മഹാന്മാർക്കു ധൈര്യമുണ്ടോ മറ്റേതെങ്കിലും ഒരു ചാനലിൽ പോയിരുന്നു താൻ ജോലി ചെയ്യുന്ന ചാനലിനെതിരായി എന്തെങ്കിലും ഒന്നു സംസാരിക്കാൻ?
കാർ വാങ്ങുന്നത് തെറ്റോ?
ഒരു കാർ വാങ്ങുന്നത് ഇത്ര വലിയ തെറ്റാണോ എന്നു ചോദിക്കുന്നവരോടു പറയാനുള്ളത് ഇതാണ്. കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് പാപ്പ ഈശോസഭയിലെ ഒരു അംഗമാണ്. ബെനഡിക്ട് പാപ്പയെപ്പോലെ ഒരു ദിവസം തന്റെ സ്ഥാനം രാജിവച്ചു സ്വന്തം സന്യാസസഭയിലേക്കു തിരികെചെല്ലുകയും അദ്ദേഹത്തിന് ഒരു വണ്ടി വാങ്ങാൻ ആഗ്രഹം തോന്നുകയും ചെയ്താൽ അദ്ദേഹത്തിന്റെ മേലധികാരിയുടെ അനുവാദം ചോദിച്ചു വാങ്ങിയാൽ മാത്രമേ അതിനു സാധിക്കൂ. കാരണം അദ്ദേഹം ഒരു സന്യാസിയാണ്. ഞാൻ പാപ്പായായിരുന്നു എന്നു പറഞ്ഞിട്ട് അവിടെ കാര്യമില്ല.
ഫ്രാൻസിസ് പാപ്പയെക്കാളും വലിയ വിശുദ്ധി, പ്രേഷിത പ്രവർത്തനത്തിനായി എനിക്ക് സ്വന്തമായി കാർ വേണമെന്നു വാശിപിടിക്കുന്നവർക്കുണ്ടോ? ഫ്രാൻസിസ് പാപ്പ അർജന്റീനയിലെ ബോനോസൈറസ് എന്ന പട്ടണത്തിൽ വർഷങ്ങൾ കർദിനാളായി സേവനം ചെയ്തപ്പോൾപോലും സ്വന്തമായി ഒരു കാർ വാങ്ങാതെ ആ ദേശത്തെ പാവപ്പെട്ടവരെ പോലെ ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്താണ് പ്രേഷിതപ്രവർത്തനം നടത്തിയിരുന്നത്.
ഫ്രാൻസിസ് പാപ്പ കാട്ടിത്തന്ന മാതൃകയാണോ, അതോ ഒരു കാർ ഉണ്ടെങ്കിൽ മാത്രമേ എനിക്കു പ്രേഷിതപ്രവർത്തനം നടത്താൻ പറ്റുകയുള്ളൂ എന്ന മിടുക്കാണോ ഒരു യഥാർഥ വിശ്വാസിക്ക് ഉചിതമായി തോന്നുന്നത്? അങ്ങനെയെങ്കിൽ ഇതുപോലത്തെ വികലമായ കാഴ്ചപ്പാടനുസരിച്ച് ഇന്ത്യയിലെ എല്ലാ കന്യാസ്ത്രീമാരും സ്വന്തമായി ഓരോ കാർ വാങ്ങിയാലത്തെ അവസ്ഥ എന്തായിരിക്കും?
ചുരിദാർ ഇട്ടാൽ
ചൂട് സഹിക്കാൻ പറ്റാതെ ഒരു ചുരിദാർ ഇട്ടാൽ എന്താ കുഴപ്പം? അത് ഇത്ര വലിയ തെറ്റാണോ? ഈ ചോദ്യത്തിന് ഞാൻ മറ്റൊരു ഉദാഹരണം എടുത്തുകാട്ടാം. ഇന്ത്യൻ ആർമിയിലെ ഒരു പട്ടാളക്കാരൻ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ഇങ്ങനെ ചിന്തിക്കുകയാണെങ്കിലോ? ഈ യൂണിഫോം ധരിച്ച് ഇനി എന്റെ രാജ്യത്തിനുവേണ്ടി സേവനം ചെയ്യാൻ എനിക്കു ബുദ്ധിമുട്ടാണ്. കാരണം, എനിക്ക് ഈ ചൂടു സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ യൂണിഫോം മാറ്റി ബെനിയനും ബെർമുഡയും ആക്കാൻ നാളെമുതൽ ഞാൻ ഒറ്റയാൻ സമരം തുടങ്ങുന്നു.
കുറച്ചു ചാനൽ ചർച്ചകളും അല്പം സോഷ്യൽ മീഡിയകളും അങ്ങ് ഉപയോഗിക്കാം. കാരണം ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. അതുകൊണ്ട് എന്റെ സ്വന്തം തലയിൽ ഉദിച്ച ഈ ആശയം ഇന്ത്യൻ ആർമിയെത്തന്നെ ഉടച്ചുവാർക്കാൻ ഒരു പക്ഷേ ഇടവരും! ഒറ്റ ഒരു തവണയേ ആ പട്ടാളക്കാരൻ ചാനൽ ചർച്ച നടത്തുകയുള്ളൂ. ആ ചർച്ചയുടെ പരിണിത ഫലം ഞാൻ പറയാതെതന്നെ എല്ലാവർക്കും മനസിലാകുമല്ലോ.
ഇതുപോലെ ദൈവരാജ്യത്തിനുവേണ്ടി വേല ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വ്യക്തികൾ അംഗമായിരിക്കുന്ന സന്യാസസമൂഹങ്ങൾക്ക് ഒരു ഡ്രസ് കോഡ് ഉണ്ട്. ആ വസ്ത്രത്തിൽ മാറ്റം വരുത്താൻ ഒരു കന്യാസ്ത്രീ മാത്രം കിടന്ന് ഒച്ചപ്പാട് ഉണ്ടാക്കുകയോ ചാനൽ ചർച്ച നടത്തുകയോ ചെയ്താൽ വളരെപ്പെട്ടെന്നു ചുരിദാർ അല്ലെങ്കിൽ ജീൻസും ഷർട്ടും ആക്കികളയാം എന്നു സഭാധികാരികൾ തീരുമാനം എടുക്കാറില്ല. കാരണം, ഒരു സന്യാസസഭയുടെ തുടക്കം മുതലുള്ള പരമ്പരാഗത വസ്ത്രത്തിൽ മാറ്റം വരുത്തണമെങ്കിൽ അതിന് അതിന്റേതായ ചില കടമ്പകൾ തന്നെ കടക്കണം.
ആ സന്യാസസഭയുടെ ജനറൽ ചാപ്റ്ററിന് (അഞ്ച് അല്ലെങ്കിൽ ആറ് വർഷത്തിൽ ഒരു പ്രാവശ്യം കോൺഗ്രിഗേഷനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗം) ഈ വിഷയം ചർച്ച ചെയ്ത് വോട്ടിന് ഇട്ടതിനുശേഷം ഭൂരിപക്ഷത്തോടെ ആ വിഷയം പാസായെങ്കിൽ മാത്രമേ തിരുസഭയുടെ അനുവാദത്തോടെ എന്തെങ്കിലും ഒരു മാറ്റം വരുത്താൻ സാധിക്കൂ.
ഈ യാഥാർഥ്യങ്ങൾ ഒന്നും അറിയാത്ത കുറെ പാവപ്പെട്ട ജന്മങ്ങൾ അതും “കന്യാസ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി” നിലകൊള്ളുന്ന ചില ചാനലുകാർ കന്യാസ്ത്രീകൾ ചുരിദാർ ഇടാൻ പറ്റത്തക്കരീതിയിൽ നിയമം കൊണ്ടുവരണം എന്നു വാശി പിടിക്കുന്നത്! എന്നാൽ അവരുടെ ചാനലിൽ ചുരിദാർ ഇട്ടുവന്ന കന്യാസ്ത്രീയോടു പോയി സന്യാസവേഷം ധരിച്ചു വരാൻ പറഞ്ഞ് മടക്കി അയച്ചതു കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും? ക്രൈസ്തവ സന്യാസത്തെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഇങ്ങനെ ഒരു ചർച്ചയ്ക്കു സന്യാസവേഷത്തിന് അല്പം വിലയുണ്ടെന്ന് ചാനലുകാർക്ക് അറിയാം; അല്ലെങ്കിൽ കാഴ്ചക്കാർ കുറഞ്ഞുപോയാലോ?
ആരെയും നിർബന്ധിക്കുന്നില്ല
ചുരിദാറും സാരിയും ഒക്കെ ധരിക്കുന്ന ധാരാളം സന്യാസസമൂഹങ്ങൾ ഇന്ത്യയിൽത്തന്നെ ഉണ്ടെന്ന കാര്യം ആരും മറക്കരുത്. മദർ തെരേസ കോൽക്കത്തയുടെ തെരുവുകളിലെ പാവങ്ങളുടെ ഇടയിലേക്കു വെള്ളയിൽ നീലക്കരയുള്ള സാരി ഉടുത്ത് ഇറങ്ങിച്ചെന്നതു ചാനൽ ചർച്ച നടത്തിയോ അല്ലെങ്കിൽ സ്വന്തം സന്യാസ സഭയെയും സഹോദരങ്ങളെയും പുരോഹിതരെയും ചീത്ത പറഞ്ഞുകൊണ്ടല്ലായിരുന്നു.
ക്രൈസ്തവ സഭയുടെ കീഴിലുള്ള ഓരോ സന്യാസസഭയും തങ്ങളുടെ നിയമാവലിയുടെ അവസാന താളുകളിൽ കോറിയിട്ടിരിക്കുന്ന “എക്സ്ക്ലാവുസ്ട്രേഷൻ” എന്ന നിയമസംഹിതയിൽ ഒരു സന്യാസിനിക്ക് തന്റെ സഭയുടെ നിയമങ്ങളോടും ചട്ടങ്ങളോടും യോജിച്ചു പോകാൻ സാധിക്കാതെ വരുകയും കാലഘട്ടങ്ങൾക്കനുസരിച്ചു പുതുചൈതന്യത്തോടെ ഒരു പുതുചുവടുവയ്പ് നടത്താൻ ദൈവം പ്രചോദിപ്പിക്കുകയും ചെയ്താൽ സ്വന്തം അധികാരികളുടെയും തിരുസഭയുടെയും അനുവാദത്തോടെ സഭയ്ക്ക് പുറത്തു പോകാനുള്ള പൂർണ സ്വാതന്ത്ര്യം നൽകുന്നുണ്ട്.
പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസ ഇതുപോലെ സ്വന്തം അധികാരികളുടെയും തിരുസഭയുടെയും അനുവാദത്തോടെയാണ് ഇറങ്ങിത്തിരിച്ചത്. ഇങ്ങനെയുള്ള പുറത്തപോകൽ ദൈവത്തിൽനിന്നുള്ള ഒരു പ്രചോദനമാണെങ്കിൽ അവരെ ദൈവം അനുഗ്രഹിച്ചു വളർത്തി വലുതാക്കും. പാവങ്ങളെ ശുശ്രൂഷിക്കണം എന്നു മദർ തെരേസയ്ക്കുണ്ടായ ആ ഉൾവിളി ദൈവത്തിൽനിന്നായിരുന്നു എന്നതാണ് കാലം ലോകത്തിനു കാട്ടിത്തന്നത്.
ലോകത്തിന്റെ സുഖങ്ങൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിയമങ്ങൾ കന്യാസ്ത്രീകളെ അടിമകളെ പ്പോലെയാക്കുന്നു എന്ന വാദത്തിനു ലോകസുഖങ്ങളിൽ മുഴുകി ജീവിക്കാനാണെങ്കിൽ പിന്നെ എന്തിനു സന്യാസം തെരഞ്ഞെടുക്കുന്നു എന്നാണ് ഉത്തരം. മര്യാദയ്ക്ക് ലോകത്തിന്റെ സുഖഭോഗങ്ങളിൽ മുഴുകി അവിടെ അങ്ങു ജീവിച്ചാൽ പോരേ? എന്തിനു ബാക്കിയുള്ളവരെ ശല്യം ചെയ്യുന്നു?
ആരും ആരെയും നിർബന്ധിക്കുന്നില്ല. ഒരു ഇന്ത്യൻ പൗരന് സ്വന്തം ജീവിതാന്തസ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുമ്പോൾ എന്തിനു ചിലർ സന്യസ്തരുടെ ജീവിതം ശരിയല്ലെന്നു വാദിക്കുന്നു? അങ്ങനെയെങ്കിൽ ഹിമാലയത്തിൽ ജീവിക്കുന്ന ഹൈന്ദവ സന്യാസിനികളുടെയും ഒപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ബുദ്ധസന്യാസികളുടെയും ജീവിതം ക്രൈസ്തവ സന്യാസത്തേക്കാൾ ഒത്തിരി വ്യത്യാസമില്ലല്ലോ? എന്തുകൊണ്ട് അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല?
അവനവനെ അളക്കുന്ന അളവുകൊണ്ട് മറ്റുള്ളവരെയും അളക്കാൻ ശ്രമിക്കരുത്. ഒരു സമർപ്പിതയുടെ ജീവിതത്തിൽ എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായെങ്കിൽ ഇന്ത്യയിലുള്ള സകലമാന സമർപ്പിതരുടെയും അനുഭവം ആ വ്യക്തിയുടെ അനുഭവം പോലെ ആണെന്നു ധരിച്ചാൽ തെറ്റി. ഓരോ സന്യാസിനിയും സമർപ്പിത ജീവിതത്തിലേക്കു കാലുകൾ എടുത്തുവയ്ക്കുമ്പോൾ അവർ ഓരോരുത്തരും പഠിക്കുന്ന ഒന്നുണ്ട്, “നിന്റെ ജീവനേക്കാൾ വലുതാണ് നിന്റെ ചാരിത്ര്യശുദ്ധി” എന്നത്.
ഇറ്റലിയിലെ നൊത്തുർണോ എന്ന സ്ഥലത്ത് മരിയ ഗൊരേത്തി എന്ന 12 വയസുള്ള ഒരു ബാലിക (എഴുതാനും വായിക്കാനും അറിയാത്തവൾ) അലക്സാണ്ടർ എന്ന യുവാവിന്റെ കാമമോഹങ്ങൾക്ക് കീഴ്പ്പെടാതെ “പാപത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മരണമാണ്” എന്നുപറഞ്ഞുകൊണ്ടു ധീരമായി രക്തസാക്ഷിത്വം വരിച്ചത് ആരും മറന്നുപോയിട്ടില്ല എന്നു കരുതുന്നു. അതുപോലെ അനേകായിരം സമർപ്പിതരും ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിന്മയോട് ‘നോ' പറയാൻ ധൈര്യം കാട്ടാറുണ്ട്.
മാതൃക പ്രധാനം
ഏതു ജീവിതവും അതിന്റെ പരിപൂർണതയിലും വിശുദ്ധിയിലും ദൈവത്തോടു ചേർന്നു ജീവിക്കുമ്പോൾ അതിന്റേതായ മഹത്വമുണ്ട്. തീർച്ചയായും ദൈവത്തിനു സമർപ്പിക്കപ്പെട്ടവർ എന്നും സമൂഹത്തിനു നല്ല മാതൃക കാട്ടിത്തരാൻ കടപ്പെട്ടവർ ആണ്. അവരുടെ ഒരു ചെറിയ തെറ്റു പോലും സമൂഹത്തിനു വലിയ ഉതപ്പു നൽകാൻ കാരണമാകുന്നു.
ഒരു വലിയ വെള്ളത്തുണിയിൽ നാലഞ്ചു കറുത്ത കറകൾ ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ എല്ലാവരുടെയും ശ്രദ്ധ ആ കറകളിലേക്ക് ആയിരിക്കും. എല്ലാവരുടെയും സംസാരവിഷയവും ആ കറകളെപ്പറ്റിയായിരിക്കും. ആരും കറകൾ ഇല്ലാത്ത ബാക്കി ഭാഗങ്ങൾ നോക്കാറുപോലുമില്ല. ഈ അവസ്ഥയാണ് ഇന്നു സന്യാസത്തിന്റെയും.
എല്ലാവരും വാതോരാതെ വീണുപോയ ചില ജീവിതങ്ങളെ എടുത്തുകാട്ടി എല്ലാ സമർപ്പിതരും ഒരുപോലെയാണെന്നു വരുത്തിത്തീർക്കാൻ തത്രപ്പെടുമ്പോൾ എനിക്കു പറയാനുള്ളത് ഇത്രമാത്രം: പഴയ നിയമത്തിൽ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ ഏലിയ പ്രവാചകൻ ജെസബെൽ രാജ്ഞിയെ ഭയന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി ഒരു ഗുഹയിൽ ഇരിക്കുമ്പോൾ ഏലിയ ദൈവമായ കർത്താവിനോടു പരാതി പറയുന്നത് ഇങ്ങനെയാണ്: “ഇസ്രായേല്‍ ജനം അവിടത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ.
എന്റെയും ജീവന് അവര്‍ വേട്ടയാടുന്നു.” അപ്പോൾ കർത്താവ് ഏലിയായോട് ഇങ്ങനെ പറഞ്ഞു: “എന്നാല്‍, ബാലിന്റെ മുന്പില് മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രയേലില്‍ അവശേഷിപ്പിക്കും” എന്ന്. ക്രൈസ്തവ സഭയുടെ ആരംഭം മുതൽ ഇന്നുവരെ ചിലരൊക്കെ വഴിതെറ്റി പോയാലും ആ വഴി തെറ്റിയവരുടെ മധ്യത്തിൽ ദൈവമായ കർത്താവിനോടു വിശ്വസ്തത പുലർത്തി ജീവിക്കുന്ന അനേകായിരങ്ങൾ അന്നും ഇന്നും ഉണ്ട്.
സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ
(സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് വായനക്കാർക്കായി ദീപിക പ്രസിദ്ധീകരിക്കുന്നു).
സന്യാസത്തെ പുച്ഛിക്കുന്നവരോടു പറയാനുള്ളത്
09:59 AM Aug 24, 2019 | Deepika.com