കാലവും ലോകവും മാറുന്നതനുസരിച്ച് രോഗങ്ങൾ സങ്കീർണമാവുകയാണ്.ഏതു രോഗാവസ്ഥയെയും കണ്ടെത്തി ചികിത്സിക്കാൻ അതിസൂക്ഷ്മ യന്ത്ര ഉപാധികൾ കൂടിയേ തീരു. പലപ്പോഴും മരുന്നിനെക്കാൾ ചെലവ് രോഗനിർണയത്തിന് എന്ന സാഹചര്യത്തിനു കാരണം ചികിത്സാ യന്ത്രങ്ങളുടെ ഭീമമായ വിലതന്നെ.
ഇന്ത്യ ചികിത്സാ ഉപകരണങ്ങളുടെ ലോകത്തെ പ്രധാന മാർക്കറ്റുകളിലൊന്നാണ്. 135 കോടിയിലെത്തിയ ഇന്ത്യ ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുണ്ട്. രോഗങ്ങളുടെയും രോഗികളുടെയും വർധന യന്ത്ര ഉപാധികളുടെ വിൽപനയ്ക്ക് വേഗം കൂട്ടുന്നു. ഒരു വർഷം നമ്മുടെ രാജ്യത്തു വിൽക്കുന്നത് 67,000 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ. 2025ൽ ചികിത്സാ യന്ത്രവ്യാപാരം ഒരു ലക്ഷം കോടിയിലെത്തും. എണ്ണമറ്റ ആശുപത്രികളിലും ക്ലിനിക്കുകളിലും ലാബുകളിലും രോഗനിർണയ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ 75 ശതമാനവും ബഹുരാഷ്ട്ര കന്പനികളുടെ നിർമിതിയാണെന്നും ഭീമമായ വില നൽകി ഇറക്കുമതി ചെയ്യുന്നതാണെന്നുമറിയുന്പോഴാണ് നമ്മുടെ പരിമിതി തിരിച്ചറിയേണ്ടത്. ഇക്കാലത്തും സിറിഞ്ച്, ട്യൂബ്, നൂൽ, കത്തി, കത്രിക എന്നിവ വരെ നികുതി അടച്ച് വിദേശത്തുനിന്നു വാങ്ങുന്ന സാഹചര്യമുണ്ട്.
മരുന്നുഗവേഷണത്തിൽ ഇന്ത്യ ഏറെക്കുറെ സ്വയംപര്യാപ്തതയിലെത്തിയിട്ടും രോഗനിർണയത്തിനും ജീവൻരക്ഷാ ഉപാധികൾക്കും വിദേശങ്ങളെയും ബഹുരാഷ്ട്ര കന്പനികളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഉപകരണങ്ങളുടെയും ഉപാധികളുടെയും വിലയും സർവീസിംഗും ഭീമമായതിനാൽ ചികിത്സയ്ക്ക് ചെലവു കൂടിവരികയും ചെയ്യുന്നു. യന്ത്രങ്ങളുടെ സ്പെയർ പാർട്സുകളും ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്.
അതിസൂക്ഷ്മ അത്യാധുനിക ഉപകരണങ്ങളേറെയും അമേരിക്ക, ചൈന, ജർമനി, ജപ്പാൻ, കൊറിയ തുടങ്ങിയ ഒരു നിര രാജ്യങ്ങളിലെ ബഹുരാഷ്ട്ര കന്പനികളുടെ ഗവേഷണഫലമായി ഉത്പാദിപ്പിക്കുന്ന നിർമിതികളാണ്. വിലയേറിയ യന്ത്രങ്ങളും ഉപാധികളും വലിയ നികുതി നൽകി ആശുപത്രികളും സ്ഥാപനങ്ങളും വാങ്ങേണ്ട സാഹചര്യത്തിൽ ഒരിക്കലും ചികിത്സയിൽ കുറവ് പ്രതീക്ഷിക്കേണ്ടതുമില്ല.
സ്കാനിംഗ്, സ്റ്റെൻഡ്, ഡയാലിസ് തുടങ്ങിയവിയിലെ ചികിത്സ സംബന്ധിച്ച നിരക്കുകളിൽ എതിർപ്പും വിമർശനവും ഉയരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപാധികളിൽ സ്വയംപര്യാപ്തത എന്ന ആശയത്തിന് സർക്കാരും ആരോഗ്യ ഗവേഷകരും പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ ഉപകരണ ഇറക്കുമതിയിൽ 30 ശതമാനമാണ് വർധന. ലോകത്തിലെ 20 മെഡിക്കൽ ഉപകരണവിപണികളിലൊന്ന് എന്നതിനെക്കാൾ ഏഷ്യയിലെ ഏറ്റവും വലിയ മെഡിക്കൽ ഉപകരണ മാർക്കറ്റാണ് ഇന്ത്യ. സി.റ്റി സ്കാനർ, എക്സ്റെ, യുഎസ്ജി, എക്സ്റെ ട്യൂബുകൾ, ഹാർട്ട് ലംഗ്, ഇസിജി തുടങ്ങിയ സൂക്ഷ്മയന്ത്രങ്ങളുടെ 70 ശതമാനവും വിദേശനിർമിതമാണ്.
മെയ്ഡ് ഇൻ ചൈന വിപ്ലവം
ജാപ്പനീസ്, ജർമൻ, അമേരിക്കൻ ബഹുരാഷ്ട്രകുത്തകകളെ പിന്നോട്ടടിച്ച് ചെന കുതിക്കുകയാണ് മെഡിക്കൽ യന്ത്രങ്ങളുടെ നിർമാണത്തിലും വിപണനത്തിലും. മിക്ക ബഹുരാഷ്ട്ര കന്പനികൾക്കും ചൈനയിൽ ഒന്നോ ഒൻപതോ ഫാക്ടറി എന്നതാണ് നിലവിലെ സ്ഥിതി. മെഡിക്കൽ വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം ഭരണകൂടം അവിടെ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. ചൈനയുടെ മെഡിക്കൽ ഗവേഷണവും പല രാജ്യങ്ങളേക്കാളും മുന്നിലെത്തുകയും ചെയ്തിരിക്കുന്നു. ഒരു പതിറ്റാണ്ട് അധ്വാനിച്ചാൽപോലും നാം ചൈനയുടെ നിലയിൽ എത്തില്ലെന്നതാണ് സാഹചര്യം. ഒരേ യന്ത്രത്തിന്റെ തന്നെ വില കൂടിയതും കുറഞ്ഞതും നിലവാരം കൂടിയതും കുറഞ്ഞതുമായ ഇനങ്ങൾ വികസിപ്പിച്ച് ചൈനീസ് കന്പനികൾ ലോകവിപണി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. കളിപ്പാട്ടത്തിന്റെ കാര്യം പറഞ്ഞതുപോലെ വിലയനുസരിച്ച് ഉത്പന്നത്തിനു നിലവാരം എന്നതാണ് ചൈനയുടെ പ്രമാണം. മികച്ചതും സൂക്ഷ്മതയുമുള്ള യന്ത്രങ്ങൾക്ക് വിലയേറും.
ആരോഗ്യമേഖലയിൽ ഇന്ത്യയുടെ നിക്ഷേപം തുലോം കുറവാണെന്നതാണ് പരിമിതി. വാർഷിക ബജറ്റിന്റെ ആറു ശതമാനത്തിൽ താഴെയാണ് ഇക്കാലത്തും നമ്മുടെ വിഹിതം എന്നറിയുന്പോഴാണ് ഇവിടത്തെ പിന്നോക്കാവസ്ഥ തിരിച്ചറിയുക. അടുത്ത കാലം വരെ നമുക്കു സ്വന്തമായുണ്ടായിരുന്ന എക്സ്റെ, സ്കാനർ കന്പനികളൊക്കെയും വിദേശ കടന്നേറ്റത്തിലും കിടമത്സരത്തിലും പൂട്ടിപ്പോവുകയും ചെയ്തു.
ജിഇ, സീമൻസ് കന്പനികൾക്ക് ഇന്ത്യയിൽ മുൻപ് വിവിധ ചികിത്സായന്ത്രങ്ങളുടെ ഉത്പാദനമുണ്ടായിരുന്നു. ഇന്നാവട്ടെ തുലോം കുറഞ്ഞു. എംആർഐ പോലുള്ള സ്കാനർ യന്ത്രങ്ങളുടെ നിർമാണം ഇന്ത്യയിൽ ഇന്നും സ്വപ്നമാണ്. അതേ സമയം രോഗനിർണയത്തിനും ശരീരപ്രവർത്തനം അറിയുന്നതിനും നവീന സ്കാനിംഗ് യന്ത്രങ്ങളുടെ ആവശ്യകത അനിവാര്യമായി വരികയും ചെയ്യുന്നു. ചില യന്ത്രങ്ങളുടെ ഇറക്കുമതി വിലയാവട്ടെ അഞ്ചു കോടി രൂപയിലേറെയാണ്. ഇതിനൊപ്പം ജിഎസ്ടിയും വിവിധ നികുതികളുമായി 18 ശതമാനം തുക വേറെയും അടയ്ക്കണം. സ്കാനിംഗിനും ശസ്ത്രക്രിയയ്ക്കുമുള്ള നൂതന യന്ത്രങ്ങളിൽ പകുതിയും ഇറക്കുമതി തന്നെ. പേസ് മേക്കർ പോലുള്ള ഉപാധികളും അനുബന്ധ സാമഗ്രികളും എത്തുന്നതും പുറത്തുനിന്ന്. ന്യൂറോ സംബന്ധമായ യന്ത്രങ്ങളും ഇങ്ങനെ തന്നെ. രോഗം സങ്കീർണമായി രോഗികളുടെ എണ്ണം അതിവേഗം കൂടുന്ന സാഹചര്യത്തിൽ കാർഡിയോളജി, കാത്ത്ലാബ്, ആൻജിയോഗ്രാം, ഒഫ്താൽമോളജി, ഡയാലിസിസ്, ഓർത്തോ, റേഡിയേഷൻ, ശസ്ത്രക്രിയ ഉപാധികളുടെ ഉപയോഗം കൂടിവരും. സൂക്ഷ്മമായ രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാധുനിക യന്ത്രങ്ങൾ അനിവാര്യമായി വരുന്പോൾ ചികിത്സയ്ക്ക് നിരക്ക് കൂടും. സ്വകാര്യമേഖലയിലെ ചികിത്സ സാധാരണക്കാർക്ക് താങ്ങാനാവാതെ വരുന്ന സാഹചര്യത്തിൽ സർക്കാരും സർക്കാർ ആശുപത്രികളും പണം മുടക്കി ഉണർന്നു പ്രവർത്തിക്കാതെ രക്ഷയില്ല.
ചികിത്സ പണിമുടക്കുന്പോൾ
കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയും മറ്റ് സർക്കാർ ആശുപത്രികളിൽ വൃക്കയും കരളുമൊക്കെ പതിവായി മാറ്റിവയ്ക്കുകയും ചെയ്ത് സർക്കാർ മെഡിക്കൽ രംഗം കേരളത്തിൽ അഭിമാന നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു. അതിവിദഗ്ധ ഡോക്ടർമാരും സമർപ്പിത മെഡിക്കൽ ജീവനക്കാരും ഏറെയുണ്ടെങ്കിലും ഇവയൊക്കെ വിജയകരമാക്കണമെങ്കിൽ അതിനൂതന യന്ത്രങ്ങളും ഒപ്പമുണ്ടാവണം.
താലൂക്കു തലം മുതൽ സർക്കാർ ആശുപത്രികൾ സൂപ്പർ സ്പെഷാലിറ്റികളായി വികസിക്കേണ്ട ഇക്കാലത്താണ് കേരളത്തിലെ മെഡിക്കൽ കോളജുകൾ നേരിടേണ്ടിവരുന്ന പ്രതിസന്ധി കണ്ണുതുറപ്പിക്കേണ്ടത്. സ്റ്റെൻഡും പേസ്മേക്കറും ഇംപ്ലാന്റുകളും വാങ്ങിയതിലെ കുടിശിക പെരുകുകയും വിതരണക്കാർ പിൻതിരിയുകയും ചെയ്തതോടെ കഴിഞ്ഞ മാസം പല സർക്കാർ ആശുപത്രികളിലും ശസ്ത്രക്രിയകൾ അവതാളത്തിലായി. സ്റ്റെൻഡ്, പേസ്മേക്കർ, ക്ലോഷർ ഡിവൈസ്, ബലൂണ്, ഗൈഡ്വയർ തുടങ്ങിയ കാത്ത്ലാബ് ഇംപ്ലാന്റുകളുടെയും അനുബന്ധ ഉപാധികളുടെയും വിതരണം നിലച്ചതോടെ ആയിരക്കണക്കിന് ശസ്ത്രക്രിയകൾ മുടങ്ങി. ഒട്ടേറെപ്പേർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടതായും വന്നു. കേരളത്തിലെ അഞ്ചു സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികൾക്ക് മാസം 10 കോടി രൂപയുടെ ഉപകരണങ്ങൾ, അതായത് വർഷം 120 കോടി രൂപയുടെ ഇടപാട് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസിബിൾസ് നടത്തുന്നുണ്ട്.
സർക്കാരിന്റെ അനാസ്ഥയാണ് ഇത്തരമൊരു പ്രതിസന്ധിക്കു സാഹചര്യമുണ്ടാക്കിയെന്നു വിതരണ സംഘടന പറയുന്നു. കാരുണ്യാ ചികിത്സാ പദ്ധതിയിലും ബജറ്റ് വിഹിതത്തിലും അനുവദിച്ച പണത്തിന്റെ ബില്ലെഴുത്തിലെ കാലതാമസവും മെല്ലെപ്പോക്കം മൂലം വിതരണക്കാർക്ക് നഷ്ടവും ബാധ്യതയുമുണ്ടായി.
ലോണെടുത്ത് നടത്തുന്ന ഈ ബിസിനസിൽ ജിഎസ്ടി അടവു കഴിഞ്ഞാൽ നേട്ടം പരിമിതമാണെന്നാണ് വിതരണക്കാരുടെ പക്ഷം. പല ഉപകരണങ്ങൾക്കും എട്ടു ശതമാനം മുതൽ 12 ശതമാനം വരെയാണ് കമ്മീഷൻ ലഭിക്കുക. ബാങ്ക് പലിശ അടച്ചുകഴിഞ്ഞാൽ ജീവൻരക്ഷാ യന്ത്രവ്യാപാരത്തിൽ കാര്യമായ നേട്ടമില്ലെന്നാണ് വിതരണക്കാർ വ്യക്തമാക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിന് 2014 മുതലുള്ള യന്ത്രകുടിശിക 15 കോടി രൂപ. സമർപ്പിതരായി രാപകൽ രോഗികളെ ശുശ്രൂഷിക്കുകയും ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും ശ്രമിക്കുകയും ചെയ്യുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ല. വീഴ്ച ചികിത്സകരുടെയോ ആരോഗ്യവകുപ്പിന്റെയോ അല്ല, മറിച്ച് പൊതുസംവിധാനത്തിന്റെ മെല്ലെപ്പോക്കുതന്നെ. ചുവപ്പുനാടയിൽ കുരുങ്ങിയ ഫയലുകളിൽ ചുക്കിലി കെട്ടി കിടക്കുന്ന സാഹചര്യത്തിനു മാറ്റമുണ്ടാകാതെ ചികിത്സ വേഗത്തിലാക്കാനാവില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിന് വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കിയതിൽ കുടിശിക 48 കോടി രൂപ. കോഴിക്കോട് മെഡിക്കൽ കോളജിന് 36 കോടി രൂപയും ആലപ്പുഴയ്ക്ക് 15 കോടിയും തൃശൂർ, കോട്ടയം മെഡിക്കൽ കോളജുകൾക്ക് 20 കോടിയിലധികവുമാണ് കുടിശിക. മറ്റു സർക്കാർ ആശുപത്രികൾക്ക് കിട്ടാനുള്ളത് അഞ്ച് കോടിയിലധികം രൂപ.
ഏഴുകോടിക്കു നികുതി ഒന്നര കോടി
കാൻസർ രോഗികളെ ജിഎസ്ടി ചതിച്ചപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്കുള്ള ലീനിയർ ആക്സിലറേറ്റർ മെഷീൻ കൊച്ചി തുറമുഖത്തു കിടന്നുപോയത് മൂന്നു മാസമാണ്. ഏഴു കോടി രൂപ വിലയുള്ള യന്ത്രത്തിനു ജിഎസ്ടി 1.40 കോടി രൂപ അടയ്ക്കേണ്ടതുണ്ടായിരുന്നു.
ഓർഡർ നൽകിയപ്പോൾ ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായിരുന്നു. ഇംഗ്ലണ്ടിൽ നിന്നു കൊച്ചിയിലെത്തിച്ച യന്ത്രം വിട്ടുകിട്ടണമെങ്കിൽ ജിഎസ്ടി നിലവിൽവന്നതോടെ 18 ശതമാനം നികുതി അടയ്ക്കേണ്ട സാഹചര്യം. ബിപിഎൽ വിഭാഗത്തിലെ കാൻസർ രോഗികൾക്കു 30 ശതമാനം ഇളവിൽ ചികിത്സ നൽകാൻ എത്തിച്ച യന്ത്രം തുറമുഖത്തു നിന്നു നീക്കിയില്ലെങ്കിൽ പിഴ നൽകണമെന്ന നോട്ടീസും കിട്ടി. അവസാനം ജിഎസ്ടി തുക ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്ന് അടച്ച് യന്ത്രം ഒരു വിധം ആശുപത്രിയിലെത്തിച്ചു. ലീനിയർ ആക്സിലറേറ്റർ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുന്പോൾ വരുന്ന ജിഎസ്ടി സ്വകാര്യ ആശുപത്രികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി വകയിരുത്താം. എന്നാൽ സൗജന്യസേവനം നൽകുന്ന സർക്കാർ ആശുപത്രികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വകയിരുത്തുവാൻ സാധിക്കില്ല. ഓരോ യന്ത്രത്തിനും ഓരോ നിരക്കിലാണ് ജിഎസ്ടി. ശ്രവണ സഹായ ഉപാധികൾക്ക് ഉയർന്ന നിരക്കിലാണ് നികുതി. വർഷത്തിൽ മൂന്നോ നാലോ തവണ മാറ്റിയിടേണ്ട ബാറ്ററിക്ക് 28 ശതമാനമാണ് ജിഎസ്ടി.
ശ്രവണ സഹായ ഇലക്ട്രോണിക്സ് സംവിധാനമായ കോക്ലിയർ ഇംപ്ലാന്റിന് അഞ്ചു ശതമാനമാണ് ജിഎസ്ടി. കേബിളിന് 12 ശതമാനവും കോയിലിന് 18 ശതമാനവും നികുതി.
(തുടരും)
റെജി ജോസഫ്
ഇന്ത്യ ലക്ഷം കോടിയുടെ വിപണി
03:41 PM Aug 23, 2019 | Deepika.com