അപ്രതീക്ഷിതം, അവിചാരിതം, ആകസ്മികം... ഏതു വാക്കുചേർക്കണമെന്ന് ഉറപ്പിക്കാനാവാതെവരും ചില കണ്ടുമുട്ടലുകളെ വിശേഷിപ്പിക്കാൻ. ഒരു വാക്കും വേണ്ടത്ര ചേരുന്നില്ലല്ലോയെന്നും ചിലപ്പോൾ തോന്നും. കണ്ടു പരിചയപ്പെടണമെന്നും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഏറെ ആഗ്രഹിച്ച ഒരാളാകുന്പോൾ പ്രത്യേകിച്ചും. ആ നിമിഷം ഓർമയിൽ എക്കാലവും തിളങ്ങും. അന്നു പറഞ്ഞ വാക്കുകളോർത്ത് മനസു തുടിച്ചുകൊണ്ടിരിക്കും.
സിനിമയിൽ, വിശേഷിച്ച് പാട്ടുകളിൽ അത്തരം സമാഗമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. അതു ഗായകനും സംഗീതസംവിധായകനും തമ്മിലാകാം.. ഗാനരചയിതാവും സംവിധായകനും തമ്മിലാകാം.. ആദ്യ കൂട്ടുകെട്ടിൽത്തന്നെ സുന്ദരമായൊരു പാട്ടു പിറന്നിട്ടുണ്ടാവാം.. അല്ലെങ്കിൽ എപ്പോഴെല്ലാം അവരൊന്നിച്ചുവോ, ആ പാട്ടുകളെല്ലാം ഹൃദയങ്ങളിൽ ഈണങ്ങളുടെ ചെറുനാരുകൾകൊണ്ടു കൂടുകൾ മെനഞ്ഞിരിക്കാം..
കുറ്റവും ശിക്ഷയും
ലോകസാഹിത്യത്തിൽ എണ്ണപ്പെട്ട നോവലുകളിലൊന്നാണ് റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്സ്കിയുടെ ക്രൈം ആൻഡ് പണിഷ്മെന്റ്. ചെയ്ത കുറ്റത്തിൽ പശ്ചാത്താപിച്ച് സ്വയം ശിക്ഷവിധിക്കുന്ന നായകനിൽനിന്ന്, ചെയ്ത കുറ്റം മറച്ചുവയ്ക്കാൻ തെളിവുകൾ നശിപ്പിക്കുന്ന പ്രതിനായകരിൽ എത്തിനിൽക്കുന്ന പുതിയകാലത്ത് ആ നോവലിന് വലിയ പ്രസക്തിയുണ്ട്.
നോവലിനെക്കുറിച്ച് ഓർമിക്കാൻ ഒരു കാരണംകൂടിയുണ്ട്. ആ നോവലിനെ അധികരിച്ച് ഒരു ഹിന്ദി സിനിമ ഇറങ്ങിയിരുന്നു. രാജ് കപൂറും മാലാ സിൻഹയും മുഖ്യ വേഷങ്ങളിലെത്തിയ ഫിർ സുബഹ് ഹോഗി. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന നായകൻ രാം അവിചാരിതമായി ഒരാളെ കൊല്ലുന്നതും തുടർന്ന് അയാൾക്കുണ്ടാകുന്ന ആത്മസംഘർഷങ്ങളുമാണ് ഈ സിനിമ പറഞ്ഞുതരുന്നത്. ഇതിലൂടെയാണ് ഹിന്ദി ചലച്ചിത്രഗാനമേഖലയിലെ രണ്ടു പ്രതിഭകൾ ആദ്യമായി ഒന്നിച്ചത്- ഗാനരചയിതാവ് സാഹിർ ലുധിയാൻവിയും സംഗീതസംവിധായകൻ ഖയ്യാമും. പാട്ടുപ്രേമികളുടെ ഭാഗ്യം!
അവർ ഇരുവരും ഒന്നിച്ചതിനു പിന്നിൽ ദസ്തയേവ്സ്കിയുടെ നോവലിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. ആ കഥ വഴിയേ.
ആ കൂടിക്കാഴ്ച
സാഹിർ ലുധിയാൻവിയെ ഗാനരചയിതാവ് എന്നു പറയുന്നതിൽ ഒരല്പം ഒൗചിത്യക്കുറവുണ്ട്. അദ്ദേഹം ആദ്യമായും അവസാനമായും കവിയാണ്. കവിത ജീവിതമാക്കിയയാൾ. ഖയ്യാം അദ്ദേഹത്തിന്റെ ആരാധകനാണ്. തൽഖിയാം എന്ന കവിതാ സമാഹാരം വായിച്ച് അതിലെ വരികൾക്ക് ഈണമിട്ടുവച്ചിട്ടുണ്ട് മുന്പേ. ബോംബെയിലെ ഖേത് വാഡിയിലുള്ള റെഡ് ഫ്ളാഗ് ഹാളിൽ പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിന്റെ യോഗങ്ങളിൽ എത്താറുള്ള കവിയെ ഖയ്യാം കണ്ടിട്ടുണ്ട്. പക്ഷേ സംസാരിക്കാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല.
വർഷം 1958. അന്ന് ഖയ്യാം ലാലാ രുഖ് എന്ന സിനിമയിലെ പാട്ടുകൾക്ക് ഈണമൊരുക്കുകയാണ്. ചിത്രത്തിന്റെ അണിയറക്കാരുടെ വീട്ടിലിരുന്നാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. വരികൾ എഴുതിയ കൈഫി ആസ്മിയും അന്നവിടെയുണ്ട്. പെട്ടെന്നാണ് സാഹിർ ലുധിയാൻവി അവിടേക്കുവന്നത്. ആ മധ്യാഹ്നം ഒരിക്കലും മറക്കില്ലെന്ന് ഖയ്യാം പിന്നീട് ഓർമിച്ചിട്ടുണ്ട്. അന്ന് അവിടെയുണ്ടായിരുന്നവർക്കെല്ലാം ഖയ്യാം ഒരുക്കിയ ഈണങ്ങൾ ഇഷ്ടമായി.
ഒരു നിമിഷം വീണുകിട്ടിയപ്പോൾ ഖയ്യാം സാഹിറിനു മുന്നിലേക്കു ചെന്ന് സ്വയം പരിചയപ്പെടുത്തി- താങ്കൾ ഒരുപക്ഷേ എന്റെ പേരു കേട്ടിട്ടുണ്ടാവാം. പക്ഷേ, ഇന്ന് ആദ്യമായാണ് ഞാൻ എങ്ങനെയാണ് ജോലിചെയ്യുന്നതെന്ന് താങ്കൾ കാണുന്നത്. സാഹിർ സാബ്, ഇനി ഒരൊറ്റയാൾക്കും അറിയാത്ത ഒരു കാര്യം പറയാം. തൽഖിയാ എന്ന താങ്കളുടെ പുസ്തകത്തിലെ എല്ലാ കവിതകൾക്കും ഞാൻ സംഗീതമൊരുക്കിയിട്ടുണ്ട്.
വിസ്മയത്തോടെ സാഹിർ ചോദിച്ചു- സത്യമാണോ?
ഖയ്യാം മറുപടി പറഞ്ഞു- അതെ, എല്ലാ കവിതകൾക്കും, എല്ലാ ഗസലുകൾക്കും.
ഫൻകാർ (കലാകാരൻ) എന്ന കവിതയ്ക്ക് താനുണ്ടാക്കിയ ഈണം ഖയ്യാം സാഹിറിനെ കേൾപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ശ്രദ്ധേയം- ഭായി, ഈ വരികൾ എഴുതിയതും താങ്കളാണെന്നു തോന്നിപ്പോകുന്നു എനിക്ക്. അവസരം വരികയാണെങ്കിൽ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.
അതായിരുന്നു യഥാർഥത്തിൽ ആദ്യത്തെ കൂടിക്കാഴ്ച. അതിനുശേഷം പരസ്പരമുള്ള ഒരുതരം ബഹുമാനം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ഒരു കവിക്കും സംഗീതസംവിധായകനും ഒരുമിക്കാനുള്ള ഏറ്റവും അനുയോജ്യമായ അടിത്തറ അതാണ്- ഖയ്യാം ഓർമിക്കുന്നു.
അങ്ങനെ പ്രഭാതമായി
അങ്ങനെയിരിക്കെയാണ് ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും അടിസ്ഥാനമാക്കി രമേഷ് സൈഗാൾ ഫിർ സുബഹ് ഹോഗി എന്ന സിനിമ സംവിധാനംചെയ്യുന്നത്. സിനിമയെക്കുറിച്ച് ഏകദേശധാരണയായപ്പോൾതന്നെ രമേഷ് ലുധിയാൻവിയുടെ വീട്ടിലെത്തി. പാട്ടുകൾ സാഹിർ സാബ് തന്നെ എഴുതണമെന്ന ആവശ്യത്തോടെയായിരുന്നു ആ വരവ്. അദ്ദേഹം അപ്പോൾത്തന്നെ അതു സമ്മതിച്ചു. ആരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത് എന്ന ഒറ്റ ചോദ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
നായകൻ രാജ് കപൂർ ആയതിനാൽ സ്വാഭാവികമായും ശങ്കർ-ജയ്കിഷൻ ദ്വയമായിരിക്കും സംഗീതം എന്നായിരുന്നു രമേഷ് സൈഗാളിന്റെ മറുപടി. അവർ അന്നേ ഹിറ്റുകൾ സമ്മാനിച്ച ടീം ആയിരുന്നു.
പക്ഷേ സാഹിർ പറഞ്ഞു- അവർ മികച്ച വിജയംനേടിയ, കഴിവുറ്റ ടീം ആണെന്നതിൽ ഒരു സംശയവുമില്ല. പക്ഷേ ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതമൊരുക്കേണ്ടത് ആ നോവൽ വായിക്കുകയും മനസിലാക്കുകയും ചെയ്തയാളായിരിക്കണം. സൈഗാളിന് അതത്ര വ്യക്തമായില്ല. വായിക്കുകയും മനസിലാവുകയും എന്നുപറഞ്ഞാൽ..? ആരാണ് താങ്കളുടെ മനസിലുള്ളത്? സൈഗാൾ ചോദിച്ചു.
സാഹിർ സാബ് പറഞ്ഞു- ഖയ്യാം!
കവിതയും സംഗീതവും കൂട്ടുകൂടിയൊരുക്കിയ ആ സിനിമയിലെ പാട്ടുകൾ ഓരോന്നും ഓരോ അനുഭവങ്ങളായിരുന്നു. തുടർന്നങ്ങോട്ട് ആ കൂട്ടുകെട്ട് സമ്മാനിച്ച പാട്ടുകളുമതേ. കഭീ കഭീ മേരേ ദിൽ മേ പോലുള്ള ഗാനങ്ങൾ ഇന്നും ചുണ്ടുകളിൽനിന്നും ഹൃദയങ്ങളിൽനിന്നും ഒഴിഞ്ഞുപോയിട്ടില്ല.
വി.ആർ. ഹരിപ്രസാദ്
സാഹിർ സാബ് പറഞ്ഞു- ഖയ്യാം!
03:04 PM Aug 20, 2019 | Deepika.com