2018-ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു ലോകത്തിലെ ധനവാന്മാരിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നയാളാണു മൈക്കിൾ ബ്ലുംബർഗ്. മൂന്നു തവണ ന്യൂയോർക്ക് സിറ്റിയിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 2018 നവംബർ 18-ന് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. താൻ എന്തുകൊണ്ടു നൂറ്റിയെൺപതു കോടി ഡോളർ ഒരു കോളജിനു ധനസഹായം നൽകുന്നു എന്നതായിരുന്നു ലേഖനത്തിലെ ചർച്ചാവിഷയം.
ബ്ലൂംബർഗ് ജനിച്ചതു ബോസ്റ്റണിലായിരുന്നു. സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ടു ബാൾട്ടിമൂറിലുള്ള ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അഡ്മിഷൻ ലഭിച്ചു. എന്നാൽ ലോണ്‍ എടുത്തും കാന്പസിൽ പാർട്ട് ടൈം ജോലി ചെയ്തുമാണു പഠിക്കുവാനുള്ള ഫീസ് അദ്ദേഹം കണ്ടെത്തിയത്. അവിടെനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയശേഷം ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അദ്ദേഹം മാസ്റ്റർ ബിരുദം സന്പാദിച്ചു.
അതിനുശേഷം ബിസിനസ് രംഗത്തു പ്രവേശിച്ച ബ്ലൂംബർഗ് പടിപടിയായി ഉയർന്നു സ്വന്തം കന്പനി സ്ഥാപിച്ചു ഗ്ലോബൽ ഫൈനാൻഷ്യൽ സർവീസ് രംഗത്ത് അതികായനായി മാറി. അതെത്തുടർന്നാണ് അദ്ദേഹം രാഷ്ട്രീയരംഗത്തു പ്രവേശിച്ചു ന്യൂയോർക്ക് സിറ്റിയിലെ മേയറായത്.
ബ്ലൂംബർഗ് തന്റെ ലേഖനത്തിൽ പറയുന്നതനുസരിച്ചു ബിരുദപഠനം കഴിഞ്ഞതിന്റെ പിറ്റേവർഷം അഞ്ചു ഡോളർ അദ്ദേഹം ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്കു സംഭാവന ചെയ്തു. 1965-ൽ അത്രയും മാത്രം കൊടുക്കുവാനേ അദ്ദേഹത്തിനു വരുമാനമുണ്ടായിരുന്നുള്ളൂ. അതെത്തുടർന്നു 2018 നവംബർ ആദ്യംവരെ നൂറ്റിയന്പതു കോടി ഡോളറാണു പലപ്പോഴായി അദ്ദേഹം താൻ പഠിച്ചിറങ്ങിയ ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്കു സംഭാവന നല്‍കിയിട്ടുള്ളത്.
ഇനി അദ്ദേഹം കൊടുക്കുവാൻ പോകുന്ന നൂറ്റിയന്പതു കോടി ഡോളറിന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. യൂണിവേഴ്സിറ്റിക്കു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമിക്കുവാനുള്ള തുകയല്ലിത്. പ്രത്യുത സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പഠനത്തിനുള്ള സ്കോളർഷിപ്പ് നല്കുവാനുള്ള തുകയാണിത്.
ബ്ലുംബർഗ് ഉദ്ധരിക്കുന്ന കണക്കുകളനുസരിച്ച് അമേരിക്കയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും അമേരിക്കയിലെ സന്പന്നവിഭാഗങ്ങളിൽനിന്നു വരുന്നവരാണ്. കാരണം അവർക്കു മാത്രമേ വലിയ ഫീസ് നല്കി അവിടെ പഠിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ബ്ലൂംബർഗിന്റെ പ്ലാൻ ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെങ്കിലും വിദ്യാർഥിയുടെ സാന്പത്തികസ്ഥിതി നോക്കാതെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നല്കണമെന്നുള്ളതാണ്. അതിനാണത്രെ അദ്ദേഹം വൻതുക യൂണിവേഴ്സിറ്റിക്കു നല്കുവാൻ പോകുന്നത്.
ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്കു സംഭാവന നല്കുവാൻ ബ്ലൂംബർഗ് മറ്റൊരു കാരണവും പറയുന്നുണ്ട്. അതൊരു കടംവീട്ടലാണത്രെ. ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡിഗ്രി അദ്ദേഹത്തിനു പലയിടത്തും വാതിലുകൾ തുറന്നുകൊടുത്തതായി അദ്ദേഹം പറയുന്നു. തന്മൂലം, യൂണിവേഴ്സിറ്റിക്കുള്ള ഒരു നന്ദിപ്രകടനമാണ് ഈ സംഭാവന.
താൻ വൻതുക സംഭാവന നല്കുവാൻ പോകുന്നതായി പത്രത്തിൽ പ്രസിദ്ധീകരിച്ചതിനും അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട്. തന്നെപ്പോലെ സന്പന്നരായ മറ്റുള്ളവരും വിദ്യാർഥികളുടെ സ്കോളർഷിപ്പിനായി സംഭാവന നല്‍കണമെന്ന് ഓർമിപ്പിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. തന്റെ സന്പാദ്യത്തിന്റെ പകുതി നല്ല കാര്യങ്ങൾക്കായി സംഭാവന ചെയ്യുമെന്നു പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ളയാളാണു ബ്ലൂംബർഗ്. തന്മൂലം, ഇനിയും വൻ തുകകൾ അദ്ദേഹം സംഭാവന ചെയ്യുമെന്നു തീർച്ചയാണ്.
ബ്ലൂംബർഗിന്റെ ഈ കഥ കേൾക്കുന്പോൾ പണമുള്ളവർ അങ്ങനെ കൊടുക്കട്ടെ എന്നായിരിക്കും ഒരുപക്ഷേ നാം ചിന്തിക്കുക. അതുകൊണ്ടു കൊടുക്കുന്ന കാര്യത്തെക്കുറിച്ചു നമുക്ക് അത്ര ആവേശം തോന്നിയെന്നു വരില്ല. എന്നാൽ ബ്ലൂംബർഗ് പറയുന്നതു കോളജ്-യൂണിവേഴ്സിറ്റി തലങ്ങളിൽ പഠിച്ചിറങ്ങുന്നവർ എല്ലാവരും അവരുടെ വരുമാനത്തിലൊരു പങ്ക് തങ്ങൾ പഠിച്ചിറങ്ങിയ സ്ഥാപനങ്ങൾക്കു നല്‍കണമെന്നതാണ്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സ്കോളർഷിപ്പായി നല്കാവുന്ന ഈ തുക പ്രതിവർഷം അഞ്ചു ഡോളറായാലും തരക്കേടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
നമ്മുടെ നാട്ടിലെ സ്കൂളുകളിലും കോളജുകളിലുമൊക്കെ ചെറിയ തോതിലാണെങ്കിലും വിദ്യാർഥികളുടെ പഠനത്തിനു സ്കോളർഷിപ്പ് നല്കുന്ന സംവിധാനമുണ്ട്. അതുകൊണ്ടു തന്നെ മനസുള്ളവർക്ക് ഇക്കാര്യത്തിൽ സഹകരിക്കാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് അത്ര നല്ല പാരന്പര്യമില്ലാത്തതുകൊണ്ടു കൊടുക്കുന്നവരുടെ എണ്ണവും കൊടുക്കുന്ന തുകയും ചെറുതാണെന്നു മാത്രം.
നമ്മെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ മറ്റൊരു കാര്യം സ്കൂളിലും കോളജിലുമൊക്കെ ധനസഹായം സ്വീകരിക്കുന്നവർ അവർ പഠിച്ചിറങ്ങി പണമുണ്ടാക്കുന്പോൾ തങ്ങൾ പഠിച്ച സ്കൂളുകളിലെയും കോളജുകളിലെയുമൊക്കെ പാവപ്പെട്ട വിദ്യാർഥികളെ ഏറെക്കുറെ മറന്നുപോകുന്നു എന്നതാണ്. അതിന്റെ പ്രധാന കാരണം കൊടുക്കുന്ന കാര്യത്തിൽ നമ്മുടെ സംസ്കാരം നമ്മെ ശരിക്കും പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതുതന്നെ. അതായത്, ഈ രംഗത്തു നാം ഇനിയും ഏറെ വളരേണ്ടിയിരിക്കുന്നു എന്നു സാരം.
നമ്മുടെ വരുമാനം എത്ര ചെറുതായാലും അതിന്റെ ഒരു ഭാഗം സമൂഹത്തിന്റെ പൊതുവളർച്ചയ്ക്കും പ്രത്യേകിച്ച് പാവപ്പെട്ടവരുടെ സംരക്ഷണത്തിനും സമുദ്ധാരണത്തിനുമായി മാറ്റിവയ്ക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ എല്ലാവർക്കും അല്പമെങ്കിലും ഭേദപ്പെട്ട രീതിയിൽ ജീവിക്കാനാവൂ.
കുറെയേറെ വർഷങ്ങളായി വൻ സാന്പത്തിക വളർച്ച ഇന്ത്യ നേടിയിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം അനുഭവിക്കാൻ സാധിക്കാത്ത എത്രയോ കോടി ജനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്. അതിന്റെ പ്രധാന കാരണമാകട്ടെ ഗവൺമെന്റും സമൂഹത്തെ നിയന്ത്രിക്കുന്നവരും അർഹിക്കുന്നവർക്കു സഹായം എത്തിക്കുന്നതിൽ കാണിക്കുന്ന അനാഥതയും താത്പര്യക്കുറവും അല്ലയോ?
വെറുതെ എന്തിനു ഗവൺമെന്റിനെയും മറ്റും നാം പഴിചാരണം? വ്യക്തിപരമായി നമുക്കു ചെയ്യുവാൻ സാധിക്കുന്നതു നാം ചെയ്യുന്നുണ്ടോ? അതായിരിക്കട്ടെ ഈ പശ്ചാത്തലത്തിൽ നമ്മുടെ പ്രധാന ചോദ്യം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വാങ്ങിയാൽ പോര, നാം കൊടുക്കണം
01:51 AM Dec 02, 2018 | Deepika.com