ഈ ടൂർണമെന്റിൽ ആറു ലോകോത്തര താരങ്ങളുമായി സമനില പിടിച്ചുപറ്റാൻ നിഹാലിനു സാധിച്ചു. ആനന്ദിനു പുറമെ കഴിഞ്ഞതവണ മാഗ്നസ് കാൾസനുമായി ലോകചാന്പ്യൻ പദവിക്കായി മത്സരിച്ച സെർജി കര്യാക്കിൻ (റേറ്റിംഗ് 2753), ലോക ചെസ്റേറ്റിംഗിൽ മൂന്നാം സ്ഥാനത്തുള്ള മെമദ്യറോവ് (2817), ഹരികൃഷ്ണ (2729), വിദിത് ഗുജറാത്തി (2702), സൂര്യശേഖർ ഗാംഗുലി (2615) എന്നിവരാണ് നിഹാലിനുമുന്പിൽ സമനില വഴങ്ങിയത. ""ഈ ടൂർണമെന്റിൽ നിഹാൽ വളരെ വിഷമിക്കുമെന്നു കരുതി. മറിച്ചാണ് സംഭവിച്ചത്. നിഹാലിനു വലിയൊരു ഭാവിയുണ്ട്. അവൻ ലോകചാന്പ്യനാകുമെന്നത് തള്ളിക്കളയാനാവില്ല.’’മത്സരങ്ങൾക്കുശേഷം ആനന്ദ് പറഞ്ഞു. ""എതിരാളി ആരായാലും അവരെ നോക്കേണ്ടതില്ല. ബോർഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നല്ല നീക്കങ്ങൾ താനേ വന്നുകൊള്ളും’’. നിഹാൽ പറഞ്ഞ വാക്കുകളാണ്.
ചെസ്സിനെ ഇഷ്ടപ്പെട്ട യുകെജിക്കാരൻ
2004 ജൂലൈ പതിമൂന്നിന് തൃശൂരാണ് നിഹാൽ ജനിച്ചത്. മാതാപിതാക്കൾ തൃശൂർ മെഡിക്കൽ കോളജിലെ ഡർമറ്റോളജിസ്റ്റ് ഡോ.സരിൻ അബ്ദുൾ സലാമും സൈക്യാട്രിസ്റ്റ് ഡോ.ഷിജിനുമാണ്. ഇളയ സഹോദരി നേഹ സരിൻ. നിഹാലിന്റെ ശൈശവകാലത്ത് ഇവർ താമസിച്ചിരുന്നത് കോട്ടയത്താണ്. മൂന്നു വയസ്സായപ്പോഴേക്കും നൂറ്റിത്തൊണ്ണൂറു രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനും അവയുടെ തലസ്ഥാനങ്ങൾ ഏതെന്ന് പറയാനുമുള്ള അസാമാന്യപാടവം നിഹാൽ പ്രകടമാക്കിയിരുന്നു. യുകെജിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾതന്നെ നല്ലവണ്ണം ഇംഗ്ലീഷ്ഭാഷ സംസാരിക്കുമായിരുന്നു. ആറാം വയസിൽ പതിനാറുവരെയുള്ള സംഖ്യകളുടെ ഗുണിതങ്ങൾ മനഃപാഠമാക്കിയിരുന്നു.
ചെറുപ്പത്തിലെതന്നെ അടങ്ങിയിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് വിനോദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന നിഹാലിനെ യുകെജി കഴിഞ്ഞപ്പോൾ സ്വിമ്മിംഗ് പഠിക്കുവാനായി കൊണ്ടുചെന്നാക്കി. എന്നാൽ ഒരു മണിക്കൂർകൊണ്ട് നീന്തൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് കളിപ്പാട്ടമായി ബിൽഡിംഗ് ബ്ലോക്കുകൾ വാങ്ങിച്ചു നൽകുകയുണ്ടായി. എന്നാൽ അതും താമസിയാതെ നശിപ്പിച്ചു കളഞ്ഞു. തുടർന്ന് ഡോ.സരിൻ ചെസ് സെറ്റ് വാങ്ങികൊണ്ടുവന്നു കൊടുത്തു. ചെസ്കളിയും അതിന്റെ നിയമങ്ങളുമറിയാമായിരുന്ന നിഹാലിന്റെ അമ്മ ഡോ.ഷിജിന്റെ അച്ഛൻ എ.എ.ഉമ്മർ അവനെ ചെസ് കളി പഠിപ്പിച്ചു. ഇത് നിഹാലിനെ സന്തോഷവാനാക്കി. ആദ്യമൊക്കെ കളിയിൽ ക്വീനിനെ നഷ്ടപ്പെടുന്ന അവസരങ്ങളിൽ കരുക്കൾ എറിഞ്ഞുകളഞ്ഞിരുന്നുവെങ്കിലും ഒരു മാസത്തിനകംതന്നെ സ്ഥിരമായി വല്യച്ഛനെ കളിയിൽ തോല്പിച്ചുതുടങ്ങി.
ആറാം വയസിൽ കോട്ടയം എക്സൽസിയർ ഇംഗ്ലീഷ്മീഡിയം സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ കോ-കരിക്കുലർ ആക്റ്റിവിറ്റിയായി എന്തെങ്കിലും തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനാൽ റോളർ സ്കേറ്റിംഗ് ആണ് തിരഞ്ഞെടുത്തത്. രണ്ടുമൂന്നു തവണ വീഴാനിടയായതോടെ സ്കേറ്റിംഗും അവസാനിപ്പിച്ചു.
സ്കൂൾ വെബ്സൈറ്റിൽ ഡോ.സരിൻ പരതിയപ്പോൾ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ചെസിന്റെ ക്ലാസ് നൽകുന്നതായി അറിഞ്ഞു. നിഹാലിന്റെ അനിതരസാധാരണമായ കഴിവുകളെക്കുറിച്ചറിഞ്ഞപ്പോൾ കോച്ച് സമ്മതിക്കുകയാണെങ്കിൽ ഒന്നാം ക്ലാസ് മുതൽതന്നെ ചെസ് പരിശീലിപ്പിക്കാമെന്ന് സ്കൂളിൽ നിന്നും ഡോ. സരിന് ഉറപ്പുലഭിച്ചു. ഒരിക്കൽ സ്കൂളിൽ നിന്നും ചെസ് കോച്ചിന്റെ ഫോണ്‍കോൾ ലഭിച്ചപ്പോൾ ചെറുതായതിനാൽ കുട്ടിയെ ചെസിന് ചേർക്കേണ്ടതില്ലായെന്നായിരിക്കും പറയാനുള്ളത് എന്നു പ്രതീക്ഷിച്ച സരിനോട് കോച്ച് പറഞ്ഞത് "ചെസിൽ അസാമാന്യ പാടവം പ്രകടമാക്കുന്ന കുട്ടിയാണ് നിഹാൽ’ എന്നാണ്. സ്കൂളിൽ ആഴ്ചയിലൊരിക്കൽ ചെസ് കോച്ചിംഗ് നൽകിയിരുന്ന മാത്യു പി. ജോസഫ് പിന്നീട് നിഹാലിന്റെ ചെസ് ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയായിമാറി.
ആദ്യ സമ്മാനം
കോട്ടയത്തുവച്ചു നടന്ന ഒരു ഏകദിന ടൂർണമെന്റിലാണ് നിഹാൽ ആദ്യമായി മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ പത്തു സ്ഥാനക്കാർക്ക് സമ്മാനം നൽകിയ ടൂർണ്ണമെന്റിൽ ഏഴിൽ നാലു പോയിന്റു നേടിയ നിഹാലിന് സമ്മാനം ലഭിച്ചിരുന്നില്ല. എന്നാൽ, കോച്ച് മാത്യു സംഘാടകരുടെ കയ്യിൽ നൂറു രൂപ കൊടുത്തിട്ട് നിഹാലിനെ സ്റ്റേജിൽ വിളിച്ച് ഇത് സമ്മാനമായി നൽകണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ആദ്യമായി സമ്മാനം ലഭിച്ചതിന്റെ ആവേശത്തിലായി കൊച്ചു നിഹാൽ. രണ്ടാമതു പങ്കെടുത്ത പ്രൈസ്മണി ടൂർണമെന്റിലും സമ്മാനം നേടാനായില്ലെങ്കിലും ഈ കൊച്ചു മിടുക്കന്റെ പ്രകടനം കണ്ട് സംഘാടകർ ഒരു മെഡൽ സമ്മാനമായി നൽകി. കോച്ചിംഗ് സമയം തീരുന്പോഴേയ്ക്കും മറ്റുകുട്ടികൾ ഓടിപ്പോകുമായിരുന്നെങ്കിലും കൂടുതൽസമയം കോച്ചുമായി ചെസ്കളിയിൽ മുഴുകാൻ നിഹാൽ ശ്രദ്ധിച്ചിരുന്നു.
നേട്ടങ്ങളുടെ കാലം
2011ൽ തൃശൂർ മെഡിക്കൽകോളജിലേക്ക് മാതാപിതാക്കൾക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ നിഹാലിനെ അവിടെ സി.എം.ഐ.ദേവമാതാ പബ്ലിക് സ്കൂളിലാണ് ചേർത്തത്. അവിടെയും കരിക്കുലത്തിന്റെ ഭാഗമായിരുന്നു ചെസ്. പിന്നീട് റേറ്റിംഗ് ടൂർണമെന്റുകളിലൊക്കെ നിഹാൽ പങ്കെടുത്തുതുടങ്ങി. കേരളാ സ്റ്റേറ്റ് അണ്ടർ7 മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുകയും തുടർന്ന് നാഷണൽ ടൂർണമെന്റിൽ മത്സരിച്ച് പ്രൈസ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. ഈ സമയം നോവൽ വായിക്കുന്ന ലാഘവത്തോടെ ചെസ്ഗ്രന്ഥങ്ങൾ വായിച്ചു. ഗ്രാന്‍ഡ് മാസ്റ്റർ അലക്സാണ്ടർ അലഖൈന്റെ പുസ്തകവും കളികളുമാണ് നിഹാൽ കൂടുതൽ ഇഷ്ടപ്പെട്ടത്.
2012ൽ അന്നത്തെ സ്റ്റേറ്റ് ചാന്പ്യനായിരുന്ന ഇ.പി.നിർമ്മൽ സ്കൂൾ സന്ദർശിച്ച് വിവിധ ബോർഡുകളിൽ പലരോടായി ഒരേസമയം ഏറ്റുമുട്ടി. ഇതിൽ മത്സരിച്ച നിഹാൽ നിർമ്മലിനെ പരാജയപ്പെടുത്തുകയുണ്ടായി. അന്നുമുതൽ നിർമ്മലുമായുള്ള സൗഹൃദം ആരംഭിച്ചു. നിഹാലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത നിർമ്മൽ ഓപ്പണിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂർമബുദ്ധിയോടെ കളിയെ സമീപിക്കേണ്ടതിന്റെ പ്രാധാന്യവുമൊക്കെ പറഞ്ഞു മനസ്സിലാക്കിയതിനോടൊപ്പം നിഹാലുമായി നൂറുകണക്കിന് ഗെയിമുകൾ കളിച്ച് വേണ്ട പ്രോത്സാഹനം നൽകിയിരുന്നു. നിർമ്മൽ നൽകുന്ന പൊസിഷനുകൾ ബോർഡിൽ നോക്കാതെതന്നെ അനലൈസ് ചെയ്ത് നിഹാൽ ഉത്തരം കണ്ടെത്തിയിരുന്നു.
ഏഴാം വയസ്സുമുതൽ ഓൾ ഇന്ത്യാ ചെസ്ഫെഡറേഷൻ കേരളത്തിലും പുറത്തുമായി നടത്തിയിട്ടുള്ള പല ടൂർണമെന്റുകളിലും നിഹാൽ പങ്കെടുത്തിരുന്നു. പിന്നീട് ങ്ങോട്ട് നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു നിഹാലിന്. രണ്ടായിരത്തിപതിനൊന്നിൽ അണ്ടർ7 കാറ്റഗറിയിൽ സ്റ്റേറ്റ് ചാന്പ്യനായതിനു പുറമെ അണ്ടർ9 ലും അണ്ടർ11 ലും രണ്ടു തവണവീതം ചാന്പ്യനായി.
2015ൽ സബ്ജൂണിയർ വിഭാഗം സംസ്ഥാനചാന്പ്യനായിരുന്നു. ജൂണിയർ വിഭാഗത്തിൽ രണ്ടുതവണ സംസ്ഥാന റണ്ണറപ്പായി. 2015ൽതന്നെ സംസ്ഥാന സീനിയർ ചെസ് ചാന്പ്യൻഷിപ്പിലും രണ്ടാംസ്ഥാനത്തെത്തിയിരുന്നു. 2013ൽ അണ്ടർ9 കാറ്റഗറിയിൽ ദേശീയചാന്പ്യനായതുകൂടാതെ അണ്ടർ11 വിഭാഗത്തിൽ 2014ൽ ബ്രോണ്സ്മെഡലും 2015ൽ സിൽവർ മെഡലും നേടിക്കൊണ്ട് ദേശീയശ്രദ്ധ പിടിച്ചുപറ്റി.
"മാസ്റ്റർ' പദവികളുടെ തോഴൻ
ഇതേവർഷം വേൾഡ് യൂത്ത് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്പോഴാണ് യുഎഇ ടീമിനെ പരിശീലിപ്പിച്ചിരുന്ന ഉക്രൈൻ ഗ്രാന്‍ഡ് മാസ്റ്റർ ദിമിത്രി കോമറോവിനെ കണ്ടുമുട്ടുന്നത്. കോമറോവ് തന്റെ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത് അടുത്തുപോയിനിന്ന് ശ്രദ്ധിച്ച നിഹാലിന് ഒരു പൊസിഷൻ സോൾവ് ചെയ്യാനായി കോമറോവ് നൽകി. അതിന് എത്രയും പെട്ടെന്ന് ഉത്തരം കണ്ടെത്തിയതിനോടൊപ്പം അതിന്റെ വിവിധ വശങ്ങൾ അനലൈസ് ചെയ്തുകൊടുത്ത നിഹാലിന്റെ കഴിവിൽ അതീവ സന്തുഷ്ടനായ ഗ്രാന്‍ഡ് മാസ്റ്റർ അന്നുമുതൽ രണ്ടു വർഷത്തേക്ക് ആവശ്യമായ തുടർപരിശീലനം നിഹാലിനു നൽകുകയുണ്ടായി.
ആദ്യ ഇന്റർനാഷണൽ മാസ്റ്റർ നോം
2016 ഫെബ്രുവരിയിൽ ഫ്രാൻസിൽ നടന്ന കാപ്പെല്ല ഇന്റർനാഷണൽ ഓപ്പണ്ടൂർണമെന്റിൽ പങ്കെടുത്ത് ആദ്യ ഇന്റർനാഷണൽ മാസ്റ്റർ നോം നേടി. ഈ ടൂർണമെന്റിലാണ് നിഹാൽ ആദ്യമായി ഒരു ഗ്രാന്‍ഡ് മാസ്റ്ററെ തോൽപ്പിക്കുന്നത്. ആ വർഷംതന്നെ സ്പെയിനിൽ നടന്ന സണ്‍വേ സീജസ് ഓപ്പണ്‍ ടൂർണമെന്റിൽ രണ്ടാം ഇന്റർനാഷണൽ നോം നേടിയശേഷം 2017ൽ എയ്റോ ഫ്ളോട്ട് ടൂർണമെൻരിൽനിന്നും മൂന്നാം നോമും നേടി 2400 എലോ പോയിന്റും കടന്ന് നിഹാൽ ഇന്റർനാഷണൽമാസ്റ്ററായി. കഴിഞ്ഞവർഷം ഫഗേണ്സ് ഇന്റർനാഷണൽ ടൂർണമെന്റിൽ പങ്കെടുത്ത് തോൽവിയറിയാതെ രണ്ടാം സ്ഥാനത്തെത്തുകയും ഒന്നാം ഗ്രാൻഡ് മാസ്റ്റർ നോം നേടുകയും ചെയ്തു. ഇതോടെ നിഹാലിന്റെ റേറ്റിംഗ് 2500 കടന്നു.
കഴിഞ്ഞ മാർച്ചിൽ നടന്ന റെയ്ജാവിക് ഓപ്പണ്‍ ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ട് 2668 റേറ്റിംഗ് പെർഫോമൻസോടെ രണ്ടാം ഗ്രാൻഡ് മാസ്റ്റർ നോം കരസ്ഥമാക്കി. ഈ ഓഗസ്റ്റിൽ നടന്ന അബുദാബി മാസ്റ്റേഴ്സ് ചെസ്ടൂർണമെന്റിൽനിന്നും മൂന്നാം നോമും നേടിക്കൊണ്ട് ഇന്ത്യയുടെ അന്പത്തിമൂന്നാമത്തേയും ലോകചെസ്ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പന്ത്രണ്ടാമത്തെയും ഗ്രാൻഡ് മാസ്റ്ററായി നിഹാൽ സരിൻ. 2016 മുതൽ ഗ്രാന്‍ഡ് മാസ്റ്റർ ശ്രീനാഥ് നാരായണനാണ് നിഹാലിന്റെ പരിശീലകൻ.
ഒരിക്കൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററായിരുന്ന ഇന്ത്യയുടെ പരമാർജൻ നേഗി നിഹാലിനെക്കുറിച്ച് "പ്രായത്തിൽകവിഞ്ഞ മികവുപ്രകടിപ്പിക്കുന്ന കളിക്കാരൻ’ എന്ന് ചെസ് വെബ്സൈറ്റിൽ കുറിക്കുകയുണ്ടായി. ചെസ്ബേസിന്റെ എഡിറ്റർ ആൽബർട്ട് സിൽവർ "ചെസ് ലോകത്ത് നിഹാലിന് കീഴടക്കാൻ പറ്റാത്തതായി ഒന്നുമില്ല’ എന്നു കുറിച്ചു. ""ചെസ് ഒരു ഭാഷയാണ്; നിഹാൽ ഈ ഭാഷ നന്നായി സംസാരിക്കുന്നു’’മുൻ ലോകചാന്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ വാക്കുകളാണിത്. മുൻ ഇന്ത്യൻപ്രസിഡന്റ് പ്രണാബ് മുഖർജിയിൽ നിന്നും ശിശുദിനത്തിൽ "നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സപ്ഷണൽ അച്ചീവ്മെന്റ്’ എന്ന അവാർഡ് വാങ്ങിയിട്ടുണ്ട്.
ഇപ്പോൾ റേറ്റിംഗിൽ 2576 പോയിന്റുള്ള നിഹാൽ സരിൻ പതിന്നാലു വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ ലോകത്തിലെ ഒന്നാം നന്പർ താരമാണ്. ചെസ് ലോകത്തെ വരാനിരിക്കുന്ന രണ്ടു ദശകങ്ങൾ ഗ്രാന്‍ഡ് മാസ്റ്റർ നിഹാൽ സരിൻ എന്ന തൃശൂരുകാരൻ കൊച്ചുമിടുക്കന്റെ കൈപ്പിടിയിലായിരിക്കുമെന്നതിൽ സംശയമില്ല.
ടി.കെ. ജോസഫ് പ്രവിത്താനം