അയാൾ അയച്ചത് ഒരു നീണ്ട കത്താണ്. രണ്ട് തവണയായിട്ടാണ് ഞാനത് വായിച്ചു തീർത്തത്. കത്തിൽ മുഴുവൻ അയാളുടെ പരിഭവങ്ങളാണ്. താനൊഴിച്ച് ബാക്കിയാരും ശരിയല്ല എന്ന തരത്തിലാണ് അയാൾ കാര്യങ്ങൾ എഴുതിയിരിക്കുന്നത്. അയാളുടെ പേര് ബേബി. ബേബിയുടെ ഭാര്യ റീന. ബേബിക്കും ഭാര്യക്കും നാല് മക്കളാണ്. മൂത്തത് പെണ്ണാണ്. അവളുടെ കല്യാണം കഴിഞ്ഞു. മാലു എന്ന അവളുടെ നേരേ ഇളയവനായ സോജന്റെ കല്യാണമാണ് ഇനിയും നടക്കാനുള്ളത്. ചെറുക്കന് മുപ്പത്തിരണ്ട് വയസായെങ്കിലും കല്ല്യാണമൊന്നും അങ്ങോട്ട് ഉറക്കുന്നില്ല എന്നത് ബേബിയേയും ഭാര്യയേയും വല്ലാതെ അലട്ടുന്നുണ്ട്. സോജൻ പ്ലന്പറാണ്. പറയത്തക്ക ദൂഷ്യമൊന്നും ഇല്ലാത്ത അവന് കല്യാണം നടക്കാതെ പോകുന്നതിന് കാരണം സ്വന്തം കുടുംബക്കാർ തന്നെയാണെന്നാണ് ബേബിയുടെ ഭാഷ്യം. തനിക്ക് കല്യാണം നടക്കാത്തതിന്റെ പിന്നിൽ കൂട്ടരും ശേഷക്കാരുമൊന്നും അല്ലെന്നും തന്റെ പപ്പയും മമ്മിയും തന്നെയാണെന്നുമാണ് സോജൻ പറയുന്നത്. വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ അവരിരുവരും പുലർത്തുന്ന ശത്രുതാ മനോഭാവമാണ് അതിന് കാരണമെന്നാണ് അവന്റെ പക്ഷം.
ചെറുക്കനെക്കുറിച്ചും അയാളുടെ മാതാപിതാക്കളെക്കുറിച്ചും അയൽപക്കക്കാരോടും ബന്ധുജനങ്ങളോടും തിരക്കുന്പോൾ ബേബിയെക്കുറിച്ചും അയാളുടെ ഭാര്യയേക്കുറിച്ചും അവരുടെ വിവിധ നിലപാടുകളെക്കുറിച്ചും മനസിലാക്കുന്ന വിവാഹാലോചനക്കാരായ അന്വേഷകർ തന്നെയാണ് വിവാഹ തീരുമാനത്തിൽനിന്ന് പിൻവാങ്ങിപോകുന്നതെന്നാണ് അവരെ ഇരുവരെയും ആ കുടുംബത്തെയും നന്നായി അറിയാവുന്നവർ പറയുന്നത്. കുടുംബസ്വത്ത് ഭാഗം വെച്ചതിന്റെ പേരിൽ തന്റെ അപ്പനോട് ബേബിക്ക് പരിഭവമുണ്ട്. താരതമ്യേന മതിപ്പ് കുറഞ്ഞ ഭൂമിയാണ് തനിക്ക് തന്റെ അപ്പൻ കുടുംബസ്വത്ത് വീതം വെച്ചപ്പോൾ നൽകിയതെന്നും തന്റെ സഹോദരങ്ങളും അവരുടെ മക്കളും സാന്പത്തികമായി ഏറെ വളർന്നെങ്കിലും താനും തന്റെ കുടുംബവും അക്കാര്യത്തിൽ ഇപ്പോഴും പിന്നിലാണെന്നും അതിന് കാരണക്കാർ തന്റെ മാതാപിതാക്കളും സഹോദരങ്ങളും തന്നെയാണെന്നുമുള്ള അഭിപ്രായമാണ് ബേബിക്കുള്ളത്. പപ്പയുടെ ഇത്തരത്തിലുളള ചിന്താഗതികളും മനോഭാവങ്ങളും മാറ്റിയാലേ കുടുംബം രക്ഷപ്രാപിക്കൂ എന്ന നിലപാടിലാണ് സോജനും ബേബിയുടെ ഇതര മക്കളും.
ഇവിടെ ആരാണ് പ്രശ്നകാരികൾ? ബേബിയും അയാളുടെ ഭാര്യയുമാണോ? അതോ ബേബി പറയുംപോലെ കുടുംബാംഗങ്ങളാണോ? ആരാണ് പ്രശ്നക്കാർ എന്ന് കണ്ടെത്താൻ ഈ വിഷയത്തിന്റെ നൂലിഴകൾ കീറിമുറിച്ച് നോക്കേണ്ടതുണ്ടോ? ആരോ ഒരാൾ എനിക്ക് കുഴപ്പമുണ്ടെന്ന് പറഞ്ഞാൽ ഞാനത് കാര്യമായി എടുക്കേണ്ടതില്ല. എന്നാൽ പല ആളുകൾ ഒരേപോലെ എനിക്ക് കുഴപ്പമുണ്ടെന്ന് പറഞ്ഞാൽ അതിൽ കാര്യമില്ലെന്ന് പറയാൻ എനിക്കാവില്ലല്ലൊ.
ചില ആളുകൾ പരിഭവക്കാരാണ്. എപ്പോഴും എല്ലാത്തിനെക്കുറിച്ചും പരിഭവമാണവർക്ക്. അത്തരക്കാർ ജീവിതത്തിൽ പൊതുവേ അതൃപ്തരാണ്. ബേബിയും അയാളോടൊത്തുള്ള സഹവാസംകൊണ്ട് അയാളുടെ ഭാര്യയും ഈ ഗണത്തിൽ വരുന്ന ആളുകളാണെന്ന് തോന്നുന്നു. ഇതെന്റെ തോന്നലാണെന്ന് ആരെങ്കിലും പറഞ്ഞാലും അയാളുടെ സ്വന്തം മക്കളുടെ അഭിപ്രായവും അത്തരത്തിലാണന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ടല്ലൊ.
എല്ലാവരും കുഴപ്പക്കാരാണെന്ന മനോഭാവം മാനസികാരോഗ്യമുളള ഒരാളുടേതാണെന്ന് പറയാനാവുമോ? തനിക്ക് ചുറ്റുമുള്ളവരെല്ലാം തന്റെ ശത്രുക്കളാണെന്ന ചിന്താഗതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ? തന്റെ തകർച്ചയ്ക്കും തളർച്ചയ്ക്കും വഴിയൊരുക്കിയത് തന്റെ പിതാവ് തുടങ്ങി പലരുമാണെന്നുമുള്ള വിചാരം ആരോഗ്യകരമാണോ? തെറ്റായ മനോഭാവങ്ങളും ചിന്താഗതികളും അതിനനുസരിച്ചുള്ള സമീപനങ്ങളും പുലർത്തുന്നവനാണ് തന്റെ ഭർത്താവെന്ന് മനസിലാക്കുന്പോൾ അതിനെ പ്രോൽസാഹിപ്പിക്കാതെ തിരുത്താനുളള ഉത്തരവാദിത്വം അയാളുടെ ഭാര്യക്കില്ലേ? ഭയപ്പെട്ടുകൊണ്ടോ പ്രശ്നമുണ്ടാക്കണ്ടന്നോ കരുതി പങ്കാളിയുടെ തെറ്റിന് കൂട്ടുനിൽക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റല്ലേ?
സിറിയക് കോട്ടയിൽ
പരിഭവം നിറഞ്ഞ ജീവിതം
02:42 AM Nov 25, 2018 | Deepika.com