ചണ്ഡീഗഡിലെ സെക്ടര്‍ 40 ലെ ആ വീട്ടില്‍ അവര്‍ മാത്രമാണ് കഴിഞ്ഞിരുന്നത് ലക്ഷ്മീദാസും ശശിബാലയും. 77 കാരനായ ലക്ഷ്മീദാസ് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മൂന്നു വര്‍ഷം മുന്‍പ് ശശിബാല രോഗബാധിതയായി. പലയിടത്തും ചികിത്സിച്ചു. ജീവന് തിരിച്ചു കിട്ടിയെങ്കിലും എഴുന്നേല്ക്കാന് വയ്യാതെ തളര്‍ന്നു. കിടക്ക തന്നെ ആശ്രയം എന്ന സ്ഥിതി. മക്കളുണ്ടെങ്കിലും പ്രിയപ്പെട്ടവളെ സദാ സമയം പരിചരിച്ചിരുന്നത് ലക്ഷ്മീദാസാണ്. ബന്ധുക്കളെയൊന്നും ബുദ്ധിമുട്ടിക്കുന്ന സ്വഭാവം ലക്ഷ്മീദാസിനോ ശശിബാലയ്ക്കോ ഇല്ല. മക്കള്‍ നിത്യം വന്നുപോവുകയും ബന്ധുക്കള്‍ വല്ലപ്പോഴും സന്ദര്‍ശിക്കുകയും ചെയ്യുന്ന വീടിന്റെ അകത്തളത്തില്‍ ആ വൃദ്ധദന്പതികള്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ കഴിഞ്ഞുകൂടി...
മകന്റെ വിളി കേള്‍ക്കാതെ
ആയുസിന്റെ പുസ്തകത്തില്‍ ഓരോ ദിവസവും പ്രായം വര്‍ധിച്ചു വരുന്നത് ലക്ഷ്മീദാസിനെയും ശശിബാലയെയും അലട്ടിയിരുന്നിരിക്കാം. ഭാര്യയുടെ രോഗാവസ്ഥയില്‍ ലക്ഷ്മീദാസും താന്‍ കാരണം ഭര്‍ത്താവിന്റെ കഷ്ടപ്പാടിനെക്കുറിച്ചോര്‍ത്ത് ശശിബാലയും സങ്കടപ്പെട്ടിരിക്കാനും ഇടയുണ്ട്. പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ ലക്ഷ്മീദാസ് ശശിബാല ദന്പതികളുടെ പുത്രന് ആ വീട്ടിലെത്തി. വാതില്‍ അടഞ്ഞുകിടക്കുന്നു. അമ്മയെ ഒറ്റയ്ക്കാക്കി അച്ഛന് പുറത്തോട്ടൊന്നും പോകാറില്ലായെന്ന് ആ യുവാവിനറിയാം. ശ്രദ്ധിച്ചപ്പോള്‍ മനസിലായി, വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയിലാണ്. വാതിലില്‍ ഒരുപാട് തവണ തട്ടിവിളിച്ചിട്ടും യാതൊരു പ്രതികരണവുമില്ല. ആശങ്കയോടെ അയാള്‍ വിവരം അയല്‍വാസികളെ അറിയിച്ചു. എല്ലാവരും കൂടി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ കണ്ടത് ദാരുണമായ കാഴ്ചയാണ്. തറയിലും കട്ടിലിലുമാകെ രക്തം തളം കെട്ടിയിരിക്കുന്നു. ലക്ഷ്മീദാസും ശശിബാലയും കഴുത്തറുക്കപ്പെട്ട് ചോരയില്‍ കുളിച്ച് കിടക്കുകയാണ്. ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. മുറിയിലെ മേശമേല്‍ വെള്ളക്കടലാസില്‍ കുറിച്ച ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്ന കുറിപ്പ് ലക്ഷ്മീദാസാണ് എഴുതിയതെന്ന് കരുതുന്നു. തൊട്ടടുത്തുനിന്ന് തന്നെ ചോര പുരണ്ട കത്തിയും പോലീസിന് ലഭിച്ചു. ജീവനു തുല്യം പരസ്പരം സ്നേഹിച്ചിരുന്ന ലക്ഷ്മീദാസും ശശിബാലയും ഒരുമിച്ചെടുത്ത തീരുമാനമാകാം ഈ ജീവനൊടുക്കലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തില്‍ ദുരൂഹതകളില്ലായെങ്കിലും അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ കൃത്യമായ വിലയിരുത്തലില്‍ എത്തിച്ചേരാനാകൂ എന്നും പോലീസ് അറിയിച്ചു.
കാര്യം നിസാരം, പക്ഷെ...
ജീവനെടുക്കുന്നതും ജീവനൊടുക്കുന്നതും നിയമത്തിന്റെ കണ്ണില്‍ കുറ്റകരമാണ്. മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നാവുന്ന വിഷയം ചിലരെ സംബന്ധിച്ചിടത്തോളം അസഹനീയമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കാം. മാതൃഗൃഹത്തില്‍ പോകാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിന് ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ പ്രദേശത്തെ യുവതി ചെയ്തത് വലിയ കടുംകൈയായി നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ദേവികാനന്ദന് പാലിന്റെ ഭാര്യയാണ് 25 കാരിയായ കിരൺ. അഞ്ചു വയസുള്ള അങ്കിതും മൂന്നു വയസുകാരിയായ സംഗീതയും മക്കള്‍. കഴിഞ്ഞ ദിവസം തന്റെ അമ്മയെ കാണാന്‍ പോകുകയാണെന്ന് കിരണ്‍ ഭര്‍ത്താവിനോട് പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. സങ്കടവും ദേഷ്യവുമെല്ലാം കൂടി അലയടിച്ച മനസുമായി കിരണ്‍ രണ്ടു മക്കളെയും വിളിച്ച് മുറിയില്‍ കയറി വാതില്‍ ബന്ധിച്ചു.
മുറിയിലിരുന്ന മണ്ണെണ്ണ തന്റെയും മക്കളുടെയും ദേഹത്ത് ഒഴിച്ചു. കാര്യം അറിയാതെ കുഞ്ഞുങ്ങള്‍ നിലവിളിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്ന് കിരണ്‍ തന്റെയും മക്കളുടെയും ദേഹത്ത് തീ കൊളുത്തി... ആളിക്കത്തിയ അഗ്നിയില്‍ കിരണ്‍ എരിഞ്ഞടങ്ങി... മകള്‍ സംഗീത ഝാന്‍സിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണമടഞ്ഞു. മകന് അങ്കിത് നാല്‍പ്പതു ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നൊന്തു പെറ്റ അമ്മയ്ക്ക് എങ്ങനെ ഈ കൃത്യം ചെയ്യാനായി എന്ന് അയല്‍വാസികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. ആ പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങളാണ് അവരുടെയുള്ളില്‍. തീ കൊളുത്തുന്നതിനു മുന്‍പ് കിരണ്‍ മക്കളുടെ മുഖങ്ങളിലേക്ക് നോക്കിയിരിക്കില്ല, അങ്ങനെ ചെയ്തിരുന്നേല്‍ കിരണിന് തീപ്പെട്ടി എടുക്കാന്‍ പോലും തോന്നില്ലായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നിയന്ത്രിക്കാനാവാത്ത വിധത്തില്‍ സമ്മര്‍ദങ്ങളില്‍ അടിപ്പെട്ടതിനാല്‍ മകളെയും കൊന്ന് താനും മരിക്കുകയാണെന്ന് മറാത്ത നടി പ്രധന്യ പാര്‍ക്കര്‍ എഴുതുകയും കത്തില്‍ സൂചിപ്പിച്ച പ്രകാരം ചെയ്യുകയുമുണ്ടായി. മറാത്തി ടെലിവിഷന്‍ ലോകത്തെ പ്രശസ്തയായ അഭിനേത്രിയാണ് പ്രധന്യ. അടുത്ത കുറച്ചു കാലമായി അവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിരുന്നില്ല. പോരാത്തതിന്, ഭര്‍ത്താവിന്റെ ബിസിനസിലെ സാന്പത്തിക പ്രശ്നങ്ങളും പ്രധന്യയെ മാനസികമായി വളരെയധികം തളര്‍ത്തി. രാവിലെ ജിംനേഷ്യത്തില്‍ പോകുന്ന ശീലമുണ്ട് പ്രധന്യയുടെ ഭര്‍ത്താവിന്. കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹം പോയതിനു ശേഷമാണ് പ്രധന്യ മകള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രുതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും കയര്‍ക്കുരുക്കില്‍ ജീവിതം ഒടുക്കുകയും ചെയ്തത്.
സ്വപ്നങ്ങള്‍ നശിച്ചപ്പോള്‍...
ജീവിതം അത്ര പെട്ടെന്ന് അനായാസമായി അവസാനിപ്പിക്കേണ്ടതാണോ എന്ന ചോദ്യം ഓരോ സംഭവത്തിനു ശേഷവും ഉയരാറുണ്ട്. സ്വന്തം ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ വരുന്പോള്‍ പലരും സ്വീകരിക്കുന്ന ഈ വഴി, പക്ഷെ ശരിയായ പരിഹാരമാണോ എന്ന ചോദ്യവും സ്വാഭാവികം. വാറംഗല്‍ സ്വദേശിനിയായ പതിനഞ്ചുകാരി പെണ്‍കുട്ടിയുടെ ഉള്ളില്‍ ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു. നന്നായി പഠിക്കുന്ന ആ ഒന്‍പതാം ക്ലാസുകാരിക്ക് വിദ്യാഭ്യാസം മികവോടെ പൂര്‍ത്തിയാക്കണമെന്നും ഉന്നത ജോലി സന്പാദിക്കണമെന്നും തന്റെ മാതാപിതാക്കള്‍ക്ക് താങ്ങും തണലുമാകണമെന്നുമൊക്കെയുള്ള മോഹങ്ങൾ... പക്ഷെ, അവളുടെ നാളെകള്‍ക്ക് വിലങ്ങുതടിയായത് അന്നൊരു വൈകുന്നേരത്തെ സംഭവമാണ്.സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ, രണ്ടു പേര് ബൈക്കിലെത്തി അവളെ തട്ടിക്കൊണ്ടുപോയി. വിജനമായ സ്ഥലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ ഇരുവരും അവളെ തങ്ങളുടെ ഇംഗിതത്തിന് വിധേയയാക്കി. പിന്നീട് അതേ ബൈക്കില്‍ തന്നെ അവര്‍ അവളെ വീടിനു സമീപം ഉപേക്ഷിച്ചു. എന്തു ചെയ്യണമെന്നറിയാതെ അവള് അവിടെനിന്ന് വിങ്ങിപ്പൊട്ടി. ശരീരവും മനസും ഒരുപോലെ വേദനിച്ചു. അവള് നേരെ തന്റെ അമ്മൂമ്മയുടെ വീട്ടിലേക്ക് നടന്നു. താന്‍ നേരിട്ട യാതനാപൂര്‍ണമായ അനുഭവം അവള് അമ്മൂമ്മയോട് പറഞ്ഞു. രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. പെട്ടെന്ന് അവള് അടുത്ത മുറിയില്‍ കയറി കതകടച്ചു. തന്റെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒരു വസ്ത്രക്കുരുക്കില് അവസാനിപ്പിച്ചു. രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു...
മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍...
പിഡബ്ല്യുഡി കോണ്‍ട്രാക്ടറായ യോഗേന്ദ്ര സിംഗ് സെംഗാറിന്റെയും പൂനത്തിന്റെയും ഏകമകനാണ് അന്‍ഷുമാന്‍. മകന്റെ ശോഭനമായ ഭാവിയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആകുലതയും ആകാംക്ഷയുമുണ്ട്. അന്‍ഷുമാന്റെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ പരീക്ഷയുടെ ഫലം ലഭിച്ചു. മാതാപിതാക്കള്‍ പ്രതീക്ഷിച്ചയത്ര മാര്‍ക്കില്ല. അവര്‍ അക്കാര്യം മകനോട് ആവര്‍ത്തിച്ച് പറഞ്ഞു. അടുത്ത ദിവസം രാവിലെ സ്കൂളില്‍ പിടിഎ യോഗത്തില്‍ രക്ഷിതാവിനെയും കൂട്ടി ചെല്ലണമെന്ന് അധികൃതര്‍ അന്ഷുമാനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അമ്മയും മകനും അടുത്ത ദിവസം രാവിലെ സ്കൂളിലേക്ക് തിരിച്ചു. താന്‍ സ്കൂളിലെത്തിക്കോളാമെന്ന് പറഞ്ഞ് മാര്‍ഗമധ്യേ അന്‍ഷുമാന്‍ അമ്മയെ പറഞ്ഞയച്ചു. നിര്‍മാണത്തിലിരിക്കുന്ന തൊട്ടടുത്ത കെട്ടിടത്തിലേക്കാണ് അന്‍ഷുമാന്‍ പോയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ അച്ഛന്റെയും അമ്മയുടെയും ഹൃദയം വല്ലാതെ നൊന്പരപ്പെട്ടുവെന്ന് വിചാരിച്ചപ്പോള്‍ അവന് സഹിക്കാനായില്ല. കാരണം, ഈ ലോകത്ത് അവര്‍ അവന് ഏറ്റവും വിലപ്പെട്ടവരാണ്. ബാഗില്‍ നിന്നും പിസ്റ്റളെടുത്തു. അച്ഛന്റെ തോക്കാണ്... ലൈസന്‍സുള്ളത്. ഒരു തവണയേ നിറയൊഴിക്കേണ്ടി വന്നുള്ളൂ. പരിസരത്തുള്ളവര്‍ വെടിശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും അന്‍ഷുമാന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു...
വിവിധ ഘടകങ്ങളാണ് ഒരാളെ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത നിലപാടിലേക്ക് നയിക്കുന്നത്. കേവലം ഒരു നിമിഷത്തെ ചിന്തയാണ് പലപ്പോഴും ഈ കൃത്യം നിര്‍വഹിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈകാരിക സമ്മര്‍ദങ്ങളെയും ജീവിത പ്രതിസന്ധികളെയും അതിജീവിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന തോന്നലാണ് ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കാന്‍ ഇടയാക്കുന്നത്. കൂട്ടായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും സന്തോഷവും സങ്കടവുമൊക്കെ പങ്കുവയ്ക്കുകയും നിത്യമായിരുന്ന ഇന്നലെകളില്‍ നിന്ന് ഇന്നുകള്‍ വിഭിന്നമാണ്... തങ്ങളുടേതായ സ്വകാര്യ ലോകങ്ങളില്‍ ഒറ്റപ്പെട്ട ജീവിതമാണ് നല്ലൊരു ശതമാനം പേരും നയിക്കുന്നത്... സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടുന്ന ആധുനിക സംവിധാനങ്ങളില്‍ ജീവിതം പൂഴ്ത്തിവയ്ക്കുന്പോള് ചുറ്റുപാടുകളില്‍ നിന്നും ആര്ജ്ജിക്കപ്പെടേണ്ട കരുത്തുകള്‍ പ്രാപ്തമാകാതെ പോകുന്നു പലര്‍ക്കും. കൂട്ടുകള്‍ കൂട്ടം തെറ്റി പോവുകയും ഒറ്റകള്‍ ആത്മസംതൃപ്തിയുടെ വ്യക്തിപരമായ ആശ്വാസം സമ്മാനിക്കുന്ന പ്രതീതിയുളവാക്കുകയും ചെയ്യുന്നു. അവശ്യമായത് കാണാതെയും കേള്‍ക്കാതെയും അറിയാതെയും തുടരുന്ന സഞ്ചാരങ്ങള്‍ക്ക് ഇനിയെങ്കിലും മാറ്റം അനിവാര്യം. കൂട്ടു കൂടുകയും വിഷമങ്ങളും വിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുകയും കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുണ്ടാവുകയും ബന്ധങ്ങള്‍ക്ക് മൂല്യം കൈവരിക്കപ്പെടുകയും വേണം. ജീവനൊടുക്കുന്നതിലല്ല, ജീവിതം തന്റേടത്തോടെ ജീവിക്കുന്നതിലാണ് വിശുദ്ധിയും വൈശിഷ്ട്യവുമെന്ന് തിരിച്ചറിയുക...
ഗിരീഷ് പരുത്തിമഠം
ഒന്നു കൂടി ചിന്തിച്ചെങ്കിൽ
03:18 PM Aug 13, 2019 | Deepika.com