കൊണാക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വിമത സൈനികർ അട്ടിമറി നടത്തിയതിനു പിന്നാലെ കർഫ്യും പ്രഖ്യാപിച്ചു. പ്രസിഡന്റ് ആൽഫ കോണ്ടയെ കസ്റ്റഡിയിലെടുത്തുവെന്നും സർക്കാരിനെ പിരിച്ചുവിട്ടുവെന്നും വിമതർ പറഞ്ഞു.
അതേസമയം, തലസ്ഥാനമായ കോണാക്രിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേർക്കു വിമത സൈനികർ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടെ, പട്ടാള അട്ടിമറിയെത്തുടർന്നു ഗിനിയയും മൊറോക്കയുമായുള്ള ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം ഫിഫ മാറ്റിവച്ചു.
ഫുട്ബോൾ ടീം കുടുങ്ങി
മത്സരത്തിനായി ഗിനിയയിലെത്തിയ മൊറോക്കോ ടീം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സുരക്ഷയ്ക്കായുള്ള ഇടപെടലുകൾ ഫിഫ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പട്ടാള അട്ടിമറിയെ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്നു ഭരണം പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്റിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം മണിക്കൂറുകൾ വെടിവയ്പു നടന്നിരുന്നു. സൈന്യത്തിലെ സ്പെഷൽ ഫോഴ്സ് വിഭാഗമാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകളിൽ പറഞ്ഞു.
പ്രസിഡന്റ് കോണ്ടെ വിമത സൈനികർക്കിടയിൽ അദ്ദേഹം ഇരിക്കുന്ന വീഡിയോ ഗിനിയൻ ടിവി പുറത്തുവിട്ടിട്ടുണ്ട്.
ഒരു സോഫയിൽ അദ്ദേഹം ജീൻസും ടീഷർട്ടും ധരിച്ച് ഇരിക്കുന്ന മറ്റൊരു രംഗവും പുറത്തുവന്നു. ചെരിപ്പും ധരിച്ചിട്ടില്ല. ചോരപ്പാടുകളും വസ്ത്രങ്ങളിലും മറ്റും കാണാനുണ്ട്. ആക്രമണത്തിൽ അദ്ദേഹത്തിനു പരിക്കേറ്റു എന്നാണ് കരുതപ്പെടുന്നത്.
അതിർത്തികൾ അടച്ചു
രാജ്യത്തിന്റെ കര, വ്യോമ അതിർത്തികൾ അടച്ചതായി വിമതർ പ്രഖ്യാപിച്ചു. പ്രസിഡൻഷ്യൽ പാലസിനു സമീപമുണ്ടായ വെടിവയ്പിൽ സിവിലിയന്മാർക്കു പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മൂന്നു പട്ടാളക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊട്ടാരത്തിനും മന്ത്രിമാരുടെ വസതികൾക്കും സമീപം വലിയ തോതിൽ പട്ടാളക്കാരെ വിന്യസിച്ചു.
പ്രസിഡന്റിനും പാർലമെന്റംഗങ്ങൾക്കുമുള്ള ബജറ്റ് വർധിപ്പിക്കാനും പട്ടാളത്തിലും പോലീസിലും ജോലി ചെയ്യുന്നവർക്കുള്ള ധനവിഹിതം കുറയ്ക്കാനും കഴിഞ്ഞയാഴ്ച പാർലമെന്റ് വോട്ടു ചെയ്തിരുന്നു.
പട്ടാള അട്ടിമറിക്കു പിന്നാലെ കർഫ്യൂ; ഗിനിയൻ പ്രസിഡന്റ് മുറിവേറ്റ നിലയിൽ
10:48 AM Sep 06, 2021 | Deepika.com