കോളജ് പഠനം ആരംഭിക്കുന്നതിനു മുന്പ് ലോകം കാണുവാൻ ഇറങ്ങിത്തിരിച്ചതായിരുന്നു പതിനെട്ടുകാരിയായ മാഗി ഡോയിൻ. അങ്ങനെയാണു ന്യൂസിലൻഡും സൗത്ത് പസഫിക് ഐലൻഡുകളും സന്ദർശിച്ചതിനു ശേഷം മാഗി വടക്കേ ഇന്ത്യയിലെത്തിയത്. അവിടെവച്ച് സുനിത എന്ന ഒരു നേപ്പാളി യുവതിയുമായി മാഗി പരിചയപ്പെട്ടു. 1996 മുതൽ 2006 വരെ നേപ്പാളിൽ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു സുനിത.
സുനിതയുടെ കഥ കേട്ടപ്പോൾ അവളോടൊപ്പം നേപ്പാൾ സന്ദർശിക്കണമെന്ന മോഹം മാഗിയിൽ ഉടലെടുത്തു. നേപ്പാളിൽ കലാപം വിതച്ച മാവോയിസ്റ്റ് വിപ്ലവം അന്നു കെട്ടടങ്ങിയിരുന്നില്ല. എങ്കിലും സുനിതയോടൊപ്പം രണ്ടുദിവസം ബസ് യാത്രയും മൂന്നു ദിവസം കാൽനടയാത്രയും ചെയ്തു മാഗി കാഠ്മണ്ഡുവിന് 200 കിലോമീറ്റർ വടക്കുള്ള പൊക്കറ വാലിയിൽ എത്തി. സുനിതയുടെ ഗ്രാമം അവിടെയായിരുന്നു. അവിടെവച്ചു ദാരിദ്ര്യത്തിന്റെ ഭീകരമുഖം മാഗി കണ്ടു. ആ മുഖങ്ങളിലൊന്ന് ആറുവയസുള്ള ഹേമയുടേതായിരുന്നു. ജീവിക്കുവാനുള്ള വക കണ്ടെത്തുവാനായി പുഴതീരത്തുനിന്നും പെറുക്കിയെടുത്ത പാറക്കല്ലുകൾ പൊട്ടിക്കലായിരുന്നു അവളുടെ ജോലി. അതുവഴി ലഭിച്ച വരുമാനമാണെങ്കിൽ വളരെ തുച്ഛമായിരുന്നുതാനും.
ഹേമ ഒരു പട്ടിണിക്കോലമായിരുന്നെങ്കിലും അവളുടെ മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതാണ് ആദ്യം മാഗിയെ അവളിലേക്കാകർഷിച്ചത്. അവളെ കണ്ടപ്പോൾ മാഗി തന്റെ കുട്ടിക്കാലം ഓർമിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിൽ സമൃദ്ധിക്കിടയിലാണ് അവൾ വളർന്നത്. അവൾക്ക് ഒന്നിന്റെയും കുറവില്ലായിരുന്നു. സ്നേഹമുള്ള മാതാപിതാക്കളും കുസൃതിക്കുടുക്കകളായ രണ്ടു സഹോദരികളും അവൾക്കെന്നും താങ്ങും തണലുമായുണ്ടായിരുന്നു.
തന്നെപ്പോലെ സന്തോഷപൂർവമായ ഒരു ബാല്യകാലത്തിനു ഹേമയ്ക്കും അവകാശമില്ലേ? മാഗി സ്വയം ചോദിച്ചു. അങ്ങനെയാണു ഹേമയെ സ്കൂളിലേക്കയച്ചു പഠിപ്പിക്കുവാൻ മാഗി തീരുമാനിച്ചത്. അതിനുള്ള ചെലവ് അവൾ വഹിച്ചു. അതോടൊപ്പം ആ ഗ്രാമത്തിൽ കണ്ടുമുട്ടിയ അനാഥക്കുട്ടികൾക്കു താമസിച്ചു സന്തോഷപൂർവം വളരുവാൻ ഒരു ഭവനവും ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചു. അപ്പോഴാണു ഒരു സ്ഥലം വില്പനയ്ക്കുണ്ടെന്നു മാഗി അറിഞ്ഞത്. അതിനു കൊടുക്കേണ്ടിയിരുന്ന വില 5000 ഡോളറിനു തുല്യമുള്ള തുകയും. അത്രയും തുകയായിരുന്നു അവളുടെ സന്പാദ്യമായി ബാങ്കിലുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തു വീടുകളിൽ കുട്ടികളെ നോക്കുന്ന ജോലിയായ "ബേബി സിറ്റിംഗ് ' വഴി സന്പാദിച്ച പണമായിരുന്നു അത്.
ആ പണം മാതാപിതാക്കളെക്കൊണ്ടു മാഗി നേപ്പാളിലേക്കു വയർ ചെയ്യിപ്പിച്ചു. 2005-ൽ ആയിരുന്നു ഇത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ആ സ്ഥലത്ത് ആറ് അനാഥക്കുട്ടികളോടുകൂടി കോപ്പില വാലി ചിൽഡ്രൻസ് ഹോം മാഗി ആരംഭിച്ചു. 2018 ജനുവരിയിൽ ഈ ഭവനത്തിലെ കുട്ടികളുടെ എണ്ണം അന്പത്തിനാല് ആയി ഉയർന്നു.
മാഗി ആരംഭിച്ച ബ്ലിങ്ക്നൗ എന്ന ഫൗണ്ടേഷൻ ഇവരെയെല്ലാം ഔദ്യോഗികമായി ദത്തെടുത്തുകൊണ്ടു മാഗി അവരുടെയെല്ലാം അമ്മയായി മാറി. ഇതിനിടയിൽ മാഗി ഒരു സ്കൂൾ തുടങ്ങി. 2010-ൽ കോപ്പിലവാലി സ്കൂൾ എന്ന പേരിൽ 220 കുട്ടികളോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. അതിപ്പോൾ നേപ്പാളിലെ ഏറ്റവും നല്ല സ്കൂളുകളുടെ മുൻപന്തിയിൽ നിൽക്കുന്നു.
സ്കൂളിനു പിന്നാലെ 2011-ൽ കോപ്പിലവാലി ഹെൽത്ത് ക്ലിനിക് മാഗി ആരംഭിച്ചു. അതേത്തുടർന്നു ഗ്രാമത്തിലെ സ്ത്രീകൾക്കു തൊഴിൽ പരിശീലനവും മറ്റും നൽകുന്നതിന് 2013-ൽ വിമൻസ് സെന്ററും മുതിർന്ന പെൺകുട്ടികളുടെ സുരക്ഷിത താമസത്തിനായി 2017-ൽ ബിഗ് സിസ്റ്റേഴ്സ് ഹോമും ആരംഭിച്ചു. കോപ്പിലവാലി സ്കൂളിനു പുതിയ ഒരു കാന്പസ് തുടങ്ങാനുള്ള ശ്രമത്തിലാണു മാഗിയും സഹപ്രവർത്തകരും ഇപ്പോൾ.
നേപ്പാളിലെ ദാരിദ്ര്യം കണ്ട് ആദ്യം മാഗി പകച്ചുപോയി. അല്പം കഴിഞ്ഞപ്പോൾ തനിക്കെന്തുചെയ്യുവാൻ സാധിക്കുമെന്നു മാഗി സ്വയം ചോദിച്ചു. ഒരാളെ രക്ഷിക്കുവാൻ സാധിച്ചാൽ അത്രയുമായല്ലോ. അങ്ങനെ ചിന്തിച്ചാണു മാഗി എത്രയും വേഗം ഹേമയെ സ്കൂളിൽ ചേർത്തത്. അതു കഴിഞ്ഞപ്പോൾ വേറെയും കുട്ടികളെയും സഹായിക്കുവാൻ അവൾ തീരുമാനിച്ചു. അപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹായത്തിനെത്തി. അങ്ങനെയാണു മാഗിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചത്.
അനാഥക്കുട്ടികളെ രക്ഷിക്കുവാൻ ഇറങ്ങിത്തിരിച്ച മാഗിക്ക് കോളജുപഠനം നടത്തുവാനായില്ല. എങ്കിലും മാഗി ഇന്ന് ഒരു ഓണററി ഡോക്ടർബിരുദത്തിന്റെ ഉടമയാണ്. 2015-ലെ സിഎൻഎൻ "ഹീറോ ഓഫ് ദ'ഇയർ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള മാഗിയെ ന്യൂയോർക്കിലെ സെന്റ് ബൊനവഞ്ചർ യൂണിവേഴ്സിറ്റിയാണ് ഓണററി ഡോക്ടർ ബിരുദം നൽകി ആദരിച്ചത്.
അനാഥർക്കും പാവപ്പെട്ടവർക്കുംവേണ്ടി മാഗി ചെയ്തതുപോലെ എല്ലാവർക്കും ചെയ്യുവാൻ സാധിക്കുകയില്ല. എങ്കിലും നമ്മുടെ സഹായം ആവശ്യമുള്ളവർക്ക് ഒരു കൈകൊടുത്തു സഹായിക്കുവാൻ നമ്മിലേറെപ്പേർക്കും സാധിക്കില്ലേ? ചിലപ്പോൾ ഒരാൾക്കു വേണ്ടിവരുന്നത് ഒരു വീടുവയ്ക്കുവാനുള്ള സഹായമായിരിക്കും. മറ്റൊരാൾക്കുവേണ്ടിവരുന്നതു പഠനത്തിനുള്ള സാന്പത്തിക സഹായമായിരിക്കും. വേറെചിലർക്കാകട്ടെ ചികിത്സയ്ക്കുള്ള സഹായമായിരിക്കും. മറ്റുചിലർക്കു വേണ്ടത് ഒരു ജോലിയോ അല്ലെങ്കിൽ അതു ലഭിക്കുന്നതിനുള്ള സഹായമോ ആയിരിക്കും. വേറെയും രീതിയിലുള്ള സഹായങ്ങൾ പലർക്കും വേണ്ടിവരാറുണ്ട്.
മറ്റുള്ളവർക്കുവേണ്ട സഹായം നമുക്കു ചെയ്തുകൊടുക്കാനാവുന്നതാണെങ്കിൽ അതു നാം ചെയ്യുകതന്നെവേണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതംകൊണ്ടു നാം ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും നന്മയുണ്ടാകൂ. നാം എന്തുചെയ്താലും അതിനു പകരം നമുക്കെന്തുകിട്ടും എന്ന ചോദ്യം നാം സാധാരണ ചോദിക്കാറുണ്ടായിരിക്കാം. എന്നാൽ, മറ്റുള്ളവരെ സഹായിക്കുന്ന കാര്യം വരുന്പോൾ അങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയില്ല എന്നതു മറക്കാതിരിക്കാം.
സാന്പത്തിക നേട്ടമോ സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ചായിരുന്നില്ല മാഗി തന്റെ സേവനം അനാഥർക്കും പാവങ്ങൾക്കുംവേണ്ടി മാറ്റിവച്ചത്. എന്നാൽ, മാഗി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മാഗിക്കു ലഭിച്ച ജീവിതസന്തോഷം വിലതീരാത്തതുതന്നെ. മറ്റുള്ളവരെ നിസ്വാർഥമായി നാം സഹായിക്കുന്പോൾ നമുക്കു ലഭിക്കുന്നതും ഇതുതന്നെയാണ്- മറ്റുള്ളവർക്ക് ഒരുകൈ നൽകുന്നതിലുള്ള സന്തോഷം. ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു സന്തോഷമാണിത്. നമ്മിൽനിന്നും ആർക്കും എടുത്തുമാറ്റാൻ സാധിക്കുന്ന സന്തോഷമല്ലിത്. തന്മൂലം, നാം മറ്റുള്ളവരെ സഹായിക്കുന്പോൾ ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും പലമടങ്ങു നമുക്കു തിരികെ ലഭിക്കും എന്നതാണു വാസ്തവം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സുനിതയുടെ കഥ കേട്ടപ്പോൾ അവളോടൊപ്പം നേപ്പാൾ സന്ദർശിക്കണമെന്ന മോഹം മാഗിയിൽ ഉടലെടുത്തു. നേപ്പാളിൽ കലാപം വിതച്ച മാവോയിസ്റ്റ് വിപ്ലവം അന്നു കെട്ടടങ്ങിയിരുന്നില്ല. എങ്കിലും സുനിതയോടൊപ്പം രണ്ടുദിവസം ബസ് യാത്രയും മൂന്നു ദിവസം കാൽനടയാത്രയും ചെയ്തു മാഗി കാഠ്മണ്ഡുവിന് 200 കിലോമീറ്റർ വടക്കുള്ള പൊക്കറ വാലിയിൽ എത്തി. സുനിതയുടെ ഗ്രാമം അവിടെയായിരുന്നു. അവിടെവച്ചു ദാരിദ്ര്യത്തിന്റെ ഭീകരമുഖം മാഗി കണ്ടു. ആ മുഖങ്ങളിലൊന്ന് ആറുവയസുള്ള ഹേമയുടേതായിരുന്നു. ജീവിക്കുവാനുള്ള വക കണ്ടെത്തുവാനായി പുഴതീരത്തുനിന്നും പെറുക്കിയെടുത്ത പാറക്കല്ലുകൾ പൊട്ടിക്കലായിരുന്നു അവളുടെ ജോലി. അതുവഴി ലഭിച്ച വരുമാനമാണെങ്കിൽ വളരെ തുച്ഛമായിരുന്നുതാനും.
ഹേമ ഒരു പട്ടിണിക്കോലമായിരുന്നെങ്കിലും അവളുടെ മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതാണ് ആദ്യം മാഗിയെ അവളിലേക്കാകർഷിച്ചത്. അവളെ കണ്ടപ്പോൾ മാഗി തന്റെ കുട്ടിക്കാലം ഓർമിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിൽ സമൃദ്ധിക്കിടയിലാണ് അവൾ വളർന്നത്. അവൾക്ക് ഒന്നിന്റെയും കുറവില്ലായിരുന്നു. സ്നേഹമുള്ള മാതാപിതാക്കളും കുസൃതിക്കുടുക്കകളായ രണ്ടു സഹോദരികളും അവൾക്കെന്നും താങ്ങും തണലുമായുണ്ടായിരുന്നു.
തന്നെപ്പോലെ സന്തോഷപൂർവമായ ഒരു ബാല്യകാലത്തിനു ഹേമയ്ക്കും അവകാശമില്ലേ? മാഗി സ്വയം ചോദിച്ചു. അങ്ങനെയാണു ഹേമയെ സ്കൂളിലേക്കയച്ചു പഠിപ്പിക്കുവാൻ മാഗി തീരുമാനിച്ചത്. അതിനുള്ള ചെലവ് അവൾ വഹിച്ചു. അതോടൊപ്പം ആ ഗ്രാമത്തിൽ കണ്ടുമുട്ടിയ അനാഥക്കുട്ടികൾക്കു താമസിച്ചു സന്തോഷപൂർവം വളരുവാൻ ഒരു ഭവനവും ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചു. അപ്പോഴാണു ഒരു സ്ഥലം വില്പനയ്ക്കുണ്ടെന്നു മാഗി അറിഞ്ഞത്. അതിനു കൊടുക്കേണ്ടിയിരുന്ന വില 5000 ഡോളറിനു തുല്യമുള്ള തുകയും. അത്രയും തുകയായിരുന്നു അവളുടെ സന്പാദ്യമായി ബാങ്കിലുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തു വീടുകളിൽ കുട്ടികളെ നോക്കുന്ന ജോലിയായ "ബേബി സിറ്റിംഗ് ' വഴി സന്പാദിച്ച പണമായിരുന്നു അത്.
ആ പണം മാതാപിതാക്കളെക്കൊണ്ടു മാഗി നേപ്പാളിലേക്കു വയർ ചെയ്യിപ്പിച്ചു. 2005-ൽ ആയിരുന്നു ഇത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ആ സ്ഥലത്ത് ആറ് അനാഥക്കുട്ടികളോടുകൂടി കോപ്പില വാലി ചിൽഡ്രൻസ് ഹോം മാഗി ആരംഭിച്ചു. 2018 ജനുവരിയിൽ ഈ ഭവനത്തിലെ കുട്ടികളുടെ എണ്ണം അന്പത്തിനാല് ആയി ഉയർന്നു.
മാഗി ആരംഭിച്ച ബ്ലിങ്ക്നൗ എന്ന ഫൗണ്ടേഷൻ ഇവരെയെല്ലാം ഔദ്യോഗികമായി ദത്തെടുത്തുകൊണ്ടു മാഗി അവരുടെയെല്ലാം അമ്മയായി മാറി. ഇതിനിടയിൽ മാഗി ഒരു സ്കൂൾ തുടങ്ങി. 2010-ൽ കോപ്പിലവാലി സ്കൂൾ എന്ന പേരിൽ 220 കുട്ടികളോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. അതിപ്പോൾ നേപ്പാളിലെ ഏറ്റവും നല്ല സ്കൂളുകളുടെ മുൻപന്തിയിൽ നിൽക്കുന്നു.
സ്കൂളിനു പിന്നാലെ 2011-ൽ കോപ്പിലവാലി ഹെൽത്ത് ക്ലിനിക് മാഗി ആരംഭിച്ചു. അതേത്തുടർന്നു ഗ്രാമത്തിലെ സ്ത്രീകൾക്കു തൊഴിൽ പരിശീലനവും മറ്റും നൽകുന്നതിന് 2013-ൽ വിമൻസ് സെന്ററും മുതിർന്ന പെൺകുട്ടികളുടെ സുരക്ഷിത താമസത്തിനായി 2017-ൽ ബിഗ് സിസ്റ്റേഴ്സ് ഹോമും ആരംഭിച്ചു. കോപ്പിലവാലി സ്കൂളിനു പുതിയ ഒരു കാന്പസ് തുടങ്ങാനുള്ള ശ്രമത്തിലാണു മാഗിയും സഹപ്രവർത്തകരും ഇപ്പോൾ.
നേപ്പാളിലെ ദാരിദ്ര്യം കണ്ട് ആദ്യം മാഗി പകച്ചുപോയി. അല്പം കഴിഞ്ഞപ്പോൾ തനിക്കെന്തുചെയ്യുവാൻ സാധിക്കുമെന്നു മാഗി സ്വയം ചോദിച്ചു. ഒരാളെ രക്ഷിക്കുവാൻ സാധിച്ചാൽ അത്രയുമായല്ലോ. അങ്ങനെ ചിന്തിച്ചാണു മാഗി എത്രയും വേഗം ഹേമയെ സ്കൂളിൽ ചേർത്തത്. അതു കഴിഞ്ഞപ്പോൾ വേറെയും കുട്ടികളെയും സഹായിക്കുവാൻ അവൾ തീരുമാനിച്ചു. അപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹായത്തിനെത്തി. അങ്ങനെയാണു മാഗിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചത്.
അനാഥക്കുട്ടികളെ രക്ഷിക്കുവാൻ ഇറങ്ങിത്തിരിച്ച മാഗിക്ക് കോളജുപഠനം നടത്തുവാനായില്ല. എങ്കിലും മാഗി ഇന്ന് ഒരു ഓണററി ഡോക്ടർബിരുദത്തിന്റെ ഉടമയാണ്. 2015-ലെ സിഎൻഎൻ "ഹീറോ ഓഫ് ദ'ഇയർ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള മാഗിയെ ന്യൂയോർക്കിലെ സെന്റ് ബൊനവഞ്ചർ യൂണിവേഴ്സിറ്റിയാണ് ഓണററി ഡോക്ടർ ബിരുദം നൽകി ആദരിച്ചത്.
അനാഥർക്കും പാവപ്പെട്ടവർക്കുംവേണ്ടി മാഗി ചെയ്തതുപോലെ എല്ലാവർക്കും ചെയ്യുവാൻ സാധിക്കുകയില്ല. എങ്കിലും നമ്മുടെ സഹായം ആവശ്യമുള്ളവർക്ക് ഒരു കൈകൊടുത്തു സഹായിക്കുവാൻ നമ്മിലേറെപ്പേർക്കും സാധിക്കില്ലേ? ചിലപ്പോൾ ഒരാൾക്കു വേണ്ടിവരുന്നത് ഒരു വീടുവയ്ക്കുവാനുള്ള സഹായമായിരിക്കും. മറ്റൊരാൾക്കുവേണ്ടിവരുന്നതു പഠനത്തിനുള്ള സാന്പത്തിക സഹായമായിരിക്കും. വേറെചിലർക്കാകട്ടെ ചികിത്സയ്ക്കുള്ള സഹായമായിരിക്കും. മറ്റുചിലർക്കു വേണ്ടത് ഒരു ജോലിയോ അല്ലെങ്കിൽ അതു ലഭിക്കുന്നതിനുള്ള സഹായമോ ആയിരിക്കും. വേറെയും രീതിയിലുള്ള സഹായങ്ങൾ പലർക്കും വേണ്ടിവരാറുണ്ട്.
മറ്റുള്ളവർക്കുവേണ്ട സഹായം നമുക്കു ചെയ്തുകൊടുക്കാനാവുന്നതാണെങ്കിൽ അതു നാം ചെയ്യുകതന്നെവേണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതംകൊണ്ടു നാം ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും നന്മയുണ്ടാകൂ. നാം എന്തുചെയ്താലും അതിനു പകരം നമുക്കെന്തുകിട്ടും എന്ന ചോദ്യം നാം സാധാരണ ചോദിക്കാറുണ്ടായിരിക്കാം. എന്നാൽ, മറ്റുള്ളവരെ സഹായിക്കുന്ന കാര്യം വരുന്പോൾ അങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയില്ല എന്നതു മറക്കാതിരിക്കാം.
സാന്പത്തിക നേട്ടമോ സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ചായിരുന്നില്ല മാഗി തന്റെ സേവനം അനാഥർക്കും പാവങ്ങൾക്കുംവേണ്ടി മാറ്റിവച്ചത്. എന്നാൽ, മാഗി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മാഗിക്കു ലഭിച്ച ജീവിതസന്തോഷം വിലതീരാത്തതുതന്നെ. മറ്റുള്ളവരെ നിസ്വാർഥമായി നാം സഹായിക്കുന്പോൾ നമുക്കു ലഭിക്കുന്നതും ഇതുതന്നെയാണ്- മറ്റുള്ളവർക്ക് ഒരുകൈ നൽകുന്നതിലുള്ള സന്തോഷം. ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു സന്തോഷമാണിത്. നമ്മിൽനിന്നും ആർക്കും എടുത്തുമാറ്റാൻ സാധിക്കുന്ന സന്തോഷമല്ലിത്. തന്മൂലം, നാം മറ്റുള്ളവരെ സഹായിക്കുന്പോൾ ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും പലമടങ്ങു നമുക്കു തിരികെ ലഭിക്കും എന്നതാണു വാസ്തവം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ